നിരഹങ്കാരമല്ലാത്ത ഒരുതരം രാജകീയപ്രാമാണ്യത്തോടുകൂടി, പതിനെട്ടാമൻലൂയി, തന്റെ ഇരുപത്തിരണ്ടാമത്തെ വാഴ്ചക്കൊല്ലം എന്ന് സ്ഥാനം കല്പിച്ചതാണ്, ക്രിസ്ത്വാബ്ദം 1817, [1]
ക്രിസ്ത്വാബ്ദം 1817-നെസ്സംബന്ധിച്ചേടത്തോളം, തമ്മിൽ കെട്ടിമറിഞ്ഞ കൂടിച്ചേർന്ന മുകളിൽ പൊന്തിക്കിടക്കുന്നത് ഇതൊക്കെയത്രേ; എല്ലാം ആളുകൾ മറന്നുകഴിഞ്ഞു. ചരിത്രം ഈ എല്ലാ സംഭവവിശേഷങ്ങളേയും മിക്കവാറും നോക്കാതെയിട്ടിരിക്കുന്നു. അത് അങ്ങനെയേ വരു; നിത്യത്വം ഇവയെ മുക്കിക്കളയും. അതെന്തായാലും, ഈ വിവരങ്ങൾ, നിസ്സാരങ്ങളെന്നു തെറ്റിവിളിക്കപ്പെടുന്ന ഈ സംഭവവിശേഷങ്ങൾ-മനുഷ്യലോകത്തിൽ നിസ്സാരസംഭവങ്ങളില്ല; സ്ഥാവരങ്ങൾക്കിടയിൽ ചെറിയ ഇലകളുമില്ല-അത്രയും ഉപയോഗകരങ്ങളാണ്. അതാതു വർഷത്തിന്റെ മുഖാകൃതികൊണ്ടത്രേ ഓരോ ശതാബ്ദത്തിന്റേയും മുഖരൂപമുണ്ടാക്കുന്നത്. ഇങ്ങനെയുള്ള 1817-ൽ, ചെറുപ്പക്കാരായ നാലു പാരിസ്സ് നഗരനിവാസികൾ കൂടി ഒരു രസംപിടിച്ച ‘പൊറാട്ടുകളി’ ഏർപ്പെടുത്തി.
[1] ഇതിനു ചുവട്ടിൽ കുറച്ചു വരികൾ വിട്ടുകളഞ്ഞിട്ടുണ്ട്. ഫ്രഞ്ച് ചരിത്രത്തിൽ അവഗാഹമുളളവർക്കുമാത്രമേ ആ ഭാഗം തികച്ചും മനസ്സിലാവൂ.