SFNസായാഹ്ന ഫൌണ്ടേഷൻ
images/hugo-16.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.8.7
‘ശീട്ടു കളയരുതു്’ എന്ന പഴഞ്ചൊല്ലിന്റെ ആഗമനം കാണിക്കുന്നത്

ഴാങ്ങ് വാൽഴാങ്ങ് കിടക്കുന്ന ശവമഞ്ചത്തിന്റെ മുകളിൽവെച്ചുണ്ടായതിതാണു്. ശവവണ്ടി മടങ്ങിയപ്പോൾ, പുരോഹിതനും ഗായകക്കുട്ടിയും വണ്ടിയിലേറിപ്പോയതിനുശേഷം, ശവക്കുഴിവെട്ടുകാരന്റെ മേൽനിന്നു കണ്ണെടുക്കാതിരുന്ന ഫൂഷൽവാങ്ങ്, ആ മനുഷ്യൻ കുനിഞ്ഞു ചളിയിൽ കുത്തിനിർത്തിയിരുന്ന കൈക്കോട്ടടുക്കുന്നതു കണ്ടു. ഫൂഷൽവാങ്ങ് ഒടുവിലത്തെ കൈയെടുത്തു. ശവക്കുഴിവെട്ടുകാരന്റെയും ശവക്കുഴിയുടേയും ഇടയ്ക്കു ചെന്നു കൈകെട്ടി നിന്നു് അയാൾ പറഞ്ഞു: ‘ഞാനാണു് പണം കൊടുക്കുന്നത്!’ ശവക്കുഴിവെട്ടുകാരൻ അയാളെ അമ്പരന്നു നോക്കി ചോദിച്ചു: ‘എന്താണു് പറയുന്നത്? ഫൂഷൽവാങ്ങ് എടുത്തു പറഞ്ഞു: ‘ഞാനാണു് പണം കൊടുക്കുന്നത്! ‘എന്തിനു്?’ ‘വീഞ്ഞു വാങ്ങുന്നതിനു്.’ ‘എന്തു വീഞ്ഞ്?’ ‘അർഷാങ്ങ്ത്വെ’ വീഞ്ഞു.’ ‘എവിടെയത്?’ ‘നല്ല പഴം ചാരായക്കടയിൽ.’ ‘മണ്ണാങ്കട്ട!’ ശവക്കുഴിവെട്ടുകാരൻ പറഞ്ഞു. ശവമഞ്ചത്തിനുമീതെ അയാൾ ഒരു കൈക്കോട്ടു മണ്ണു വെട്ടിയിട്ടു. ശവമഞ്ചം ഒരു മുഴങ്ങുന്ന ഒച്ച പുറപ്പെടുവിച്ചു: ഫൂഷൽവാങ്ങ് ചാഞ്ചാടിപ്പോയി; അയാൾതന്നെ ശവക്കുഴിയിലേക്കു തലകീഴായി മറിയാൻ ഭാവിച്ചു. ഊർദ്ധ്വം വലിയിലെ കെറകെറശ്ശബ്ദം കൂടിക്കലരാൻ തുടങ്ങിയ ഒരൊച്ചയിൽ അയാൾ നിലവിളിച്ചു; ‘ചങ്ങാതി! ചാരായക്കടയടയ്ക്കുന്നതിനുമുമ്പ്!’ ശവക്കുഴിവെട്ടുകാരൻ കൈക്കോട്ടിൽ കുറേക്കൂടി മണ്ണെടുത്തു. ഫൂഷൽവാങ്ങ് തുടർന്നു പറഞ്ഞു: ‘ഞാൻ കൊടുക്കാം പണം.’ അയാൾ ആ ശവക്കുഴിവെട്ടിയുടെ കൈ കടന്നുപിടിച്ചു. ‘ചങ്ങാതി, ഞാൻ പറയുന്നതു് കേൾക്കൂ. ഞാൻ കന്യകാമഠത്തിലെ ശവക്കുഴിവെട്ടുകാരനാണു്; ഞാൻ നിങ്ങളെ സഹായിക്കാൻ വന്നു. രാത്രി ചെയ്തുതീർക്കാവുന്ന ഒരു പണിയാണിതു്. അതുകൊണ്ടു നമുക്ക് ഒരു കുടി കഴിഞ്ഞിട്ടാവാം.’ ഇങ്ങനെ പറയുന്നതിനിടയ്ക്ക്, ഈ നിരാശമായ ശാഠ്യത്തിന്മേൽ തൂങ്ങിക്കൂടുന്നതോടുകൂടി, ഈ വ്യസനമയമായ വിചാരം അയാൾക്കുദിച്ചു: ‘അയാൾ കുടിച്ചു എന്നു വെച്ചാൽത്തന്നെ, തന്റേടം വിടുമോ?’ ‘ആട്ടെ.’ ആ മനുഷ്യൻ പറഞ്ഞു, ‘നിങ്ങൾ ഇത്രമേൽ ശാഠ്യംപിടിക്കയാണെങ്കിൽ, ഞാൻ സമ്മതിക്കുന്നു. നമുക്കു കുടിക്കാം. ജോലി കഴിഞ്ഞിട്ടു്. അതിനു മുമ്പില്ല.’ അയാൾ കൈക്കോട്ടു് ആഞ്ഞു പൊന്തിച്ചു. ഫൂഷൽവാങ്ങ് അയാളെ പിടിച്ചു നിർത്തി. ‘അതു്, ‘അർഷാങ്ങ്ത്വെ’ വീഞ്ഞാണു്.’ ‘നില്ക്കൂ, ശവക്കുഴിവെട്ടുകാരൻ പറഞ്ഞു, ‘നിങ്ങൾ മണിയടിക്കാരനാണു്. ണ്ണോം, ണ്ണോം; ഇതേ നിങ്ങൾക്കറിഞ്ഞുകൂടൂ, കടന്നുപോവൂ.’ അയാൾ രണ്ടാമതൊരു കൈക്കോട്ടുകൂടി വെട്ടിയിട്ടു. ഫൂഷൽവാങ്ങിനു് എന്താണു് പറയുന്നതെന്നു ബോധമില്ലാത്ത നിലയായി. ‘വരൂ, നമുക്കു കുടിക്കുക,’അയാൾ നിലവിളിച്ചു; ‘ഞാനാണല്ലോ പണം കൊടുക്കുന്നതു്.’ ‘കുട്ടിയെ ഉറക്കിക്കിടത്തിയതിനുശേഷം,’ ശവക്കുഴിവെട്ടുകാരൻ പറഞ്ഞു. മൂന്നാമത്തെ കൈക്കോട്ടു വെട്ടിയിട്ടു. അയാൾ പിന്നേയും കൈക്കോട്ടു മണ്ണിൽ അഴ്ത്തി, തുടർന്നു പറഞ്ഞു: ‘കണ്ടില്ലേ, ഇന്നു തണുപ്പു കൂടും; ഒരു പുതപ്പുകൂടി കൊടുക്കാതെ വെറുതെ ഇട്ടു പോയാൽ ശവം നിലവിളിക്കും.’ ആ സമയത്തു, കൈക്കോട്ടു മണ്ണിൽ ആഴ്ത്തി, തുടർന്നു പറഞ്ഞു: ‘കണ്ടില്ലേ, ഇന്നു തണുപ്പു കൂടും; ഒരു പുതപ്പുകൂടി കൊടുക്കാതെ വെറുതെ ഇട്ടുപോയാൽ ശവം നിലവിളിക്കും.’ ആ സമയത്തു, കൈക്കോട്ടു നിറയ്ക്കുവാൻവേണ്ടി കുഴിവെട്ടുകാരൻ കുനിഞ്ഞപ്പോൾ, അയാളുടെ മാർക്കുപ്പാശക്കീശ വായ പൊളിച്ചു. ഫൂഷൽവാങ്ങിന്റെ ഭ്രാന്തുപിടിച്ച നോട്ടം ആ കുപ്പായക്കീശയിൽ അറിയാതെ പതിഞ്ഞു; അതവിടെ നിലവായി. സൂര്യൻ ചക്രവാളത്തിനു പിന്നിൽ മറഞ്ഞിട്ടില്ല; ആ കോട്ടുവായിടുന്ന കുപ്പായക്കീശക്കിടയിൽ എന്തോ വെളുത്തിട്ടൊന്നുള്ളതു കണ്ടറിയാൻ മാത്രം വെളിച്ചമുണ്ടായിരുന്നു. പിക്കാർദിയിലെ ഒരു കൃഷിക്കാരന്റെ നോട്ടത്തിലുണ്ടാകാവുന്ന മിന്നല്പിണരുകളുടെ ആകത്തുക ഫൂഷൽവാങ്ങിന്റെ കൃഷ്ണമണികളിൽ പാഞ്ഞു. അയാൾക്ക് യുക്തി തോന്നി. മണ്ണു വെട്ടിയെടുക്കുന്ന തിരക്കിൽ തികച്ചും മുങ്ങിയിരുന്ന കുഴിവെട്ടുകാരൻ അറിയാതെ, അയാൾ പിന്നിലൂടെ കുപ്പായക്കീശയിൽ കൈയിട്ടു് അതിനെ അടിയിൽകിടക്കുന്ന ആ വെളുത്ത സാധനം വലിച്ചെടുത്തു.

ആ മനുഷ്യൻ നാലാമതൊരു കൈക്കോട്ടു മണ്ണുകൂടി ശവക്കുഴിയിലേക്കുരിച്ചു.

അഞ്ചാമത്തെ കൈക്കോട്ടു വെട്ടാൻ തിരിയുന്നതോടുകൂടി ഫൂഷൽവാങ്ങ് അയാളെ ശാന്തമായി സൂക്ഷിച്ചു നോക്കിപ്പറഞ്ഞു: ‘കൂട്ടത്തിൽ ചോദിക്കട്ടെ, ഹേ പുതിയ മനുഷ്യൻ, നിങ്ങളുടെ ശീട്ടു കൈയിലുണ്ടോ?’ കുഴിവെട്ടുകാരൻ ശങ്കിച്ചു നിന്നു. ‘എന്തു ശീട്ടു്? ‘സൂര്യൻ അസ്തമിക്കുകയായി.’ ‘നല്ലതു്, അതു് അതിന്റെ രാത്തൊപ്പിയിടാൻ ഭാവിക്കുന്നു.’ ‘ശ്മശാനപ്പടിവാതിൽ ഇപ്പോളടച്ചുകളയും.’ ‘ശരി, എന്നിട്ടു്?’ ‘നിങ്ങളുടെ ശീട്ടു കൈയിലുണ്ടോ?’ ‘ഹാ!എന്റെ ശീട്ടോ?’ കുഴിവെട്ടുകാരൻ ചോദിച്ചു. അയാൾ കുപ്പായക്കീശയിൽ കൈയിട്ടു തപ്പി. ഒരു കീശയിലെല്ലാം തപ്പിക്കഴിഞ്ഞതിനുശേഷം, മറ്റൊന്നിൽ തിരയാൻ തുടങ്ങി. ഗഡിയാൾക്കീശയിലേക്കു കടന്നു; ആദ്യത്തേതു കഴിഞ്ഞു. പിന്നത്തേതായി. ‘എന്തു്, ഇല്ലല്ലോ.’ അയാൾ പറഞ്ഞു, എന്റെ കൈയിൽ ശീട്ടില്ല. ഞാനതു മറന്നിരിക്കണം.’ ‘പതിനഞ്ചു ഫ്രാങ്ക് പിഴ,’ ഫൂഷൽവാങ്ങ് പറഞ്ഞു. ശവക്കുഴിവെട്ടുകാരൻ പച്ചച്ചുപോയി. കരുവാളിപ്പുകാർക്കുള്ള വിളർപ്പുനിറം പച്ചയാണു്. ‘ഹാ! എന്റെ യേശോ!’ അയാൾ പരിഭ്രമിച്ചു നിലവിളിച്ചു. ‘പതിനഞ്ചു ഫ്രാങ്ക് പിഴ!’ ‘നൂറു സു നാണ്യം മൂന്നെണ്ണം.’ ഫൂഷൽവാങ്ങ് പറഞ്ഞു. ശവക്കുഴിവെട്ടുകാരന്റെ കൈക്കോട്ടു താഴെ വീണു. ഫൂഷൽവാങ്ങിന്റെ മുറയായി. ‘ഹാ, ആട്ടെ, വരൂ,’ ഫൂഷൽവാങ്ങ് പറഞ്ഞു, ‘ഈ പരിഭ്രമമൊന്നും വേണ്ടാ. ആത്മഹത്യചെയ്തു ശവക്കുഴി ലാഭമുണ്ടാക്കിക്കൊടുക്കേണ്ട കാര്യമൊന്നുമില്ല. പതിനഞ്ചു ഫ്രാങ്ക്, പതിനഞ്ചു ഫ്രാങ്കാണു്; എന്നല്ല, അതു കൊടുക്കാൻ നിങ്ങളെക്കൊണ്ടു സാധിക്കില്ലായിരിക്കും. ഞാൻ ഒരു പഴയ ആളാണു്; നിങ്ങൾ ഇപ്പോൾ വന്നിട്ടേ ഉള്ളൂ. എല്ലാ കെട്ടുകളും മുറിവുകളും എനിക്കറിയാം. ഞാൻ നിങ്ങൾക്കു സൂത്രം പറഞ്ഞുതരാം. ഒന്നു തീർച്ചയാണു്; സൂര്യൻ അസ്തമിക്കാനുള്ള ഭാവമായി; അതു കുംഭഗോപുരത്തിൽ തൊട്ടുതുടങ്ങി, അഞ്ചു നിമിഷത്തിനുള്ളിൽ പടിവാതിലടയും.’ ‘വാസ്തവം,’ ആ മനുഷ്യൻ മറുപടി പറഞ്ഞു. ‘ഇനി അഞ്ചു നിമിഷമുണ്ടായാൽ കുഴി തൂർക്കുവാൻ നിങ്ങളെക്കൊണ്ടാവില്ല, ഈ ശവക്കുഴി ഒരു പിശാചിനെപ്പോലെ പൊള്ളയാണു്. ഏതായാലും അതു കഴിഞ്ഞു പടിയടയ്ക്കുന്നതിനുമുമ്പു് പാകത്തിൽ അവിടെ ചെല്ലുകയും വേണം.’ ‘വാസ്തവം.’ ‘ഇല്ലെങ്കിൽ പതിനഞ്ചു ഫ്രാങ്കാണു് പിഴ.’ ‘പതിനഞ്ചു ഫ്രാങ്ക്,’ ‘പക്ഷേ, ഇടയുണ്ടു്. എവിടെയാണു് താമസം?’ ‘ഇവിടെനിന്നു കാൽമണിക്കൂർ നടക്കണം. റ്യു ദു് വോഗിരാറിൽ നമ്പർ 87.’

‘ക്ഷണത്തിൽ പാഞ്ഞാൽ പുറത്തു കടക്കാൻ സമയം കിട്ടും.’

‘ശരിയാണു്.’ ‘പടിക്കു പുറത്തായിക്കിട്ടിയാൽ വേഗത്തിൽ വീട്ടിൽച്ചെന്നു്, ശീട്ടെടുത്തു, മടങ്ങിവരാം; പടിക്കാവല്ക്കാരൻ നിങ്ങളെ അകത്തേക്കു കടത്തും. കൈയിൽ ശീട്ടുള്ളതുകൊണ്ടു് പിഴയൊന്നും നിങ്ങൾ കൊടുക്കേണ്ടതില്ല. നിങ്ങൾക്കു ശവവും മറവുചെയ്യാം. ആയിടയ്ക്കു ഞാനിവിടെ നിങ്ങൾക്കുവേണ്ടി കാവൽ നില്ക്കും; ശവം എണീറ്റ് പാഞ്ഞുപോയിക്കൂടല്ലോ.’ എന്റെ ജീവൻ തിരിച്ചുതരുന്നതിനു ഞാൻ നിങ്ങൾക്കു കടപ്പെട്ടിരിക്കുന്നു.’ ‘പായൂ!’ ഫൂഷൽവാങ്ങ് പറഞ്ഞു. കൃതജ്ഞതയാൽ മൂടപ്പെട്ടുപോയ ശവക്കുഴിവെട്ടുകാരൻ കൈ കുടഞ്ഞ് ഒരു പാച്ചിൽ കൊടുത്തു. ആ മനുഷ്യൻ കുറ്റിക്കാട്ടിനുള്ളിൽ മറഞ്ഞു എന്നു കണ്ടപ്പോൾ, അയാളുടെ കാൽവെപ്പുകൾ ദൂരത്തെത്തി കേൾക്കാനില്ലാതായി എന്നു ചെവിയോർത്തു തീർച്ചപ്പെടുത്തിയത്തിന്നുശേഷം, ഫൂഷൽവാങ്ങ് ശവക്കുഴിയിലേക്കു കുനിഞ്ഞു പതുക്കെ വിളിച്ചു: ‘ഫാദർ മദലിയെൻ!’ ഉത്തരമില്ല. ഫൂഷൽവാങ്ങിനു് ആകെ ഒരു വിറ കയറി. അയാൾ ശവക്കുഴിയിലേക്കിറങ്ങുകയല്ല ഉണ്ടായതു്. തട്ടിത്തടഞ്ഞു വീണു; മഞ്ചത്തിന്റെ തലയ്ക്കൽഭാഗത്തു ചാടി നിന്നു നിലവിളിച്ചു; ‘അവിടെയുണ്ടോ?’ ശവമഞ്ചത്തിൽ നിശ്ശബ്ദത. വിറയ്ക്കുവാൻപോലും ശ്വാസം കിട്ടാതെ ഫൂഷൽവാങ്ങ് തന്റെ തണുത്ത ഉളിയും ചുറ്റികയും കടന്നെടുത്തു ശവമഞ്ചത്തിന്റെ മുകളിലെ മൂടി പൊന്തിച്ചു. ഴാങ്ങ് വാൽഴാങ്ങിന്റെ മുഖം ആ സന്ധ്യാവെളിച്ചത്തിൽ കാണപ്പെട്ടു; അതു വിളർത്തിരുന്നു; കണ്ണു രണ്ടും അടഞ്ഞിരിക്കുന്നു. ഫൂഷൽവാങ്ങിന്റെ തലരോമം നിവർന്നു; അയാൾ ചാടിയെണീറ്റു; ഉടനെ ശവമഞ്ചത്തിൽ മോഹാലസ്യപ്പെട്ടു വീഴാൻ തയ്യാറായി. കുഴിയുടെ ഒരറ്റത്തേക്കു തെറിച്ചു. അയാൾ ഴാങ്ങ് വാൽഴാങ്ങിനെ തുറിച്ചുനോക്കി. വിളർത്തും അനക്കമില്ലാതെയും ഴാങ്ങ് വാൽഴാങ്ങ് അവിടെക്കിടക്കുന്നു. ഒരു നെടുവീർപ്പോളം ക്ഷീണിച്ച സ്വരത്തിൽ ഫൂഷൽവാങ്ങ് മന്ത്രിച്ചു: ‘അദ്ദേഹം മരിച്ചു!’ ഉടനെ നീണ്ടു നിവർന്നുനിന്നു, മുഷ്ടികൾ ചുമലുകളില്‍ വന്നലയ്ക്കുമാറു് അത്രയും ശക്തിയോടുകൂടി കൈകെട്ടിക്കൊണ്ടു്, അയാൾ നിലവിളിച്ചു, ‘അപ്പോൾ, ഇങ്ങനെയാണു് ഞാൻ അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്!’ എന്നിട്ടു് ആ സാധുമനുഷ്യൻ തേങ്ങിത്തേങ്ങി കരയാൻ തുടങ്ങി. ആയിടയ്ക്ക് അയാൾ പലതും ആത്മഗതമായി പറയുന്നുണ്ടു്; എന്തുകൊണ്ടെന്നാൽ, ആത്മഗതം പ്രകൃതിവിരുദ്ധമാണെന്നു വിചാരിക്കുന്നതു് അബദ്ധമാണു്. ശക്തിമത്തായ വികാരം പലപ്പോഴും ഉച്ചത്തിൽ പറയുന്നു. ‘ഇതു് ഫാദർ മെസ്തിന്നു് പറ്റിച്ചതാണു്. എന്തിനേ ആ കഴുത ചത്തത്? ഒരാളും സംശയിക്കാതിരിക്കുമ്പോൾ ജീവൻ കളയേണ്ട ആവശ്യം അയാൾക്കെന്തായിരുന്നു? അയാളാണു് മൊസ്സ്യു മദലിയെനെ കൊന്നതു്. ഫാദർ മദലിയെൻ! അയാൾ ശവമഞ്ചത്തിലുണ്ടു്. അതു നല്ല പാകം. ഒക്കെക്കഴിഞ്ഞു. അപ്പോൾ, ഇതിലൊക്കെ വല്ല അർത്ഥവുമുണ്ടോ? ഹാ! എന്റെ ഈശ്വര! അദ്ദേഹം മരിച്ചു ആട്ടെ! അപ്പോൾ അദ്ദേഹത്തിന്റെ ചെറിയ പെൺകുട്ടി, ഞാൻ അവളെക്കൊണ്ടെന്തു കാണിക്കും? പഴക്കച്ചവടക്കാരനെന്തു പറയും? അങ്ങനെയിരിക്കുന്ന ഒരാൾ ഈ നിലയിൽ മരിച്ചു പോവാമെന്നുവെച്ചാൽ! അന്നദ്ദേഹം ആ വണ്ടിയുടെ ചുവട്ടിൽക്കിടന്നതെനിക്കാലോചിക്കുമ്പോൾ! ഫാദർ മദലിയെൻ! ഫാദർ മദലിയെൻ! ഈശ്വര! അദ്ദേഹം ശ്വാസംമുട്ടി മരിച്ചു; ഞാനപ്പോൾത്തന്നെ പറഞ്ഞു. അദ്ദേഹം എന്റെ വാക്കു വിശ്വസിച്ചില്ല. ആട്ടെ! ഇവിടെ ഒരു നല്ല വിദ്യ കാട്ടാനുണ്ട്! അദ്ദേഹം മരിച്ചു. ആ നല്ല മനുഷ്യൻ, നല്ലവനായ ഈശരന്റെ നല്ല കൂട്ടരിൽവെച്ച് ഏറ്റവും നല്ലാൾ പിന്നെ അദ്ദേഹത്തിന്റെ ചെറിയ പെൺകുട്ടി! ഹാ! ഒന്നാമതു് ഞാൻതന്നെ ഇനിയങ്ങോട്ടു പോവില്ല ഞാനിവിടെ താമസിക്കും. ഇങ്ങനെയൊരു കാര്യം ചെയ്തതുംകളഞ്ഞ്! ഇങ്ങനെ രണ്ടു തന്തക്കഴുതകളാണു് ഞങ്ങളെങ്കിൽ, ഇത്ര വയസ്സാവുംവരെ എന്തിനു ഞങ്ങൾ ജീവിച്ചിരുന്നു? പക്ഷെ, ആദ്യംതന്നെ അദ്ദേഹം എങ്ങനെ കടന്നുവന്നു കന്യകാമഠത്തിൽ? അതിൽനിന്നാണു് ഒക്കെയുണ്ടായതു്. ആരും അങ്ങനത്തേതൊന്നും ചെയ്യരുതു്. ഫാദർ മദലിയെൻ! മദലിയെൻ! മൊസ്സ്യു മദലിയെൻ! മൊസ്സ്യു മെയർ! ഞാൻ വിളിക്കുന്നതദ്ദേഹം കേൾക്കുന്നില്ല. ആട്ടെ. കഴിയുമെങ്കിൽ ഈ കെണിയിൽനിന്നു പുറത്തു ചാടൂ!’

അയാൾ തലമുടി പിടിച്ചു ചീന്തി. ദൂരത്തുനിന്നു മരങ്ങൾക്കുള്ളിലൂടെ കെറകെറകെറശ്ശബ്ദം കേൾക്കാറായി അതു ശ്മശാനപ്പടിവാതിൽ അടയുകയായിരുന്നു.

ഫൂഷൽവാങ്ങ് വാങ്ങ് വാൽഴാങ്ങിന്റെ മുഖത്തേക്കു കുനിഞ്ഞുനോക്കി; പെട്ടന്നു് അയാൾ പിന്നോക്കം ചാടി, ഒരു ശവക്കുഴിയിൽ എത്രകണ്ടും ദൂരത്തേക്കാവാമോ, അത്ര കണ്ടും ദൂരത്തേക്കു വാങ്ങി. ഴാങ്ങ് വാൽഴാങ്ങിന്റെ കണ്ണു തുറന്നിരിക്കുന്നു. അതയാളെ സൂക്ഷിച്ചു നോക്കുകയാണു്. ഒരു ശവത്തെ കണ്ടാൽ ഭയം തോന്നും; ഒരു ശവത്തിനു ജീവൻ വരുന്നതു കണ്ടാലും ഏതാണ്ടു് അതുപോലെയാണു്. ഫൂഷൽവാങ്ങ് കല്ലുപോലെയായി, വിളർത്തു, കണ്ണു നട്ടു, വികാരാവേഗങ്ങളെക്കൊണ്ടു കുഴങ്ങി; ഒരു മരിച്ചാളോടോ ജീവനുള്ളാളോടോ പെരുമാറേണ്ടതെന്നു് അയാൾക്കു നിശ്ചയമില്ലാതായി; തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടു നില്ക്കുന്ന ഴാങ്ങ് വാൽഴാങ്ങിനെ അയാൾ തുറിച്ചു നോക്കി. ‘ഞാനുറങ്ങിപ്പോയി,’ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു. അയാൾ എണീറ്റിരുന്നു. ഫൂഷൽവാങ്ങ് മുട്ടു കുത്തി. ‘ആവൂ, എന്റെ മറിയേ! നിങ്ങൾ എന്നെ എങ്ങനെ പേടിപ്പിച്ചുകളഞ്ഞു!’ അയാൾ ചാടിയെഴുന്നേറ്റു് ഉറക്കെ വിളിച്ചുപറഞ്ഞു: ‘നന്ദി പറയുന്നു, ഫാദർ മദലിയെൻ!’ ഴാങ്ങ് വാൽഴാങ്ങ് ഒന്നു മോഹാലസ്യപ്പെട്ടിരുന്നതേ ഉള്ളു. ശുദ്ധവായു അയാൾക്കു ജീവനുണ്ടാക്കി. ആഹ്ലാദമാണു് ഭയത്തിന്റെ വേലിയിറക്കം. ഴാങ്ങ് വാൽഴാങ്ങിന്നെന്നപോലെ തന്നെ ഫൂഷൽവാങ്ങിനും സ്വബോധം വരാൻ വളരെ ഞെരുക്കമുണ്ടായി. ‘അപ്പോൾ നിങ്ങൾ മരിച്ചിട്ടില്ല. ഹാ! എന്തു ബുദ്ധിമാനാണു് നിങ്ങൾ! ഞാൻ അത്രയും കൂക്കിവിളിച്ചു. അപ്പോൾ നിങ്ങൾ വന്നു. നിങ്ങളുടെ കണ്ണടഞ്ഞുകണ്ടപ്പോൾ ഞാൻ പറഞ്ഞു: ‘ശരി! അതാ, അദ്ദേഹത്തിനു ശ്വാസംമുട്ടി.’ ഞാൻ ഭ്രാന്തു പിടിച്ചു പറഞ്ഞിരുന്നു—അതേ, ഭ്രാന്തശാലയിലേക്കു പോകേണ്ടിവന്നേനേ. എന്നെ ആളുകൾ പിടിച്ചു ബിസെത്തൃ ഭ്രാന്താശുപത്രിയിൽ കൊണ്ടിട്ടടയ്ക്കുമായിരുന്നു. നിങ്ങൾ മരിച്ചുപോയിരുന്നുവെങ്കിൽ, ഞാനെന്തു ചെയ്യുമെന്നാണു് വിചാരം? എന്നല്ല, നിങ്ങളുടെ ആ ചെറിയ പെൺകുട്ടി? ആ പഴക്കച്ചവടക്കാരൻ പിന്നെ—അവൾക്ക് ഒരു വസ്തുവും മനസ്സിലാവില്ല! കുട്ടി നിങ്ങളുടെ കൈയിൽ വന്നുപെട്ടു, എന്നിട്ടോ—മുത്തച്ഛൻ മരിച്ചുപോയി! എന്തു കഥ! സ്വർഗത്തിലുള്ള എന്റെ വിശുദ്ധ പുരുഷന്മാരേ, എന്തൊരു വർത്തമാനം! ഹാ! നിങ്ങൾ മരിച്ചിട്ടില്ല, അതാണൊന്നാന്തരമായത്!’ ‘എനിക്കു തണുക്കുന്നു’ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു. ഈ വാക്കു ഫൂഷൽവാങ്ങിനെ തികച്ചും ഭൂമിയിലേക്കുതന്നെ വരുത്തി; അതുകൊണ്ടു വലിയ ആവശ്യവുമുണ്ടായിരുന്നു. സ്വബോധം വീണ്ടുകിട്ടിയിട്ടുകൂടി-അവർ അതു മനസ്സിലാക്കിയിരുന്നില്ലെങ്കിലും—ആ രണ്ടു മനുഷ്യരുടേയും ആത്മാക്കൾക്കു സ്വസ്ഥത വന്നിട്ടില്ലായിരുന്നു. അവരുടെ ചുറ്റും എന്തോ ഗ്രഹപ്പിഴപിടിച്ച ഒന്നുണ്ടായിരുന്നു—അതു് ആ പ്രദേശംകൊണ്ടുണ്ടാകുന്ന ഒരപകടസംഭ്രമമാണു്.

‘നമുക്കിവിടെനിന്നു ക്ഷണത്തിൽ പുറത്തുചാടുക,’ ഫൂഷൽവാങ്ങ് പരിഭ്രമിച്ചു പറഞ്ഞു. അയാൾ കുപ്പായക്കീശയിൽ കൈയിട്ടു തപ്പി, അതിൽ മുമ്പേക്കൂട്ടി കരുതി വെച്ചിരുന്ന ഒരു കുപ്പി വലിച്ചെടുത്തു. ‘ആട്ടെ, ആദ്യംതന്നെ ഒരു തുള്ളി അകത്തേക്കാവട്ടെ,’ അയാൾ പറഞ്ഞു. ശുദ്ധവായു തുടങ്ങിവെച്ചതിനെ ആ പാത്രം മുഴുമിപ്പിച്ചു, ഴാങ്ങ് വാൽഴാങ്ങ് ഒരു വായ മദ്യം കുടിച്ചു. അയാളുടെ മനശ്ശക്തികളൊക്കെ തികച്ചും വീണ്ടുകിട്ടി. അയാൾ ശവമഞ്ചത്തിൽനിന്നു പുറത്തു കടന്നു, മുകൾമൂടി ആണിയിട്ടുറപ്പിക്കുന്നതിൽ ഫൂഷൽവാങ്ങിനെ സഹായിച്ചു. മൂന്നു നിമിഷം കഴിഞ്ഞു, അവർ രണ്ടുപേരും കുഴിയിൽനിന്നു പുറത്തെത്തി. എന്നല്ല, ഫൂഷൽവാങ്ങിനു തികച്ചും സ്വസ്ഥത വന്നു, അയാൾക്കതിനു് ഇട കിട്ടി. പടിയടച്ചിരിക്കുന്നു. ശവക്കുഴിവെട്ടുകാരൻ തിരിയെ വന്നെങ്കിലോ എന്നു പേടിക്കാനില്ല. അയാളിപ്പോൾ വീട്ടിൽ കൊണ്ടുപിടിച്ചു ശീട്ടു തിരയുകയായിരിക്കും; അതു ഫൂഷൽവാങ്ങിന്റെ കുപ്പായക്കീശയിലായതുകൊണ്ടു്, വീട്ടിൽ നിന്നു കിട്ടാൻ കുറേ പ്രയാസപ്പെടുകയും ചെയ്യും. ശീട്ടില്ലാതെ അയാൾക്ക് ശ്മശാനസ്ഥലത്തേക്കു തിരിച്ചുവരാൻ നിവൃത്തിയില്ല.

ഫൂഷൽവാങ്ങ് കൈക്കോട്ടെടുത്തു, ഴാങ്ങ് വാൽഴാങ്ങ് ‘പിക്കാസ്സും;’ രണ്ടുപേരും കൂടി ആ ഒഴിഞ്ഞ ശവമഞ്ചത്തിന്റെ സംസ്കാരം കഴിച്ചു. കുഴി തൂർന്നുകഴിഞ്ഞപ്പോൾ, ഫൂഷൽവാങ്ങ് ഴാങ്ങ് വാൽഴാങ്ങോടു പറഞ്ഞു: ‘നമുക്ക് പോവുക. കൈക്കോട്ടു ഞാനെടുത്തുകൊള്ളാം; പിക്കാസ്സു നിങ്ങളെടുക്കണം.’

രാത്രി കൂടിക്കൂടി വരുന്നു. കാലിളക്കുവാനും നടക്കുവാനും ഴാങ്ങ് വാൽഴാങ്ങിനു കുറച്ചു ഞെരുക്കമുണ്ടായി. ആ ശവമഞ്ചത്തിൽ കിടന്നിട്ടു് അയാളുടെ ദേഹം വെറുങ്ങലിച്ചിരുന്നു; അതേതാണ്ടു് ഒരു ശവംപോലെത്തന്നെയായി. ആ നാലു പലകക്കൂടുകളുടെ ഇടയിൽവെച്ചു മരണത്തിന്റെ മരവിക്കൽ അയാളെ പിടികൂടിയിരുന്നു. ശവക്കുഴിയിൽവെച്ച് അയാൾക്ക് ഒരുമാതിരി അലിയേണ്ടിവന്നു.

‘നിങ്ങൾ തരിച്ചിരിക്കുന്നു.’ ഫൂഷൽവാങ്ങ് പറഞ്ഞു. ‘എന്റെ കാൽ മുടന്തിപ്പോയല്ലോ എന്നു ഞാൻ വ്യസനിക്കുന്നു; ഇല്ലെങ്കിൽ നമുക്കു രണ്ടുപേർക്കുംകൂടി നല്ല ചുറുചുറുക്കിൽ ഒരു നടത്തം നടക്കാമായിരുന്നു.’ ‘ഹാ!’ ഴാങ്ങ് വാൽഴാങ്ങ് മറുപടി പറഞ്ഞു, ‘നാലു പ്രാവശ്യം എടുത്തുവെച്ചാൽ എന്റെ കാലുകൾക്ക് ഒരിക്കൽക്കൂടി ജീവൻ വെക്കും.’ ശവവണ്ടി പോയ നടവഴിയിലൂടെതന്നെ അവർ നടന്നു. അടഞ്ഞ പടിയുടേയും കാവല്ക്കാരന്റെ മണ്ഡപപ്പുരയുടേയും അടുത്തെത്തിയപ്പോൾ, ശവക്കുഴിവെട്ടുകാരന്റെ ശീട്ടു കൈയിൽപ്പിടിച്ചിരുന്ന ഫൂഷൽവാങ്ങ് അതു പെട്ടിയിലിട്ടു; കാവല്ക്കാരൻ കയർ വലിച്ചു, പടി തുറന്നു, അവർ പുറത്തു കടന്നു. ‘എത്ര ശരി ആയി നടക്കുന്നു കാര്യം!’ ഫൂഷൽവാങ്ങ് പറഞ്ഞു; ‘ഫാദർ മദലിയെൻ, നിങ്ങളുടെ ആ യുക്തി എന്തെണ്ണം പറഞ്ഞത്?’ ലോകത്തിൽവെച്ച് ഏറ്റവും സാധാരണമട്ടിൽ അവർ വോഗിരാർ ശ്മശാനത്തിൽനിന്നു പുറത്തു കടന്നു. ശ്മശാനസ്ഥലത്തിനടുത്ത പ്രദേശങ്ങളിൽ, ഒരു കൈക്കോട്ടും പിക്കാസ്സും രണ്ടു യാത്രാനുവാദപത്രങ്ങൾക്കു തുല്യമാണു്. ദ്യു വോഗിരാറിലെങ്ങും ആരുമില്ല.

‘ഫാദർ മദലിയെൻ,’ പോകുന്ന വഴിക്കു വീടുകളുടെ മുകളിലേക്കു നോക്കിക്കൊണ്ടു ഫൂഷൽവാങ്ങ് പറഞ്ഞു, ‘നിങ്ങളുടെ കണ്ണു് എന്റേതിനെക്കാൾ നന്നു്. 87-ആം നമ്പർ കാണിക്കൂ.’ ‘ഇതുതന്നെ,’ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു. ‘തെരുവിൽ ഒരാളുമില്ല’ ഫൂഷൽവാങ്ങ് പറഞ്ഞു: ‘നിങ്ങളുടെ പിക്കാസ്സിങ്ങോട്ടു തന്നിട്ടു്, എനിക്കുവേണ്ടി രണ്ടു നിമിഷം ഇവിടെ നില്ക്കണം.’ ഫൂഷൽവാങ്ങ് 87-ആം നമ്പർ വീട്ടിൽക്കടന്നു. തട്ടിൻപുറത്തേക്കു സാധുക്കളെ എപ്പോഴും കൂട്ടിക്കൊണ്ടുപോകുന്ന സഹജജ്ഞാനത്താൽ നയിക്കപ്പെട്ടു. നേരെ കോണി കയറി. ഇരുട്ടത്തു് ഒത്തമുകളിലെ വാതില്ക്കൽ ചെന്നു മുട്ടി. ഒരു ശബ്ദം മറുപടി പറഞ്ഞു: ‘അകത്തേക്കു വരൂ.’ അതു ഗ്രിബിയെയുടേതായിരുന്നു.

ഫൂഷൽവാങ്ങ് വാതിൽ തുറന്നു. എല്ലാം മോശം താമസസ്ഥലങ്ങളേയും പോലെ, ശവക്കുഴിവെട്ടുകാരന്റെ പാർപ്പിടവും ഉപകരണങ്ങളൊന്നുമില്ലാതെ പല സാധങ്ങളും കൂടിമറിഞ്ഞുകിടക്കുന്ന ഒരു തട്ടിൻപുറമാണു്. ഒരു ചെറുപെട്ടി—ഒരു സമയം ശവമഞ്ചം—വലിപ്പുപെട്ടിയുടെ സ്ഥാനമെടുത്തിരിക്കുന്നു; ഒരു തൊണ്ടാണു് വെള്ളക്കുഴലിന്റെ സ്ഥാനത്തു്; ഒരു വയ്ക്കോൽവിരികൊണ്ടു കഴിഞ്ഞു കട്ടിലും കിടക്കയും; മേശകൾക്കും കസാലകൾക്കും പകരം നിലം. ഒരു മുക്കിൽ, ഒരു പഴയ കരിമ്പടത്തിന്റെ കഷ്ണമായിരുന്ന ഒരു കീറത്തുണിയുടെ മീതെ, മെലിഞ്ഞ ഒരു സ്ത്രീയും ഒരുപടി കുട്ടികളും കുന്നുകൂടി കിടക്കുന്നു. ഈ ദാരിദ്ര്യംപിടിച്ച സ്ഥലത്തു മുഴുവനും അതൊന്നു കീഴുമേൽ മറിഞ്ഞുപോയതിന്റെ ചിഹ്നങ്ങളാണു് ‘ഒരാൾക്കു മാത്രമായി’ ഒരു ഭൂമികുലുക്കമുണ്ടായിരിക്കണമെന്നു് ആരും പറഞ്ഞു പോവും. പുതപ്പുകളൊക്കെ നീങ്ങിയിരിക്കുന്നു; കീറത്തുണികൾ ചിന്നിക്കിടക്കുന്നു; ഭരണി പൊട്ടിയിട്ടുണ്ടു്; ആ സ്ത്രീ കരയുകയാണു്; കുട്ടികൾക്കു പക്ഷേ, തല്ലു കിട്ടിയിട്ടുണ്ടാവാം— ഊക്കോടുകൂടിയും ശുണ്ഠിയെടുത്തുമ്നുള്ള ഒരു പരിശോധനയുടെ അടയാളങ്ങൾ. നിശ്ചയമായും ആ ശവക്കുഴിവെട്ടുകാരൻ അയാളുടെ ശീട്ടു് അവിടെയൊക്കെ എന്തെന്നില്ലാതെ ഇളക്കിമറിച്ചു തിരഞ്ഞിരിക്കുന്നു. ഭരണി തുടങ്ങി ഭാര്യവരെ ആ തട്ടിൻപുറത്തുള്ള സർവത്തിനേയും ആ ശീട്ടു കാണാതായതിനു് അയാൾ ഉത്തരവാദിയാക്കിയിട്ടുണ്ടു്. അയാളെ കണ്ടാൽത്തന്നെ ഒരു നിരാശതയുടെ മൂർത്തിയായിരിക്കുന്നു.

തന്റെ വിജയത്തിനുള്ള ഈ വ്യസനകരമായ ഭാഗത്തെ നോക്കിക്കാണാൻ ഇടയില്ലാത്തവിധം അന്നത്തെ സംഭവത്തെ ഒരു കുറ്റിയിൽക്കൊണ്ടു തറയ്ക്കുവാൻ അത്രമേൽ ബദ്ധപ്പെട്ടുകൊണ്ടായിരുന്നു ഫൂഷൽവാങ്ങിന്റെ നില. അയാൾ അകത്തേക്കു കടന്നു, പറഞ്ഞു: ‘ഞാൻ നിങ്ങളുടെ കൈക്കോട്ടും പിക്കാസ്സും കൊണ്ടുവന്നിട്ടുണ്ടു്.’ ഗ്രിബിയെ പകച്ചുംകൊണ്ടു് അയാളെ മിഴിച്ചുനോക്കി. ‘ഹേ, നാടൻ, ഇതു നിങ്ങളാണോ?’ ശ്മശാനത്തിലെ പടിക്കാവല്ക്കാരൻവശം നിങ്ങളുടെ ശീട്ടുണ്ടെന്നു നാളെ രാവിലെക്കാണാം.’ അയാൾ ആ കൈക്കോട്ടും പിക്കാസ്സും നിലത്തു വെച്ചു. ‘എന്താണിതിന്റെ സാരം?’ ഗ്രിബിയെ കല്പിച്ചുചോദിച്ചു. ‘സാരം ഇതുതന്നെ; നിങ്ങൾ കുപ്പായക്കീശയിൽനിന്നു് ശീട്ടു താഴത്തിട്ടു; നിങ്ങൾ പോന്നുകഴിഞ്ഞതിനുശേഷം ഞാനതു നിലത്തു കിടക്കുന്നതു കണ്ടു; ശവം ഞാൻ മറവുചെയ്തു; കുഴി ഞാൻ തൂർത്തു; നിങ്ങളുടെ ജോലി ഞാൻ ചെയ്തു; പടിക്കാവല്ക്കാരൻ നാളെ നിങ്ങളുടെ ശീട്ടു മടക്കിത്തരും; നിങ്ങൾ പതിനഞ്ചു ഫ്രാങ്ക് പിഴയടയ്ക്കേണ്ടിവരില്ല. ഇപ്പോൾ മനസ്സിലായല്ലോ.’ ‘ഞാൻ നന്ദി പറയുന്നു!’ ഗ്രിബിയെ തെളിഞ്ഞു തെല്ലുച്ചത്തിൽ പറഞ്ഞു. ‘ഇനിയത്തെത്തവണ കുടിക്കുന്നതിന്റെ പണം ഞാൻ കൊടുക്കും.’

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 8; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4.0 International License (CC BY-SA 4.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.