മലപ്പിളർപ്പിന്റേതോടുകൂടിത്തന്നെ, പീരങ്കിനിരയുടേയും വായ്മൂടി തുറക്കപ്പെട്ടു.
അറുപതു പീരങ്കികളും പതിമ്മൂന്നു ചതുരപ്പടകളും ആ കവചധാരികളുടെ നേർക്ക് ഉന്നംവെച്ച് ഇടിമിന്നലയച്ചു. നിർഭയനായ ദെലോർ ഇംഗ്ലീഷ് പീരങ്കിപ്പട്ടാളത്തിന്നു ഒരു പട്ടാളസ്സലാം കൊടുത്തു.
ഇംഗ്ലണ്ടുകാരുടെ പറന്നുനടക്കുന്ന കുതിരപ്പട്ടാളം മുഴുവനും ഓരോട്ടത്തിനു വീണ്ടും ചതുരപ്പടയിൽക്കടന്നു. കവചധാരികൾക്കു നില്ക്കാൻകൂടി ഇട കിട്ടിയില്ല. കുണ്ടുവഴിയിൽവെച്ചു പറ്റിയ അപകടം അവരുടെ എണ്ണം കുറച്ചു എന്നല്ലാതെ അവരെ ഉത്സാഹഭംഗപ്പെടുത്തിയില്ല. എണ്ണത്തിൽ കുറയുന്തോറും ധൈര്യത്തിൽ കൂടിവരുന്ന അത്തരം മനുഷ്യരിൽ അവരുൾപ്പെട്ടിരുന്നു.
ആ ആപത്തിൽ വാത്തിയെരുടെ സേനാഭാഗം മാത്രമേ പെട്ടിരുന്നുള്ളൂ; ഒരു പതിയിരിപ്പുപടയെപ്പറ്റി എങ്ങനെയോ മുന്നറിവു തോന്നിയിട്ടെന്നപോലെ, നേ ഇടത്തോട്ടു പരത്തിനിർത്തിയിരുന്ന ദെലോറുടെ ഭാഗക്കാർ മുഴുവനും എത്തേണ്ടിടത്തെത്തി.
കവചധാരികൾ ഇംഗ്ലീഷ് ചതുരപ്പടകളുടെ മേൽ പാഞ്ഞുകയറി.
തികച്ചും വേഗത്തിൽ, കടിഞ്ഞാൺ വിട്ടുകൊടുത്തും, വാളുകൾ കടിച്ചും, കൈത്തോക്കുകൾ മുറുക്കിപ്പിടിച്ചും— ഇങ്ങനെയായിരുന്നു ആ തള്ളിക്കേറ്റം.
യുദ്ധങ്ങൾക്കിടയ്ക്കു, യുദ്ധഭടൻ ഒരു പ്രതിമയായി മാറുകയും മാംസപിണ്ഡം മുഴുവനും കരിങ്കല്ലായിത്തീരുകയും ചെയ്യുന്നതുവരെ ജീവൻ മനുഷ്യനെ മരവിപ്പിച്ചുകളയുന്ന അത്തരം ചില സന്ദർഭങ്ങളുണ്ടു്. ഒരു നോട്ടവുമില്ലാതെ കടന്നാക്രമിക്കപ്പെട്ടിട്ടും ഇംഗ്ലീഷ് പട്ടാളം അനങ്ങിയില്ല.
അപ്പോൾ അതു ഭയങ്കരമായിരുന്നു.
ഇംഗ്ലീഷ് ചതുരപ്പടയുടെ എല്ലാ മുഖപ്പന്തികളും ഒന്നിച്ചെതിർക്കപ്പെട്ടു. ഒരു കമ്പംപിടിച്ച ചുഴലിച്ച അവരെ മൂടിക്കളഞ്ഞു. ആ സ്തോഭരഹിതമായ കാലാൾപ്പട മരവിച്ചപോലെ നിലകൊണ്ടു. ഒന്നാമത്തെ വരി കുനിഞ്ഞു കവചധാരിപ്പടയെ തങ്ങളുടെ കുന്തങ്ങളെക്കൊണ്ടു് സ്വാഗതം ചെയ്തു; രണ്ടാമത്തെ വരി അവരെ വെടിവെച്ചമർത്തി; രണ്ടാമത്തെ വരിയുടെ പിന്നിലുള്ള പീരങ്കിപ്പടയാളികൾ വെടി തുടങ്ങി; ചതുരപ്പടയുടെ മുഖപ്പന്തി നീങ്ങി, ഒരുക്കു ചില്ലുണ്ടകൾക്കു പായുവാൻ ഇടംകൊടുത്തു, വീണ്ടും അടഞ്ഞു. കവചധാരികൾ അതിനു പകരം അവരെ ചതിച്ചു. അവരുടെ വമ്പിച്ച കുതിരകൾ പിൻവാങ്ങി, വരിനിരപ്പിലൂടെ കുതിച്ചു പാഞ്ഞു, കുന്തങ്ങൾക്കു മീതേ കവച്ചുച്ചാടി, ആ മനുഷ്യമയങ്ങളായ നാലു കിണറുകൾക്കുള്ളിൽ ശക്തിയോടുകൂടി മറിഞ്ഞു. കവചധാരിപ്പടയിൽ പീരങ്കിയുണ്ടകൾ ചാലുകീറി; ആ കവചധാരികൾ ചതുരപ്പടയിൽ വിടവു തുളച്ചു. കുതിരകളുടെ ഓട്ടത്തിൽ പൊടിഞ്ഞുതകർന്നു് ആളുകളുടെ അണിനിരകൾ കാണാതായി. ആ അശ്വശരീരന്മാരുടെ വയറുകളിലേക്ക് പടക്കുന്തങ്ങൾ അണ്ടുകടന്നു; മുൻപു് ഒരു ദിക്കിലും, പക്ഷേ, കണ്ടിട്ടില്ലാത്ത മുറിവുകളുടെ ഒരെന്തിന്നില്ലായ്മയുണ്ടായി. ആ ഭ്രാന്തുപിടിച്ച കുതിരപ്പട്ടാളത്താൽ നശിക്കപ്പെട്ട ചതുരപ്പടകൾ ഒരു കാൽ പതറാതെ പിന്നേയും വരിചേർന്നു. ചില്ലുണ്ടകളുടെ കാര്യത്തിൽ ദുർഭിക്ഷമില്ലാത്ത പീരങ്കിപ്പടകൾ ശത്രുക്കളുടെ മധ്യത്തിലിട്ടു വെടിമുഴക്കി. ഈ യുദ്ധത്തിന്റെ സ്വരൂപം പൈശാചികമായിരുന്നു. ഈ ചതുരപ്പടകൾ പട്ടാളക്കാരല്ലാതായി. അവർ അഗ്നിപർവതങ്ങളുടെ വായകളായി; ആ കവചധാരികൾ കുതിരപ്പട്ടാളമല്ലാതായി, അവർ കൊടുങ്കാറ്റുകളായി; ഓരോ ചതുരപ്പടയും ഓരോ മേഘപടലത്താൽ ആക്രമിക്കപ്പെട്ട ഓരോ അഗ്നിപർവതമായി; ശിലാദ്രവം ഇടിമിന്നലുമായി കൂട്ടിമുട്ടി.
വലത്തേ അറ്റത്തുള്ള ചതുരപ്പട, നിലത്തല്ലായിരുന്നതുകൊണ്ടു് എല്ലാറ്റിലും വെച്ച് അധികം തുറസ്സിൽപ്പെട്ട കൂട്ടം, ഒന്നാമത്തെ തള്ളിക്കയറ്റത്തിൽത്തന്നെ അധികഭാഗവും നശിച്ചു. സ്കോട്ട്ലാണ്ടുകാരുടെ സൈന്യത്തിൽ 75-ാം ഭാഗം കൊണ്ടാണു് അതുണ്ടാക്കിയിരുന്നതു്. നടുക്കു നില്ക്കുന്ന കുഴലൂത്തുകാരൻ കാടുകളേയും തടാകങ്ങളേയും പറ്റിയുള്ള വിചാരങ്ങളാൽ നിറയപ്പെട്ട തന്റെ വ്യസനമയങ്ങളായ നോട്ടങ്ങളെ നാലുപുറവുമുള്ള ആളുകൾ മീതെയ്ക്കുമീതെ ചത്തു വീഴുമ്പോൾ തികഞ്ഞ അശ്രദ്ധയിൽ കീഴ്പൊട്ടു തൂക്കിയിട്ടു; അയാൾ ഒരു ചെണ്ടമേൽ ചെന്നിരുന്നു തന്റെ രാജ്യത്തു നടപ്പുള്ള ഒരു പുരാതനഗാനം പാടാൻ തുടങ്ങി. ഗ്രീസ്സുകാർ ആർഗോസ്സുപ്രദേശം ഓർമിച്ചുകൊണ്ടു മരിച്ചതുപോലെ, ആസ്കോട്ട്ലാണ്ടുകാർ ബെൻലോതിയൻ പ്രദേശത്തെ വിചാരിച്ചുകൊണ്ടു മരിച്ചു. കുഴലും അതു പിടിച്ചിട്ടുള്ള കൈയും ചെത്തിക്കളഞ്ഞ ഒരു കവചധാരിഭടന്റെ വാൾ ആ പാട്ടുകാരന്റെ കഥ കഴിച്ചു, പാട്ടവസാനിപ്പിച്ചു.
ശത്രുക്കളുമായി നോക്കുമ്പോൾ സ്വതവേ എണ്ണത്തിൽ കുറഞ്ഞവരും, മലപ്പിളർപ്പിൽവെച്ചുണ്ടായ അപകടത്താൽ കുറേക്കൂടി എണ്ണം കുറഞ്ഞവരുമായ ആ കവചധാരികളോടെതിരിടാൻ ഇംഗ്ലീഷ് സേനകൾ ഏതാണ്ടു മുഴുവനുണ്ടായിരുന്നു; എന്നാൽ അവർ സ്വയമേവ എണ്ണംകൂടി, ഒരാൾ പത്തുപേരായിത്തീർന്നു. എന്തായാലും ചില ജർമ്മൻപട്ടാളക്കാർ പിൻവാങ്ങി. വെല്ലിങ്ങ്ടൻ അതു കണ്ടു, തന്റെ കുതിരപ്പട്ടാളത്തെ ഓർമിച്ചു. അതേസമയത്തു നെപ്പോളിയൻ തന്റെ കാലാൾ സൈന്യത്തെക്കൂടി ഓർമിച്ചിരുന്നുവെങ്കിൽ, യുദ്ധത്തിൽ ചക്രവർത്തി ജയിച്ചേനേ. ഈ മറവിയാണു് അദ്ദേഹത്തിനു പറ്റിയ മഹത്തും അത്യപായകരവുമായ അബദ്ധം.
പെട്ടെന്നു്, അതേവരെ എതിർക്കുന്നവരായിരുന്ന കവചധാരികൾ സ്വയം എതിർക്കപ്പെട്ടതായി കണ്ടു. ഇംഗ്ലീഷ് കുതിരപ്പട അവരുടെ പിന്നിലെത്തി. അവരുടെ മുൻപിൽ രണ്ടു ചതുരപ്പട; പിന്നിൽ സോമർസെറ്റു് സേനാപതി; സോമർസെറ്റു് സേനാപതി എന്നുവെച്ചാൽ രക്ഷിസംഘത്തിൽപ്പെട്ട ആയിരത്തിനാനൂറു കുതിരപ്പടയാളികളാണു്. സോമർസെറ്റിനു വലതുഭാഗത്തായി ജർമൻ കുതിരപ്പട്ടാളങ്ങളോടുകൂടിയ ഡോർൺബർഗും ഇടതുഭാഗത്തു ബൽജിയൻ കുതിരപ്പടയാളികളോടുകൂടിയ ട്രിപ്പും ഉണ്ടായിരുന്നു; പാർശ്വങ്ങളിൽനിന്നും മുൻപിൽനിന്നും പിന്നിൽനിന്നും എതിർക്കപ്പെട്ട കവചധാരിസംഘത്തിനു നാലു ഭാഗത്തേക്കും തിരിഞ്ഞു യുദ്ധം ചെയ്യേണ്ടിവന്നു. അതുകൊണ്ടു് അവർക്കെന്തു സാരം? അവർ ഒരു ചുഴലിക്കാറ്റായിരുന്നു. അവരുടെ പരാക്രമം എന്തോ അനിർവചനീയമായ ഒന്നായിരുന്നു.
ഇതിനു പുറമേ, അവർക്കു പിന്നിൽ പീരങ്കിനിരയുണ്ടു്; അതു് അപ്പോഴും മുഴങ്ങിയിരുന്നു. അതു വേണം; ഇല്ലെങ്കിൽ അവരുടെ പിൻഭാഗം മുറിപ്പെടുമായിരുന്നില്ല. ഒരു കനത്ത വെടിയുണ്ടകൊണ്ടു ചുമൽ തുളഞ്ഞ ഒരു മാർച്ചട്ട വാട്ടർലൂ കാഴ്ച ബംഗ്ലാവിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ടു്.
അത്തരം ഫ്രാൻസുകാർക്ക് ഇംഗ്ലണ്ടുകാർതന്നെ വേണം. അതു് ഒരു ദ്വന്ദ്വയുദ്ധമല്ലാതായി; അതൊരു നിഴലാട്ടമായിരുന്നു, ഒരു ഭ്രാന്തു്, ജീവാത്മാക്കളും ധീരോദാത്തതയും തമ്മിലുള്ള ഒരു തല ചുറ്റിക്കുന്ന കൈമാറ്റം; ഇടിമിന്നുന്ന വാളുകളുടെ ഒരു ചുഴലിക്കാറ്റു്. ഒരു നിമിഷംകൊണ്ടു്, ആയിരത്തിനാനൂറുണ്ടായിരുന്ന കുതിരപ്പടയാളികൾ, എണ്ണൂറു മാത്രമായി. അവരുടെ ഉപസേനാപതി, ഫുള്ളർ, മരിച്ചു വീണു. കുന്തക്കാരോടും ലെഫെബ്വർ—ദെനുയത്തിന്റെ കുതിരപ്പടയാളികളോടും കൂടി നേരെ പാഞ്ഞുചെന്നു. മോൺസാങ്ങ്ഴാങ്ങ് പിടിച്ചുകൊടുത്തു. പിന്നേയും പിടിച്ചെടുത്തു. ഒരിക്കൽക്കൂടി പിടിച്ചെടുത്തു. കവചധാരികൾ കാലാൾപ്പടയിലേക്ക് മടങ്ങിച്ചെല്ലാൻ വേണ്ട കുതിരപ്പട്ടാളത്തെ വിട്ടു; അല്ലെങ്കിൽ, കുറേക്കൂടി ശരിയാക്കിപ്പറകയാണെങ്കിൽ, ആ ഭയങ്കരമായ സൈന്യം മറ്റുള്ളവരെ വിടാതെകണ്ടുതന്നെ അന്യോന്യം പിടികൂടി. ചതുരപ്പട അപ്പോഴും ഉറച്ചുനിന്നു.
ഒരു പന്ത്രണ്ടു പ്രാവശ്യമുണ്ടായി യുദ്ധം. നേയുടെ കാല്ക്കീഴിൽ നാലു കുതിര ചത്തുവീണു. കവചധാരിപ്പടയിൽ പകുതി കുന്നിൻപുറത്തുതന്നെ നില്ക്കുന്നു. ഈ ലഹള രണ്ടു മണിക്കൂറുണ്ടായി.
ഇംഗ്ലീഷ് സൈന്യം തികച്ചും കുലുങ്ങി. ആ കുണ്ടുവഴിയിൽവെച്ചുണ്ടായ അപകടംകൊണ്ടു് ആദ്യത്തെ എതിർക്കലിൽ ക്ഷീണിച്ചുപോയിരുന്നില്ലെങ്കിൽ, ആ കവചധാരികൾ ഇംഗ്ലീഷുസൈന്യനിരപ്പിന്റെ മധ്യഭാഗം തകർത്തുകളഞ്ഞു, വിജയം തീർച്ചപ്പെടുത്തിക്കളയുമായിരുന്നു. ഈ അസാധാരണമായ കുതിരപ്പട ടാലവരെയും [29] ബദഴോവും [30] കണ്ടിട്ടുള്ള ക്ലിൻടനെ [31] മരവിപ്പിച്ചു മുക്കാൽഭാഗവും തോല്പിക്കപ്പെട്ട വെല്ലിങ്ങ്ടൻ അവരെ വീരോചിതമായി അഭിനന്ദിച്ചു. അദ്ദേഹം ഒരു താഴ്ന്ന സ്വരത്തിൽ പറഞ്ഞു: ‘വിശിഷ്ടം.’
കവചധാരിസൈന്യം പതിമ്മൂന്നിൽ ഏഴു ചതുരപ്പടയെ തകർത്തു; അറുപതു വലിയ തോക്കു പിടിച്ചു, അല്ലെങ്കിൽ വെടിത്തുളയടച്ചു; ലാബെൽ അലിയാൻസിന്നു മുൻപിൽവെച്ച് ഇംഗ്ലീഷ് സൈന്യത്തിൽ നിന്നു് ആറു കൊടി പിടിച്ചെടുത്തു— മൂന്നു കവചധാരികളും രക്ഷിസംഘത്തിൽപ്പെട്ട മൂന്നു പാച്ചിൽക്കുതിരപ്പടയാളികളുംകൂടി അവ ചക്രവർത്തിക്കു കാഴ്ചവെച്ചു.
വെല്ലിങ്ങ്ടന്റെ സ്ഥിതി പൂർവാധികം അപകടത്തിലായി, ഈ അസാധാരണ യുദ്ധം, ക്രോധിച്ചു തുള്ളിയും മുറിപ്പെട്ടുമുള്ള രണ്ടുപേർ—ഓരോരുത്തനും അപ്പോഴും കയറിയെതിർത്തുകൊണ്ടും നിന്നു തടുത്തുകൊണ്ടും തനിക്കുള്ള രക്തം മുഴുവൻ അവിടെ ചൊരിയുന്നുണ്ട്— തമ്മിലുള്ള ഒരു ദ്വന്ദ്വയുദ്ധംപോലെയായിരുന്നു.
ആ രണ്ടുപേരിൽ ആദ്യം വീഴുന്നതാരായിരിക്കും?
ആ മലമ്പരപ്പിൽവെച്ചുള്ള യുദ്ധം നിന്നിട്ടില്ല.
കവചധാരിപ്പടയുടെ കഥയെന്തായി? ആർക്കും പറയാൻ വയ്യായിരുന്നു. ഒന്നു തീർച്ചയാണ്— യുദ്ധം കഴിഞ്ഞു പിറ്റേദിവസം മോൺസാങ്ങ്ഴാങ്ങിലേക്കുള്ള വാഹനങ്ങൾ കയറാനുള്ള കോണികളുടെ മരപ്പണിക്കിടയിൽ നീവെല്ലു്, ഗെനാപ്പു്, ലാഹൂൾപ്പു്, ബ്രൂസ്സെൽസു് എന്നീ നാലുദിക്കിൽനിന്നുമുള്ള വഴികൾ കൂടിച്ചേരുന്നതും മുറിഞ്ഞുപോകുന്നതുമായ ആ സ്ഥലത്തു് ഒരു കവചധാരിയും അയാളുടെ കുതിരയും മരിച്ചുകിടക്കുന്നതായി കണ്ടു. ഈ കുതിരപ്പടയാളി ഇംഗ്ലീഷ് സൈന്യനിരപ്പുകളെ തുളച്ചുകടന്നു. ആ ശവം തപ്പിയെടുത്തവരിൽ ഒരുവൻ ഇപ്പോഴും മോൺസാങ്ങ് ഴാങ്ങിൽ ജീവിച്ചിരിക്കുന്നുണ്ടു്. അയാളുടെ പേർ ദെഹാസു് എന്നാണു്. അയാൾക്കന്നു് എൺപതു വയസ്സായിരുന്നു.
വെല്ലിങ്ങ്ടന്നു താൻ തോറ്റു എന്നു ബോധപ്പെട്ടു. മുഹൂർത്തമടുത്തു.
സൈന്യനിരപ്പിന്റെ മധ്യഭാഗം പിളർക്കപ്പെടാത്തതുകൊണ്ടു കവചധാരികൾ ജയിച്ചുകഴിഞ്ഞില്ല. ആ കുന്നിൻമുകൾപ്പരപ്പു് ഓരോരുത്തന്റേയും കൈവശത്തിൽപ്പെട്ടതുകൊണ്ടു്, ആർക്കും പിടിയുറച്ചില്ല; എന്നല്ല, വാസ്തവത്തിൽ, അതധികസമയവും ഇംഗ്ലണ്ടുകാരുടെ കൈയിൽത്തന്നെയായിരുന്നു. ഗ്രാമവും മുകളിലെ മൈതാനവും വെല്ലിങ്ങ്ടൺ വിട്ടില്ല; നേയ്ക്ക് ആ നിറുകയും താഴ്വാരവും മാത്രമേ കിട്ടിയുള്ളൂ. ആ അപായകരമായ നിലത്തു രണ്ടു ഭാഗക്കാരും വേരുറച്ചതുപോലെ തോന്നി.
പക്ഷേ, ഇംഗ്ലണ്ടുകാർക്കു പറ്റിയ ക്ഷീണം മാറാത്തതാണെന്നു തോന്നി. ആ സൈന്യത്തിനു പറ്റിയ രക്തവാർച്ച ഭയങ്കരമായിരുന്നു. ഇടതുവശത്തുള്ള കെംറ്റു് സഹായ്യ്യം ആവശ്യപ്പെട്ടു. ‘ഇവിടെ ഇല്ല,’ വെല്ലിങ്ങ്ടൻ മഠുപടി പറഞ്ഞു, ‘അയാൾ അവിടെക്കിടന്നു മരിക്കാൻ നോക്കണം.’ ആ സമയത്തുതന്നെ— രണ്ടു സൈന്യങ്ങളുടേയും ക്ഷീണാവസ്ഥയെ കുറിക്കുന്ന ഒരത്ഭുതകരമായ യദൃച്ഛാസംഭവം—നെപ്പോളിയനോടു നേ കാലാൾപ്പട ആവശ്യപ്പെട്ടു; നെപ്പോളിയൻ ഉച്ചത്തിൽ പറഞ്ഞു, ‘കാലാൾപ്പട! എനിക്കതു് എവിടെനിന്നു കിട്ടുമെന്നാണു് അയാളുടെ ധാരണ? എനിക്കതുണ്ടാക്കാൻ കഴിയുമെന്നു് അയാൾ കരുതുന്നുണ്ടോ?’
എന്തായാലും രണ്ടിൽവെച്ച് ഇംഗ്ലീഷ് സൈന്യത്തിന്റെ സ്ഥിതിയായിരുന്നു അധികം കഷ്ടം. ഇരിമ്പുകൊണ്ടുള്ള കവചങ്ങളോടും ഉരുക്കുകൊണ്ടുള്ള മാറിടങ്ങളോടുംകൂടിയ ആ കൂറ്റൻ കുതിരപ്പടയാളികളുടെ ഭ്രാന്തുപിടിച്ച തള്ളിക്കയറ്റം കാലാൾപ്പടയെ ഒന്നിനുംകൊള്ളാത്തവിധം അരച്ചുകളഞ്ഞു. ഒരു സൈന്യവകുപ്പിന്റെ സ്ഥാനം കാണിക്കുന്ന ഒരു കൊടിയുടെ ചുറ്റുമായി അല്പം പേർ കൂട്ടം കൂടിയിട്ടുണ്ടു്; ഇന്ന ഒരു പട്ടാളക്കൂട്ടത്തിൽ ആധിപത്യം വഹിക്കാൻ ഒരു സേനാപതിയോ ഒരുപസേനാപതിയോ മാത്രമേ ഉള്ളൂ എന്നായി; ലായിസെന്തിൽവെച്ച് ഒന്നു നല്ലവണ്ണം കശക്കിക്കഴിഞ്ഞിട്ടുള്ള ആൽട്ടന്റെ സൈന്യവകുപ്പു പ്രായേണ നശിച്ചുകഴിഞ്ഞു; വാൻക്ലൂസ്സിന്റെ ധീരോദാത്തമായ ബെൽജിയൻ സൈന്യം നീവെല്ലു് നിരത്തിൽ നെടുനീളെ കോതമ്പക്കണ്ടങ്ങളിൽ വിതറപ്പെട്ടു; 1811-ൽ സ്പെയിൻകാരോടുകൂടി നമ്മുടെ ഭാഗത്തുനിന്നു വെല്ലിങ്ങ്ടനോടു യുദ്ധം ചെയ്ത ആ ഡച്ച് പട്ടാളങ്ങളിൽ1815-ൽ അവർ ഇംഗ്ലീഷ് കൊടിക്കു കീഴിൽനിന്നു നെപ്പോളിയനോടെതിർത്തു- ഇനി യാതൊന്നും ബാക്കിയില്ല. ഉദ്യോഗസ്ഥന്മാർ നശിച്ചു പോയിട്ടുള്ളതിനു കണക്കില്ല. പിറ്റേദിവസം കാൽ മുഴുവനും മണ്ണിൻചുവട്ടിലായ ലോർഡ് അക്സ്ബ്രിഡ്ജിന്റെ കാൽമുട്ടു തകർന്നുപോയി. കവചധാരിപ്പടയുടെ മല്പിടുത്തത്തിൽ ഫ്രാൻസുകാരുടെ ഭാഗത്തു ദെലോർ, ലേത്തിയേർ, കോൾബർട്ടു്, നോപ്പ്ബ്ലാൻകാർഡ് എന്നിവർ കൊള്ളരുതാതായിട്ടുണ്ടെങ്കിൽ, ഇംഗ്ലീഷിന്റെ ഭാഗത്തു് ആൽട്ടൻ മുറിപ്പെട്ടു. ബാർൺ മുറിപ്പെട്ടു, ഡിലാൻസി കൊല്ലപ്പെട്ടു, മാൻമീരെൻ കൊല്ലപ്പെട്ടു, ഓംറ്റീഡ കൊല്ലപ്പെട്ടു, വെല്ലിങ്ങ്ടന്റെ സഹായസംഘം മുഴുവനും തീർന്നു; ആ ചോരപ്രളയത്തിൽ ഇംഗ്ലണ്ടുകാർക്കാണു് അധികം പരിക്കുപെട്ടതു്, രക്ഷിസംഘത്തിൽപ്പെട്ട കാലാൾപ്പടകളിൽ രണ്ടാംവകുപ്പിലേക്കു പന്ത്രണ്ടുദ്യോഗസ്ഥന്മാർ നഷ്ടപ്പെട്ടു; 30-ആം വകുപ്പിൽ ഒന്നാം ഭാഗത്തിലേക്കു 24 ഉദ്യോഗസ്ഥന്മാരും 1200 പട്ടാളക്കാരും നഷ്ടമായി; ജർമ്മൻസൈന്യത്തിന്റെ 79-ആം വകുപ്പിലേക്ക് 24 ഉദ്യോഗസ്ഥന്മാർ മൂറിപ്പെട്ടതും, 18 ഉദ്യോഗസ്ഥന്മാർ കൊല്ലപ്പെട്ടും, 450 പട്ടാളക്കാർ കൊല്ലപ്പെട്ടും പൊയ്പോയി. പിന്നീടു വിചാരണചെയ്തു പണിയിൽ നിന്നു പിരിക്കപ്പെടുവാൻ നിന്നിരുന്ന കേർണൽ ഹാക്ക് അധിപനായ കമ്പർലാണ്ടിലെ കുതിരപ്പടയാളികൾ, ഒരു സേനാഭാഗം മുഴുവൻ, ആ ലഹളയിൽ പിന്തിരിഞ്ഞു, ബ്രൂസ്സെൽസിലേക്കുള വഴിക്കെല്ലാം പരാജയം വിതച്ചുംകൊണ്ടു് സ്വാങ്ങ് കാട്ടുപുറങ്ങളിലേക്കു പാഞ്ഞു. ഫ്രാൻസുകാർ കയറിവരുന്നതായും കാട്ടുപുറത്തേക്ക് അടുക്കുന്നതായും കണ്ടു പടക്കോപ്പുകപ്പലുകളും വെടിമരുന്നുവണ്ടികളും സമാനങ്ങളുമെല്ലാം അങ്ങോട്ടു കുതികുതിച്ചു. ഫ്രഞ്ചു കുതിരപ്പടയാൽ അരിയപ്പെട്ടു ഹോളണ്ടുകാർ ഉറക്കെ നിലവിളിയായി.
ഇന്നും ജീവിച്ചിരിക്കുന്ന പലരും കണ്ടിട്ടുള്ളതായി പറയുന്നപ്രകാരം വേർകുക്കുവിൽനിന്നു ഗ്രോആന്താന്തോൽവരെ, ബ്രൂസ്സെൽസിലേക്കുള്ള വഴിക്ക് ഏകദേശം രണ്ടു കാതം ദൂരം, നിരത്തിലെല്ലാം യുദ്ധത്തിൽനിന്നു പാഞ്ഞുപോയവരുടെ ലഹളയായിരുന്നു. മോൺസങ്ങ്ഴാങ്ങിലെ കളത്തിൽ ഏർപ്പെടുത്തിയിരുന്ന ചികിത്സാമന്ദിരത്തിനു പിന്നിൽ ചാഞ്ഞ കോണിപോലെ അണിനിരന്ന ചുരുക്കം ചിലരും ഇടത്തേ സൈന്യനിരപ്പിൽ ചേർന്ന വിവന്റേയും വാൻഡലീരുടേയും സേനകളും ഒഴികെ വെല്ലിങ്ങ്ടന്റെ കുതിരപ്പട്ടാളത്തിൽ മറ്റാരും ശേഷിച്ചിരുന്നില്ല. അസംഖ്യം പീരങ്കിനിരകൾ വീണുകിടക്കുന്നു. ഈ സംഗതികൾക്കെല്ലാം സൈബോൺ സാക്ഷിപറയുന്നുണ്ടു്; പ്രിൻഗിളാകട്ടേ, അല്പം അതിശയോക്തിയോടുകൂടി, ഇംഗ്ലീഷ് ഡച്ച് സൈന്യം ആകെ മുപ്പത്തിനാലായിരം പേർ മാത്രമായിത്തീർന്നു എന്നുതന്നെ പറയാൻ ഭാവമുണ്ടു്. ആ ‘ഇരിമ്പൻഡ്യുക്ക്, [32] ഒരു കുലുക്കമില്ലാതെ നിന്നു; പക്ഷേ, അദ്ദേഹത്തിന്റെ ചുണ്ടുകൾ വിളർത്തു. ഇംഗ്ലീഷ് സൈന്യത്തിലെ ഉദ്യോഗസംഘത്തോടുകൂടി യുദ്ധസമയത്തുണ്ടായിരുന്ന ആസ്ത്രിയൻ കമ്മീഷണർ വിൻസെന്റും സ്പാനിഷ്കമ്മീഷണർ അലവയും വെല്ലിങ്ങ്ടൻ തോറ്റു എന്നു വിചാരിച്ചു. അഞ്ചുമണിക്ക് അദ്ദേഹം വാച്ചെടുത്തു നോക്കി, ഈ അസ്വസ്ഥാക്ഷരങ്ങൾ പതുക്കെ പിറുപിറുക്കുന്നതു കേട്ടു; ‘ബ്ലൂഷേർ, അല്ലെങ്കിൽ രാത്രി!’
ഏതാണ്ടു് ഈ സമയത്താണു് ഫ്രീഷ്മോങ്ങ് വഴിക്കുള്ള ഉയരങ്ങളിൽ ഒരു കുന്തവരി അകലെ മിന്നിക്കണ്ടതു്.
ഈ വമ്പിച്ച നാടകത്തിന്റെ മുഖഭാവം മാറ്റുന്നതു് ഇവിടെയാണു്.
[29] സപെയിൻകാരും ഇംഗ്ലണ്ടുകാരുംകൂടി ഫ്രാൻസുകാരെ ഇവിടെവച്ചു തോല്പിച്ചു.
[30] സപെയിനിൽ ഒരു സംസ്ഥാനം. 1806-1809-ൽ ഇതിന്റെ തലസ്ഥാനം ആക്രമിക്കപ്പെട്ടു.
[31] ഒരു പ്രസിദ്ധനായ ചരിത്രശാസ്ത്രജ്ഞൻ.
[32] വെല്ലിങ്ങ്ടന്നു് ഇങ്ങനെ (Iron Duke) ഒരു പേരുണ്ടായിരുന്നു.