SFNസായാഹ്ന ഫൌണ്ടേഷൻ
images/hugo-4.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.4.1
ഒരമ്മ മറ്റൊരമ്മയെ കണ്ടെത്തുന്നു

പാരിസ്സിന്നടുത്തു മോങ്ഫെർമിയെ എന്ന സ്ഥലത്ത്, ഈ നൂറ്റാണ്ടിന്റെ പ്രഥമപാദത്തിൽ ഒരുതരം ഭക്ഷണവില്പനസ്ഥലമുണ്ടായിരുന്നു; അതിപ്പോൾ ഇല്ലാതായിക്കഴിഞ്ഞു. ഈ ഭക്ഷണവില്പനസ്ഥലം തെനാർദിയെർ എന്നു പേരായ കൂട്ടരുടെ—ഭർത്താവിന്റേയും ഭാര്യയുടെയും— വകയായിരുന്നു. ബുംലാംഗർ ലെയിൻ എന്ന തെരുവിലാണ് ആ സ്ഥലം. ഉമ്മറത്തെ വാതിലിനു മുകളിൽ ചുമരിനോട് ചേർത്ത് ഒരു പലക പരത്തിവെച്ച് ആണി തറച്ചു നിർത്തിയിട്ടുണ്ട്. ഈ പലകയുടെ മീതെ, വലിയ വെള്ളിനക്ഷത്ര മുദ്രകളോടുകൂടി ഒരു പട്ടാളമേലുദ്യോഗസ്ഥന്റെ കൂറ്റൻ പൂച്ചുകണ്ഠാഭരണങ്ങളെ ധരിക്കുന്ന ഒരാളെ മറ്റൊരാൾ പുറത്തേറ്റി കൊണ്ടു പോകുന്നതിന്റെ ഛായയിൽ എന്തോ ഒന്നു വരച്ചിരിക്കുന്നു; ചുകന്ന പുള്ളികൾ ചോരത്തുള്ളികളെ കുറിക്കുന്നു. ചിത്രത്തിന്റെ ബാക്കി ഭാഗം പുകയാണ്—പക്ഷേ, അത് ഒരു യുദ്ധത്തെ കാണിക്കുന്നു. ചുവട്ടിലായി ഇങ്ങനെ എഴുതിയിട്ടുണ്ട്; വാട്ടർലു യുദ്ധത്തിലെ ‘സർജ്ജന്റു’ദ്യോഗസ്ഥൻ എന്നടയാളമുള്ള സ്ഥലം.

ഒരു ചെറുഹോട്ടലിന്റെ ഉമ്മറത്ത് ഒരു വണ്ടി, അല്ലെങ്കിൽ ഒരു സാമാനവണ്ടി, വരുന്നതിനേക്കാൾ സാധാരണമായി മറ്റൊന്നില്ല. എന്തായാലും, 1818-ലെ വസന്തകാലത്തിൽ ഒരു ദിവസം വൈകുന്നേരം വാട്ടർലു യുദ്ധത്തിലെ ‘സർജ്ജന്റ’ദ്യോഗസ്ഥൻ എന്ന ഭക്ഷണവില്പനപ്പുരയുടെ മുൻഭാഗത്തുള്ള തെരുവഴിയെ വൈഷമ്യത്തിലാക്കിയ ആ വാഹനം, അല്ലെങ്കിൽ കുറേക്കൂടി ശരിയാക്കി പറയുന്നതായാൽ, ആ ഒരു വാഹനക്കഷണം, അതിന്റെ വലുപ്പംകൊണ്ട്, അതിലേ കടന്നുപോകുന്ന ഏതൊരു ചിത്രകാരനേയും നിശ്ചയമായും ആകർഷിക്കുന്ന ഒന്നായിരുന്നു.

നാട്ടുപുറത്തുള്ള കാട്ടുപ്രദേശങ്ങളിൽ ഉപയോഗിച്ചുവരുന്നവയും, കനത്തിലുള്ള പലകകളും മരത്തിന്റെ തടികളും അങ്ങുമിങ്ങും കയറ്റിക്കൊണ്ടു പോവാനുള്ളവയുമായ വണ്ടികളുടെ മുൻപുറമായിരുന്നു അത്. ഈ വണ്ടി ഒരു തിരിയാണിയോടുകൂടിയ ഒരു കൂറ്റൻ ഇരുമ്പച്ചുതണ്ടുകൊണ്ടുണ്ടാക്കിയതാണ്; അതിനോട് ഒരു കനമുള്ള ഏർക്കാലും പിടിപ്പിച്ചിരിക്കുന്നു; വലുപ്പമേറിയ രണ്ടു ചക്രങ്ങളെക്കൊണ്ട് അതിനെ താങ്ങിയിട്ടുമുണ്ട്. ആകപ്പാടെ അതൊരൊതുക്കമുള്ളതും അമർച്ചയോടുകൂടിയതും അപകടംപിടിച്ചതുമായിരുന്നു. അത് ഒരു പോത്തൻപീരങ്കിയുടെ നീക്കുവണ്ടിപോലെ തോന്നി. നിരത്തിന്മേലുള്ള ചക്രച്ചാലുകൾ അതിന്റെ ചിത്രങ്ങളിലും വട്ടുകളിലും അരടിന്മേലും അച്ചുതണ്ടിന്മേലും ഏർക്കാലിലും ഒരട്ടി മണ്ണു പിടിപ്പിച്ചു; ആളുകൾ വലിയ പള്ളികളുടെ ചുമരിന്മേൽ തേച്ചു ഭംഗിയാക്കാൻ ഇഷ്ടപ്പെടുന്ന ആ ഒന്നിന്റെ ഛായയിൽത്തന്നെ മഞ്ഞച്ച അറപ്പു തോന്നിക്കുന്ന ഒരു തേപ്പുചായം കയറ്റി. മരം മണ്ണിന്റെ അടിയിലും ഇരുമ്പു തുരുമ്പിന്റെ ഒള്ളിലുംപെട്ടു് കാണാതായി. അച്ചുതണ്ടിനു ചുവട്ടിൽ, ചിത്രപടംപോലെ, തടവുപുള്ളിയായ ഏതോ രാക്ഷസന്ന് ചേർന്ന ഒരു പോത്തൻചങ്ങല കിടക്കുന്നു. ഈ ചങ്ങല കയറ്റിയിറക്കുവാനുള്ള തടിമരങ്ങളെയല്ല സൂചിപ്പിക്കുന്നത്. അതിനെക്കൊണ്ട വണ്ടിക്കു കെട്ടാവുന്ന പ്രാചീന മഹാഗജങ്ങളേയും പൗരാണികദ്വിഗ്വജങ്ങളേയുമത്രേ. അതു തണ്ടുവലിശിക്ഷസ്ഥലത്തെ—പക്ഷേ, സാധാരണങ്ങല്ല, അമാനുഷങ്ങളും അതിഭയങ്കരങ്ങളുമായ തണ്ടുവലിശിക്ഷസ്ഥലങ്ങളെ—ഓർമിപ്പിക്കുന്നു; അത് ഏതോ ചെകുത്താന്റെ മേൽനിന്നഴിച്ചിട്ട ഒന്നുപോലെ തോന്നപ്പെട്ടു. ഹോമര്‍ അതിനെക്കൊണ്ടു പോളിഫിമസ്സിനെ [1] കെട്ടിയിടുമായിരുന്നു; ഷേക്സ്പിയർ കാലിബാനേ [2] യും.

സാമാനവണ്ടിയുടെ ഈ മുൻഭാഗം അവിടെ ആ തെരുവിൽ എന്തിനു വന്നു? ഒന്നാമതു വഴിമുടക്കാൻ; പിന്നെ തുടങ്ങിവെച്ചിട്ടുള്ള അതിന്റെ തുരുമ്പിക്കൽ മുഴുവനാക്കാനും. പണ്ടത്തെ സാമുദായിക സമ്പ്രദായത്തിന്റെ ഇങ്ങനെയുള്ള നടപടികൾ ഒരുപാടുണ്ട്; പുറത്തേക്കിറങ്ങി നടക്കുമ്പോൾ ഈ നിലയിൽ അവയെ ആരും കണ്ടെത്തുന്നു; അവയ്ക്കേതിനുമുള്ള നിലനിൽപിനു മുൻപറഞ്ഞതിലധികം കാരണങ്ങളില്ല.

ചങ്ങലയുടെ മധ്യം നിലത്തോടു തൊട്ടുതൊട്ടില്ലെന്ന നിലയിൽ നടുക്കായി തൂങ്ങിക്കിടക്കുന്നു; കുഴയിലാകട്ടെ, ഒരൂഞ്ഞാലിന്റെ കയറിലെന്നപോലെ, ആ സവിശേഷദിവസം വൈകുന്നേരം രണ്ടു ചെറിയ പെൺകുട്ടികൾ, കൗതുകകരമായവിധം കെട്ടിമറിഞ്ഞുകൊണ്ടു, കൂടിച്ചേർന്നിരിക്കുന്നു; ആ രണ്ടിൽ ഒന്നിന് ഏകദേശം രണ്ടര വയസ്സായിട്ടുണ്ടാവും—മറ്റേതിനു പതിനെട്ടുമാസവും; അനുജത്തി ജ്യേഷ്ഠത്തിയുടെ മേൽ പറ്റിക്കിടക്കുന്നു; സാമർത്ഥ്യത്തോടുകൂടി മെടഞ്ഞുകെട്ടിയ ഒരുറുമാൽ അവരുടെ വീഴ്ചയെ തടുക്കുന്നുണ്ട്. ആ ഭയങ്കരമായ ഇരുമ്പുചങ്ങല ഒരു നോക്കു കണ്ടെത്തി അമ്മ പറഞ്ഞു: ‘ഇതു നോക്കു! എന്റെ കുട്ടികൾക്കു കളിക്കാൻ ഒന്നായി.’

ഭംഗിയിലും ഏതാണ്ടു മോടിയിലും ഉടുപ്പിട്ടിരുന്ന ആ രണ്ടു പെൺകുട്ടികളും സന്തോഷംകൊണ്ടു വിളങ്ങുന്നു; അവർ പഴയ ഇരുമ്പിനടിയിലുള്ള രണ്ടു പനിനീർപ്പുവുകളാണെന്ന് പറയാം; അവരുടെ കണ്ണുകൾ ഒരു വിജയാഘോഷമാണ്; അവരുടെ ഇളംകവിളുകൾ ചിരികൊണ്ടു നിറഞ്ഞിരുന്നു. ഒരുവളുടെ തലമുടി തവിട്ടു നിറമാണ്; മറ്റവളുടേതു കരുവാളിപ്പുവർണവും. അവരുടെ കളങ്കമറ്റ മുഖങ്ങൾ സന്തോഷംകൊണ്ടു വിളങ്ങിയ രണ്ടു വിസ്മയങ്ങളാണ്; അടുക്കൽ പുഷ്പിച്ചുനിന്നിരുന്ന ഒരു ചെടി വഴിപോക്കരുടെ മേലേക്ക് സുഗന്ധങ്ങളെ വീശിയിരുന്നു അവ ആ കുട്ടികളിൽനിന്നു പുറപ്പെടുന്നതായി തോന്നി; ആ പതിനെട്ടു മാസം ചെന്നിട്ടുള്ള കുട്ടി, പിഞ്ചുകുട്ടിക്കാലത്തെ പാവനമായ അസഭ്യതയോടുകുടി, തന്റെ നഗ്നമായ ആ ചെറിയ ഓമനവയറിനെ വെളിപ്പെടുത്തി. സുഖംകൊണ്ടു മാത്രം ഉണ്ടാക്കിയവയും വെളിച്ചത്തിൽ മുങ്ങിയിരിക്കുന്നവയുമായ ആണ്ടു മൃദുലശിരസ്സുകളുടെ ചുറ്റും മുകളിലും, തുരുമ്പു കയറിക്കറുത്ത്, ഏതാണ്ട് ഭയങ്കരമായി വളവുകളെക്കൊണ്ടും കഴമുഴയായ മൂക്കുകളേക്കൊണ്ടും മുഴുവൻ കെട്ടുകുടുങ്ങിയ കൂറ്റൻവണ്ടി ഒരു ഗുഹയിലേക്കുള്ള മുഖപ്പഴുതുപോലെ ഒരു കമാനത്തട്ടുണ്ടാക്കിയിരിക്കുന്നു. കുറച്ചടി ദൂരത്തായി, ആ ചെറു ഹോട്ടലിന്റെ പുറത്തിറയത്തു കുനിഞ്ഞിരുന്ന്, ആ നിമിഷത്തിൽ കുറേ ഹൃദയാലുത്വമുള്ളവളാണെങ്കിലും സ്വതവേ കാഴ്ചയിൽ തീരേ സൗഭാഗ്യമുള്ളവളല്ലാത്ത അമ്മ അ രണ്ടു കുട്ടികളേയും മാതൃത്വത്തിനുള്ള സവിശേഷതയായി തിര്യക്കുകൾക്കും ദേവകൾക്കും ചേർന്ന ഭാവവിശേഷത്തോടുകൂടി, വല്ല അപകടവും പറ്റിപ്പോയാലോ എന്നു ഭയപ്പെട്ടു സനിഷ്കർഷം സൂക്ഷിച്ചു നോക്കിക്കൊണ്ട് ഒരു നീണ്ട ചരടുകൊണ്ട് ഊഞ്ഞാലാട്ടിയിരുന്നു. മുന്നോട്ടും പിന്നോട്ടുമുള്ള ഓരോ ആട്ടത്തിലും ആ പോത്തൻ ചങ്ങലക്കണ്ണികൾ, ശുണ്ഠിയെടുത്തിട്ടുള്ള മുരളിച്ചപോലെ, ഒരു കെറകെറ ശബ്ദമുണ്ടാക്കി; ആ ചെറിയ പെൺകുട്ടികൾ പരമാനന്ദിച്ചു; അസ്തമയസൂര്യൻ ഈ ആഹ്ലാദത്തിൽ പങ്കുകൂടി—രാക്ഷസന്മാരെ കെട്ടിയിടാനുള്ള ഒരു ചങ്ങലയെ ചന്തമുള്ള ചെറുകുട്ടികളുടെ ഊഞ്ഞാലാക്കിത്തീർത്ത ഈ ദൈവഗതിയുടെ ചാപല്യത്തേക്കാൾ കൗതുകകരമായി മറ്റൊന്നുണ്ടാവാൻ വയ്യാ.

’അങ്ങനെയാവണം, യുദ്ധഭടൻ ചൊന്നാൽ.’

പാട്ടും പെൺമക്കളെയുള്ള നോക്കിക്കാണലും കാരണം തെരുവിൽക്കഴിയുന്ന കാര്യത്തിൽ അവൾക്കു കണ്ണും ചെകിടും ഇല്ലായിരുന്നു.

ഈയിടയ്ക്കു, താൻ ആ കെട്ടുകഥയിലെ ആദ്യത്തെ ഈരടി ചൊല്ലാൻ തുടങ്ങുമ്പോൾ അവളുടെ അടുക്കലേക്ക് ആരോ ഒരാൾ വന്നു; പെട്ടെന്ന് ചെകിടോടടുത്തുവന്ന് ഒരു ശബ്ദം ഇങ്ങനെ ഉച്ചരിക്കുന്നതായി അവൾ കേട്ടു; മദാം, നിങ്ങൾക്കു നല്ല ചന്തമുള്ള രണ്ടു കുട്ടികളുണ്ട്.’

‘ഓമനയാകുമിമോജിനോടായ്.’

തന്റെ കഥ തുടർന്നുകൊണ്ട് ആ അമ്മ മറുപടി പറഞ്ഞു: പിന്നെ അവൾ തലതിരിച്ചു.

കുറച്ചടി അകലെയായി അവളുടെ മുൻപിൽ ഒരു സ്ത്രീ നില്‍ക്കുന്നു. ആ സ്ത്രീയ്ക്കുമുണ്ടായിരുന്നു ഒരു കുട്ടി; അതിനെ അവൾ എടുത്തിട്ടുണ്ട്.

നല്ല കനമുണ്ടെന്നു തോന്നുന്ന ഒരു പരവതാനിസ്സുഞ്ചികൂടി അവളുടെ കൈയിലുണ്ടായിരുന്നു.

ആ സ്ത്രീയുടെ കുട്ടി ഭൂമിയിൽ കാണാൻ കഴിയുന്നതിൽവെച്ച് ഏറ്റവും ദിവ്യത്വമുള്ളവയിൽ ഒന്നായിരുന്നു. അതൊരു പെൺകുട്ടിയാണ്; രണ്ടോ മൂന്നോ വയസ്സു പ്രായമുണ്ട്; ഉടുപ്പിനുള്ള മോടിയെസ്സംബന്ധിച്ചേടത്തോളം, അവൾ ആ മറ്റു രണ്ടു കുട്ടികളോടു കിട നില്‍ക്കും; ഒന്നാന്തരം വെള്ളപ്പട്ടുകൊണ്ടുള്ള ഒരു തൊപ്പിയും. കുപ്പായത്തിന്മേൽ പട്ടുനാടകളും, തൊപ്പിമേൽ ഭംഗിയുള്ള കസവുകരയും അവൾക്കുണ്ടായിരുന്നു, അവളുടെ വെളുത്തുമുഴുത്ത് ഓമനക്കുഴികളോടുകൂടിയ പിഞ്ചുകാൽ കുറേശ്ശെ കാണിക്കുമാറ്, പാവാടയുടെ കീഴ്ഞൊറികൾ മേല്പോട്ടു നീങ്ങിയിരുന്നു. അവൾക്ക് ഒരു പനിനീർപ്പുവിനൊത്ത അഴകും ഓമനത്തവുമുണ്ട്. ആ ഭംഗിയുള്ള ഇളംപൈതലിനെ കണ്ടാൽ ആപ്പിൾപ്പഴംപോലുള്ള അതിന്റെ കവിൾത്തുടുപ്പുകളിൽ ആർക്കും ഒന്നു കടിക്കാൻ തോന്നും. അവളുടെ കണ്ണുകൾ വളരെ വലുപ്പമുള്ളവയാണെന്നും, അവയ്ക്ക് അസാധാരണ ഭംഗിയുള്ള പോളകളുണ്ടെന്നുമല്ലാതെ മറ്റൊന്നും അറിയാൻ വയ്യ. അവൾ ഉറങ്ങുകയായിരുന്നു.

തന്റെ പ്രായത്തിനുള്ള ഒരു സവിശേഷതയായ ആ തികഞ്ഞ വിശ്വാസത്തോടും സമാധാനത്തോടുംകൂടിയ ഉറക്കം അവൾ ഉറങ്ങുന്നു. അമ്മമാരുടെ കൈകൾ വാത്സല്യംകൊണ്ടുണ്ടാക്കിയവയാണ്; അവയിൽ കുട്ടികൾ ഗാഢമായുറങ്ങും.

അമ്മയെപ്പറ്റി പറകയാണെങ്കിൽ, അവൾ കാഴ്ചയിൽ ദുഃഖിതയും ദാരിദ്ര്യ ബാധിതയുമായിരുന്നു. വീണ്ടും ഒരു കൃഷിക്കാരിയായിത്തീരാൻ ഭാവമുള്ള ഒരു കൂലിപ്പണിക്കാരിയുടെ മട്ടിലാണ് അവളുടെ ഉടുപ്പ്. അവൾക്കു ചെറുപ്പമാണ്. സൗഭാഗ്യവതിയായിരുന്നുവോ? ഒരു സമയം; പക്ഷേ, ആ ഉടുപ്പിൽ അതു പ്രത്യക്ഷീഭവിച്ചിരുന്നില്ല. അവളുടെ തലമുടി—അതിൽനിന്ന് ഒരു പിടി പോന്നുപോയിരിക്കുന്നു—നല്ല മുറ്റുള്ളതാണെന്നു തോന്നി; പക്ഷേ, അത്, ഒരു സന്ന്യാസിയുടേതുപോലെ വൃത്തികെട്ടു മുറുകെ പറ്റിച്ചേർന്നിരിക്കുന്ന തൊപ്പിക്കുള്ളിൽ കഠിനമായി ഒളിക്കപ്പെട്ടിരുന്നു. ആളുകൾക്കു പുഞ്ചിരിയുള്ളപ്പോൾ ഭംഗികൂടിയ പല്ലുകൾ പുറത്തേക്കു കാണാം; പക്ഷേ, അവൾ പുഞ്ചിരിക്കൊണ്ടിരുന്നില്ല. അവളുടെ കണ്ണുകൾ വളരെക്കാലമായിട്ടു വറ്റാറില്ലെന്നു തോന്നി. അവൾ വിളർത്തിരുന്നു; കാഴ്ചയിൽ അവൾ നന്നേ ക്ഷീണിച്ചും മെലിഞ്ഞുമുള്ളവളാണ്. തന്റെ സ്വന്തം കുട്ടിയെ ഓമനിച്ചുവളർത്തിയിട്ടുള്ള ഒരമ്മയുടെ സവിശേഷതയായ ആ ഒരു ഭാവത്തോടുകൂടി അവൾ തന്റെ കൈകളിൽ കിടന്നുറങ്ങുന്ന പെൺകുട്ടിയെ സൂക്ഷിച്ചുനോക്കി: രോഗികൾ ഉപയോഗിക്കുന്ന മാതിരിയിലുള്ള ഒരു വലിയ നീലച്ച ഉറുമാൽ ഒരു മേൽമറയാക്കി മടക്കി അവളുടെ ശരീരം കഷ്ടിച്ചു മറച്ചിട്ടുണ്ട്. അവളുടെ കൈകൾ കരുവാളിച്ച് അവിടവിടെ തഴമ്പു വീണിരുന്നു; അവളുടെ ചൂണ്ടാണിവിരൽ ഉരംപിടിച്ചതും സൂചി തട്ടി കലയുള്ളതുമായിരുന്നു; തവിട്ടു നിറത്തിൽ പരുത്ത രോമത്തുണികൊണ്ടുള്ള മേൽക്കുപ്പായവും, പരുത്തിത്തുണികൊണ്ടുള്ള ഒരു മേലുടുപ്പും, പരുക്കൻ പാപ്പാസ്സുകളുമാണ് അവൾ ധരിച്ചിട്ടുള്ളത്. അത് ഫൻതീനായിരുന്നു.

അതു ഫൻതീനായിരുന്നു; പക്ഷേ, കണ്ടാലറിയില്ല. എന്തായാലും അവളെ സമനിഷ്കർഷമായി സൂക്ഷിച്ചുനോക്കുന്നപക്ഷം, അവളുടെ പണ്ടത്തെ സൗന്ദര്യം അപ്പോഴും തീരെ വിട്ടുപോയിട്ടില്ലെന്നു കാണാം. സ്തുതിനിന്ദയുടെ പുറപ്പാടുപോലുള്ള ഒരു ദുഃഖമയമായ മടക്ക് അവളുടെ വലത്തെ കവിൾത്തടത്തെ ചുളിച്ചു കളഞ്ഞു. അവളുടെ ശൃംഗാരവേഷമാണെങ്കിൽ—മസ്ലിൻ പട്ടുകൊണ്ടും പട്ടുനാടകൾകൊണ്ടുമുള്ളതും ആഹ്ലാദംകൊണ്ടും വിഡ്ഢിത്തംകൊണ്ടും സംഗീതം കൊണ്ടും ഉണ്ടാക്കിയതു പോലിരുന്നതും, കുടമണികൾ കൊണ്ടു നിറഞ്ഞതും വാസനദ്രവ്യംകൊണ്ടു സുഗന്ധപ്പെടുത്തിയതുമായ ആ അന്നത്തെ നേർമയുടുപ്പ്, സൂര്യപ്രകാശത്തിൽ വൈരക്കല്ലുകളാണെന്നു തെറ്റിദ്ധരിക്കപ്പെടുമാറ് ഭംഗിയിൽ മിന്നിത്തിളങ്ങുന്ന പൊടിമഞ്ഞെന്നപോലെ, പോയ്പോയി; ആ മഞ്ഞണികൾ താനേ അലിഞ്ഞു മരച്ചില്ലയെ ഒരു മൊരംകറുപ്പാക്കി വിട്ടു.

‘രസംപിടിച്ച പൊറാട്ടുകളി’ കഴിഞ്ഞിട്ടു മാസം പത്തായി.

ഈ പത്തു മാസത്തിനുള്ളിൽ എന്തു സംഭവിച്ചു? അതൂഹിക്കാവുന്നതാണ്.

ഉപേക്ഷിക്കപ്പെട്ടതിനുശേഷം, കഷ്ടപ്പാടുകൾതന്നെ. ഫൻതീൻ പെട്ടെന്നു ഫേവറിറ്റും ദാലിയയും സെഫീനുമായി പിരിഞ്ഞു; പുരുഷന്മാർ തമ്മിലുള്ള ബന്ധം മുറിഞ്ഞതോടുകൂടി, സ്ത്രീകൾ തമ്മിലുണ്ടായിരുന്നതിന് അയവു വന്നു; ഒരു പതിനഞ്ചു ദിവസത്തിനുശേഷം, തങ്ങൾ സഖിമാരായിരുന്നു എന്ന് ആരെങ്കിലും അവരോടു പറഞ്ഞാൽ അവർ അത്ഭുതപ്പെടുമെന്നായി; അങ്ങനെയൊന്നുണ്ടാവാൻ യാതൊരവകാശവും ഇല്ലാതായിക്കഴിഞ്ഞു. ഫൻതീൻ തനിച്ചായി. അവളുടെ കുട്ടിയുടെ അച്ചൻ പോയ്പോയി—കഷ്ടം! ആവക ഇടിച്ചിലുകൾ ഒരിക്കലും നേരെയാവാത്തവയാണ്, അവൾ പണ്ടത്തെപ്പോലെ തികച്ചും ഒറ്റയ്ക്കായി— പ്രവൃത്തിയെടുക്കുന്ന ശീലം കുറയുകയും, സുഖിക്കുവാനുള്ള ആഗ്രഹം കൂടുകയും ചെയ്തു എന്നു മാത്രം. തനിക്കറിയാവുന്ന ആ കൗതുകകരമായ തൊഴിലിനെ പുച്ഛിക്കുവാൻ തൊലോമിയെയുമായുള്ള സംസർഗത്താൽ നിർബന്ധിക്കപ്പെട്ടുപോയ അവൾ തനിക്കാകെയുള്ള ഉപജീവനമാർഗത്തിനു മുൻപിൽ ‘കല്ലും തോലും’ വെച്ചു; അങ്ങോട്ട് അവൾക്കു ചെല്ലാൻ വയ്യാതായി. അവൾക്ക് ഒരാശ്രയമില്ലാതായി. അവൾക്കു കഷ്ടിച്ചു വായിക്കാൻ സാധിക്കുമോ. സംശയം; എഴുതുവാൻ അവൾക്കറിഞ്ഞുകൂടാ; കുട്ടിക്കാലത്ത് ഒപ്പിടുവാൻ മാത്രമേ അവളെ പഠിപ്പിച്ചട്ടുള്ളു. കൂലിക്കെഴുതിക്കൊടുക്കുന്ന ഒരെഴുത്തുകാരനെക്കൊണ്ട് അവൾ തൊലോമിയെയ്ക്ക് ഒരെഴുത്തെഴുതിച്ചു; രണ്ടാമതൊന്നെഴുതിച്ചു; മൂന്നാമതൊന്നെഴുതിച്ചു. തൊലോമിയെ അതിനൊന്നിനും മറുപടിയയച്ചില്ല. അവളുടെ കുട്ടിയെ കണ്ടു നാട്ടുസംസാരങ്ങൾ ഇങ്ങനെ പറഞ്ഞു: ‘ആരാണ് ഈ കുട്ടികളെ നോക്കാൻ നിൽക്കുന്നത്? ഈ വക കുട്ടികളോട് ആളുകൾക്ക് ഒരു വെറുപ്പു മാത്രമേ ഉള്ളൂ!’ പിന്നെ അവൾ തൊലോമിയെയെപ്പറ്റി വിചാരിച്ചു—അയാളും തന്റെ കുട്ടിയെ വെറുത്തു; ആ നിരപരാധശിശുവിനെ അയാളും അത്ര നോക്കാൻ നിന്നില്ല. അവൾക്ക് അയാളുടെ നേരെ സുഖക്കേടുതോന്നി, പക്ഷേ, അവളെന്തുചെയ്യും? ആരോടാണപേക്ഷിക്കേണ്ടതെന്ന് അവൾക്കറിഞ്ഞുകൂടാ. അവൾ ഒരു തെറ്റു ചെയ്തു; എങ്കിലും വായനക്കാർ ഓർമിക്കുന്നതുപോലെ, അവളുടെ സ്വഭാവത്തിന്റെ അടിയിൽ മര്യാദയും സദ്വൃത്തിയുമാണുള്ളത്. ആപത്തിലേക്ക് അധഃപതിക്കുകയായി എന്ന്—അപ്പോഴത്തേതിലും വലിയ അപകടത്തിൽച്ചെന്നു ചാടുകയായി എന്ന്— അവൾക്ക് ഒരുനേരിയ ബോധമുണ്ടായിരുന്നു. ധൈര്യം ആവശ്യമാണ്; അതവൾക്കുണ്ടായിരുന്നു; അവൾ ഉറപ്പിച്ചു നിന്നു. എം. എന്ന തന്റെ സ്വന്തം നഗരത്തിലേക്കു മടങ്ങിച്ചെല്ലാമെന്ന് അവൾക്കു തോന്നിയിരുന്നു. അവിടെ ആരെങ്കിലും അവളെ കണ്ടറിഞ്ഞു വല്ല പണിയും ഉണ്ടാക്കിക്കൊടുത്തേക്കാം; ഉവ്വ്, പക്ഷേ, അവളുടെ തെറ്റു മറച്ചു വെക്കേണ്ടിയിരിക്കുന്നു. ആദ്യത്തേതിലും വേദനയുണ്ടാക്കുന്ന ഒരു വേർപാടു കൂടിയേ കഴിയു എന്ന് അവൾക്ക് ഏതാണ്ട് തോന്നി. അവളുടെ മനസ്സ് ചുളുങ്ങി; എങ്കിലും അവൾ ഇതു ചെയ്വാൻ നിശ്ചയിച്ചു. നമ്മൾ കണ്ടിട്ടുള്ളതു പോലെ, ജീവിതയുദ്ധത്തിൽ എത്ര ഭയങ്കരമായുള്ളതും പ്രവർത്തിപ്പാൻ ഫൻതീന്നു ധൈര്യമുണ്ടായിരുന്നു. ധീരതയോടുകൂടി തന്റെ മോടിയെല്ലാം ഉപേക്ഷിച്ച് അവൾ പരുത്തിത്തുണി ഉടുത്തു; തന്റെ പട്ടുവസ്ത്രങ്ങളും പട്ടുനാടകളും സ്വർണാഭരണങ്ങളും കസവുതരങ്ങളുമെല്ലാം അവൾ മകളെ ധരിപ്പിച്ചു—അവളുടെ മോടിയെല്ലാം ആ കുട്ടിയായിത്തീർന്നു—അതൊരു പരിശുദ്ധമായ മോടിതന്നെ. അവൾ തന്റെ കൈയിലുണ്ടായിരുന്ന സകലവും വിറ്റു; ഇരുനൂറു ഫ്രാങ്കുണ്ടാക്കി; കുറച്ചു കടമുണ്ടായിരുന്നതു വീട്ടി; ഏകദേശം എൺപതു ഫ്രാങ്കോളം മാത്രമേ ബാക്കിയുണ്ടായുള്ളൂ. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ, വസന്തത്തിൽ ഒരു ഭംഗിയുള്ള ദിവസം രാവിലെ തന്റെ കുട്ടിയേയും എടുത്തുകൊണ്ട്, അവൾ പാരീസ്സിൽനിന്നു പുറപ്പെട്ടു. ആ രണ്ടുപേരുടേയും കൂടിയുള്ള പോക്കു് കണ്ടവർക്കെല്ലാം ഒരനുകമ്പ തോന്നാതിരിക്കില്ല. ഈ ലോകത്തിൽ മുഴുവനുംകൂടി ആ സ്ത്രീയല്ലാതെ മറ്റാരുമില്ല. ഫൻതീൻ തന്റെ കുട്ടിയെ മുലകൊടുത്തു വളർത്തി; അതു് അവളുടെ മാറിടത്തെ ക്ഷീണിപ്പിച്ചു; അവൾക്ക് അല്പം ചുമ പിടിച്ചു.

മോസ്സ്യു ഫെലി തൊലോമിയെപ്പറ്റി ഇനി നമുക്കു സംസാരിക്കേണ്ട സംഗതി വരില്ല. ഇരുപതുകൊല്ലം കഴിഞ്ഞു. ലൂയി ഫിലിപ്പിന്റെ രാജ്യഭരണകാലത്ത്, അയാൾ ധനവാനും പ്രമാണിയുമായ ഒരു പ്രധാന വക്കീലും ഒരു ബുദ്ധിമാനായ ഇടപ്രഭുവും ഒരു ഗൗരവമേറിയ പഞ്ചായത്തുകാരനുമായി എന്നുമാത്രം പറഞ്ഞു ഞങ്ങൾ തൃപ്തിപ്പെടുന്നു. അക്കാലത്തും അയാൾ ഒരു വിഷയലമ്പടൻതന്നെയാണു്.

ഉച്ചയോടുകൂടി, ഇടയ്ക്കിടയ്ക്കെല്ലാം ഒരു വിശ്രമത്തിനായി, മൂന്നോ നാലോ കാതം നാട്ടുപുറത്തെ പോക്കുവണ്ടികളിൽ കയറിപ്പോയി; അവൾ മോങ്ഫെർമിയെ എന്ന പ്രദേശത്തു ബുലാംഗർലെയ്നിൽ എത്തിച്ചേർന്നു.

തെനാർദിയെര്‍ ചെറുഹോട്ടലിന്റെ മുൻപിൽച്ചെന്നപ്പോൾ ആ പൈശാചികമായ ഊഞ്ഞാലിൽ പരമാനന്ദിക്കുന്ന രണ്ടു ചെറിയ പെൺകുട്ടികൾ അവളെ ഒരുമാതിരി അമ്പരപ്പിച്ചു; ആ സുഖസ്വപ്നത്തിനു മുൻപിൽ അവൾ നിന്നുപോയി.

വശ്യപ്രയോഗങ്ങളുണ്ട്. ആ രണ്ടു ചെറിയ പെൺകുട്ടികൾ ആ അമ്മയ്ക്കുള്ള ഒരു വശ്യപ്രയോഗമായിരുന്നു.

അവൾ വികാരാവേഗത്തോടുകുടി ആ കുട്ടികളെ സൂക്ഷിച്ചു നോക്കി; ദേവകളുടെ സാന്നിധ്യം സ്വർഗത്തിന്റെ ഒരറിയിപ്പാണ്. ആ ഹോട്ടലിനു മുകളിൽ നിഗൂഢമായ ഈശ്വരവിധിയുടെ ഇവിടെ എന്നുള്ള കുറിപ്പു താൻ കാണുന്നതായി അവൾക്കുതോന്നി. ആ രണ്ടു ചെറുകുട്ടികളും വാസ്തവത്തിൽ സുഖിക്കുന്നുണ്ട്. അവൾ അവരെ സൂക്ഷിച്ചുനോക്കി; അവൾ അവരെ അത്രയും അഭിനന്ദിച്ചു; ആ വികാരാവേഗം കാരണം, അവരുടെ അമ്മ തന്റെ പാട്ടിൽനിന്നു രണ്ടീരടികൾ ചൊല്ലി ശ്വാസം കഴിക്കുന്ന സമയത്ത്, നമ്മൾ വായിച്ചുകഴിഞ്ഞ ഈ ഒരഭിപ്രായം പുറപ്പെടുവിക്കാതിരിക്കാൻ അവളെക്കൊണ്ടു കഴിഞ്ഞില്ല: ‘മദാം, നിങ്ങൾക്കു നല്ല ചന്തമുള്ള രണ്ടു കുട്ടികളുണ്ട്.’

എത്രതന്നെ വലിയ ഭയങ്കരസത്ത്വങ്ങളും തങ്ങളുടെ കുട്ടികളെ ഓമനിക്കുന്നതുകൊണ്ട് മരുങ്ങിപ്പോകുന്നു.

അമ്മ തലപൊത്തിച്ച് അവളോടു നന്ദി പറഞ്ഞു; ആ വഴിയാത്രക്കാരിയോട് ഉമ്മറത്തുള്ള ബെഞ്ചിന്മേൽ ഇരിക്കാൻ കൽപിച്ചു. താൻ ആ ഇറയത്തിരുന്നു. രണ്ടു സ്ത്രീകളും തമ്മിൽ ഞായം തുടങ്ങി.

‘എന്റെ പേർ മദാം തെനാർദിയെർ എന്നാണ്,’ ആ രണ്ടു ചെറിയ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. ഞങ്ങൾ ഈ ഹോട്ടൽ നടത്തുന്നു.’

ഉടനെ മനസ്സ് ആ കെട്ടുകഥയിന്മേൽത്തന്നെ അപ്പോഴും താളം പിടിച്ചിരുന്നതുകൊണ്ട്, അവൾ പല്ലുകൾക്കിടയിലൂടെ ഇങ്ങനെ മൂളി:

’അങ്ങനെയാവണം, ഞാനൊരു സൈനികൻ

പോകുന്നേൻ പാലസ്തീനിലെക്കിപ്പോൾ.’

ഈ മദാം തെനാർദിയെർ മെലിഞ്ഞുണങ്ങി വിരൂപയായി ഇളംമഞ്ഞ നിറത്തിലുള്ള ഒരു സ്ത്രീയാണ്— പട്ടാളക്കാരുടെ ഭാര്യമാർക്കുള്ള ആ നീരസപ്രദത്വം മുഴുവനും തികഞ്ഞിട്ടുള്ള അവരുടെ മാതൃക എന്നർത്ഥം. ഗ്രഹപ്പിഴയ്ക്ക്, ഒരു കുണ്ഠിതഭാവവും അവൾക്കു വിശേഷാലുണ്ട്—അതിനു തന്റെ കെട്ടുകഥാപുസ്തകവായനയോട് അവൾ കടപ്പെട്ടിരിക്കുന്നു. അവൾ ഒരു കള്ളച്ചിരിക്കാരിയാണ്; എങ്കിലും സ്വഭാവം പുരുഷന്റേതത്രേ. പഴയ കെട്ടുകഥകൾ ഭക്ഷണവ്യാപാരക്കാരിയുടെ മനോരാജ്യത്തോടു വെച്ചുരയ്ക്കപ്പെടുമ്പോൾ അങ്ങനെയൊന്നുണ്ടായിത്തീരുന്നു. അവൾക്ക് അപ്പോഴും ചെറുപ്പമാണ്; കഷ്ടിച്ചു മുപ്പതായിരിക്കും. ഈ കുനിഞ്ഞിരിക്കുന്നവൾ നിവർന്നു നിന്നിരുന്നുവെങ്കിൽ അവളുടെ നീളവും ചന്തസ്ഥലങ്ങളിൽ കാഴ്ചയ്ക്കു കൊണ്ടുചെല്ലാൻ പറ്റിയവിധം, ഒരു നടക്കുന്ന പോത്തൻ പ്രതിമയുടേതുപോലുള്ള കുട്ടിത്തവുംകൂടി ആ വഴിയാത്രക്കാരിയെ ആദ്യമായിത്തന്നെ പേടിപ്പിച്ചു വിടുകയും ഞങ്ങൾക്ക് ഇനി പറയാനുള്ളതിനെ ഉണ്ടാക്കി തീർത്തതെന്തോ അതിനെ തകരാറാക്കുകയും ചെയ്യുമായിരുന്നു. നിവർന്നുനില്‍ക്കേണ്ടതിനു പകരം ഒരാൾ ഇരുന്നുപോയി—അങ്ങനെയുള്ള ഓരോന്നിന്മേലാണ് കർമഗതി തൂങ്ങിക്കിടക്കുന്നത്.

വഴിയാത്രക്കാരി ചുരുക്കം ചില മാറ്റങ്ങളോടുകൂടി തന്റെ കഥ പറഞ്ഞുകൊടുത്തു.

താൻ ഒരു കൂലിപ്പണിക്കാരിയായിരുന്നു എന്നും; തന്റെ ഭർത്താവ് മരിച്ചുപോയി എന്നും; പാരീസ്സിൽ വേണ്ടപോലെ സമ്പാദ്യമൊന്നുമുണ്ടാവുന്നില്ലെന്നും; മറ്റു വല്ലേടത്തും പോയി, സ്വന്തം രാജ്യത്തുതന്നെ ചെന്നു, വല്ല വഴിയും അന്വേഷിക്കണമെന്നുവെച്ചു പോവുകയാണെന്നും; അന്നു രാവിലെ കാൽനടയായി പാരീസ്സിൽനിന്നു പുറപ്പെട്ടു എന്നും; കുട്ടിയേയുംകൊണ്ടു പോന്നിരുന്നതുകൊണ്ടു ക്ഷീണിച്ചും, പോക്കുവണ്ടി കണ്ടെത്തിയപ്പോൾ താനതിൽ കയറിയിരുന്നുവെന്നും; കുട്ടി കുറച്ചിട നടന്നു, നന്നേ പിഞ്ചായതുകൊണ്ട് കുറച്ചേ നടന്നുള്ളു; അപ്പോഴേക്കും എടുക്കേണ്ടിവന്നു എന്നും; ആ പൊന്നിൻകട്ട അങ്ങനെ കിടന്നുറങ്ങിപ്പോയി എന്നും അവൾ പറഞ്ഞു.

പൊന്നിനൻ കട്ട എന്നു പറഞ്ഞതോടുകൂടി അവൾ തന്റെ കൊച്ചുമകളെ വികാരാവേഗത്തോടുകൂടി ഒന്നു ചുംബിച്ചു; അത് ആ കുട്ടിയെ ഉണർത്തി. അതു കണ്ണു മിഴിച്ചു—അമ്മയുടെ മട്ടിൽത്തന്നെ വലുതായി നീലച്ചകണ്ണുകൾ തുറന്നുനോക്കി—എന്തിനെ? ഒന്നിനെയുമല്ല; ചെറിയ കുട്ടികൾക്കു സാധാരണമായുള്ള ആ കനവും ഗൗരവവുമുള്ള ഭാവവിശേഷത്തോടുകൂടി ഊന്നിനോക്കി—നമ്മുടെ സാ സൌശീല്യമാകുന്ന സന്ധ്യപ്രകാശത്തിൽ അവരുടെ ദീപ്തിമത്തായ നിഷ്കപടതയുടെ ഒരു നിഗൂഡ പ്രകടനമത്രേ അത്. അവർക്കു തങ്ങൾ ദേവകളാണെന്നു തോന്നുകയും അവർ നമ്മളെ മനുഷ്യരാണെന്ന് അറിയുകയും ചെയ്യുന്നുണ്ടെന്നു പറയണം.എന്നിട്ടു കൂട്ടി ചിരിക്കാൻ തുടങ്ങി; അമ്മ മാറത്തോടമർത്തിപ്പിടിച്ചിരുന്നുവെന്കിലും പാഞ്ഞുകളിക്കുവാൻ കുട്ടികൾക്കുള്ള ആ അടങ്ങാത്ത ജാഗ്രതയോടുകൂടി അതു നിലത്തേക്ക് ഉരസിയിറങ്ങി. ഉടനെത്തന്നെ ആ ഊഞ്ഞാലിന്മേലുള്ള കുട്ടികളെ അവൾ കണ്ടു; കുറച്ചിട നിന്നു; അഭിനന്ദനത്തിന്റെ സൂചനയായി നാവ് അല്പം പുറത്തേക്ക് കാണിച്ചു.

മദാം തെനാര്‍ദിയെർ തന്റെ പെൺമക്കളെ വിടുവിച്ചു; ഊഞ്ഞാലിൽനിന്നു താഴത്തിറക്കി; ഇങ്ങനെ പറഞ്ഞു: ‘ഇനി കളിച്ചോളിൻ, നിങ്ങൾ മൂന്നാളുംകൂടി.’

ആ പ്രായത്തിൽ കുട്ടികൾ ക്ഷണത്തിൽ പരിചയപ്പെടുന്നു; ഒരു നിമിഷം കഴിഞ്ഞപ്പോഴെയ്ക്ക് ആ തെനാർദിയെർക്കുട്ടികൾ പുതുതായി വന്ന കുട്ടിയോടുകൂടി നിലത്തു പൊത്തു തുളച്ചു കളിക്കാൻ തുടങ്ങി; അതവർക്ക് എന്തെന്നില്ലാത്ത ഒരാഹ്ലാദഹേതുവായി.

പുതുതായി വന്ന കുട്ടിക്കു ബഹുരസമായി; അമ്മയുടെ സൗശീല്യം കുട്ടിയുടെ ആഹ്ലാദത്തിൽ കാണാം; അവൾ ഒരു മരക്കഷ്ണം കൈയിലാക്കി. അതിനെക്കൊണ്ട ഒരു കയ്ക്കോട്ടാക്കി. ഒരു തേനീച്ചയെക്കൊള്ളാവുന്ന വിധത്തിൽ ഒരുവലിയ കുഴി ജാഗ്രതയോടുകൂടി കുഴിച്ചു. ശവക്കുഴി കുഴിക്കുന്നവന്റെ ജോലി ഒരു കുട്ടി ചെയ്യുമ്പോൾ, അതു ചിരിക്കാനുള്ള ഒരു വിഷയമായിത്തീരുന്നു.

രണ്ടു സ്ത്രീകളും തങ്ങളുടെ ഞായം വീണ്ടും ആരംഭിച്ചു.

’നിങ്ങളുടെ കുട്ടിക്ക് പേരെന്താണ്?’

‘കൊസെത്ത്.’

കൊസെത്തിനു പകരം യുഫ്രസി എന്നു വായിക്കുക. ആ കുട്ടിയുടെ പേർ യുഫ്രസി എന്നായിരുന്നു. പക്ഷേ, ഴോസഫായെ മാറ്റി പേപിത്താ എന്നും ഫ്രാൻസ്വായെ മാറ്റി സില്ലെത്ത് എന്നും ആക്കിത്തീർക്കുന്ന അമ്മമാരുടേയും പൊതുജനങ്ങളുടേയും ആ കൗതുകകരവും ഭംഗിയേറിയതുമായ വാസനാവൈഭവംകൊണ്ട്, യുഫ്രസിയിൽനിന്ന് അവളുടെ അമ്മ കൊസെത്ത് എന്നുണ്ടാക്കിയതാണ്. അതു ശബ്ദശാസ്ത്രജ്ഞന്മാരുടെ വ്യാകരണം മുഴുവനും അക്രമമാക്കി ഭിന്നിപ്പിക്കുന്ന അങ്ങനെയൊരുതരം പദനിർമാണമാണ്. തിയോദോർ എന്നതിനെ ങോങ് എന്നാക്കി ഭേദപ്പെടുത്തുവാൻ സാധിച്ച ഒരു മുത്തശ്മിയെ ഞങ്ങളറിയും.

‘അവൾക്കു വയസ്സെത്രയായി?’

‘മൂന്നാവാൻ പോകുന്നു.’

‘അത്രതന്നെയാണ് എന്റെ മൂത്ത കുട്ടിക്കും.’

ഈയിടയ്ക്ക് ആ മൂന്നു പെൺകുട്ടികൾ തികഞ്ഞ ഉത്ക്കണ്ഠയോടും ആഹ്ലാദത്തോടുംകൂടിയ ഒരു നിലയിൽ ചെന്നുനില്പായി. ഒരു കാര്യം ഉണ്ടായി; നിലത്തുനിന്ന് ഒരു വലിയ പുഴു പുറപ്പെട്ടു; അവർ പേടിച്ചുപോയി; അവർക്ക് അതു ബഹുരസമായിത്തീർന്നു.

അവരുടെ മിന്നിത്തിളങ്ങുന്ന നെറ്റികൾ ഒന്നിച്ചു കൂടി; ഒരു ദീപ്തിവിശേഷത്തിന്നുള്ളിൽ മൂന്നു തല എന്നു കാണികൾക്കു തോന്നിപ്പോവും.

കുട്ടികൾ എത്ര ക്ഷണത്തിൽ പരിചയപ്പെടുന്നു! തെനാർദിയെർ അമ്മ കുറച്ചുച്ചത്തിൽ പറഞ്ഞു, മൂന്നും ഒരമ്മയുടെ മക്കളാണെന്ന് ആരും സത്യം ചെയും.’

മറ്റേ അമ്മ കാത്തുകൊണ്ടിരുന്നത് ഈ അഭിപ്രായത്തിന്റെ പുറപ്പാടാണെന്നു തോന്നുന്നു. അവൾ തെനാർദിയെർ സ്ത്രീയുടെ കൈപിടിച്ച്, അവളെ സൂക്ഷിച്ചുനോക്കി, പറഞ്ഞു: ‘എനിക്കുവേണ്ടി എന്റെ കുട്ടിയെ നിങ്ങൾ നോക്കുമോ?’

തെനാർദിയെർസ്ത്രീ സമ്മതിച്ചു എന്നും ഇല്ലെന്നും കാണിക്കാത്ത അങ്ങനെ അത്ഭുതസൂചകങ്ങളായ ഭാവങ്ങളിൽ ഒന്നിനെ കാണിച്ചു.

കൊസെത്തിന്റെ അമ്മ തുടർന്നു പറഞ്ഞു: ‘നിങ്ങൾക്കറിഞ്ഞുകൂടേ, നാട്ടുപുറത്തേക്ക് എനിക്കെന്റെ മകളേയും കൊണ്ടുപോയിക്കൂടാ. എന്റെ പ്രവൃത്തിക്ക് അതു തടസ്സമാണ്. ഒരു കുട്ടിയേയുംകൊണ്ടു ചെന്നാൽ ആരും പണി തരില്ല. നാട്ടുപുറത്തുള്ളവർ കഥയില്ലാത്തവരാണ്. ദയാലുവായ ഈശ്വരനാണ് എന്നെ നിങ്ങളുടെ ഹോട്ടലിൻമുൻപിലൂടെ കൊണ്ടുവന്നത്. അത്രയും ചന്തവും അത്രയും വൃത്തിയും അത്രയും ആഹ്ലാദവുമുള്ള നിങ്ങളുടെ കുട്ടികളെ കണ്ടപ്പോൾ ഞാൻ എന്നെത്തന്നെ മറന്നുപോയി. ഞാൻ പറഞ്ഞു: ‘ഇതാ ഒരു നല്ല അമ്മ. അതാണ് വേണ്ടത്. അപ്പോൾ മൂന്നു സഹോദരിമാരായി.’ എന്നിട്ട്, ഞാൻ അധികം താമസിയാതെ മടങ്ങിവരാം. എനിക്കുവേണ്ടി എന്റെ കുട്ടിയെ നോക്കുമോ?’

‘ആലോചിക്കണം.’ തെനാർദിയെർ സ്ത്രീ മറുപടി പറഞ്ഞു.

‘മാസത്തിൽ ഞാൻ നിങ്ങൾക്ക് ആറു ഫ്രാങ്കുവീതം തരാം.’

ഈ ഘട്ടത്തിൽ ഭക്ഷണവില്പനസ്ഥലത്തിന്റെ ഏതോ ഉള്ളിൽനിന്ന് ഒരു പുരുഷശബ്ദം വിളിച്ചുപറഞ്ഞു: ‘ഏഴു ഫ്രാങ്കിൽ കുറഞ്ഞാൽ സാധിക്കില്ല. ആറു മാസത്തെ സംഖ്യ മുൻകൂർ തരികയും വേണം.’

‘ആറേഴു നാല്പത്തിരണ്ട്,’ തെനാർദിയെർസ്ത്രീ പറഞ്ഞു.

‘അതു ഞാൻ തരാം.’ അമ്മ പറഞ്ഞു.

‘പുറം ചെലവുകൾക്കുവേണ്ടി പതിനഞ്ചു ഫ്രാങ്ക് വേറെയും.’ ആ പുരുഷശബ്ദം തുടർന്നു.

‘ആകെ, അമ്പത്തേഴു ഫ്രാങ്ക്’ മദാം തെനാർദിയെർ പറഞ്ഞു. ഈ കണക്കുകൂട്ടലോടുകൂടി അവൾ പതുക്കെ ഇങ്ങനെ മൂളി.

‘അങ്ങനെയാവണം, യുദ്ധഭടൻ ചൊന്നാൻ’

’ഞാനതു തരാം,’ അമ്മ പറഞ്ഞു: ‘എന്റെ പക്കൽ എൺപതു ഫ്രാങ്കുണ്ട്, നടന്നു പോവുന്നപക്ഷം, നാട്ടുപുറത്തെത്താൻ ധാരാളം വേണ്ടതു പിന്നേയും എന്റെ കൈയിലുണ്ടാവും. ഞാൻ അവിടെ ചെന്നു പണം സമ്പാദിക്കും; കുറച്ചു കൈയിലായാൽ ഉടനെ എന്റെ ഓമനയെ ഞാൻ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളാം.’

ആ പുരുഷശബ്ദം പിന്നെയും ആരംഭിച്ചു: ‘കുട്ടിക്ക് ഉടുപ്പുണ്ടല്ലോ?’

‘അതെന്റെ ഭർത്താവാണ്.’ തെനാർദിയെർസ്ത്രീ പറഞ്ഞു.

‘നിശ്ചയമായും ആ ഓമനത്തങ്കത്തിനു വേണ്ട ഉടുപ്പുണ്ട്—അതു നിങ്ങളുടെ ഭർത്താവാണെന്ന് എനിക്കു ധാരാളം മനസ്സിലായിരിക്കുന്നു—എന്നല്ല, അതൊരു കൗതുകകരമായ ഉടുപ്പിൻകൂട്ടമാണ്! ഒരു കഥയില്ലാത്തേടത്തോളം; ഒക്കെ ഡജൻ ഡജൻ കണക്കിൽ; ഒരു പ്രഭ്വിയുടെ മട്ടിൽ പട്ടുടുപ്പുകളാണ്. ഇതാ, ഈ പരവതാനിസ്സഞ്ചിയിൽ കാണാം.’

‘അതൊക്കെ ഇങ്ങോട്ടേല്പിക്കണം.’ ആ പുരുഷശബ്ദം പിന്നേയും ചാടിവീണു.

‘തീർച്ചയായും ഞാനതു നിങ്ങൾക്കു തരും.’ അമ്മ പറഞ്ഞു, എന്റെ മകളെ ഞാൻ മേലൊന്നുമില്ലാതെ ഇവിടെ വെച്ചുകൊണ്ടു പോയാൽ നന്നായി!’

എജമാനന്റെ മുഖം പുറത്തു വന്നു.

’അതു നല്ലത്,’ അയാൾ പറഞ്ഞു.

കരാറു ശരിപ്പെട്ടു. അമ്മ അന്നു രാത്രി ആ ഹോട്ടലിൽ കൂടി; കൈയിലുള്ള പണം കൊടുത്തു; കുട്ടിയെ അവിടെ ഏൽപിച്ചു; ഉടുപ്പുപോയതുകൊണ്ടു മുക്കാലും ഒഴിഞ്ഞു കനമില്ലാതായ തന്റെ പരവതാനിസ്സഞ്ചി അവൾ ഒരിക്കൽക്കൂടി മുറുക്കി; വേഗത്തിൽ മടങ്ങിവരാം എന്നു വിചാരിച്ചുകൊണ്ടു രാവിലെ പുറപ്പെട്ടു. ആളുകൾ ഈ വക യാത്രകൾ കുലുക്കം കൂടാതെ ഏർപ്പെടുത്തിവിടുന്നു; എന്നാൽ അവ നിരാശതകളത്രേ!

പുറത്തേക്കു കടന്ന ഉടനെ തെനാർദിയെർമാരുടെ അയൽപക്കക്കാരിൽ ഒരാള്‍ ഈ അമ്മയെ കണ്ടെത്തി; അയാൾ ഇങ്ങനെ ഒരഭിപ്രായവുംകൊണ്ടു വീട്ടിലേക്കു മടങ്ങിച്ചെന്നു; ‘ആർക്കും കണ്ടാൽ മനസ്സു പൊട്ടുന്നവിധം ഒരു സ്ത്രീ തെരുവില്‍നിന്നു കരയുന്നതു ഞാനിപ്പോൾ കണ്ടു!’

കൊസെത്തിന്റെ അമ്മ പോയ ഉടനെ ഹോട്ടൽക്കാരൻ ഭാര്യയോടു പറഞ്ഞു:

‘നാളെ അവധിയായ എന്റെ നൂറ്റിപ്പത്തു ഫ്രാങ്കിന്റെ കടപ്പത്രം കൊടുത്തുതീർക്കാൻ ഇതു പറ്റി; എനിക്ക് അമ്പതു ഫ്രാങ്ക് പോരായ്കയുണ്ടായിരുന്നു. വാറണ്ടും ലഹളയും എന്റെ പിന്നാലെയുള്ള കഥ അറിഞ്ഞിട്ടുണ്ടോ? നിന്റെ കുട്ടികളെക്കൊണ്ടു നീ നല്ല രസമായിട്ട് ഒരെലിക്കെണി വെച്ചു.’

‘അതൊട്ടും ഊഹിക്കാതെ.’ ആ സ്ത്രീ പറഞ്ഞു.

കുറിപ്പുകൾ

[1] ഗ്രീക്കുപൂരാണങ്ങളിലെ ഒരു കഥാപാത്രം ഗുഹയിൽ താമസിച്ചിരുന്ന ഈ രാക്ഷസൻ മനുഷ്യനെ സാപ്പിട്ടിരുന്നു’.

[2] ‘കൊടുംകാറ്റ്’ എന്ന നാടകത്തിലെ ഒരു വിരൂപ സത്ത്വം.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 4; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4.0 International License (CC BY-SA 4.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.