SFNസായാഹ്ന ഫൌണ്ടേഷൻ
images/hugo-20.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
3.4.1
ചരിത്രത്തിൽപ്പെടാതെ കഷ്ടിച്ചു കടന്നുപോന്ന ഒരു സംഘം

പുറംകാഴ്ചയിൽ കേവലം ഉദാസീനമായിരുന്ന ആ കാലത്തിൽ ഒരു ഭരണ പരിവർത്തനസംബന്ധിയായ വിറ അവ്യക്തമായി വ്യാപിക്കുന്നുണ്ടായിരുന്നു. 1789-ന്റേയും 1793-ന്റേയും അഗാധതകളിൽനിന്നു പൊന്തിവന്ന നിശ്വാസങ്ങൾ വായുമണ്ഡലത്തിൽ നിലനിന്നു. യൗവനത്തിന്റെ തൂവൽ കൊഴിയുക-ഞങ്ങൾ ഈ വാക്കുപയോഗിക്കുന്നതിനു വായനക്കാർ മാപ്പു തരണം - എന്ന ദിക്കായി. ആളുകൾ കാലഗതിയിലൂടെ തങ്ങളറിയാതെതന്നെ, ഒന്നു രൂപാന്തരപ്പെടുകയായിരുന്നു. ‘വടക്കുനോക്കി’യുടെ ചുറ്റും നടക്കുന്ന സൂചി ആത്മാക്കളിലും സഞ്ചരിക്കുന്നു. ഓരോരുത്തനും ഒരിക്കൽ വെച്ചേ കഴിയൂ എന്നുള്ള കാൽവെപ്പു് മുൻകൂട്ടി വെക്കുകയായി. രാജകക്ഷിക്കാർ സ്വാതന്ത്ര്യവാദികളായിത്തുടങ്ങി; സ്വാതന്ത്ര്യവാദികൾ പ്രജാധിപത്യപക്ഷക്കാരും. വേലിയിറക്കത്തിന്റെ ഒരായിരം ഒഴുക്കുത്തുകളോടു കൂടിപ്പിണഞ്ഞ ഒരു വേലിയേറ്റകാലമായിരുന്നു അതു്; വേലിയിറക്കങ്ങളുടെ ഒരു സവിശേഷത സങ്കരങ്ങളെ സൃഷ്ടിക്കുകയാണു്; അതു കാരണം അത്യന്തം അപൂർവങ്ങളായ ആലോചനകളുടെ സങ്കലനമുണ്ടാകുന്നു; ആളുകൾ നെപ്പോളിയനേയും സ്വാതന്ത്ര്യത്തേയും ഒപ്പം പൂജിച്ചു. ഞങ്ങൾ ഇവിടെ ചരിത്രമുണ്ടാക്കുകയാണു്. ഇവയെല്ലാം അക്കാലത്തിലെ മൃഗതൃഷ്ണകളായിരുന്നു. അഭിപ്രായങ്ങൾ പുറംകാഴ്ചകളെ കവച്ചുപോകുന്നു. വോൾത്തെയർ രാജ്യകക്ഷിത്വം എന്ന ആ വിലക്ഷണവസ്തുവിനു് അതിലൊട്ടും അസാധാരണത്വം കുറയാതെ ഒരു വാലുണ്ടായി-ബോനാപ്പാർത്തു് സ്വാതന്ത്ര്യവാദിത്വം.

മറ്റു മനസ്സംഘങ്ങൾ കുറെക്കൂടി സഗൗരവങ്ങളായിരുന്നു. ആ വഴിക്ക് അവമൂലതത്ത്വങ്ങളെ അളന്നു; അവ യഥാർഥാവകാശത്തോടു പറ്റിനിന്നു. അവ കേവലത്വത്തിൽ മതിമറന്നു; അപാരങ്ങളായ അനുഭവങ്ങളെ ഓരോ നോക്കു കണ്ടു. കേവലത്വം, അതിന്റെ കാർക്കശ്യംകൊണ്ടു, മനസ്സിനെ ആകാശത്തേക്ക് ഓടിക്കുകയും അതിനെ അതിരറ്റതായ ദിഗന്തരത്തിൽ പറപ്പിക്കുകയും ചെയ്യുന്നു. മനോരാജ്യങ്ങളെ ഇളക്കിവിടുവാൻ സിദ്ധാന്തംപോലെ മറ്റൊന്നില്ല. ഭാവിയെ ഉല്പാദിപ്പിക്കുവാൻ മനോരാജ്യങ്ങളെപ്പോലെയും മറ്റൊന്നില്ല. ഇന്നു മനോരാജ്യസ്വർഗം. നാളെ ജീവനുള്ള വസ്തു.

ഈ കടന്ന അഭിപ്രായങ്ങൾക്കു രണ്ടടിസ്ഥാനമുണ്ടു്. ‘വ്യവസ്ഥിതമായ ഭരണഗതിയെ’ നിഗൂഢതയുടെ ആരംഭം പേടിപ്പെടുത്തി. അതു ശങ്കാജനകവും വഞ്ചനപരവുമായി. അങ്ങേ അറ്റത്തോളം ഭരണപരിവർത്തകമായ ഒരു ചിഹ്നം അധികാരത്തിന്റെ പുനർവിചാരങ്ങൾ പൊതുജനസംഘത്തിന്റെ പുനർവിചാരങ്ങളുമായി ഭൂഗർഭത്തിൽവെച്ചു കണ്ടുമുട്ടുന്നു. രാജ്യകലഹങ്ങളെ ‘വിരിയിക്കൽ’ പ്രജാദ്രോഹത്തിന്നായുള്ള മൂന്നാലോചനയോടു പകരം ചോദിക്കുന്നു.

ഫ്രാൻസിൽ ഇനിയും ജർമനിയിലേയും ഇറ്റലിയിലേയും മട്ടിലുള്ള നിഗൂഢ സംഘങ്ങൾ ജനിച്ചുകഴിഞ്ഞിട്ടില്ല; പക്ഷേ, അവിടെയും ഇവിടെയും ചില രഹസ്യങ്ങളായ തുരങ്കപ്പണികൾ പൊടിച്ചുപൊങ്ങാൻ ഒരുങ്ങിനിന്നിരുന്നു; എയിയിൽ കുഗുർദ്സംഘത്തിന്റെ പടുകുറിപ്പുണ്ടായിക്കഴിഞ്ഞു; അത്തരത്തിൽ പാരിസ്സിലെ മറ്റു സംഘങ്ങൾക്കിടയിൽ എബിസി സുഹൃത്സംഘവും ഉണ്ടായിരുന്നു.

ഈ എബിസി സുഹൃത്സംഘം എന്തായിരുന്നു? പുറമെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായും അകത്തു മനുഷ്യരുടെ ഉന്നമനത്തിനായും ഏർപ്പെടുത്തപ്പെട്ട ഒരു സംഘം.

എബിസി സുഹൃത്തുക്കൾ എന്നു് അവർ തങ്ങൾക്കു പേരിട്ടു-എബിസിയുടെ (=നികൃഷ്ടന്മാർ), എന്നുവെച്ചാൽ പൊതുജനങ്ങളുടെ, സുഹൃത്തുക്കൾ എന്നർഥം. അവർ പൊതുജനങ്ങളെ ഉയർത്തിക്കൊണ്ടു വരുവാൻ ആഗ്രഹിച്ചു. ഇതു കേട്ടാൽ ഒരു കടംകഥയാണു്. പക്ഷേ, അതിനെ നോക്കി പുഞ്ചിരിയിടുന്നതു അബദ്ധമായിരിക്കും. കടംകഥകൾ രാഷ്ട്രീയലോകത്തിൽ ചിലപ്പോൾ സഗൗരവസംഗതികളാണു്; നോക്കൂ, നഗരത്തിൽവെച്ച് ഉടയെടുത്തത്-ഇതിൽനിന്നു നാർസസ്സിന്റെ [1] സൈന്യത്തിലെ ഒരു സേനാധിപതിയുണ്ടായി; മറ്റും മറ്റും.

എബിസി സുഹൃത്തുക്കൾ വളരെയില്ല; അതു ജരായുരൂപത്തിലുള്ള ഒരു നിഗൂഢസംഘമായിരുന്നു; ചങ്ങാതിക്കൂട്ടങ്ങൾ ധീരോദാത്തമായി പരിണമിക്കുമെങ്കിൽ, ചങ്ങാതിക്കൂട്ടം എന്നു പറയട്ടെ. ഇവർ പാരിസ്സിൽ രണ്ടു ഭാഗത്തുവെച്ചു യോഗം കൂടിയിരുന്നു; മത്സ്യച്ചന്തയുടെ അടുത്തു കൊരിന്തു് എന്നു പേരായ വീഞ്ഞു പീടികയിലും-ഇതിനെപ്പറ്റി വഴിയെ വിസ്തരിച്ചു പറയാം-മൂസെങ് കാപ്പിപ്പീടിക എന്നു പേരായി റ്യൂസാങ് മികേൽ എന്ന പ്രദേശത്തുള്ള ഒരു ചെറിയ കാപ്പിപ്പീടികയിലും - ഇതു പിന്നീടു തകർത്തുകളയപ്പെട്ടു; ആദ്യം പറഞ്ഞ യോഗസ്ഥലം കൂലിപ്പണിക്കാരനടുത്തും രണ്ടാമത്തെതു വിദ്യാർത്ഥികൾക്കടുത്തുമായിരുന്നു.

മൂസെങ് കാപ്പിപ്പീടികയുടെ പിന്നിലുള്ള ഒരു മുറിയിൽവെച്ചാണു് എബിസി സുഹൃത്തുക്കളുടെ യോഗം സാധാരണമായി കൂടിയിരുന്നതു്.

കാപ്പിപ്പീടികയിൽനിന്നു ധാരാളം നീങ്ങിയിട്ടുള്ളതും ഒരു നല്ല നീളമുള്ള ഇടനാഴിയാൽ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളതുമായ ഈ മുറിക്കു രണ്ടു ജനാലയും, റ്യു ദെ ഗ്രെസു് എന്ന ചെറു തെരുവിലേക്കിറങ്ങാൻ ഒരു നിഗുഢക്കോണിയോടുകൂടി പുറത്തേക്കു ഒരു വാതിലുമുണ്ടു്. ഇവിടെയിരുന്നു അവർ ചുരുട്ടു വലിക്കും. മദ്യം കഴിക്കും, ചൂതു കളിക്കും, പൊട്ടിച്ചിരിക്കും. ഇവിടെയിരുന്നു് അവർ സകലത്തെക്കുറിച്ചും ഉച്ചത്തിലും മറ്റുള്ളവയെക്കുറിച്ചു പതുക്കെയും സംസാരിക്കും. പ്രജാഭരണകാലത്തുള്ള ഫ്രാൻസിന്റെ ഒരു ഭൂപടം ചുമരിന്മേൽ തറച്ചിട്ടുണ്ട്-ഒരു പൊല്ലീസ്സുകാരന്നു സംശയം ജനിപ്പിക്കുവാൻ ധാരാളം മതിയായ ഒരു ചിഹ്നം.

എബിസി സുഹൃത്തുക്കളിൽ അധികം പേരും വിദ്യാർഥികളാണു്: അവർ കൂലിപ്പണിക്കാരുമായി വലിയ സ്നേഹത്തിലായിരുന്നു. പ്രമുഖന്മാരുടെ പേർ പറയാം. ഒരു നിലയ്ക്ക് ഈ പേരുകളെല്ലാം ചരിത്രത്തോടു ചേർന്നവയാണ്

ആൻഷൊൽരാ, കോംബ്ഹെർ, ഴാങ്പ്രുവെർ, ഫെയ്ലി, കുർഫെരാക്ക്, ബയോരെൽ, ലെഗ്ൽ, ഴൊലി. ഗ്രന്തേർ.

ഈ ചെറുപ്പക്കാർ സൗഹാർദ്ദബന്ധംവഴിക്ക് ഒരുതരം കുടുംബമായിരുന്നു. ലെഗ്ൽ ഒഴിച്ചു സകലരും തെക്കൻപ്രദേശത്തുകാരാണു്.

ഇതൊരെണ്ണംപറഞ്ഞ സംഘമായിരുന്നു. ഇതു നമ്മുടെ പിന്നിൽക്കിടക്കുന്ന അദൃശ്യക്കുണ്ടുകളിൽ മറഞ്ഞുപോയി. ഈ നാടകത്തിൽ ഇപ്പോൾ നാം എത്തിയിട്ടുള്ള ഭാഗത്തുനിന്നു നോക്കുമ്പോൾ, ഇനി അവർ വ്യസനകരമായ ഒരപകട സംഭവത്തിൽ ആണ്ടുപോകുന്നതായി വായനക്കാർ കണ്ടുകഴിയുംമുൻപെ, ആ യൗവനയുക്തങ്ങളായ ശിരസ്സുകൾക്കുമേൽ ഒരു വെളിച്ചം തട്ടിക്കുന്നതു്. പക്ഷേ, അനാവശ്യമായി എന്നു വരില്ല.

ഞങ്ങൾ എല്ലാറ്റിലുംവെച്ച് ആദ്യമായി എടുത്തുപറഞ്ഞ പേരുകാരൻ-അതെന്തുകൊണ്ടെന്നു വഴിയേ അറിയാം-ആൻഷൊൽരാ ഏകപുത്രനും ധനികനുമാണ്

ഭയങ്കരനായിത്തീരാൻ കഴിയുമായിരുന്ന ഒരു സുഭഗയുവാവാണു് ആൻഷൊൽരാ. അയാൾ ഒരു ദേവനെപ്പോലെ സുന്ദരനാണു്. അയാൾ ഒരു കാടനായ ആന്തിനോവുസ്സാണ് [2] അയാളുടെ നോട്ടത്തിലുള്ള ആ സവിഷാദമായ ആലോചനാശീലം കാണുന്നവൻ, അയാൾ മുൻജന്മത്തിൽത്തന്നെ ഭരണപരിവർത്തനസംബന്ധിയായ ‘വെളിപാടു’ കടന്നുപോന്നിരിക്കുന്നു എന്നു് പറയും. അതിന്റെ കഥയൊക്കെ അയാൾക്ക് കണ്ടിട്ടുള്ളതിൻവണ്ണമറിയാം. ആ മഹാസംഭവത്തിന്റെ ഏതു നിസ്സാരഭാഗവും അയാൾക്കു സുപരിചിതമാണു്. ആരാധനത്തിലും ആയോധനത്തിലും വൈദഗ്ധ്യമുള്ള സ്വഭാവം-ഒരു യുവാവിന്റെ ഒരസാധാരണവസ്തു. അയാൾ ഈശ്വരാരാധകനായ ഒരു മതാചാര്യനും ഒരു യുദ്ധവിദഗ്ധനുമാണു്: ഇപ്പോഴത്തെ നിലയ്ക്കു നോക്കുമ്പോൾ, പൊതുജനസ്വാതന്ത്ര്യത്തിന്നുവേണ്ടി യുദ്ധം ചെയ്യുന്ന ഒരു ഭടൻ; താൽക്കാലികസ്ഥിതിയെ കവച്ചുനോക്കുമ്പോൾ, ആദർശത്തിന്റെ ഒരാരാധകൻ. അയാളുടെ കണ്ണുകൾ അഗാധങ്ങളും, കൺപോളകൾ ഇളം ചുവപ്പുള്ളവയും, താഴത്തെ ചുണ്ടു് കനം കൂടിയതും ക്ഷണത്തിൽ പുച്ഛമയമായിത്തീരുന്നതും, നെറ്റിത്തടം ഉയർന്നതുമാണു്. ഒരു മുഖത്തു കൂടുതലാർന്ന നെറ്റിത്തടം ഒരു ദൂരക്കാഴ്ചയിൽകൂടുതലാർന്ന ആകാശാന്തംപോലെയാണു്. ഈ നൂറ്റാണ്ടിന്റെ ആദ്യത്തിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിലും ചെറുപ്പത്തിൽത്തന്നെ പ്രമാണികളായിത്തീരുന്ന ചില യുവാക്കളുണ്ടായിരുന്നതുപോലെ ഇയാൾ അതിയായ യൗവനത്താൽ അനുഗൃഹീതനും, ഇടയ്ക്കിടയ്ക്കു വർണഭേദം വരാറുണ്ടെങ്കിലും, ഒരു പെൺകുട്ടിയെപ്പോലെ ചന്തമുള്ള തുടുപ്പുനിറത്തോടു കൂടിയവനുമായിരുന്നു. ഒരാളോളം പോന്നുവെങ്കിലും, അയാൾ ഒരു കുട്ടിയാണെന്നേ തോന്നു. അയാളുടെ ഇരുപത്തിരണ്ടു വയസ്സിനു പതിനേഴിന്റേയേ മട്ടുള്ളു; അയാൾ സഗൗരവനാണു്; ലോകത്തിൽ സ്ത്രീ എന്നൊരു സാധനമുണ്ടെന്നു് അയാൾ അറിഞ്ഞിട്ടുണ്ടെന്നു തോന്നിയില്ല. അയാൾക്ക് ഒരു വിചാരമേ ഉള്ളൂ-ധർമ്മം; ഒരാലോചനയേ ഉള്ളു-തടസ്സങ്ങളെ തവിടാക്കണം. അവന്തിൻപർവതാഗ്രത്തിൽ അയാൾ ഗ്രാകുസ്സായിരിക്കും; [3] പ്രതിനിധിയോഗത്തിൽ, സാങ്-ഴുസ്തും. അയാൾ പനിനീർപ്പൂ കണ്ടിട്ടുണ്ടോ എന്നു് സംശയമാണു്; അയാൾ വസന്തം നോക്കാറില്ല; അയാൾ പക്ഷികളുടെ ഗാനം കേട്ടിട്ടേ ഇല്ല; എവദ്നെ [4] യുടെ കണ്ഠശുദ്ധി അരിസ്തൊഗൈതൊനെ [5] എത്രകണ്ടു് രസിപ്പിക്കുമായിരുന്നുവോ അതിൽ ഒട്ടുമധികം അയാളെയും രസിപ്പിക്കുകയില്ല; ഹാർമോദ്യുസ്സിനെ [6] പ്പോലെ വാളൊളിപ്പിക്കുവാനല്ലാതെ പുഷ്പങ്ങളെക്കൊണ്ടു യാതൊരു ഗുണവും അയാൾ കണ്ടിട്ടില്ല. സുഖാനുഭവങ്ങളിൽ അയാൾ കഠിനനാണു്. പ്രജാധിപത്യമല്ലാത്ത സകലത്തിനുമുൻപിലും അയാൾ നിഷ്ഠതയോടുകൂടി കണ്ണു ചിമ്മും. അയാൾ സ്വതന്ത്രതയുടെ വെണ്ണക്കൽക്കാമുകനാണു്. അയാളുടെ പ്രസംഗം പരുഷമായ വിധത്തിൽ ഈശ്വരപ്രേരിതമാണു്; അതിനു് ഒരു കീർത്തനത്തിന്റെ ഹൃദയസ്പർശിത്വമുണ്ടു്. ആത്മാവിന്റെ അപ്രതീക്ഷിതങ്ങളായ സ്ഫുടീകരണങ്ങൾക്ക് അയാൾ വശംവദനത്രേ. അയാളുടെ അടുക്കൽച്ചെന്നു തലതല്ലുന്ന അനുരാഗകഥയുടെ കാര്യം കഷ്ടംതന്നെ! പ്ലാസ്പ്രെയിലെയോ റ്യു സാങ് ഴാങ് ദ്-ബോവെയിലെയോ ഏതെങ്കിലും പെൺകിടാവു സർവകലാശാല വിട്ടിറങ്ങുന്ന ആ യുവാവിന്റെ മുഖവും, ആ ഭൃത്യവേഷവും, ആ നീണ്ട തങ്കറിനക്കൺപോളകളും, നീലക്കണ്ണുകളും, കാറ്റത്തു് അലയടിക്കുന്ന തലമുടിയും, തുടുത്ത കവിളുകളും, നനവുള്ള ചുണ്ടുകളും, മനോഹരമായ പല്ലും കണ്ടു്, ആ തികഞ്ഞ അരുണോദയത്തിന്മേൽ രുചി തോന്നി, തന്റെ സൗന്ദര്യത്തെ ആൻഷൊൽരായുടെ നേരെ പ്രയോഗിക്കാൻ പുറപ്പെടുകയാണെങ്കിൽ, സംഭ്രമിപ്പിച്ചുകളയുന്നതും, പേടിപ്പെടുത്തുന്നതുമായ ഒരു നോട്ടം പെട്ടെന്നു പാതാളം അവൾക്കു കാണിച്ചുകൊടുക്കുകയും, എസികിയെലൂടെ [7] ശക്തൻ ദേവദൂതനെ ബൊമാർഷെയുടെ രസികൻ ദേവദൂതനുമായി കൂട്ടിമറിച്ചാലത്തെ വൈഷമ്യം അവളെ പഠിപ്പിക്കുകയും ചെയ്യും.

ഭരണപരിവർത്തനത്തിലെ ന്യായശാസ്ത്രത്തെ കാണിക്കുന്ന ആൻഷൊൽരായെപ്പോലെ കോംബ്ഫേർ അതിലെ തത്ത്വശാസ്ത്രത്തെ കാണിക്കുന്നു. ഭരണപരിവർത്തനത്തിലെ ന്യായശാസ്ത്രത്തിനും തത്ത്വശാസ്ത്രത്തിനും തമ്മിൽ ഈയൊരു വ്യത്യാസമുണ്ട്-അതിന്റെ ന്യായശാസ്ത്രം യുദ്ധത്തിൽ ചെന്നവസാനിച്ചേയ്ക്കാം; എന്നാൽ അതിന്റെ തത്ത്വശാസ്ത്രം സമാധാനത്തിൽ മാത്രമേ ചെന്നുനില്ക്കൂ. കോംബ്ഫെറാകട്ടേ ആൻഷൊൽരായെ പൂരിപ്പിക്കുകയും തെറ്റുതീർക്കുകയും ചെയ്യുന്നു. അയാൾക്ക് ഔന്നത്യം കുറയും, പക്ഷേ, വിസ്താരം കൂടും. അയാൾക്കാവശ്യം, സാധാരണനിയമങ്ങളുടെ വ്യാപ്തി കൂടിയ മൂലതത്ത്വങ്ങളെ എല്ലാ മനസ്സുകളിലേക്കും സംക്രമിപ്പിക്കുകയാണു്. അയാൾ പറയും: ‘ഭരണപരിവർത്തനം, പക്ഷേ, മനഃപരിഷ്കാരം;’ പർവതത്തിന്റെ കൊടുമുടിക്കു ചുറ്റും അയാൾ നീലച്ച ആകാശത്തിന്റെ ഒരു പരന്ന കാഴ്ച തുറന്നുവെക്കുന്നു. ആൻഷൊൽരായുടെ അടുത്തുള്ളതിലധികം കൊംബ്ഫെറുടെ അടുക്കലാവുമ്പോഴാണു് ഭരണപരിവർത്തനം ജീവിതയോഗ്യമാവുന്നതു്. ആൻഷൊൽരാ അതിന്റെ ദൈവികാവകാശത്തെ കാണിക്കുന്നു; കൊംബ്ഫേർ അതിന്റെ സഹജാവകാശത്തെയും, ഒന്നാമത്തെയാൾ അടുക്കുന്നതു രൊബെപിയരോടാണു്; രണ്ടാമത്തെയാൾ കൊങ്ദൊർസെയോടും, ആൻഷൊൽരായെക്കാളധികം കൊംബ്ഫെറാണു് ലോകസാധാരണമായി ജീവിതം നയിക്കുന്നതു്. ഈ രണ്ടു ചെറുപ്പക്കാർക്കും ചരിത്രത്തിലെത്താൻ സാധിച്ചിരുന്നുവെങ്കിൽ ഒരാൾ നീതിമാനും മറ്റാൾ ജ്ഞാനിയുമായേനേ. ആൻഷൊൽരായ്ക്കാണു് അധികം ഉന്മേഷം; കൊംബ്ഫെർക്കു ദയ കൂടും. ഉശിരും മനുഷ്യത്വവും-അവരുടെ ഭിന്നസ്വഭാവങ്ങളുടെ യഥാർഥഫലം ഇതാണു്. പ്രകൃതിസിദ്ധമായ നിർമലതയിൽ ആൻഷൊൽരാ എത്രകണ്ടു കഠിനനോ, കൊംബ്ഫെർ അത്രകണ്ടു സൗമ്യനായിരുന്നു. അയാൾക്കു പൗരൻ എന്ന വാക്ക് ഇഷ്ടമാണു്; പക്ഷേ, മനുഷ്യൻ എന്ന പേരാണു് തൃപ്തി. സ്പെയിൻകാരെപ്പോലെ അയാൾ ‘ആൾ’ എന്നു പറഞ്ഞേനേ. അയാൾ സകലവും വായിക്കും, നാടകശാലകളിൽ പോവും; പ്രസംഗങ്ങളുള്ളേടത്തൊക്കെ ചെല്ലും; വെളിച്ചത്തിന്റെ പ്രസരണസ്വഭാവം അയാൾ അരഗോവിൽനിന്നു [8] ധരിച്ചിട്ടുണ്ടു്; മുഖത്തേയും തലച്ചോറിനേയും ഉണ്ടാക്കിത്തീർക്കുന്ന ബാഹ്യാഭ്യന്തര രക്തനാഡിയുടെ ഇരട്ടപ്രവൃത്തികളെ വിവരിക്കുന്ന ഇയൊഫ്രസാങ്തിലെരുടെ [9] ഒരു പ്രസംഗം അയാളുടെ തലയ്ക്കു പിടിച്ചു; അപ്പപ്പോൾ നടക്കുന്നതെല്ലാം അയാൾ ധരിച്ചുവെക്കും; പ്രകൃതിശാസ്ത്രത്തിന്റെ പടിപടിയായുള്ള കയറ്റത്തെ അയാൾ പിന്തുടരും, സാങ്-സിമോവിനേയും [10] ഫൂരിയെയേയും [11] പറ്റി താരതമ്യവിവേചനം ചെയ്യും. പുരാതന ചിത്രലിപികൾ വായിക്കാൻ പഠിക്കും; കണ്ണിൽക്കണ്ട വെള്ളാരങ്കല്ലു തച്ചുടച്ചു ഭൂതത്ത്വശാസ്ത്രത്തെക്കുറിച്ചു യുക്തിവാദം ചെയ്യും. പട്ടുനൂൽപ്പുഴുവിനെ ഓർമവെച്ചു വിവരിക്കും; പണ്ഡിതയോഗംവക നിഘണ്ടുവിലെ ഭാഷാതെറ്റുകൾ ചൂണ്ടിക്കാണിക്കും; എന്തൊന്നിനെത്തന്നെയും, അത്ഭുതപ്രവൃത്തികളെക്കൂടിയും, സമ്മതിക്കാതിരിക്കും; എന്തൊന്നിനേയും, പ്രേതങ്ങളെപ്പോലും നിഷേധിക്കാതിരിക്കും; മൊനിത്യെ പത്രത്തിന്റെ പഴയ ലക്കങ്ങൾ മറിച്ചുനോക്കി മനോരാജ്യം വിചാരിക്കും; അയാൾ ഭാവിയുടെ കിടപ്പു് ഉപാധ്യായന്മാരിലാണെന്നു സിദ്ധാന്തിക്കും; അതിനാൽ വിദ്യാഭ്യാസകാര്യങ്ങളിൽ എപ്പോഴും ശ്രദ്ധവെക്കും. സദാചാരത്തേയും അറിവിനേയും സംബന്ധിച്ചുള്ള സ്ഥിതി പൊന്തിക്കുവാനും, പ്രകൃതിശാസ്ത്രമുണ്ടാക്കുവാനും, അഭിപ്രായങ്ങളെ പ്രചരിപ്പിക്കുവാനും, യുവാക്കന്മാരിൽ ഉന്മേഷം വർദ്ധിപ്പിക്കുവാനും ഇടവിടാതെ സമുദായം യത്നിക്കണമെന്നാണു് അയാളുടെ ആവശ്യം; രീതിവൈചിത്ര്യങ്ങൾക്കുള്ള ഇന്നത്തെ ദാരിദ്ര്യവും ഭാഷാശുദ്ധിയുള്ളതെന്നു പറയപ്പെടുന്ന രണ്ടുമൂന്നു നൂറ്റാണ്ടോളമായി സാഹിത്യാഭിവൃദ്ധിക്കുണ്ടായിട്ടുള്ള കുറവും, ജ്ഞാനലവദുർവിദഗ്ദ്ധന്മാരുടെ പരമദുഷ്ടങ്ങളായ സിദ്ധാന്തങ്ങളും, പണ്ഡിതന്മാരുടെ അന്ധാളിത്തങ്ങളും, ആചാരങ്ങളും നമ്മുടെ സർവകലാശാലകളെയെല്ലാം കൃത്രിമങ്ങളായ ചില കക്കത്തടങ്ങളാക്കി മാറ്റിക്കളയുമോ എന്നയാൾ ഭയപ്പെട്ടിരുന്നു. അയാൾ പഠിപ്പുള്ളവനാണു്, ഭാഷാശുദ്ധിക്കാരനാണു്, കണിശക്കാരനാണു്, ശില്പവിദ്യാലയത്തിലെ ഒരു ബിരുദധാരിയാണു്, ഒരു ശ്രദ്ധാലുവായ ജിജ്ഞാസുവാണു്, അതോടൊപ്പം തന്നെ ആലോചനാശീലനുമാണു്. ‘വലിയ മനോരാജ്യക്കാരനാണു്,’ അയാളുടെ സുഹൃത്തുക്കൾ പറയും. അയാൾ എല്ലാവിധം സ്വപ്നങ്ങളിലും, തീവണ്ടിപ്പണികളിലും, ശസ്ത്രപ്രയോഗംകൊണ്ടു വേദന മാറ്റുന്നതിലും, ഇരുട്ടുമുറിയിൽ പ്രതിമകളെ പ്രതിഷ്ഠിക്കുന്നതിലും, വിദ്യുച്ഛക്തികൊണ്ടു കമ്പിയടിക്കുന്നതിലും, വിമാനങ്ങളോടിക്കുന്നതിലും വിശ്വസിച്ചിരുന്നു. എന്നല്ല, അന്ധവിശ്വാസം, സ്വേച്ഛാപ്രഭുത്വം, പക്ഷഭേദം എന്നിതുകളാൽ മനുഷ്യന്റെ ഏതു ഭാഗത്തും ഇളക്കാൻ വയ്യാത്തവിധം കെട്ടിയുറപ്പിക്കപ്പെട്ട കോട്ടകളെക്കുറിച്ച് അയാൾക്കു വലിയ ഭയമില്ലായിരുന്നു. പ്രകൃതിശാസ്ത്രം ഒടുവിൽ എല്ലാം ശരിപ്പെടുത്തുമെന്നുള്ള വിശ്വാസക്കാരിൽ ഒരാളായിരുന്നു അയാൾ. ആൻഷൊൽരാ ഒരു പ്രമുഖനാണു്, കൊംബ്ഫെർ ഒരു നേതാവാണു്. ഒരാളുടെ കീഴിൽനിന്നു പൊരുതാനും മറ്റാളുടെ കൂടെ സധൈര്യം മുമ്പോട്ടു തള്ളിക്കയറാനും രസം തോന്നും. കൊംബ്ഫെർക്കു യുദ്ധംചെയ്യാൻ വയ്യെന്നല്ല പറയുന്നതു്, തടസ്സവുമായി നേരിട്ടുനിന്നു ദ്വന്ദ്വയുദ്ധം ചെയ്വാനും ശക്തികൊണ്ടുതന്നെ അതിനെ ഉടച്ചുകളയാനും അയാൾക്കു മടിയില്ല. പക്ഷേ, മനുഷ്യജാതിയെ അതിന്റെ ഈശ്വരവിധിയുമായി ക്രമത്തിൽ വിദ്യാഭ്യാസംകൊണ്ടും പ്രത്യക്ഷപ്രമാണങ്ങളുടെ പ്രബോധനംകൊണ്ടും ശരിയായ തത്ത്വങ്ങളുടെ പ്രചാരണംകൊണ്ടും ഇണക്കിക്കൊണ്ടു പോകുന്നതാണു് അയാൾക്ക് അധികം ഇഷ്ടം. രണ്ടു വെളിച്ചങ്ങളുള്ളതിൽ, ആളിക്കത്തുന്നതിനെക്കാൾ കത്തിപ്രകാശിക്കുന്നതാണു് അയാൾക്ക് അധികം ഇഷ്ടം. ആളിക്കത്തൽ ഒരു പ്രഭാപരിധിയെ ഉണ്ടാക്കും. സംശയമില്ല. എന്നാൽ എന്തുകൊണ്ടു പ്രഭാതത്തെയും കാത്തിരുന്നുകൂടാ? ഒരഗ്നിപർവതം കത്തിപ്രകാശിക്കുന്നു, പക്ഷേ, അരുണോദയം അതിലും നല്ല ഒരു വെളിച്ചത്തെ ഉണ്ടാക്കിത്തരുന്നു. ഒരു സമയം കൊംബ്ഫെർക്കു സൗന്ദര്യത്തിന്റെ വെളുപ്പായിരിക്കാം വിശിഷ്ടതയുടെ മിന്നലിനെക്കാൾ ഇഷ്ടമേറിയതു്. പുകയെക്കൊണ്ടു തകരാറായ വെളിച്ചം, അക്രമ പ്രവൃത്തിയാകുന്ന വില കൊടുത്തു വാങ്ങിയ അഭിവൃദ്ധി, സരളവും സഗൗരവവുമായ ഈ ആത്മാവിനെ പകുതിയേ തൃപ്തിപ്പെടുത്തിയിരുന്നുള്ളു. സത്യസ്ഥിതിയിലേക്കുള്ള ഒരു ജനസമുദായത്തിന്റെ കുത്തിച്ചാട്ടം, ഒരു 1793, അയാളെ പേടിപ്പെടുത്തി; എങ്കിലും കെട്ടിനില്ക്കൽ അയാൾക്ക് അതിലുമധികം നീരസപ്രദമാണു്; അതിൽ അളിയലും നശിക്കലുമാണു് അയാൾ കണ്ടതു്, ആകപ്പാടെ വിഷവായുവിനെക്കാളധികം അഴുക്കായിരുന്നു അയാൾക്കിഷ്ടം; കുപ്പക്കുണ്ടിനെക്കാളധികം വെള്ളച്ചാട്ടമാണു് അയാൾക്കു തൃപ്തി; മൊങ്ഫൊസൊതടാകത്തെക്കാളും നയാഗരാ നിർഝരം. ചുരുക്കിപ്പറഞ്ഞാൽ നില്പും ഓട്ടവും അയാൾക്കിഷ്ടമല്ല. ലഹളക്കാരായ ചങ്ങാതിമാർ കേവലത്വത്തിൽ മതിമറന്നു മഹത്തരങ്ങളായ ഭരണ പരിവർത്തനശ്രമങ്ങളെ ആരാധിക്കുകയും ആവാഹിക്കുകയും ചെയ്യുമ്പോൾ, കൊംബ്ഫെർ അഭിവൃദ്ധിക്കു, ശരിയായ അഭിവൃദ്ധിക്കു, വഴിവഴങ്ങിക്കൊടുത്തു നില്ക്കാനാണു് ഇഷ്ടപ്പെട്ടിരുന്നതു്; അയാൾക്കു ചൊടി പോരായിരിക്കാം-പക്ഷേ, ശുദ്ധനാണു്; അയാൾ ക്രമപ്രകാരമേ നടക്കു-പക്ഷേ, നിരാക്ഷേപനാണു്; ചുണ കുറഞ്ഞവനാണ്-പക്ഷേ, അക്ഷോഭ്യൻ. ഭാവികാലത്തെ അതിന്റെ സകലമാഹാത്മ്യത്തോടുംകൂടി വന്നെത്താൻ സഹായിക്കുന്നതിനും മനുഷ്യവർഗത്തിന്റെ അപാരവും അത്യുൽകൃഷ്ടവുമായ പരിണാമഗതിയെ യാതൊന്നും തടയാതിരിക്കുന്നതിനുമായി വേണമെങ്കിൽ കൊംബ്ഫെർ മുട്ടുകുത്തി കൈ കെട്ടി ഇരുന്നുകൊള്ളും. ‘നല്ലതു നിർദ്ദോഷമായിരിക്കണം,’ അയാൾ എപ്പോഴും ആവർത്തിച്ചിരുന്നു. എന്നല്ല, വാസ്തവത്തിൽ ഭരണപരിവർത്തനത്തിന്റെ മാഹാത്മ്യമിരിക്കുന്നതു മുൻപിൽ കണ്ണഞ്ചിക്കുന്ന ആദർശത്തെ വിടാതെ നിർത്തുകയും തുണ്ഡങ്ങൾക്കിടയിൽ തിയ്യോടും ചോരയോടുംകൂടി മിന്നല്പിണരുകൾക്കുള്ളിലൂടെ അങ്ങോട്ടു പറന്നെത്തുകയും ചെയ്യുന്നതിലാണെങ്കിൽ, അഭിവൃദ്ധിയുടെ സൗഭാഗ്യമിരിക്കുന്നതു നിഷ്കളങ്കതയിലാണു്; ഒന്നിനുദാഹരണമായ വാഷിങ്ടന്നും മറ്റേതിന്റെ അവതാരമൂർത്തിയായ ദന്തോങ്ങിനും മധ്യേ അരയന്നത്തേയും കഴുകിൻ ചിറകോടുകൂടിയ ദേവദൂതനേയും അകത്തിനിർത്തുന്ന ആ ഒരു വ്യത്യാസമുണ്ടു്.

ഴാങ്പ്രുവെറാകട്ടേ, കൊംബ്ഫെറെക്കാളും സൗമ്യനാണു് മധ്യകാലസമ്പ്രദായങ്ങളെ വളരെ സനിഷ്കർഷമായി അഭ്യസിക്കുക എന്നതു പുറപ്പെട്ട ആ ശക്തിമത്തും അഗാധവുമായ വ്യവസ്ഥാപനത്തോടു കൂടിക്കലർന്നു ഒരു നിസ്സാരക്ഷണികഭ്രാന്തിയിൽ അയാൾക്ക് ഴഹാങ് എന്നായിരുന്നു ഇട്ട പേർ. ഴാങ്പ്രുവെർ അനുരാഗത്തിൽ മുങ്ങിയിരിക്കയാണു്; അയാൾ ഒരു ചട്ടിയിൽ പൂക്കൾ വെച്ചുപിടിപ്പിച്ചു, ഓടക്കുഴൽ വിളിച്ചു, പദ്യങ്ങളുണ്ടാക്കി, ആളുകളെ സ്നേഹിച്ചു. സ്ത്രീകളെപ്പറ്റി അനുകമ്പ വിചാരിച്ചു. കുട്ടികളെപ്പറ്റി കരഞ്ഞു, ഒരേ മനോവിശ്വാസത്തോടുകൂടിത്തന്നെ ഈശ്വരനേയും ഭാവിയേയും കൂട്ടിമറിച്ചു, അങ്ദ്രെഷെനിയെ [12] യുടെതായ ആ രാജശിരസ്സിനെ താഴത്തു വീഴിച്ചതിൽ ഭരണപരിവർത്തനത്തെ ദുഷിച്ചു സാധാരണമായി അയാളുടെ ശബ്ദം സൗമ്യമാണു്; പക്ഷേ, പെട്ടെന്നു പുരുഷോചിതമായിത്തീരും പാണ്ഡിത്യത്തിലെത്തത്തക്കവണ്ണം അയാൾക്കു പഠിപ്പുണ്ടു്; ഏതാണ്ടു് ഒരു പൗരസ്ത്യഭാഷാപണ്ഡിതനാണു്. എല്ലാറ്റിനുംപുറമേ, അയാൾ നല്ലവനാണു്; എന്നല്ല, കവിതയിൽ അയാൾക്ക് അപാരതയായിരുന്നു ഇഷ്ടം-മനോഗുണം എത്രകണ്ടു മഹത്ത്വത്തിന്റെ വക്കത്തു ചെല്ലുന്നു എന്നറിയുന്നവർക്ക് ഒരു വെറും സാധാരണ സംഗതി. അയാൾക്ക് ഇറ്റാലിയനും ലാറ്റിനും ഗ്രീക്കും ഹീബ്രുവും അറിയാം: ഇതുകൊണ്ടു നാലു കവികളുടെ കൃതികൾ വായിക്കുവാൻ മാത്രമേ അയാൾക്കുപയോഗപ്പെട്ടുള്ളൂ-ദാന്തേ, ജുവനൽ, എക്സിലസ്സു്, ഇസയ. ഫ്രഞ്ചുഭാഷയിൽ രസിനെക്കാളധികം കൊർണീലിയെയാണു് അയാൾക്കിഷ്ടം; കൊർണീലിയെക്കാളധികം അഗ്രിപ ദു് ഒബിഞെയേയും, കുതിരക്കോതമ്പും ചോളവുമുള്ള വയലുകളിലൂടെ ലാത്തുന്നതു് അയാൾക്കു ബഹുസന്തോഷമാണു്; ഏകദേശം ലൗകികസംഭവങ്ങളെക്കൊണ്ടെന്നപോലെതന്നെ മേഘങ്ങളെക്കൊണ്ടും അയാൾ സോന്മേഷം സമയം പോക്കും. അയാളുടെ മനസ്സിന്നു് രണ്ടു നിലയുണ്ട്-ഒന്നു് മനുഷ്യന്റെ ഭാഗത്തേക്കു തിരിഞ്ഞതും, മറ്റതു ഈശ്വരനിലേക്കു ചാഞ്ഞതും; അയാൾ പഠിക്കും, അല്ലെങ്കിൽ മനോരാജ്യം വിചാരിക്കും. പകൽ മുഴുവനും അയാൾ സാമുദായികസംഗതികളിലും ശമ്പളംവരവിലും കച്ചവടമൂലധനത്തിലും വ്യാപാരവിശ്വാസത്തിലും വിവാഹത്തിലും മതത്തിലും വിചാരസ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും നാടുകടത്തലിലും ദാരിദ്ര്യത്തിലും യോഗംകൂടലിലും വസ്തുമുതലിലും സമ്പാദ്യത്തിലും ധനവിഭാഗത്തിലും അന്ധകാരംകൊണ്ടു മനുഷ്യപ്പുറ്റിനെ മൂടിയിടുന്ന ഈ ഭൂലോകക്കടംകഥയിലും ചെന്നു് ആണ്ടുമുങ്ങിക്കിടക്കും; രാത്രിയായാൽ അയാൾ നക്ഷത്രങ്ങളെ, ആ മഹത്തരങ്ങളായ സത്ത്വങ്ങളെ നോക്കിക്കാണുകയായി. ആൻഷൊൽരായെപ്പോലെതന്നെ അയാളും ധനികനും ഏകപുത്രനുമാണു്. അയാൾ പതുക്കെ സംസാരിക്കും, തലകുനിക്കും, കീഴ്പ്പോട്ടു നോക്കും. അമ്പരപ്പോടുകൂടി പുഞ്ചിരിയിടും, നിഷ്കർഷയില്ലാതെ ഉടുപ്പു ധരിക്കും; അയാൾക്കു കാഴ്ചയിൽ ഒരു വികൃതമട്ടുണ്ടു്; വെറുതെ ലജ്ജിക്കും; വലിയ നാണംകുണുങ്ങിയാണു്. എങ്കിലും അയാൾ നിർഭയനായിരുന്നു.

ഫെയ്ലി ഒരു കൂലിവേലക്കാരനായിരുന്നു, ഒരു വിശറിപ്പണിക്കാരൻ; ചെറുപ്പത്തിൽത്തന്നെ അച്ഛനും അമ്മയും മരിച്ചു; ബുദ്ധിമുട്ടി ദിവസത്തിൽ മൂന്നു ഫ്രാങ്ക് സമ്പാദിക്കും; ഒരു വിചാരമേ അയാൾക്കുള്ളു-ലോകത്തെ സ്വതന്ത്രമാക്കണം. ഒരു കാര്യംകൂടി അയാൾക്കുണ്ടായിരുന്നു-പഠിക്കുക; ഇതിനും അയാൾ പറയാറ്തന്നെ സ്വതന്ത്രനാക്കുക എന്നാണു്. അയാൾ എഴുതാനും വായിക്കാനും സ്വയം പഠിച്ചു; അയാൾക്കറിവുള്ളതെല്ലാം താൻ തനിച്ചു പഠിച്ചുണ്ടാക്കിയതാണു്. ഫെയ്ലിയുടേതു് ഒരു സരളമനസ്സാണു്. അയാളുടെ ആലിംഗനത്തിന്റെ വിസ്താരം അപാരമത്രേ. ഈ അനാഥശിശു ജനസമുദായത്തെ ദത്തെടുത്തു. അമ്മ അയാളെ വിട്ടുപോയതുകൊണ്ടു്, അയാൾ രാജ്യത്തെപ്പറ്റി വിചാരിച്ചു. പൊതുജനനേതാക്കന്മാരുടെ അഗാധജ്ഞാനദൃഷ്ടിയോടുകൂടി, നാമിപ്പോൾ രാഷ്ട്രീയബോധം എന്നു വിളിക്കുന്ന ആ ഒരു വസ്തുവിനു മിതെ ‘അണയിരുന്നു’കൊണ്ടു്, സകലതും മനസ്സിലാക്കിയേ കഴിയൂ എന്നുവെച്ച് അയാൾ ചരിത്രം പഠിച്ചു. പ്രധാനമായി ഫ്രാൻസിനെപ്പറ്റി മാത്രം ശ്രദ്ധിക്കുന്ന ഈ മനോരാജ്യസ്വർഗക്കാരുടെ യോഗത്തിൽ അയാൾ ബഹിർലോകത്തിന്റെ പ്രതിനിധിയായി നിന്നു. അയാളുടെ സവിശേഷശ്രദ്ധയിൽ പെട്ടിട്ടുള്ളതു ഗ്രീസ്സും പോളണ്ടും ഹംഗറിയും റുമേനിയയും ഇറ്റലിയുമാണു്. ധർമ്മത്തിനുള്ള ഉറപ്പോടുകൂടി അയാൾ ഈ പേരുകളെയെല്ലാം ഇളവില്ലാതെ വേണ്ടപ്പോഴും വേണ്ടാത്തപ്പോഴും ഉച്ചരിച്ചിരുന്നു. ഗ്രീസ്സിനോടു തുർക്കിയും, വാർസൊവോടു റഷ്യയും, വെനീസോടു ആസ്ട്രിയയും കാണിച്ച അക്രമങ്ങൾ അയാളെ ശുണ്ഠിപിടിപ്പിച്ചു. എല്ലാറ്റിലുമധികം 1772-ലെ മഹത്തായ അക്രമപ്രവൃത്തിയാണു് അയാളെ ഇളക്കിമറിച്ചതു്. ശുണ്ഠികയറിയ സത്യത്തേക്കാളധികം പ്രാഭവമുള്ള ഒരു വാഗ്മിത്വമില്ല; ആ ഒരു വാഗ്മിത്വംകൊണ്ടു് അയാൾ ഒരു വാഗ്മിയായിരുന്നു. ആ നികൃഷ്ടവർഷമായ 1772-നെപ്പറ്റി - ഉൽകൃഷ്ടവും ധീരോദാത്തവുമായ ഒരു ജനസമുദായം അനീതിയാൽ അമർത്തപ്പെട്ട ആ മുമ്മുനയുള്ള മഹാപാതകത്തെപ്പറ്റി-അന്നുമുതൽ ഉൽകൃഷ്ടങ്ങളായ അനവധി രാജ്യങ്ങളെ ബാധിച്ച് അവയുടെ ജന്മാവകാശപത്രത്തെത്തന്നെ, എന്നു പറയട്ടെ, വെട്ടിക്കളയിച്ച, ആ ഭയങ്കരങ്ങളായ എല്ലാത്തരം അക്രമങ്ങളുടേയും മൂലവും മാതൃകയുമായ ആ പൈശാചികപ്പതിയിരുപ്പുപടയെപ്പറ്റി-സംസാരിച്ചു തുടങ്ങിയാൽപ്പിന്നെ അയാൾക്കു നില്പില്ല. അക്കാലത്തെ എല്ലാ സാമുദായികപാതകങ്ങളുടേയും ഉത്ഭവം പോളണ്ടു വിഭജനത്തിൽനിന്നാണു്. പോളണ്ടു വിഭജനം ഒരു സിദ്ധാന്തസൂത്രമാണു്; അതിന്റെ ഭാഷ്യങ്ങളത്രേ രാഷ്ട്രീയവിപ്ലവങ്ങളെല്ലാം. പോളണ്ടു വിഭജനത്തെ ശരിവെക്കുകയോ സമ്മതിക്കുകയോ മേലൊപ്പുവെക്കുകയോ പകർത്തെടുക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു സ്വേച്ഛാധികാരിയോ, ഒരു രാജ്യദ്രോഹിയോ ഒരു നൂറ്റാണ്ടിന്റെ ഇപ്പുറത്തെങ്ങും ഉണ്ടായിട്ടില്ല. ഇന്നത്തെ രാജ്യദ്രോഹങ്ങളുടെ രേഖ പരിശോധിച്ചാൽ, ആദ്യമായുണ്ടായിട്ടുള്ളതു് അതൊന്നായികിത്തും. വിയനയിലെ രാജപ്രതിനിധിയോഗം തന്റെ പാപകർമം മുഴുമിപ്പിക്കുന്നതിനുമുൻപായി ആ ഒരു ദുഷ്കർമത്തെപ്പറ്റിയാണാലോചിച്ചതു്. 1772 പോരിനുവിളി തുടങ്ങിവെച്ചു; 1815-ലാണു് ആ ചൂതുകളി അവസാനിച്ചതു്. ഇതാണു് ഫെയ്ലിയുടെ സാധാരണപാഠം. ഈ സാധുവായ കൂലിവേലക്കാരൻ നീതിന്യായത്തിന്റെ അധ്യാപകനായി നിന്നു; അതിന്റെ പ്രത്യുപകാരമായി ആ നീതിലക്ഷ്മി അയാളെ മഹാനാക്കുകയും ചെയ്തു. വാസ്തവമെന്തെന്നാൽ, ധർമത്തിൽ അനശ്വരത്വമുണ്ടു്. വേഗത്തിലല്ലെങ്കിൽ പതുക്കെ, കീഴടിഞ്ഞ ഭാഗ്യം മുകളിലേക്കു പൊന്തിവന്നു വീണ്ടും വെളിപ്പെടും. ഗ്രീസ്സു് വീണ്ടും ഗ്രീസ്സായി; ഇറ്റലി ഒരിക്കൽക്കൂടി ഇറ്റലിയായി കർമത്തെപ്പറ്റി കർമത്തിനുള്ള എതിർവാദം എന്നെന്നും നിലനില്ക്കും. ഒരു ജനസമുദായം ചെയ്ത മോഷണം നടപ്പവകാശംകൊണ്ടു സാധുവാകുന്നതല്ല. ഈ അന്തസ്സിലുള്ള തെമ്മാടിത്തരങ്ങൾക്ക് ശോഭനമായ ഭാവിയില്ല. ഒരു കൈലേസ്സിന്റെ എന്നപോലെ, ഒരു ജനസമുദായത്തിന്റെ അടയാളം മാച്ചുകളയാൻ വയ്യാ.

കുർഫെരാക്കിനു മൊസ്സ്യു ദു് കുർഫെരാക് എന്നു പേരായ ഒരച്ഛനുണ്ടു്. രാജവാഴ്ചയുടെ പുനഃസ്ഥാപനത്തിൽ പ്രഭുക്കന്മാരേയും നാടുവാഴികളേയും സംബന്ധിച്ചു പ്രമാണികളുടെ ഇടയിൽ ഉണ്ടായിത്തീർന്ന അബദ്ധധാരണകളിൽ ഒന്നു് അവ്യയശബ്ദ (‘ദു്’) ത്തോടുള്ള ഭക്തിയാണു്. എല്ലാവർക്കും അറിയാവുന്നതു പോലെ അവ്യയത്തിനു് അർഥമില്ല. എന്നാൽ ആ സാധുവായ ‘ദു്’ എന്ന അവ്യയത്തെ പ്രമാണികൾ അത്രമേൽ വിലവെച്ചുവെന്നതുകൊണ്ടു്, പ്രഭുത്വത്തിന്റെ മാഹാത്മ്യം കുറഞ്ഞ കാലത്തു് ആളുകൾക്ക് അതുപേക്ഷിക്കേണ്ടതായി വന്നു. മൊസ്സ്യു ദു് ഷെവ്ലെങ് സ്വയമേവ മൊസ്സ്യു ഷെവ്ലെങ്ങായി; മൊസ്സ്യു ദു് കൊമർതെങ് മൊസ്സ്യു കൊമർതെങ്ങായി; ണൊസ്സ്യു ദു് ലഫയേത്തു് മൊസ്സ്യു ലഫയേത്തായി; മറ്റു മറ്റും. കുർഫെരാക്കിനു മറ്റുള്ളവരുടെ പിന്നിൽ നില്ക്കാൻ രസമില്ലായിരുന്നു, അയാളും വെറും കുർഫെരാക്കായി.

കുർഫെരാക്കിനെസ്സംബന്ധിച്ചുള്ള വിവരണം ഞങ്ങൾ ഇവിടെ നിർത്താ; ബാക്കി ഭാഗത്തെപ്പറ്റി ഇങ്ങനെമാത്രം പറഞ്ഞു, വേണമെങ്കിൽ, അവസാനിപ്പിക്കാം; ‘കുർഫെരാക്കിനെ കാണാൻ തൊലൊമിയെയെ നോക്കുക.’

വാസ്തവത്തിൽ കുർഫെരാക്കിനു മനസ്സിന്റെ പൈശാചികസൗഭാഗ്യം എന്നു പറയാവുന്ന ആ ചെറുപ്പത്തിലെ നേരമ്പോക്കുണ്ടായിരുന്നു. കാലക്രമത്തിൽ, പൂച്ചക്കുട്ടികളുടെ വിനോദശീലംപോലെ, അതില്ലാതായി. ഈയൊരു സൗഭാഗ്യം നാടുവാഴികളിൽ രണ്ടു കാലിന്മേലും, കാടൻപൂച്ചയിൽ നാലു കാലിന്മേലും ചെന്നവസാനിക്കുന്നു.

വിദ്യാലയങ്ങളിലൂടെ കടന്നുപോയിട്ടുള്ള എല്ലാ യുവാക്കന്മാരുടെ കൂട്ടവും ഈ നേരംപോക്കുമട്ടു് പിന്തുടർച്ചക്കാർക്ക് കൊടുത്തുപോരാറുണ്ടെന്നു തോന്നുന്നു; ഒരു കൂട്ടർ മറ്റൊരു കൂട്ടർക്കായി ഇതു കൈമാറിപ്പോരുന്നു; എല്ലാം ഏകദേശം ഒന്നായിരിക്കും; അതിനാൽ ഞങ്ങൾ ഇപ്പോൾത്തന്നെ പറഞ്ഞതുപോലെ, 1828-ൽ കുർഫെരാക്കിന്റെ സംസാരം കേട്ടിട്ടുള്ളവർ 1817-ലെ തൊലൊമിയെയുടെ സംസാരമാണു് കേൾക്കുന്നതെന്നു വിചാരിക്കും. ഒന്നുമാത്രം, കുർഫെരാക്ക് ഒരു മാന്യനാണു്. പുറമെ കാണുന്ന പ്രത്യക്ഷ സാദൃശ്യങ്ങൾക്കിടയിൽ, അയാളും തൊലൊമിയയും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണു്. രണ്ടു പേരുടേയും ഉള്ളിൽ മറഞ്ഞുനില്ക്കുന്ന വ്യക്തിവിശേഷം രണ്ടാമത്തെയാളിലുള്ളതിൽനിന്നു തികച്ചും വ്യത്യാസപ്പെട്ടിട്ടാണു് ഒന്നാമത്തെയാളിൽ നിന്നിരുന്നതു്. തൊലൊമിയെയിലുള്ള ആൾ ഒരു ജില്ലാവക്കീലും, കുർഫെരാക്കിലെ ആൾ ഒരു തറവാടിയുമാണു്.

അൻഷൊൽരാ അതിലെ പ്രമുഖനായിരുന്നു; കൊംബ്ഫെർ നേതാവു്, കുർഫെരാക് കേന്ദ്രപുരുഷൻ. മറ്റുള്ളവർ വെളിച്ചം കൂട്ടി; അയാൾ ചൂടു കൂട്ടി. വാസ്തവം പറഞ്ഞാൽ, ആ കേന്ദ്രത്തിന്നുള്ള എല്ലാ ഗുണങ്ങളും അയാൾക്കുണ്ട്-ഗോളാകൃതിയും പ്രകാശമാനത്വവും.

ബയോരെൽ 1822 ജൂൺമാസത്തിലെ ഭയങ്കരലഹളയിൽ, ചെറുപ്പക്കാരനായ ലല്ലെമാന്റെ [13] സംസ്കാരസമയത്തു്, ഒരു പ്രധാന സ്ഥാനം വഹിച്ചു.

ബയോരെൽ ചീത്ത കൂട്ടുകാരോടു ചേർന്ന ഒരു സാധുമനുഷ്യനും ധീരനും, ധാരാളിയും ഔദാര്യത്തിന്റെ വക്കത്തോളമെത്തിയ ഒരു മുടിയനും വായാടിയും ചില സമയത്തു വാഗ്മിയും ഔദ്ധത്ത്യത്തിൽചെന്നു മുട്ടത്തക്കവിധം ഉൾക്കരുത്തുകാരനുമായിരുന്നു; ഒന്നാന്തരം ഒരാൾ; ആരുടേയും മുഖം നോക്കാത്ത ഉൾക്കുപ്പായങ്ങളും തുടുത്തുമറിഞ്ഞ അഭിപ്രായങ്ങളും അയാൾക്കുണ്ടു്; ഒരെണ്ണംപറഞ്ഞ ഒച്ചപ്പാടുകാരൻ-എന്നുവെച്ചാൽ ശണ്ഠകൂടലിനെപ്പോലെ മറ്റൊന്നിനേയും ഇഷ്ടപ്പെടാത്ത ഒരാൾ; അല്ലെങ്കിൽപ്പിന്നെ ലഹളയാകണം; എന്നല്ല, ലഹളയെപ്പോലെ മറ്റൊന്നും അയാൾക്ക് ഇഷ്ടമല്ല, അല്ലെങ്കിൽപ്പിന്നെ ഭരണപരിവർത്തനമാവണം; എന്താണുണ്ടാവുക എന്നു കാണാൻവേണ്ടി മാത്രം ഒരു ജനാലച്ചില്ലു് തച്ചുടയ്ക്കാനും, എന്നിട്ടു് കൽവിരി മുഴുവനും ഇളക്കിമറിക്കാനും, പിന്നീടു രാജഭരണയന്ത്രത്തെത്തന്നെ തവിടാക്കാനും എപ്പോഴും ഒരുങ്ങിക്കൊണ്ടു നില്ക്കുന്ന ഒരാൾ; പതിനൊന്നാമത്തെ വയസ്സിൽ ഒരു വിദ്യാർഥി. അയാൾ നിയമത്തിന്റെ സ്വാദറിഞ്ഞിട്ടുണ്ടു്; പക്ഷേ, വക്കീലായിരുന്നിട്ടില്ല. ഇതാണു് അയാളുടെ നിയമം; ‘ഒരിക്കലും വക്കീലാവരുതു്.’ അയാളുടെ കവചാദികൾ ഇടാൻ ഒരിരുട്ടുമുറിയുണ്ടു്; അതിൽ ഒരു ചതുരത്തൊപ്പി കാണാം, നിയമവിദ്യാലയത്തിന്റെ അടുക്കലൂടെ പോകുമ്പോൾ-അതു വളരെ ചുരുക്കമായിട്ടേ ഉള്ളു-അയാൾ തന്റെ മുറിക്കുപ്പായത്തിനു കുടുക്കിടും-മേലങ്കി അന്നു നടപ്പായിട്ടില്ല-ആരോഗ്യശാസ്ത്രസംബന്ധികളായ മുൻകരുതലുകളെല്ലാം ചെയ്യും. പള്ളിക്കൂടത്തിന്റെ പടികാവല്ക്കാരനെപ്പറ്റി അയാൾ പറയും: ‘എന്തൊരു കൊള്ളാവുന്ന കിഴവൻ!’ മൊസ്സ്യു ദേൽവിൻകൂർ എന്ന വിദ്യാലയത്തലവനെപ്പറ്റി പറയും, ‘എന്തൊരു സ്മാരകസ്തംഭം’ തന്റെ പ്രസംഗങ്ങളിൽനിന്നു പാട്ടിനുള്ള വിഷയങ്ങളും തന്റെ ഉപാധ്യായന്മാരിൽനിന്നു പരിഹാസചിത്രങ്ങൾക്കുള്ള സന്ദർഭങ്ങളും അയാൾ കണ്ടുപിടിക്കും. വെറുതെയിരുന്നു് ഒരുക്കൻ വരവുസംഖ്യ, കൊല്ലത്തിൽ മുവ്വായിരം ഫ്രാങ്ക്, അയാൾ ചെലവാക്കും.

നാടന്മാരായ മാതാപിതാക്കന്മാർക്കു മകനെക്കുറിച്ച് ഒരു ബഹുമാനം ഉണ്ടാക്കിത്തീർക്കാൻ അയാൾ വിദ്യയെടുത്തു.

അയാൾ അവരെപ്പറ്റി പറയും: ‘അവർ നാടന്മാരാണു്, പ്രമാണികളല്ല; അവർക്കു ബുദ്ധിയുണ്ടാവാനുള്ള കാരണം അതാണു്.

എപ്പോഴും വിചാരം മാറിക്കൊണ്ടുള്ള ബയോരെൽ അനവധി കാപ്പിപ്പീടികകളിലായി കഴിഞ്ഞുകൂടും. മറ്റുള്ളവർക്കൊക്കെ ഒരു സ്വഭാവം വീണിട്ടുണ്ടു്; അയാൾക്കതില്ല. അയാൾ തെണ്ടിനടക്കും. തെറ്റിനടക്കുന്നതു മനുഷ്യന്റെ പ്രകൃതിയാണു്; തെണ്ടിനടക്കുന്നതു പാരിസ്സുകാരന്റെ പ്രകൃതിയാണു്. വാസ്തവത്തിൽ, അയാൾക്ക് ഉള്ളിലേക്കു തുളഞ്ഞുചെല്ലുന്ന ഒരു ബുദ്ധിയുണ്ടു്; കാഴ്ചയിൽ തോന്നുന്നതിലധികം അയാൾ ഒരാലോചനക്കാരനാണു്.

എബിസി സുഹൃത്തുക്കളേയും ഇനി ഉണ്ടാവാനിരിക്കുന്ന മറ്റു സംഘങ്ങളേയും തമ്മിൽ കൂട്ടിയിണക്കുന്ന ഒരു ചങ്ങലക്കണ്ണിയായിരുന്നു അയാൾ.

ഈ ചെറുപ്പക്കാരുടെ തലകൾക്കിടയിൽ ഒരു കഷണ്ടിത്തലയനുണ്ടായിരുന്നു.

ഓടിപ്പോയ കാലത്തു് ഒരു കൂലിവണ്ടിയിൽക്കയറാൻ സഹായിച്ചതിനു പതിനെട്ടാമൻ ലൂയി ഒരു മഹാപ്രഭുവാക്കിക്കൊടുത്ത മാർക്കി ദവരേതാൻ ഫ്രാൻസിൽ മടങ്ങിയെത്തിയശേഷം, 1814-ൽ രാജാവു കലൈയിൽ വന്നു കപ്പലിറങ്ങുമ്പോൾ, ഒരാൾ രാജാവിന്റെ കൈയിൽ ഒരു ഹർജി കൊടുത്തു എന്നു് ഒരു കഥ പറയാറുണ്ടു്.

‘നിങ്ങൾക്കെന്തു വേണം?’ രാജാവു ചോദിച്ചു.

‘തിരുമേനി, ഒരു തപ്പാലാപ്പീസു്.’

‘നിങ്ങളുടെ പേരെന്താണു്?’

‘ലെഗ്ൽ.’ രാജാവു മുഖം ചുളിച്ചു; ഹർജിയിലെ ഒപ്പു നോക്കിയപ്പോൾ ലെഗ്ൽ എന്നു പേരെഴുതിക്കണ്ടു. ബോനാപ്പാർത്തിന്റേതല്ലാത്ത ഈ അക്ഷരശുദ്ധി രാജാവിനെ രസിപ്പിച്ചു. അവിടുന്നു പുഞ്ചിരിക്കൊള്ളാൻ തുടങ്ങി. ‘തിരുമേനി, ഹർജിക്കാരൻ വീണ്ടും ആരംഭിച്ചു. ‘ലെഗ്യുൽ എന്നു പേരായി എനിക്കൊരു പൂർവികനുണ്ടായിരുന്നു. അദ്ദേഹം നായാട്ടുനായ്ക്കളുടെ മേച്ചിൽക്കാരനാണു് ഈ പേരത്രേ എനിക്കു കിട്ടിയതു്. എനിക്കു ലെഗ്യുലു് എന്നാണു് പേർ; അതു ചുരുങ്ങി ലേഗിലു് എന്നായി; അതു പോയി ലേഗ്ലായി.’ ഇതു കേട്ടു രാജാവു നല്ല വിസ്താരത്തിൽ ഒന്നു പുഞ്ചിരിയിട്ടു. പിന്നീടു് അവിടുന്നു് അയാൾക്കു മനഃപൂർവമായോ യാദൃച്ഛികമായോ മോവിലെ തപ്പാലാപ്പീസു് കല്പിച്ചുകൊടുത്തു.

സംഘത്തിലെ കഷണ്ടിക്കാരൻ ഈ ലേഗ്ലിന്റെ മകനാണു്; അയാൾ ഇങ്ങിനെ ഒപ്പിടും, ലേഗ്ൽ (ദു് മോ). ഒരു ചുരുക്കപ്പേർ എന്ന നിലയ്ക്ക് അയാളെ കൂട്ടുകാർ ബൊസ്വെ എന്നു വിളിക്കുന്നു.

ബൊസ്വെ ഒരു രസികനാണു്; പക്ഷേ, ഭാഗ്യമില്ല. അയാൾക്കുള്ള വിശേഷത യാതൊന്നിലും ജയിക്കുകയില്ല എന്നാണു്. അതിന്റെ പ്രതിക്രിയയായി, അയാൾ സകലത്തേയും പറ്റി പുച്ഛിച്ചു ചിരിക്കും. ഇരുപത്തഞ്ചാമത്തെ വയസ്സിൽ അയാൾ കഷണ്ടിക്കാരനായി. അച്ഛൻ ഒരു വീടും ഒരു നിലവും സമ്പാദിച്ചുവെച്ചു; മകൻ ഒരു വിഡ്ഢിത്തക്കച്ചവടത്തിൽ ചെന്നിറങ്ങി ആ വീടും ആ നിലവും ക്ഷണത്തിൽ കളഞ്ഞുകുളിച്ചു. അയാൾക്ക് ഒരു മുതലുമില്ലാതായി. അയാൾക്ക് അറിവും രസികത്തവുമുണ്ടു്, പക്ഷേ, ചെയ്യുന്നതൊക്കെ തകരാറിലേ ചെന്നുചാടൂ. എന്തിലും അയാൾ തോല്ക്കും, എല്ലാവരും അയാളെ തോല്പിക്കും; അയാൾ പണിചെയ്തുണ്ടാക്കുന്നതൊക്കെ അയാളുടെ തലയിൽത്തന്നെ ഇടിഞ്ഞുവീഴും. വിറകു വെട്ടുകയാണെങ്കിൽ, അയാൾ ഒരു വിരൽ മുറിക്കും. ഒരു പത്നിയുണ്ടെങ്കിൽ വേഗത്തിൽ തനിക്കൊരു കൂട്ടുകാരൻ കൂടിയുണ്ടെന്നു് അയാൾ കണ്ടെത്തും. എന്തെങ്കിലും ഓരോ നിമിഷത്തിലും ഓരോ ദൗർഭാഗ്യം അയാൾക്കു പറ്റും; അതു കാരണമാണു് അയാളുടെ ആഹ്ലാദശീലം അയാൾ പറയും: ‘ഉരുണ്ടുവീഴുന്ന ഓട്ടിൻചുവട്ടിലാണു് എന്റെ താമസം.’ അയാൾ എളുപ്പത്തിൽ അത്ഭുതപ്പെടുകയില്ല; എന്തുകൊണ്ടെന്നാൽ; ഏതാപത്തും അയാൾ മുൻകൂട്ടി കണ്ടതായിരിക്കും. അയാളുടെ നിർഭാഗ്യത്തെ അയാൾ ക്ഷോഭരഹിതനായി കൈക്കൊണ്ടു; നേരംപോക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന ഒരാളെപ്പോലെ അയാൾ വിധിയുടെ ദ്രോഹത്തെ നോക്കി പുഞ്ചിരിയിടും. അയാൾ ദരിദ്രനാണു് പക്ഷേ, അയാളുടെ ഫലിതങ്ങളുടെ ഈടുവെപ്പിനു് അവസാനമില്ല. ഒടുവിലത്തെ സൂ നാണ്യത്തിൽ അയാൾ ക്ഷണത്തിലെത്തും; ഒടുവിലത്തെ പൊട്ടിച്ചിരിയിൽ ഒരിക്കലും അയാൾ ചെന്നിട്ടില്ല. ആപത്തു് അകത്തേക്കു വരുമ്പോൾ, ആ പഴയ പരിചിതനെ അയാൾ സന്തോഷപൂർവം സ്വാഗതം ചെയ്യും; എല്ലാ കഷ്ടപ്പാടുകളുടേയും കുമ്പമേൽ അയാൾ താളംപിടിക്കും; ദുർവിധിയുമായി അയാൾക്ക് അത്രയും പരിചയമായതുകൊണ്ടു്, അതിനോടു് അയാൾ പറയും, ‘വരൂ, വരൂ, മൂപ്പരേ!’

ദുർവിധിയുടെ ദ്രോഹങ്ങൾ അയാളെ സമർഥനാക്കി. അനവധി യുക്തികൾ ആലോചിച്ചുണ്ടാക്കാൻ അയാൾക്കു സാധിക്കും. അയാൾക്കു പണമില്ല; പക്ഷേ വേണമെന്നു തോന്നുമ്പോൾ ഒരു നിലനില്പില്ലാത്ത ധാരാളിത്തത്തിൽ മുങ്ങിമറിയുവാൻ അയാൾ വഴിയുണ്ടാക്കും. ഒരു ദിവസം ഒരു ചെറുപ്പക്കാരിയോടൊരുമിച്ചിരുന്നു് അയാൾ ‘നൂറു ഫ്രാങ്കി’ന്റെ ഒരൂണുണ്ണുകകൂടി ചെയ്തു; ആ സദ്യയ്ക്കിടയിൽ ഈ സ്മരണീയമായ വാക്കുപറയാൻ അയാൾക്കുത്സാഹം തോന്നി: ‘ഹേനൂറു ഫ്രാങ്കിന്റെ തെറിച്ചിപ്പെണ്ണേ, എന്റെ ബൂട്ടുസ്സഴിക്ക്.’

ഒരു വക്കീൽത്തൊഴിലിലേക്കു ബൊസ്വെ പതുക്കെ ചെല്ലുകയായിരുന്നു; ബയോരെലിന്റെ മട്ടിൽ അയാളും നിയമം പഠിക്കുകയാണു്. ബൊസ്വെയ്ക്കു സ്ഥിരതാമസം എന്നതു് അധികമില്ല; ചിലപ്പോൾ ഇല്ലതന്നെ. ഇന്നു് ഒരാളുടെ കൂടെ താമസിക്കും: നാളെ മറ്റൊരാളുടെകൂടെ, മിക്കപ്പോഴും ഴൊലിയുടെ കൂടെ ഴൊലി വൈദ്യം പഠിക്കയാണു്. അയാൾക്കു ബൊസ്വെയെക്കാൾ രണ്ടു വയസ്സു കുറയും.

ഴൊലി ഒരു ‘മനോരാജ്യരോഗി’ ഇളമയാണു്. വൈദ്യത്തിൽനിന്നു് അയാൾ പഠിച്ചതു വൈദ്യനാവാനല്ല. രോഗിയാവാനാണു്. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ അയാൾ ഒരു സദാരോഗിയായി; കണ്ണാടിയിൽ നോക്കി നാവു പരിശോധിച്ചുകൊണ്ടു് അയാൾ ആയുസ്സു കഴിക്കും. സൂചിപോലെ മനുഷ്യൻ കാന്തത്തിന്റെ ആകർഷണത്തിനു വശപ്പെടുന്നതായി അയാൾ സിദ്ധാന്തിക്കുന്നു; രാത്രി ഭൂഗോളത്തിലെ മഹത്തായ വിദ്യുൽപ്രവാഹത്താൽ തന്റെ രക്തപരിസരണത്തിനു തകരാറൊന്നും പറ്റിപ്പോകാതിരിപ്പാൻവേണ്ടി, തെക്കോട്ടു തലയും വടക്കോട്ടു കാലുമായി കിടപ്പാൻ തക്കവിധം അറയിൽ അയാൾ കട്ടിൽ തിരിച്ചിട്ടിരിക്കുന്നു. ഇടിമിന്നലുള്ളപ്പോൾ അയാൾ നാഡി പിടിച്ചു നോക്കും. ഇല്ലാത്തപ്പോൾ അയാളാണു് മറ്റെല്ലാവരിലുംവെച്ച് അധികം പ്രസരിപ്പുകാരൻ. ചെറുപ്പക്കാരും നൊസ്സന്മാരും വളർച്ചയെത്താത്തവരും ആഹ്ലാദശീലന്മാരുമായ ഇവരെല്ലാം ഒത്തൊരുമിച്ചു താമസിക്കുന്നു; അതിന്റെ ഫലമാണു് വാലുള്ള സ്വരാക്ഷരങ്ങൾക്കു ദുർഭിക്ഷമില്ലാത്ത കൂട്ടുകാരെല്ലാംകൂടി ഴൊല്ലി എന്നു പേരിട്ട ആ നൊസ്സനും നല്ലവനുമായ സത്ത്വം. ‘നിങ്ങൾക്ക് ആ രണ്ടു ‘ലി’ന്മേൽ പറക്കാം, ഴാങ്പ്രുവെർ പറഞ്ഞു.

ഴൊലിക്കു വടിത്തുമ്പുകൊണ്ടു മൂക്കത്തു തൊടുന്ന ഒരു വിദ്യയുണ്ടു്; ബുദ്ധികൂർമയുടെ ഒരടയാളം.

ഇത്രമേൽ വ്യത്യാസപ്പെട്ടവരും ആകപ്പാടെ ഗൗരവത്തോടുകൂടിയല്ലാതെ വിവരിക്കപ്പെടാൻ വയ്യാത്തവരുമായ ഈ എല്ലാ യുവാക്കന്മാർക്കുംകൂടി ഒരു മതമായിരുന്നു; അഭിവൃദ്ധി.

എല്ലാവരും ഫ്രഞ്ച് ഭരണപരിവർത്തനത്തിന്റെ നേർസ്സന്താനങ്ങളാണു്. അവരിൽവെച്ച് എത്രതന്നെ തലയുയർന്നവനും ഈ ഒരു കൊല്ലത്തിന്റെ പേർ പറഞ്ഞാൽ സഗൗരവനായി; 1789. അവരുടെ അച്ഛന്മാർ രാജകക്ഷിക്കാരായാലും പ്രജാധിപത്യക്കാരായാലും ശരി; അതുകൊണ്ടു വിശേഷിച്ചൊന്നുമില്ല; ചെറുപ്പക്കാരായ ഇവരുടെ ജനനത്തിനു മുൻപത്തെ തകരാറൊന്നും ഇവർക്കു ബാധകമല്ല; ഈ യുവാക്കന്മാരുടെ സിരകളിലൂടെ നിയമനിഷ്ഠയുടെ പരിശുദ്ധരക്തമാണു് പാഞ്ഞിരുന്നതു്. അവർ നിഷ്കളങ്കമായ ധർമത്തേയും കേവലമായ മനുഷ്യമുറയേയും ആരാധിച്ചു; നടുക്കുള്ള നിലകളൊന്നും അവർക്കില്ല.

കുടുംബമായി ചേർന്നവരും ഒരുപോലെ പഠിച്ചവരുമായ ഈ സുഹൃത്തുക്കൾ പ്രാപ്യസ്ഥിതിയെ നിഗുഢതയിൽ കുറിച്ചിട്ടു.

ഈ ഉത്സാഹശീലന്മാരുടേയും മൂഢവിശ്വാസികളുടേയും ഇടയിൽ ഒരു സംശയക്കാരനുണ്ടായിരുന്നു. അയാൾ അവിടെ എങ്ങിനെ വന്നുപെട്ടു? സാമീപ്യം കൊണ്ടു്. ഈ സംശയക്കാരന്റെ പേർ ഗ്രന്തേർ എന്നാണു്; ഈ ചിത്രഭാഷയിലാണു് അയാൾ ഒപ്പിടുക പതിവു്; ആർ. ഗ്രന്തേർ യാതൊന്നും വിശ്വസിക്കാതിരിക്കാൻ സവിശേഷമായി മനസ്സിരുത്തുന്ന ഒരാളാണു്, എന്നല്ല, പാരിസ്സിലെ വിദ്യാലയപ്പാർപ്പു കാലത്തു കഴിയുന്നേടത്തോളമധികം പഠിച്ചിട്ടുള്ള ഒരു വിദ്യാർഥിയാണു് അയാൾ; ഒന്നാംതരം കാപ്പി പാരിസ്സിൽ ലെംബ്ലാങ് കാപ്പിപ്പീടികയിലാണു് കിട്ടുക എന്നും. ഒന്നാന്തരം ബില്ലിയേർഡ് കളി വൊൾത്തെയർ എന്നേടത്താണെന്നും, നല്ല അപ്പങ്ങളും നല്ല പെൺകുട്ടികളും ഏർമിറ്റേജിൽ കാണാമെന്നും, ഒന്നാന്തരം കോഴിക്കുട്ടികൾ മദർ സൊഗെയുടെ ഹോട്ടലിലാണെന്നും, എണ്ണം പറഞ്ഞ മത്സ്യഭക്ഷണം കുനെത്തിലാണെന്നും, നേർത്തു വെളുത്ത ഒരുതരം വീഞ്ഞു ബാരിയേർ ദ്യുകൊംപായിൽ കിട്ടുമെന്നും അയാൾക്കറിയാം. എല്ലാറ്റിനുമുള്ള ഒന്നാന്തരം സ്ഥലം അയാൾ മനസ്സിലാക്കിയിട്ടുണ്ടു്; പുറമെ, കയ്യാങ്കളിയും ചവുട്ടുകളിയും മറ്റു ചില നൃത്തവിനോദങ്ങളും. അയാൾ ഒരു മേലെക്കിടയിലുള്ള വടിവീശൽക്കാരനാണു്. പോരാത്തതിനു് അയാൾ അസ്സൽ കുടി കുടിക്കും. അയാൾ തീരെ പരിഷ്കാരമില്ലാത്താളാണു്; അന്നത്തെ ബൂട്ടുസു് തുന്നൽപ്പണിക്കാരികളിൽവെച്ച് ഏറ്റവും സൗഭാഗ്യവതി ഇർമ ബ്വാസി അയാളുടെ പരുക്കൻമട്ടുകൊണ്ടു ശുണ്ഠി കയറി ഇങ്ങനെ ഒരു വിധി വിധിച്ചു: ‘ഒരസാധ്യമനുഷ്യൻ’; പക്ഷേ, ഗ്രന്തേരുടെ മന്തത്തരം അക്ഷോഭ്യമായിരുന്നു. അയാൾ ശ്രദ്ധയോടും വാത്സല്യത്തോടുകൂടി എല്ലാ സ്ത്രീകളേയും സൂക്ഷിച്ചു നോക്കും; ആ നോട്ടത്തിൽ അവരെല്ലാവരോടും അയാൾ ഇങ്ങനെ പറയുന്ന ഒരു മട്ടുണ്ടായിരിക്കും: ‘എനിക്കിഷ്ടം തോന്നണം!’ സകല സ്ത്രീകളും തന്നെ ആവശ്യപ്പെട്ടുകൊണ്ടിരിക്കയാണെന്നു് അയാൾ കൂട്ടുകാരെ ധരിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ തോന്നും.

പൊതുജനാവകാശം, മനുഷ്യധർമം, സാമുദായികബന്ധം, ഫ്രഞ്ച് ഭരണപരിവർത്തനം, പ്രജാധിപത്യം, പൊതുജനഭരണം, മനുഷ്യത്വം, പരിഷ്കാരം, അഭിവൃദ്ധി - ഈ വാക്കുകളെല്ലാം ഗ്രന്തേറെസ്സംബന്ധിച്ചേടത്തോളം ഏതാണ്ടു നിരർഥകങ്ങളാണു്. അയാൾ അവയുടെ നേരെയൊക്കെ പുഞ്ചിരിയിടും ബുദ്ധിയുടെ എല്ലുതിർച്ചരോഗമായ ആ സംശയവാദം ഒരൊറ്റ ആലോചനയെങ്കിലും ഗ്രന്തേറിൽ ബാക്കിവെച്ചില്ല. അയാൾ വക്രോക്തിയുടെ കൂടെ താമസിച്ചുപോന്നു. ഇതാണു് അയാളുടെ മുഖ്യസിദ്ധാന്തം: ‘നേരായിട്ടു് ഒന്നു മാത്രമുണ്ടു്, എന്റെ നിറഞ്ഞ പാനപാത്രം.’ എല്ലാ കക്ഷിക്കാരിലും കാണപ്പെടുന്ന മനോവിശ്വാസത്തെ അയാൾ പുച്ഛിച്ചു; അച്ഛനേയും ശരി, സഹോദരനേയും ശരി; ഇളയ രൊബെപിയറേയും ല്വാസെരോലിനേയും. [14] ‘അവർക്കൊക്കെ മരിക്കാൻമാത്രം പ്രായമായി’ അയാൾ ഉച്ചത്തിൽ പറയും. കുരിശിനെപ്പറ്റി അയാൾ അഭിപ്രായപ്പെട്ടു: ‘ഒരു വിജയമായി കലാശിച്ച തൂക്കുമരമാണതു്.’ ഒരു തെണ്ടിയും ചൂതുകളിക്കാരനും തെമ്മാടിയും കള്ളുകുടിയനുമായ അയാൾ ‘നാലാമൻ ആങ്റി ജയിച്ചിടട്ടെ’ എന്ന പല്ലവിയുള്ള പാട്ടു് ഇളവില്ലാതെ പാടി ആ ചെറുപ്പക്കാരായ മനോരാജ്യക്കാരെയെല്ലാം മുഷിപ്പിക്കും.

ഏതായാലും ഈ സംശയക്കാരന്നു് ഒരു മതഭ്രാന്തിയുണ്ടു്. ആ മതഭ്രാന്തി ഒരു സിദ്ധാന്തത്തോടല്ല, ഒരു കാര്യത്തോടല്ല; ഒരു കലാവിദ്യയോടല്ല, ഒരു ശാസ്ത്രത്തോടല്ല; ഒരാളോടാണു് -ആൻഷൊൽരാ. ആൻഷൊൽരായെ അയാൾ ബഹുമാനിച്ചിരുന്നു, സ്നേഹിച്ചിരുന്നു, പൂജിച്ചിരുന്നു. കേവലത്വത്തിലൂന്നിനില്ക്കുന്ന ആ മനുഷ്യമനസ്സുകളുടെ കൂട്ടത്തിൽ ഈ കീഴടക്കമില്ലാത്ത പരിഹാസക്കാരൻ ആരോടാണു് തന്നെ കൂട്ടിക്കെട്ടിയതു്? ഏറ്റവുമധികം കേവലഹൃദയനോടു്. ഏതു നിലയിൽ ആൻഷൊൽരാ അയാളെ കീഴ്പ്പെടുത്തി? അയാളുടെ അഭിപ്രായങ്ങളാലാണോ? അല്ല; സ്വഭാവംകൊണ്ടു്, പലപ്പോഴും കാണാവുന്ന ഒരു കാഴ്ച. ചേർന്നിണങ്ങുന്ന വർണവിശേഷങ്ങളെപ്പോലെ, ഒരു സംശയക്കാരൻ ഒരു വിശ്വാസിയോടു ചേരുന്നതു പ്രകൃതിസാധാരണമാണു്. നമുക്കില്ലാത്തതു നമ്മെ ആകർഷിക്കുന്നു കുരുടനെപ്പോലെ വെളിച്ചം ഇഷ്ടപ്പെടുന്ന ആളില്ല. കള്ളൻ പെരുംകൂറ്റനെ ആരാധിക്കുന്നു. പോക്കാച്ചിത്തവളയുടെ കണ്ണു് എപ്പോഴും ആകാശത്തൂന്നിക്കൊണ്ടാണ് എന്തിനു്? പറക്കുന്ന പക്ഷിയെ നോക്കിക്കാണാൻ? സംശയം ഉള്ളിൽ ചുരുണ്ടുകിടക്കുന്ന ഗ്രന്തേർക്ക് ആൻഷൊൽരായിൽ വിശ്വാസം പൊങ്ങിപ്പറക്കുന്നതു കാണുക രസമായിരുന്നു. അയാൾക്ക് ആൻഷൊൽരായെക്കൊണ്ടാവശ്യമുണ്ടു്. ആ ചരിത്രത്തോടും ആരോഗ്യത്തോടും ദൃഢതയോടും ഋജുത്വത്തോടും സ്ഥിരതയോടും കലവറയില്ലായ്മയോടും കൂടിയ പ്രകൃതി അയാളെ മയക്കിക്കളഞ്ഞു; ആ കഥ അയാൾ വ്യക്തമായറിയുകയാവട്ടേ, അങ്ങനെയൊന്നുണ്ടെന്നു തന്നെത്താൻ മനസ്സിലാക്കാൻ ശ്രമിക്കുകയാവട്ടെ ചെയ്തിരുന്നില്ല; പ്രകൃതിപ്രേരണയാൽ ആ എതിർസ്വഭാവിയെ അയാൾ ബഹുമാനിച്ചു. അയാളുടെ മൃദുക്കളും, അശക്തങ്ങളും, അഴിഞ്ഞുതീർന്നവയും, രൂപമറ്റവയുമായ ആലോചനകൾ, ഒരു തണ്ടെല്ലിനോടെന്നപോലെ, ആൻഷൊൽരായോടു പറ്റിപ്പിടിച്ചു. അയാളുടെ ധാർമികപ്രകൃതി ആ സ്ഥിരതമേൽ ചാരിനിന്നു. ആൻഷൊൽരായുടെ സാന്നിധ്യത്തിൽ ഗ്രന്തേർ ഒരിക്കൽക്കൂടി ഒരാളായി. എന്നല്ല, പ്രത്യക്ഷത്തിൽ പരസ്പരവിരുദ്ധങ്ങളായ രണ്ടു സ്വഭാവങ്ങൾ കൂടിച്ചേർന്നുണ്ടായതായിരുന്നു ആ മനുഷ്യൻ. അയാളിൽ കപടതയുമുണ്ടു്. നിഷ്കപടതയുമുണ്ടു്. അയാളുടെ ഔദാസീന്യം സ്നേഹിച്ചു. വിശ്വാസത്തെക്കൂടാതെ അയാളുടെ മനസ്സിനു കഴിഞ്ഞുകൂടാം; പക്ഷേ, സൗഹാർദ്ദത്തെക്കൂടാതെ അയാളുടെ ഹൃദയത്തിനു കഴിഞ്ഞുകൂടാം; പക്ഷേ, സൗഹാർദ്ദത്തെക്കൂടാതെ അയാളുടെ ഹൃദയത്തിനു കഴിഞ്ഞുകൂടാൻ വയ്യാ. ഒരഗാധമായ പരസ്പരവിരുദ്ധത; എന്തുകൊണ്ടെന്നാൽ, സ്നേഹം ഒരു വിശ്വാസമാണു്. അയാളുടെ പ്രകൃതി അങ്ങനെയായിരുന്നു. അകവും പുറവും എതിർവക്കുമായിരിക്കാൻ വേണ്ടി ജനിച്ചവരോ എന്നു തോന്നുമാറു ചില ആളുകളുണ്ടു്. അവരാണു് പൊലുക്സു്, [15] പത്രൊക്ലെസു്, [16] നിസുസ [17] എന്നവർ. മറ്റൊരാൾ പുറത്തു താങ്ങുന്നതുകൊണ്ടുമാത്രമാണു് അവർ നില്ക്കുന്നതു്; അവരുടെ പേർ ഒരു തുടർച്ചയാണു്. ഉം എന്ന സമുച്ചയത്തോടുകൂടിയേ അതെഴുതപ്പെടാറുള്ളു; അവരുടെ ജീവിതം സ്വന്തമല്ല; അതു് അവരുടേതല്ലാത്ത ഒരു ജീവിതത്തിന്റെ മറുപുറമാണു്. ഗ്രന്തേർ അത്തരക്കാരിൽ ഒരാളാണു്. അയാൾ ആർഷൊൽരായുടെ പുറമായിരുന്നു.

ആൻഷൊൽരായുടെ ശരിക്കുള്ള ഉപഗ്രഹമായ ഗ്രന്തേർ ഈ യുവാക്കളുടെ സംഘത്തിൽ താമസിച്ചു; അയാളുടെ പാർപ്പു് അതിലായിരുന്നു; മറ്റെവിടെയും അയാൾക്കു രസമില്ല; അയാൾ എല്ലായിടത്തും അവരെ പിൻതുടർന്നു. ഈ രൂപങ്ങൾ വീഞ്ഞിന്റെ പതയിലൂടെ വരുന്നതും പോകുന്നതും കാണുകയായിരുന്നു അയാൾക്കു രസം, അയാളുടെ നേരംപോക്കുകാരണം അവരയാളെ കൊണ്ടു നടന്നു.

വിശ്വാസിയായ ആൻഷൊൽരായ്ക്ക് ഈ സംശയക്കാരനെ ബഹുപുച്ഛമായിരുന്നു; മദ്യം തൊടാത്ത അയാൾക്ക് ആ മദ്യപനെ ബഹുപരിഹാസമായിരുന്നു. കുറച്ച് അന്തസ്സുകൂടിയ അനുകമ്പമാത്രം അയാൾ ആ സേവന്റെ നേരെ കാണിച്ചുപോന്നു. ആൻഷൊൽരായാൽ എപ്പോഴും നിർദ്ദയമായി പെരുമാറപ്പെടുന്നവനും, പരുഷനിലയിൽ നിരാകരിക്കപ്പെടുന്നവനും, ഉപേക്ഷിക്കപ്പെട്ടാലും എപ്പോഴും അടുത്തു കൂടുന്നവനുമായ ആ മനുഷ്യൻ ആൻഷൊൽരായെപ്പറ്റി പറയും; ‘എന്തുകൊള്ളാവുന്ന വെണ്ണക്കല്ലു്.’

കുറിപ്പുകൾ

[1] ഇറ്റലിയിൽനിന്നു ഗോത്ത്കാരെ ഓടിച്ചാളും ചേംബർലേന്റെ സുഹൃത്തുമായ ഒരു നപുംസകരാജ്യതന്ത്രജ്ഞൻ.

[2] യവനേതിഹാസങ്ങളിൽ മഹാപതിവ്രതയായി വർണ്ണിക്കപ്പെടുന്ന പെനിലൊപ്പിനെ കൈവശപ്പെടുത്തുവാൻ തുനിഞ്ഞ അനവധി കാമുകന്മാരിൽവെച്ചു പ്രധാനനും വലിയ അധികപ്രസംഗിയും.

[3] ഒരു റോമൻ രാജ്യതന്ത്രജ്ഞനും പ്രാസംഗികനും.

[4] യവനേതിഹാസങ്ങളിൽ സമുദ്രത്തിന്റെ അധിദേവതയായിട്ടുള്ള പൊസിഡോണിന്റെ മകൾ.

[5] ഹിപ്പാർക്കസു് എന്ന രാജ്യദ്രോഹിയായ രാജാവോടെതിർത്ത ഒരഥീനിയക്കാരൻ യുദ്ധത്തിലല്ലാതെ മറ്റൊന്നിലും യാതൊരു രസവുമില്ലാത്താൾ.

[6] ഹിപ്പാർക്കസ്സോടു യുദ്ധം ചെയ്തു് ആ രാജാവിനെ കൊലപ്പെടുത്തിയ അഥീനിയക്കാരൻ യുവാവു്.

[7] പഴയ നിയമത്തിലെ ഒരു ഭാഗം എഴുതിയ ആൾ.

[8] ഒരു പ്രസിദ്ധനായ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയും എഴുത്തുകാരനും.

[9] ഫ്രാൻസിലെ ഒരു ഗണിതശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനും.

[10] ഫ്രാൻസിലെ സമഷ്ടിവാദസ്ഥാപകൻ.

[11] ഒരു ഫ്രഞ്ച് സമഷ്ടിവാദി.

[12] ഒരു ഫ്രഞ്ച് കവി. ശിരച്ഛേദം ചെയ്യപ്പെട്ടു.

[13] അത്ര പ്രസിദ്ധനല്ല.

[14] അത്ര പ്രസിദ്ധനല്ല.

[15] വ്യാഴത്തിനു യവനേതിഹാസപ്രകാരം സ്പാർട്ടയിലെ രാജാവായ തിൻദരിയുസ്സിന്റെ ഭാര്യയിൽ ഉണ്ടായ ഇരട്ടപെറ്റ കുട്ടികളിൽ ഒരാൾ.

[16] യവനേതിഹാസങ്ങളിൽ വർണ്ണിക്കപ്പെടുന്ന ട്രോജൻ യുദ്ധത്തിലെ ഒരു പ്രമുഖൻ; അക്കിൽസിന്റെ പ്രാണസ്നേഹിതൻ.

[17] വെർജിലിന്റെ മഹാകാവ്യത്തിലെ ഒരു കഥാപാത്രം യുറിയാലസ്സിന്റെ മുഖ്യസുഹൃത്തു് ഈ രണ്ടു പേരും എപ്പോഴും ഒരുമിച്ചേ ഉള്ളു.

3.4.2
ബ്ളൊൻദോവിനെക്കുറിച്ചുള്ള ചരമപ്രസംഗം: പ്രസാധകൻ, ബൊസ്വെ

ഇതുവരെ പറഞ്ഞുപോന്ന സംഭവങ്ങളുമായി ഏതാണ്ടു് ബന്ധമുള്ളതെന്നു് ഇനി അറിയപ്പെടാൻ പോകുന്ന ഒരു ദിവസം ഉച്ചയ്ക്കു മുസെങ് കാപ്പിപ്പീടികയുടെ വാതില്ക്കൽ ലെഗ്ൽ ദു് മോ വിഷയലമ്പടന്റെ ഭാവത്തോടുകൂടി ചാരിനില്ക്കുകയായിരുന്നു. അവധിയെടുത്തുപോകുന്ന ഒരോവുതാങ്ങിപ്രതിമയുടെ മട്ടുണ്ടു് അയാൾക്ക്; പക്ഷേ, എന്തായാലും, മനോരാജ്യമല്ലാതെ മറ്റൊന്നും അയാൾ കൊണ്ടുപോകുന്നില്ല. അയാൾ പ്ലാസു് സാങ്-മികേൽപ്രദേശത്തേക്കു തുറിച്ചുനോക്കുകയായിരുന്നു. ഒന്നിനോടു പുറംചാരുന്നതു നിവർന്നുനില്ക്കെ മലർന്നു കിടക്കുന്നതിനു സമമാണു്; ഈ നിലയെ ആലോചനാശീലന്മാർ വെറുത്തിട്ടില്ല. നിയമവിദ്യാലയത്തിൽവെച്ചു രണ്ടു ദിവസം മുൻപു കഴിഞ്ഞ ഒരു ചെറിയ ആപത്തിനെപ്പറ്റി, കുണ്ഠിതത്തോടു കൂടാതെ, ലെഗ്ൽ ദു് മോ മനോരാജ്യം വിചാരിക്കയായിരുന്നു; അതയാളുടെ ഭാവിയെപ്പറ്റി ശരിപ്പെടുത്തിവെച്ചിരുന്ന യുക്തികളെ തകരാറാക്കി-ഏതായാലും ആ യുക്തി അത്ര തെളിഞ്ഞു കഴിഞ്ഞിട്ടില്ലായിരുന്നു.

മനോരാജ്യം ഒരു വണ്ടി കടന്നുപോകുന്നതിനെ തടയുന്നില്ല; ആ വണ്ടിയെ മനോരാജ്യക്കാരന്നു നോക്കിക്കാണുന്നതിനും വിരോധമില്ല. ഒരുതരം സർവവ്യാപിയായ അലസതയോടുകൂടി നോട്ടങ്ങൾ പാറിനടന്നിരുന്ന ലെഗ്ൽ ദ്മോ തന്റെ സ്വപ്നാടനത്തിനിടയിൽ. ഒരു ഇരട്ടച്ചക്രവണ്ടി, നടക്കുന്ന വേഗത്തിലും, ഇന്നേടത്തേക്കെന്നില്ലാതെയും, അതിലെ കടന്നുപോകുന്നതു നോക്കിക്കണ്ടു. ആരുടേയായിരുന്നു ഈ വണ്ടി? എന്താണതു് നടക്കുന്ന വേഗത്തിൽ തെളിക്കപ്പെടുന്നതു? ലെഗ്ൽ ഒരു പരിശോധന കഴിച്ചു. അതിൽ വണ്ടിക്കാരനു പുറമേ ഒരു ചെറുപ്പക്കാരൻ കൂടിയുണ്ടു്; ആ ചെറുപ്പക്കാരന്നു മുൻപിൽ ഒരു പോത്തൻ കൈപ്പെട്ടിയും അതിന്മേൽ പറ്റിച്ചിട്ടുള്ള ഒരു കാർഡിൽ കറുത്തു വലിയ അക്ഷരത്തിൽ, മരിയുസു് പൊങ്മേർസി എന്ന പേർ അച്ചടിച്ചിട്ടുള്ളതിനെ അതു വഴി യാത്രക്കാർക്കു കാണിച്ചുകൊടുത്തിരുന്നു.

ഈ പേർ ലെഗ്ലിന്റെ നിലയെ ഒന്നു ഭേദപ്പെടുത്തി. അയാൾ നിവർന്നുനിന്നു വണ്ടിയിലുള്ള ചെറുപ്പക്കാരനു നേരെ ഈയൊരു സംബുദ്ധി എറിഞ്ഞു: ‘മൊസ്സ്യു മരിയുസു് പൊങ്മേർസി!’

ആവിധം സംബോധനം ചെയ്യപ്പെട്ട വണ്ടി നിന്നു.

അഗാധമായ മനോരാജ്യത്തിൽത്തന്നെ മുങ്ങിയിരിക്കുന്ന ആ ചെറുപ്പക്കാരൻ തലയുയർത്തി.

‘ഏ?’ അയാൾ ചോദിച്ചു.

‘നിങ്ങളാണോ മൊസ്സ്യു മരിയുസു് പൊങ്മേർസി?’

‘നിശ്ചയമായും.’

‘ഞാൻ നിങ്ങളെ അന്വേഷിക്കുകയായിരുന്നു,’ ലെഗ്ൽ ദു് മോ വീണ്ടും തുടർന്നു.

‘അതെങ്ങനെ?’ മരിയുസു് കല്പിച്ചു ചോദിച്ചു. എന്തുകൊണ്ടെന്നാൽ അതയാളായിരുന്നു; വാസ്തവത്തിൽ അയാൾ അപ്പോൾത്തന്നെ മുത്തച്ഛന്റെ വീട്ടിൽനിന്നു പോന്നതേ ഉള്ളു; തന്റെ മുൻപിൽ കാണപ്പെട്ട ആ മുഖം അയാൾ അന്നൊന്നാമതായിട്ടാണു് കാണുന്നതു്, ‘ഞാൻ നിങ്ങളെ അറിയില്ല.’

‘നിങ്ങളെ ഞാനും അറിയില്ല,’ ലെഗ്ൽ മറുപടി പറഞ്ഞു.

ഒരു തമാശക്കാരനെയാണു് താൻ കണ്ടെത്തിയതെന്നു മരിയുസു് വിചാരിച്ചു - തുറസ്സായ തെരുവിൽവെച്ച് ഒരു നിഗൂഢതയുടെ ആരംഭത്തെ. ആ സമയത്തു് അയാൾക്ക് ആകപ്പാടെ അത്ര രസമില്ലായിരുന്നു. അയാൾ നെറ്റി ചുളിച്ചു. ഒരു സ്തോഭഭേദവും കൂടാതെ ലെഗ്ൽ ദു് മോ പറഞ്ഞുംകൊണ്ടുപോയി; ‘നിങ്ങൾ മിനിഞ്ഞാന്നു പള്ളിക്കൂടത്തിലുണ്ടായിരുന്നില്ല.’

‘അങ്ങനെ വരാം.’ “അതു തീർച്ചയാണു്.’ ‘നിങ്ങൾ ഒരു വിദ്യാർഥിയാണോ?’ മരിയുസു് ചോദിച്ചു. ‘അതേ സാർ. നിങ്ങളെപ്പോലെ. മിനിഞ്ഞാന്നു ഞാൻ യദൃച്ഛയായി പള്ളിക്കൂടത്തിൽ കടന്നു. ചിലപ്പോൾ ആളുകൾക്ക് അങ്ങനെയൊരു കമ്പം തോന്നിപ്പോവുമെന്നു നിങ്ങൾക്കറിയാമല്ലോ. അധ്യാപകൻ ഹാജർ വിളിക്കയായിരുന്നു. ആ സമയത്തു് അവർ തീരെ കൊള്ളരുതാത്ത ഒരു വകക്കാരായിരിക്കുമെന്നു നിങ്ങൾ അറിയാതെ വരില്ല. മൂന്നാമത്തെ വിളിക്കും ഉത്തരം കിട്ടാഞ്ഞപ്പോൾ നിങ്ങളുടെ പേർ പട്ടികയിൽനിന്നു വെട്ടിക്കളയപ്പെട്ടു. അറുപതു ഫ്രാങ്ക് വെള്ളത്തിൽ.’

മരിയുസു് ശ്രദ്ധിക്കാൻ തുടങ്ങി.

‘ബ്ലൊൻദോ ആണു് പേർ വിളിച്ചതു്. നിങ്ങൾ അറിയുമല്ലോ ബ്ലൊൻദോവിനെ; വളരെ കൂർത്തു ദ്രോഹബുദ്ധിയോടുകൂടിയ ഒരു മൂക്കാണു് അയാളുടേതു്; ഇല്ലാത്തവരെ മണത്തറിയുന്നതു് അയാൾക്കു ബഹുരസമാണു്. അയാൾ ഉപായത്തിൽ ‘പ’ എന്ന അക്ഷരത്തിൽപ്പിടിച്ചു. ആ അക്ഷരത്തിൽ എനിക്കത്ര കാര്യമില്ലാത്തതുകൊണ്ടു്, ഞാൻ മനസ്സുവെച്ചില്ല. വിളി അത്ര വെറുതെയായിരുന്നില്ല. ഒരു വെട്ടുമുണ്ടായില്ല; പ്രപഞ്ചം അവിടെ ഹാജരുണ്ടു്. ബ്ലോൻദോവിനു കുണ്ഠിതമായി. ഞാൻ സ്വയം പറഞ്ഞു: ‘ബ്ലോൻദോ, എന്റെ ചങ്ങാതി, ഇന്നത്തെ ദിവസം എത്ര ചെറിയ തൂക്കിക്കൊലയ്ക്കും തനിക്കു വഴികിട്ടില്ല.’ ഉടനെതന്നെ ബ്ലൊൻദോ വിളിച്ചു, ‘മരിയുസു് പൊങ്മേർസി!’ ആരും മറുപടി പറയുന്നില്ല. ഞാൻ വേഗത്തിൽ സ്വയം പറഞ്ഞു: ‘ഇതാ കണിശം കുറഞ്ഞ ഒരു യഥാർഥമനുഷ്യൻ. അയാൾ ഒരു നല്ല വിദ്യാർഥിയല്ല, ഇതു നിങ്ങളുടെ കൊള്ളാവുന്നവരിൽ ഒരാളല്ല; പഠിക്കുന്ന വിദ്യാർഥിയോ, പൊട്ടനായ ജ്ഞാനലവദുർവിദഗ്ധനോ’ സാഹിത്യവും ധർമശാസ്ത്രവും പ്രകൃതിശാസ്ത്രവും, സർവജ്ഞാനവും ഉള്ളിൽക്കടത്തിയവനോ ചതുരത്തിൽ വെട്ടിശരിപ്പെടുത്തി നിർത്തിയിട്ടുള്ള മന്തന്മാരിൽ ഒരാളോ അല്ല; ഉദ്യോഗംകൊണ്ടു് ഒരു നിസ്സാരവസ്തു. അയാൾ അലഞ്ഞുനടക്കുകയും, നാടൻ ലാത്തലുകൾ അഭ്യസിക്കുകയും, സ്ത്രീകളോടു ലോഗ്യം കൂടുകയും, ഒരു സമയം ഇസ്സമയത്തു് എന്റെ രഹസ്യക്കാരിയോടുകൂടി രമിക്കുകയും ചെയ്യുന്ന ഒരു മാന്യനായ അലസനായിരിക്കും. നമുക്കയാളെ രക്ഷിക്കുക. ബ്ലൊൻദോ പോയ്ച്ചാവട്ടെ!’ ആ സമയത്തു പേർ വെട്ടി കറുത്തിരുണ്ട തൂവൽ ബ്ലൊൻദോ മഷിയിൽ മുക്കി. തന്റെ മഞ്ഞക്കണ്ണുകളെ ആ മുറിയിലെങ്ങും ഒന്നു വ്യാപരിപ്പിച്ചു; മൂന്നാമതും ആവർത്തിച്ചു; ‘മരിയുസു് പൊങ്മേർസി!’ ഞാൻ മറുപടി പറഞ്ഞു: ‘ഹാജർ ഇതു കൊണ്ടാണു് നിങ്ങളുടെ പേർ തടയപ്പെടാഞ്ഞതു്.’

‘മൊസ്സ്യു-’ മരിയുസു് പറഞ്ഞു.

‘ഇനി എന്റേതെങ്ങനെയെന്നന്നു്,’ ലെഗ്ൽ ദു് മോ തുടർന്നു.

‘എനിക്കു മനസ്സിലാകുന്നില്ല.’

ലെഗ്ൽ പറയാൻ തുടങ്ങി: ‘ക്ഷണത്തിൽ മനസ്സിലാക്കിത്തരാം, ഞാൻ മറുപടി പറയാൻ പാകത്തിൽ മേശയ്ക്കടുത്തായിരുന്നു; പാഞ്ഞുകളയാൻ പാകത്തിൽ വാതിലിനും. ഒരുതരം കാഠിന്യത്തോടുകൂടി അധ്യാപകൻ എന്റെ നേരെ സൂക്ഷിച്ചുനോക്കി. പെട്ടെന്നു് ബ്ലൊൻദോ-ബ്വാലൊ’ [1] സൂചിപ്പിച്ചിട്ടുള്ള ദുഷ്ടമൂക്കൻ അയാളാവണം-അതാ ‘ല’ എന്ന അക്ഷരത്തിൽ ചാടി. ‘ല’ എന്റെ അക്ഷരമാണു്. ഞാൻ മോ രാജ്യത്തുകാരനാണു്; എന്റെ പേർ ലെഗ്ൽ എന്നും’

‘ലെഗ്ൽ’ മരിയുസു് തറഞ്ഞു പറഞ്ഞു, ‘എന്തു രസമുള്ള പേർ.’

മൊസ്സ്യു, ബ്ലൊൻദോ കടന്നു് ഈ രസമുള്ള പേരിലെത്തി, വിളിച്ചു: ‘ലെഗ്ൽ.’ ഞാൻ മറുപടി പറഞ്ഞു: ‘ഹാജർ.’ ഉടനെ ബ്ലൊൻദോ എന്റെ നേർക്ക് ഒരു നരിയുടെ സൗമ്യതയോടുകൂടി തുറച്ചുനോക്കി, എന്നോടു പറഞ്ഞു: ‘നിങ്ങൾ പൊങ്മേർസിയാണെങ്കിൽപ്പിന്നെ ലഗ്ലല്ല. നിങ്ങൾക്കു കേൾക്കുമ്പോൾ ഒരു നീരസപ്രദമായ വാക്യം, പക്ഷേ, എനിക്കതു് ഒരു വായാടിത്തമായിട്ടു മാത്രമേ തോന്നിയുള്ളു. അതും പറഞ്ഞ് അയാൾ എന്റെ പേർ വെട്ടി.’

മരിയുസു് ഉച്ചത്തിൽ പറഞ്ഞു: ‘ഞാൻ വ്യസനിക്കുന്നു സേർ,’

‘ഒന്നാമതു്’ ലെഗ്ൽ തടഞ്ഞുപറഞ്ഞു, ‘തികച്ചും ഉള്ളിൽത്തട്ടിയ ചില സ്തുതിവാക്കുകളെക്കൊണ്ടു ബ്ലൊൻദോവിനെക്കുറിച്ചുള്ള സ്മരണ നിലനിർത്തുവാൻ എനിക്കനുവാദം തരണം. അയാൾ മരിച്ചിരിക്കുന്നു എന്നു വെക്കട്ടെ. അയാളുടെ മെലിച്ചലിനും വിളർപ്പിനും തണുപ്പിനും ഗന്ധത്തിനും അതുകൊണ്ടു് വലിയ മാറ്റമൊന്നും വരേണ്ടതില്ല. ഞാൻ പറയുന്നു: ‘ഇതാ കിടക്കുന്നു ബ്ലൊൻദോ-മൂക്കൻ ബ്ലൊൻദോ, കീഴടക്കമേറിയ കാള, കുറിവാക്കിനുള്ള നായാട്ടുനായ, പേർ വിളിക്കാനുള്ള ദേവദൂതൻ; അതേ, സത്യവാനും മര്യാദക്കാരനും കണിശക്കാരനും വിട്ടൊഴിച്ചലില്ലാത്തവനും ഋജുബുദ്ധിയും ഭയങ്കരനുമായ ബ്ലൊൻദോ. അയാൾ എന്റെ പേർ വെട്ടിക്കളഞ്ഞതുപോലെ ഈശ്വരൻ അയാളുടെ പേരും വെട്ടിക്കളഞ്ഞു.’

മരിയുസു് തുടർന്നു: ‘ഞാൻ വളരെ വ്യസനിക്കുന്നു-’

‘യുവാവേ,’ ലെഗ്ൽ പറഞ്ഞു: ‘ഇതു നിങ്ങൾക്ക് ഒരു പാഠമായിരിക്കട്ടെ. മേലാൽ കണിശമായിരിക്കണം.’

‘ഞാൻ നിങ്ങളോടു് ഒരായിരം മാപ്പു ചോദിക്കുന്നു.’

‘നിങ്ങളുടെ അയൽപക്കക്കാരന്റെ പേർ വെട്ടിപ്പോവാൻ ഇടവരുത്താതിരിക്കുക’

‘ഞാൻ അത്യന്തം വ്യസനിക്കുന്നു-’

ലെഗ്ൽ പൊട്ടിച്ചിരിച്ചു.

‘എനിക്കോ സന്തോഷമാണുള്ളതു്. ഞാൻ ഏകദേശം ഒരു വക്കീലാവുന്നതിന്റെ വക്കുവരെ എത്തി. ഈ പേർവെട്ടൽ എന്നെ രക്ഷിച്ചു. വക്കീൽപ്പണിയിലെ വിജയങ്ങളെ ഞാൻ ഉപേക്ഷിക്കുന്നു. ഞാൻ വിധവയെ സഹായിക്കുകയില്ല; ഞാൻ അനാഥശിശുവിനെ ഉപദ്രവിക്കുകയുമില്ല. മേലങ്കിയില്ല, വേഷം കെട്ടലില്ല. എന്റെ പേർ വെട്ടൽ എത്ര കുറിക്കു കൊണ്ടു. ഞാൻ അതിനു നിങ്ങളോടാണു് കടപ്പെട്ടിരിക്കുന്നതു്. മൊസ്സ്യു പൊങ്മേർസി, ഞാൻ നിങ്ങളെ വന്നുകണ്ടു് ഒരായിരം നന്ദി പറയണമെന്നു വിചാരിക്കുന്നു. നിങ്ങളുടെ താമസം എവിടെയാണു്?’

‘ഈ കൂലിവണ്ടിയിൽ.’ മരിയുസു് പറഞ്ഞു.

‘സമ്പന്നതയുടെ ഒരടയാളം.’ ലെഗ്ൽ ശാന്തമായി പറഞ്ഞു. ‘ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. കൊല്ലത്തിൽ ഒമ്പതിനായിരം ഫ്രാങ്ക് വാടക കൊടുപ്പാനുള്ള പണിയായി.’

അസ്സമയത്തു കുർഫെരാക് ഹോട്ടലിൽനിന്നിറങ്ങി.

മരിയുസു് കുണ്ഠിതത്തോടുകൂടി പുഞ്ചിരിയിട്ടു.

‘ഞാൻ രണ്ടു മണിക്കൂറിന്റെ വാടക കൊടുത്തു; ഇതു മേൽനിന്നു പോയാൽ മതി എന്നായിരിക്കുന്നു. പക്ഷേ, ഇതിനെസ്സംബന്ധിച്ച് ഒരു ചരിത്രമുണ്ടു്; എവിടേക്കാണു് പോകേണ്ടതെന്നറിഞ്ഞുകൂടാ.’

‘സേർ, എന്റെ സ്ഥലത്തേക്കു പോരൂ,’ കുർഫെരാക് പറഞ്ഞു.

‘എനിക്കാണു് മുമ്പു്,’ ലെഗ്ൽ അഭിപ്രായപ്പെട്ടു; ‘പക്ഷേ, എനിക്കു വീടില്ല.’

‘മിണ്ടാതിരിക്കൂ, ബൊസ്വെ,’ കർഫെരാക് പറഞ്ഞു.

‘ബൊസ്വെ,’ മരിയുസു് പറഞ്ഞു, ‘നിങ്ങളുടെ പേർ ലെഗ്ൽ എന്നാണെന്നു ഞാൻ വിചാരിച്ചു.’

‘ലെഗ്ൽ ദു് മോ,’ ലെഗ്ൽ മറുപടി പറഞ്ഞു; ‘രൂപകാലങ്കാരപ്രകാരം ബൊസ്വെ.’

കുർഫെരാക് വണ്ടിയിൽക്കയറി.

‘വണ്ടിക്കാരൻ,’ അയാൾ പറഞ്ഞു, ‘പൊർത്തു് സാങ്-ഴാക്കിലെ ഹോട്ടലിലേക്ക്.’

അന്നു വൈകുന്നേരംതന്നെ മരിയുസു് ആ ഹോട്ടലിലെ ഒരു മുറിയിൽ കുർഫെരാക്കിന്റെ കൂടെ താമസമായി.

കുറിപ്പുകൾ

[1] ഫ്രാൻസിലെ പ്രസിദ്ധനായ പരിഹാസകവനക്കാരൻ.

3.4.3
മരിയുസ്സിന്റെ അമ്പരപ്പുകൾ

കുറച്ചുദിവസംകൊണ്ടു മരിയുസു് കുർഫെരാക്കിന്റെ സ്നേഹിതനായി. ക്ഷണത്തിലുള്ള കൂടിച്ചേരലിന്റേയും മുറികളുടെ വേഗത്തിലുള്ള വടുമായലിന്റേയും കാലമാണു് യൗവനം. കുർഫെരാക്കിന്റെ അടുത്തായപ്പോൾ മരിയുസു് സ്വാതന്ത്ര്യത്തോടുകൂടി ശ്വാസം കഴിച്ചു-അയാളെസ്സംബന്ധിച്ചേടത്തോളം ഒരു പുതുമ. കുർഫെരാക് അയാളോടു് ഒരു ചോദ്യവും ചെയ്തില്ല. അങ്ങനെയൊരു കാര്യത്തെപ്പറ്റി അയാൾ ആലോചിക്കുകതന്നെയുണ്ടായില്ല. ആ പ്രായത്തിൽ, മുഖങ്ങൾ നിന്ന നിലയിൽത്തന്നെ ഉള്ളതൊക്കെ വെളിപ്പെടുത്തുന്നു; വാക്കുകൾ അനാവശ്യച്ചെലവാണു്. മുഖഭാവം പിറുപിറെ സംസാരിക്കുന്നുണ്ടെന്നു കാഴ്ചയിൽത്തന്നെ തോന്നുന്ന ചില ചെറുപ്പക്കാരുണ്ടു്. അവരെ കണ്ടാൽത്തീർന്നു, അവരെ അറിഞ്ഞു കഴിഞ്ഞു.

ഏതായാലും ഒരു ദിവസം രാവിലെ, കുർഫെരാക് അപ്രതീക്ഷിതമായി അയാളോടു് ഈ ചോദ്യം ചോദിച്ചു: ‘കൂട്ടത്തിൽ ചോദിക്കട്ടെ, നിങ്ങൾക്കു രാജ്യഭരണ വിഷയത്തിൽ വല്ല അഭിപ്രായവുമുണ്ടോ?’

‘ആലോചന!’ ആ ചോദ്യംകൊണ്ടു് ഏതാണ്ടു മുഷിഞ്ഞ മരിയുസു് പറഞ്ഞു.

‘നിങ്ങൾ ഏതു കക്ഷിയാണു്?’

‘പ്രജാധിപത്യം ഇഷ്ടപ്പെട്ട ഒരു ബോനാപ്പർത്തു് കക്ഷി.’

‘പേടിക്കാനില്ലെന്നു കണ്ട എലിയുടെ സ്വതവേയുള്ള ചാരനിറം.’ കുർഫെരാക് അഭിപ്രായപ്പെട്ടു.

പിറ്റേ ദിവസം കുർഫെരാക് മരിയുസ്സിനെ മുസെങ് കാപ്പിപ്പീടികയിലേക്കു കൊണ്ടുപോയി. എന്നിട്ടു് അയാൾ മരിയുസ്സിന്റെ ചെകിട്ടിൽ ഒരു പുഞ്ചിരിയോടു കൂടി മന്ത്രിച്ചു; ‘ഞാൻ നിങ്ങളെ ഭരണപരിവർത്തനത്തിലേക്കു പ്രവേശിപ്പിക്കേണ്ടിയിരിക്കുന്നു.’ അങ്ങനെ അയാളെ കുർഫെരാക് എബിസി സുഹൃൽസംഘത്തിന്റെ സദസ്സിലേക്കു കൂട്ടിക്കൊണ്ടുപോയി. അയാൾ മറ്റു ചങ്ങാതിമാരുമായി ആ അപരിചിതനെ, മരിയുസ്സിനു് അർഥം മനസ്സിലാകാതിരുന്ന ഈ വാക്കു പറഞ്ഞ്, പരിചയപ്പെടുത്തി: ‘ഒരു ശിഷ്യൻ.’

ഫലിതക്കാരുടെ ഒരു കടന്നൽക്കൂട്ടിലാണു് മരിയുസു് വീണതു്. ഏതായാലും, താൻ മൗനിയും സഗൗരവനുമാണെങ്കിലും അയാൾക്കു ചിറകും ആയുധവുമുണ്ടായിരുന്നു.

അതേവരെ, ശീലംകൊണ്ടും വാസനകൊണ്ടും, തനിച്ചിരുന്നു മനോരാജ്യം വിചാരിക്കുകയും ആത്മഗതം ചെയ്കയുമായി കഴിഞ്ഞുകൂടിപ്പോന്ന മരിയുസ്സിനു ചുറ്റും ആ ചെറുപ്പക്കാരുടെ കൂട്ടം വന്നുകൂടിയപ്പോൾ കുറച്ചൊരു പരിഭ്രമമുണ്ടായി. ഈ പലേ പ്രാരംഭങ്ങളെല്ലാംകൂടി അയാളുടെ ശ്രദ്ധയെ പെട്ടെന്നാവശ്യപ്പെടുകയും, അയാളുടെ ഉള്ളിലുള്ളതിനെ പുറത്തേക്കു വലിക്കുകയും ചെയ്തു സ്വാതന്ത്ര്യത്തിനുവേണ്ടി യത്നിക്കുന്ന അവരുടെ ലഹള പിടിച്ച ഉത്സാഹങ്ങൾ അയാളുടെ ആലോചനകൾക്കു കമ്പം പിടിപ്പിച്ചു. ചിലപ്പോൾ അയാളുടെ പരുങ്ങലിനിടയിൽ അവർ വളരെ ദൂരത്തേക്കു പാഞ്ഞുപോയ്ക്കളയും; അവരെ പിടികൂടാൻ അയാൾക്കു പ്രയാസമാണെന്നുകൂടി വരും. അവർ തത്ത്വശാസ്ത്രത്തേയും സാഹിത്യത്തേയും കലാവിദ്യയേയും ചരിത്രത്തേയും മതത്തേയും പറ്റി അവിചാരിതമട്ടിൽ പ്രസംഗിക്കുന്നതു കേൾക്കാം. അസാധാരണങ്ങളായ സ്ഥിതികളെ അയാൾ ഓരോ നോക്കുകാണും; അതു വേണ്ടവിധം നോക്കിക്കാണാഞ്ഞതുകൊണ്ടു താൻ മനസ്സിലാക്കിയതു് അപാരശൂന്യതയല്ലെന്നു് അയാൾക്കു തീർച്ചപ്പെട്ടിരുന്നില്ല മുത്തച്ഛന്റെ അഭിപ്രായങ്ങളെവിട്ടു് അച്ഛന്റെ അഭിപ്രായങ്ങളെ സ്വീകരിച്ചതിൽ തന്റെ നില ഉറച്ചുകിട്ടി എന്നയാൾ വിചാരിച്ചു; പക്ഷേ, ഇപ്പോൾ, അസ്വാസ്ഥ്യത്തോടുകൂടിയും തന്നോടു തന്നെ സമ്മതിക്കുവാൻ ധൈര്യമില്ലാതെയും, വാസ്തവസ്ഥിതി അങ്ങനെയല്ലെന്നു് അയാൾ സംശയിച്ചു. അയാൾ എല്ലാം നിന്നു നോക്കിക്കണ്ടിരുന്ന ചുവടൊന്നു മാറിത്തുടങ്ങി. അയാളുടെ തലച്ചോറിന്റെ നിലകളെയൊക്കെ എന്തോ ഒരിളക്കം വന്നു തിരിച്ചുവിട്ടു, ആന്തരമായ ഒരു വല്ലാത്ത കിഴുമേൽമറിയൽ. അയാൾ അതുകൊണ്ടു കുഴങ്ങി.

ആ ചെറുപ്പക്കാർക്കു ‘വിശിഷ്ടവസ്തുക്കളായി’ യാതൊന്നുമില്ലെന്നു തോന്നി. ഏതു വിഷയത്തിലും ചില അപൂർവചിന്തകൾ മരിയൂസു് കേട്ടു; അപ്പോഴും പേടി വിടാതിരുന്ന അയാളുടെ മനസ്സിനെ അവ അമ്പരപ്പിച്ചു.

സാഹിത്യശുദ്ധിയുള്ളതെന്നു പറയപ്പെടുന്ന പ്രാചീനനാടകങ്ങളുടെ പട്ടികയിൽനിന്നെടുത്ത ഒരു ദുഃഖപര്യവസായിനാടകത്തിന്റെ പേർ മിന്നിത്തിളങ്ങുന്ന ഒരു നാടകപ്പരസ്യം കണ്ടു ബയോരെൽ പറഞ്ഞു: ‘പ്രമാണികൾക്കിഷ്ടപ്പെട്ട ദുഃഖപര്യവസായിനാടകം കളയണം!’ കൊംബ്ഫെർ അതിനു് ഇങ്ങനെ മറുപടി പറഞ്ഞതു മരിയുസു് കേട്ടു;

‘ബയൊരെൽ, നിങ്ങൾക്കു തെറ്റി. പ്രമാണികൾക്കു ദുഃഖപര്യവസായിനാടകം ഇഷ്ടമാണു്; ആ കാര്യത്തിൽ അവരെ ഉപദ്രവിക്കാതെ വിടണം. പാഴ്മുടിയണിയിക്കപ്പെട്ട ദുഃഖപര്യവസായിനാടകത്തിനു ജീവിച്ചിരിക്കാൻ ന്യായമുണ്ടു്. എസ്കിലിസ്സിന്റെ ഉത്തരവിൻപ്രകാരം അവയ്ക്കു ജീവിച്ചിരിക്കാനുള്ള അവകാശത്തെ എതിർക്കുന്നവരുടെ കൂട്ടത്തിൽ ഒരാളല്ല ഞാൻ. പ്രകൃതിയിൽ വികൃതരൂപങ്ങളുണ്ടു്; തയ്യാറാക്കിവെച്ചിട്ടുള്ള വികടകവിതകളുമുണ്ടു് സൃഷ്ടിയിൽ. കൊക്കല്ലാത്ത ഒരു കൊക്ക്, ചിറകുകളല്ലാത്ത ചിറകുകൾ, ചെളുക്കകളല്ലാത്ത ചെളുക്കകൾ. തിര്യക്പാദങ്ങളല്ലാത്ത തിര്യക്പാദങ്ങൾ, ചിരിക്കാൻ തോന്നിക്കുന്ന ഒരു കരച്ചിൽ-അതാ ഒരു താറാവു്, പക്ഷിയുടെ അടുക്കൽത്തന്നെ താറാവുകളുമുള്ള സ്ഥിതിക്കു, പഴമപ്പെട്ട ദുഃഖപര്യവസായിനാടകത്തിന്റെ അടുക്കൽ എന്തുകൊണ്ടു്, പുരാതന യവന-ലത്തീൻഭാഷകളിലെ ദുഃഖപര്യവസായി നാടകത്തിനു ജീവിക്കാൻ പാടില്ല; ഇതെനിക്കു മനസ്സിലാകുന്നില്ല.’

അല്ലെങ്കിൽ യദൃച്ഛയായി ആൻഷൊൽരായുടേയും കുർഫെരാക്കിന്റേയും നടുക്കായി നടന്നുകൊണ്ടു് മരിയുസു് റ്യു ഴാങ് ഴാക് റൂസോ എന്ന പ്രദേശത്തൂടെ പോയി.

കുർഫെരാക് അയാളുടെ കൈ പിടിച്ചു: ‘നോക്കൂ അറുപതു കൊല്ലം മുമ്പു് ഒരൊറ്റ കുടുംബം ഇവിടെ ഉണ്ടായിരുന്നു എന്ന കാരണത്താൽ ഇപ്പോൾ റ്യു ഴാങ് ഴാക് റൂസോ എന്നായിത്തീർന്ന റ്യു പ്ലാത്രിയേർ എന്ന പ്രദേശമാണിതു്. അതിൽ റൂസോവും തെരസും ഉൾപ്പെട്ടിരുന്നു. ക്രമേണ ഇവിടെ കുട്ടികളുണ്ടായി. തെരെസു് അവരെ പ്രസവിച്ചു; റൂസോ അവരെ അനാഥശിശുക്കളാക്കി കാണിച്ചു.’

അൻഷൊൽരാ പരുഷമായി കുർഫെരാക്കോടു പറഞ്ഞു: ‘റൂസോവിന്റെ മുമ്പിൽ ശബ്ദിക്കരുത്! എനിക്ക് ആ മനുഷ്യനെ ബഹുമാനമാണു്, അദ്ദേഹം സ്വന്തം കുട്ടികളെ ഉപേക്ഷിച്ചു-ആയിരിക്കാം; പക്ഷേ, പൊതുജനത്തെ ദത്തെടുത്തു.’

ഈ ചെറുപ്പക്കാരിൽ ഒരാളും ‘ചക്രവർത്തി’ എന്ന വാക്കുച്ചരിച്ചില്ല. ഴാങ് പ്രുവേർ മാത്രം ചിലപ്പോൾ നെപ്പോളിയൻ എന്നു പറയും; മറ്റെല്ലാവരും ‘ബോനാപ്പാർത്തു്’ എന്നേ പറയൂ. ആൻഷൊൽരാ ബ്വൊനാപ്പാർത്തു് എന്നുച്ചരിച്ചിരുന്നു.

മരിയുസു് ഏതാണ്ടു് അത്ഭുതപ്പെട്ടു. അറിവിന്റെ ആരംഭം.

3.4.4
മുസെങ് കാപ്പിപ്പീടികയുടെ പിന്നിലെ മുറി

മരിയുസ്സുള്ളപ്പോഴും അയാൾ കൂടിച്ചേർന്നും നടന്നിരുന്ന ആ ചെരുപ്പക്കാരുടെ സംഭാഷണങ്ങളിൽ ഒന്നു് അയാളെ പിടിച്ച് ഒരു വല്ലാത്ത കുലുക്കൽ കുലുക്കി.

മുസെങ് കാപ്പിപ്പീടികയുടെ പിൻവശത്തെ മുറിയിൽവെച്ചാണു് ഈ സംസാരമുണ്ടായതു്. എബിസി സുഹൃത്തുക്കൾ മിക്കപേരും അന്നത്തെ യോഗത്തിൽ ഹാജരുണ്ടായിരുന്നു. വെള്ളിവിളക്കു സഗൗരവമായി കത്തുന്നു. ക്ഷോഭം കൂടാതെയും ഒച്ചയോടുകൂടിയും അവർ അന്യോന്യം സംസാരിക്കുന്നു. മിണ്ടാതിരുന്ന ആൻഷൊൽരായും മരിയുസ്സും ഒഴിച്ച്, മറ്റെല്ലാവരും ഇടയ്ക്കിടയ്ക്ക് ഓരോ പ്രസംഗം പ്രസംഗിക്കുന്നുണ്ടു്. ചങ്ങാതിമാർ തമ്മിലുള്ള സംഭാഷണങ്ങൾ ചിലപ്പോൾ ഇത്തരം സമാധാനപരങ്ങളായ ലഹളകളുണ്ടാക്കും. അതൊരു സംഭാഷണമെന്നപോലെ ഒരു ചൂതുകളിയും ഒരു ലഹളയുമാണു്. അവർ വാക്കുകളെ അന്യോന്യം എറിഞ്ഞുകൊടുക്കുകയും മാറി മാറി പിടിച്ചെടുക്കുകയും ചെയ്യും. അവർ എല്ലായിടത്തുമിരുന്നു വെടി പറകയാണു്.

ഈ മുറിയിൽ സ്ത്രീകളെ കടക്കാൻ സമ്മതിച്ചിരുന്നില്ല; എന്നുവെച്ചാൽ കാപ്പിപ്പീടികയിലെ പാത്രങ്ങൾ മോറുന്ന ല്വാസൊ മാത്രം ‘ഓവറ’യിലേക്കു പാത്രങ്ങളും കൊണ്ടു് ഇടയ്ക്കിടയ്ക്ക് ആ വഴിയെ പോകും.

തികച്ചും കുടിച്ചു മത്തനായ ഗ്രന്തേർ, താൻ ചെന്നു കൈവശപ്പെടുത്തിയിരുന്ന മൂല മുഴുവനും യുക്തിവാദങ്ങളെക്കൊണ്ടും കഴിയുന്നതും ഉച്ചത്തിലുള്ള എതിർവാദങ്ങളെക്കൊണ്ടും ഒച്ചയിടൽകൊണ്ടും ഇട്ടു മുഴുക്കുകയായിരുന്നു

‘എനിക്കു ദാഹം. ഹേ നശിച്ചുപോകുന്ന മനുഷ്യരേ, ഞാൻ സ്വപ്നം കാണുകയാണു്, ഹൈദെൽബർഗിലെ മദ്യത്തൊട്ടിക്കു രക്തമൂർച്ച; അതിൽ പിടിപ്പിച്ചുകൊടുക്കുന്ന പന്ത്രണ്ടു് അട്ടകളിൽ ഒന്നു ഞാനായിരിക്കും. എനിക്കൊരു കുടി വേണ്ടിയിരുന്നു. എനിക്കു ജീവിതം മറക്കണം. എനിക്ക്, ഇന്ന ആളെന്നറിഞ്ഞുകൂടാത്ത ഒരാളുടെ ഒരു പൈശാചികസൃഷ്ടിയാണു് ജീവിതം. അതു നിലനില്ക്കുന്നതേയില്ല, അതു സാരവുമില്ല. ജീവിച്ചിരിക്കലിൽ മനുഷ്യൻ കഴുത്തു പൊട്ടിക്കുന്നു. കടക്കാവുന്ന പഴുതുകൾ ഇല്ലെന്നുതന്നെ പറയാവുന്ന ഒരു നാടകശാലയാണു് ജീവിതം. സുഖം എന്നതു ഒരു ഭാഗത്തുമാത്രം ചിത്രമെഴുതിയിട്ടുള്ള ഒരു പഴയ പള്ളിപ്പെട്ടിയാണു്. സഭാപ്രസംഗഗ്രന്ഥം പറയുന്നു; ‘എല്ലാം മായയാണു്.’ ഒരു സമയം ജനിച്ചിട്ടേ ഇല്ലാത്ത ആ കൊള്ളാവുന്ന ഗ്രന്ഥകർത്താവോടു ഞാൻ യോജിക്കുന്നു. തീരെ നഗ്നനായി നടക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടു സുന്നം തന്നെത്താൻ മായയെകൊണ്ടു മൂടി. ഹാ മായ! എല്ലാറ്റിനേയും വലിയ വാക്കുകളെക്കൊണ്ടു കെട്ടിപ്പൊതിഞ്ഞു വെക്കൽ! ഒരടുക്കള ഒരു വിദ്യാപരിശോധനശാലയാണു്. ഒരു നൃത്തക്കാരൻ ഒരധ്യാപനാണു്; ഒരഭ്യാസി ഒരു ഗുരുക്കളാണു്; ഒരു തല്ലുകാരൻ ഗുസ്തിക്കാരനാണു്; ഒരു വൈദ്യൻ ഒരു ഔഷധജ്ഞനാണു്; ഒരു പാഴു് മുടിപ്പണിക്കാരൻ ഒരു കലാനി പുണനാണു്; ഒരു കുമ്മായപ്പണിക്കാരൻ ഒരു ശില്പിയാണു്; ഒരു കുതിരക്കച്ചവടക്കാരൻ ഒരു നായാട്ടുകാരനാണു്. മായയ്ക്ക് ഒരു നല്ല ഭാഗവും ഒരു ചീത്ത ഭാഗവുമുണ്ടു്. നല്ല ഭാഗം കഥയില്ലായ്മയാണ്-അതു പളങ്കുമണികളോടുകൂടിയ കാപ്പിരി; ചീത്തഭാഗം വങ്കത്തരമാണ്-അതു കീറത്തുണികളോടുകൂടിയ തത്ത്വജ്ഞാനി. ഒരാളെപ്പറ്റി ഞാൻ കരയുന്നു; മറ്റാളെപ്പറ്റി ഞാൻ ചിരിക്കുന്നു. സ്ഥാനങ്ങളെന്നും പദവികളെന്നും വിളിക്കപ്പെടുന്നവ എന്നില്ലതന്നെ. പദവിയും സ്ഥാനവും സാധാരണമായി ഓട്ടുപണിയാണു്. മനുഷ്യരുടെ അഭിമാനത്തെക്കൊണ്ടു രാജാക്കന്മാർ കളിക്കോപ്പുകളുണ്ടാക്കുന്നു. കാലിഗുല [1] ഒരു കുതിരയെപ്പിടിച്ച് ഒരു രാജപ്രതിനിധിയാക്കി; രണ്ടാമൻ ഷാർൽ ഒരു ഗോമാസക്കഷണത്തെക്കൊണ്ടു് ഒരു പ്രഭുവിനെ ഉണ്ടാക്കി. അപ്പോൾ ഇൻസിതാതുസു് (=കുതിര) രാജപ്രതിനിധിയുടേയും റോസ്റ്റു് ബീഫ് (=പൊരിച്ച ഗോമാംസം) പ്രഭുവിന്റേയും ഇടയ്ക്ക് നിങ്ങൾ പുതച്ചുമൂടുവിൻ. ജനസമുദായത്തിന്റെ ആന്തരമായ വിലയെപ്പറ്റിയാണെങ്കിൽ, അതിന്നിനി ഒരു ലേശമെങ്കിലും മാന്യതയില്ല. അയൽപക്കക്കാരൻ അയൽപക്കക്കരനെപ്പറ്റി ചെയ്യുന്ന സ്തുതിക്കു ചെവികൊടുക്കുക. വെള്ളയെപ്പറ്റി പറയുമ്പോൾ വെള്ളഭയങ്കരമാണു്; ആമ്പൽപ്പൂവിനു സംസാരിക്കാൻ കഴിയുമെങ്കിൽ, അതു പിറാവിനെ എന്തു കൊള്ളരുതാത്തതാക്കും. ഒരു മതഭ്രാന്തുകാരിയെപ്പറ്റി പുലമ്പുന്ന ഒരീശ്വരഭക്ത അണലിയെക്കാളും കരിമൂർഖനെക്കാളും വിഷമേറിയതാണു്. എനിക്കു പഠിച്ചറിവില്ലാത്തതു പോരായ്മയായി; അല്ലെങ്കിൽ ഒരുപടി എണ്ണങ്ങൾ ഞാൻ നിങ്ങൾക്കെടുത്തു കാട്ടിത്തന്നേനെ; പക്ഷേ, എനിക്കൊന്നും അറിവില്ല. പറയാം. ഞാൻ എന്നും ഫലിതക്കാരനാണു്; ഞാൻ ചിത്രമെഴുത്തു ഗ്രോവിന്റെ കീഴിൽ പഠിക്കുകയായിരുന്നപ്പോൾ, പൊട്ടച്ചെറുചിത്രങ്ങൾ കുത്തിക്കുറിക്കുന്നതിനു പകരം ആപ്പിൾപ്പഴങ്ങൾ മോഷ്ടിക്കുന്നതിലാണു് എന്റെ സമയം കളഞ്ഞതു്; റാപ്പിൻ (= ചിത്രകാരന്റെ ശിഷ്യനു കന്നഭാഷയിലുള്ള വാക്ക്) എന്നതു റാപ്പിനി (റാപ്പൈൻ=തട്ടിപ്പറ്റി) എന്നതിന്റെ പുല്ലിംഗമാണു്. എന്നെസ്സംബന്ധിച്ചേടത്തോളം ഇങ്ങനെ. നിങ്ങളെപ്പറ്റിയാണെങ്കിൽ, എന്നെക്കാളധികം വില നിങ്ങളെ വിറ്റാലും കിട്ടില്ല. നിങ്ങളുടെ പരിപൂർണതകളേയും മേന്മകളേയും മഹിമകളേയും പറ്റി എനിക്കു പുച്ഛമാണു്. ഓരോ ശീലഗുണവും ഓരോ വിഡ്ഢിത്തത്തിന്മേലേക്കാണു് ചെല്ലുന്നതു്. പണത്തിന്മേലുള്ള നോട്ടം ദുരയിന്മേൽ ചെന്നുമുട്ടുന്നു; ഉദാരശീലൻ ഒരു കാലെടുത്തുവെച്ചാൽ ധാരാളിയായി; ധീരമനുഷ്യൻ നില്ക്കുന്നതു തെമ്മാടിയുമായി മുട്ടിയുരുമ്മിക്കൊണ്ടാണു്; വലിയ ഈശ്വരഭക്തൻ എന്നു പറഞ്ഞാൽ ഏതാണ്ടു മതഭ്രാന്തൻ; ഡയോജിനിസ്സിന്റെ പുറംകുപ്പായത്തിൽ എത്ര ദ്വാരങ്ങളുണ്ടോ അത്ര ചീത്തത്തങ്ങളുണ്ടു് നന്മയിൽ, നിങ്ങൾക്കാരെയാണു് ബഹുമാനം, കൊന്നവനെയോ, കൊല്ലപ്പെട്ടവനെയോ?-ബ്രൂട്ടസ്സിനെയോ, സീസറെയോ? [2] സാധാരണമായി കൊന്നവരുടെ ഭാഗത്താണു് ആളുകൾ; ബ്രൂട്ടസു് ആയുഷ്മാനായിരിക്കട്ടെ, അയാളാണല്ലോ കൊന്നത്! അതാണു് ശീലഗുണം. ശീലഗുണം സമ്മതിച്ചു; പക്ഷേ, ഭ്രാന്തും. ആവക മഹാന്മാരുടെ ജീവിതത്തിൽ നേരമ്പോക്കുള്ള ചില പുള്ളിക്കുത്തുകളുമുണ്ടു്. സീസറെ കൊലപ്പെടുത്തിയ ബ്രൂട്ടസ്സിനു് ഒരാൺകുട്ടിയുടെ പ്രതിമയോടായിരുന്നു അനുരാഗം. ആ പ്രതിമ ഗ്രീക്കു കൊത്തുപണിക്കാരനായ സ്ത്രൊൻ ഗിലിയൊന്റെ കൈവേലയായിരുന്നു; ഇദ്ദേഹംതന്നെയാണു് ‘സൗന്ദര്യം തികഞ്ഞകാൽ’ എന്ന നിലയിൽ സുപ്രസിദ്ധവും നീറോ എവിടെ പോകുമ്പോഴും കൊണ്ടു നടന്നിരുന്നതുമായ യുക്നെമോസു് എന്ന ശൗര്യവതിയുടെ രൂപം കൊത്തിയതു്. ഈ സ്ത്രൊൻഗിലിയോൻ നീറോവിനേയും ബ്രൂട്ടസിനേയും കൂട്ടിയടുപ്പിച്ച രണ്ടു പ്രതിമകളെ ഇട്ടുംവെച്ചുപോയി. ഒന്നിനോടു ബ്രൂട്ടസ്സിനു് അനുരാഗമായി; മറ്റതിനോടു നീറോവിനും. ചരിത്രം മുഴുവൻ മടുപ്പുണ്ടാക്കുന്ന വെറും ആവർത്തിക്കലല്ലാതെ മറ്റൊന്നുമല്ല. ഒരു നൂറ്റാണ്ടു മറ്റൊരു നൂറ്റാണ്ടിന്റെ മോഷണക്കാരനാണു്. മാറെൻഗോയുദ്ധം പിഡ്ന യുദ്ധത്തെ പകർത്തുന്നു; ക്ലോവിസ്സിന്റെ [3] ടോൾബിയാക് യുദ്ധവും നെപ്പോളിയന്റെ ഓസെതർലിത്സു് യുദ്ധവും രണ്ടു വെള്ളത്തുള്ളികൾ പോലെ തമ്മിൽ സാമ്യമുള്ളവയാണു്. ജയത്തിനു ഞാൻ വലിയ പ്രാധാന്യം കൊടുക്കുന്നില്ല. കീഴടക്കുന്നതുപോലെ വിഡ്ഢിത്തം മറ്റൊന്നുമില്ല; ബോധപ്പെടുത്തുന്നതിലാണു് വാസ്തവത്തിലുള്ള മാഹാത്മ്യമിരിക്കുന്നതു്; ഒന്നിനെ തെളിയിക്കുവാൻ ശ്രമിക്കൂ! ജയംകൊണ്ടു നിങ്ങൾക്കു തൃപ്തിയാകുന്നപക്ഷം, എന്തു നിസ്സാരം! കീഴടക്കിയതുകൊണ്ടു് മതിയാവുമെങ്കിൽ, എന്തു മോശം! കഷ്ടം, ഡംഭും ഭീരുത്വവും മാത്രമേ ഉള്ളൂ എവിടെയും. എന്തൊന്നും ജയത്തെ ഓച്ഛാനിച്ചു നില്ക്കുന്നു-വ്യാകരണം കൂടി. ആചാരം സമ്മതിച്ചാൽ?’ ഹോറസ്സു് പറയുന്നു. അതുകൊണ്ടു് മനുഷ്യവർഗത്തെ എനിക്കു പുച്ഛമാണു്. നമ്മൾ ആ കൂട്ടത്തിലേക്ക് ഇറങ്ങിച്ചെല്ലണമോ? ജനസമുദായത്തെ ഞാൻ ബഹുമാനിക്കാൻ തുടങ്ങണമെന്നു നിങ്ങൾ പറയുന്നുവോ? എവിടെയുള്ള ജനസമുദായം? പറഞ്ഞുകേൾക്കാമോ? ഗ്രീസ്സോ? ഏതെൻസു് കാർ-അതായതു് പണ്ടത്തെ പാരിസ്സുകാർ-ഫോഷിയൊനെ [4] -അവരുടെ കൊലിഞിയെ [5] എന്നു പറയട്ടെ-വധിച്ചുകളഞ്ഞു; അവർ ദുഷ്ടന്മാരുടെ സേവ പിടിച്ചിരുന്നു; അതാണു് അനസെഫൊരസ് [6] പിസിസ്ത്രാതുസ്സിനെ [7] പ്പറ്റി ഇങ്ങനെ പറഞ്ഞതു്: അയാളുടെ മൂത്രം ഈച്ചകളെ ആകർഷിക്കുന്നു. അമ്പതുകൊല്ലത്തേക്കുഗ്രീസ്സിലുള്ളവരിൽ വെച്ചു പ്രമുഖൻ ഫിലെതാസ് [8] എന്ന വൈയാകരണനാണു്, കാറ്റത്തു പറന്നുപോകാതിരിപ്പാൻ ബൂട്ടുസിനുള്ളിൽ ഈയം നിറച്ചിട്ടു നടക്കത്തക്കവിധം ആ മനുഷ്യൻ അത്രമേൽ ചെറിയവനും മെലിഞ്ഞവനുമായിരുന്നു. കോറിനിലെ പ്രധാനവഴിസ്ഥലത്തു സിലനിയൊൻ കൊത്തിയുണ്ടാക്കിയ ഒരു പ്രതിമ നില്ക്കുന്നുണ്ടു്; ആ പ്രതിമ എപ്പിസ്താതെസ്സിന്റേതാണു്. എപ്പിസ്താതെസു് എന്തു ചെയ്തു? അയാൾ ഒരു തെറിച്ച നടത്തം കണ്ടുപിടിച്ചു. അതു ഗ്രീസ്സിന്റേയും മാഹാത്മ്യത്തിന്റേയും ആകെത്തുകയാണു്. നമുക്കു മറ്റു പ്രദേശങ്ങളിലേക്കു കടക്കുക. ഞാൻ ഇംഗ്ലണ്ടിനെ ബഹുമാനിക്കണമോ? ഞാൻ ഫ്രാൻസിനെ ബഹുമാനിക്കേണമോ, ഫ്രാൻസിനെ? എന്തിനു്? പാരിസ്സു് കാരണം? അതെൻസിനെപ്പറ്റി എനിക്കുള്ള അഭിപ്രായം ഇപ്പോൾത്തന്നെ പറഞ്ഞു. ഇംഗ്ലണ്ടോ? എന്തിനു്? ലണ്ടൻ കാരണം? എനിക്കു കാർത്തേജ് പട്ടണത്തോടു ബഹു വെറുപ്പാണു്. പിന്നീടു, ലണ്ടൻ, വിഷയസുഖസമൃദ്ധിയുടെ ആസ്ഥാനനഗരമായ ലണ്ടൻ, കഷ്ടപ്പാടിന്റെ തലസ്ഥാനമാണു്. ചാറിങ്-ക്രോസ്സു് എന്ന അംശത്തിൽ മാത്രം നോക്കിയാൽ പട്ടിണികൊണ്ടു് ഒരു കൊല്ലത്തിൽ നൂറു മരണമുണ്ടു്. ഇതാണു് ഇംഗ്ലണ്ടു്. ഞാൻ അങ്ങേ അറ്റം പറയട്ടെ, ഒരിംഗ്ലീഷു സ്ത്രീ പനിനീർപ്പൂമാലയണിഞ്ഞു നീലകണ്ണടയും വെച്ചു നൃത്തമാടുന്നതു ഞാൻ കണ്ടിട്ടുണ്ടു്. അപ്പോൾ ഇംഗ്ലണ്ടു്, മണ്ണാങ്കട്ട! ഇംഗ്ലണ്ടുകാരനെ എനിക്കു ബഹുമാനം പോരെങ്കിൽ, അമേരിക്കക്കാരനെ? അടിമകളെ വെച്ചുകൊണ്ടിരിക്കുന്ന ആ സഹോദരനെ എനിക്കൊട്ടും പറ്റിയിട്ടില്ല. ‘സമയം പണമാണു്’ എന്നതെടുത്തുകളയുക-ഇംഗ്ലണ്ടിൽ പിന്നെ എന്തുണ്ടു്? ‘പരുത്തി രാജാവാണു്’ ഇതു് അമേരിക്കയിൽനിന്നും നീക്കിക്കളക-അമേരിക്കയിൽ പിന്നെ എന്തുണ്ടു്? ജർമനി നീരാണു്; ഇറ്റലി പിത്തവും. റഷ്യയെപ്പറ്റിയാണു് നമുക്ക് കമ്പം പിടിക്കേണ്ടതെന്നുണ്ടോ? വൊൾത്തെയർക്കു റഷ്യയെ ബഹുമാനമായിരുന്നു. അദ്ദേഹത്തിനു ചൈനയെപ്പറ്റിയും ബഹുമാനംതന്നെയാണു്. റഷ്യയ്ക്കും സ്വന്തമായി ചില ഗുണങ്ങളുണ്ട്-പലതിന്റേയും കൂട്ടത്തിൽ, ഒരുറപ്പുള്ള സ്വേച്ഛാധിപത്യം; എന്നാൽ പ്രജാദ്രോഹികളോടു് എനിക്കനുകമ്പയാണു്. അവരുടെ ആരോഗ്യത്തിനു ശക്തിയില്ല, തല കൊയ്യപ്പെട്ട ഒരു അലെക്സിസു്, കട്ടാരം കുത്തിയിറക്കപ്പെട്ട ഒരു പീറ്റർ, കഴുത്തു പിടിച്ചു ഞെരിക്കപ്പെട്ട ഒരു പോൾ, മുട്ടൻവടികൊണ്ടു കുത്തിച്ചതയ്ക്കപ്പെട്ട മറ്റൊരു പോൾ, ഞെരിച്ചു കഴുത്തറക്കപ്പെട്ട പല ഐവാൻമാർ, വിഷം കുടിപ്പിച്ചു കൊല്ലപ്പെട്ട അനവധി നിക്കോളസ്സ്മാരും, ബസിൽമാരും-ഇതെല്ലാം റഷ്യൻ ചക്രവർത്തിമാരുടെ കൊട്ടാരം വെളിവിൽത്തന്നെ ആരോഗ്യനാശകമായ ഒരു നിലയിലാണു് നില്ക്കുന്നതെന്നു സൂചിപ്പിക്കുന്നു. ആലോചനാ ശീലമുള്ളവരുടെ ബഹുമാനത്തിനു് ഇതൊക്കെയാണു് എല്ലാ പരിഷ്കൃതജനസമുദായങ്ങളും മുൻപിൽ കൊണ്ടുനിർത്തുന്നതു്; യുദ്ധം; എന്നാൽ യുദ്ധം, പരിഷ്കൃതരീതിയിലുള്ള യുദ്ധം, എല്ലാത്തരം ഘാതകത്വത്തേയും ആകെത്തുകയിടുകയും ചെയ്തവസാനിപ്പിക്കുകയും ചെയ്യുന്നു. ‘ആ!’ നിങ്ങൾ എന്നോടു പറയും, ‘എന്നാൽ യൂറോപ്പു് എന്തുകൊണ്ടും ഏഷ്യയേക്കാൾ ഭേദമാണു്?’ ഏഷ്യ ഒരു പൊറാട്ടുകളിയാണെന്നു ഞാൻ സമ്മതിക്കുന്നു; എന്നാൽ രാജത്വത്തിന്റെ എല്ലാ വൃത്തികേടുകളേയും-ഇസാബെലാരാജ്ഞിയുടെ ചളിപിടിച്ച ഉള്ളങ്കി മുതൽ ദോഫിൻരാജകുമാരന്റെ മണിയറക്കസാലവരെയുള്ള സർവവും-എടുത്തു നിങ്ങളുടെ പരിഷ്കാരങ്ങളോടും അന്തസ്സുകളോടും കൂട്ടിക്കലർത്തിയിരിക്കുന്ന നിങ്ങൾ, പാശ്ചാത്യരാജ്യക്കാരായ നിങ്ങൾ, ഗ്രാൻഡ്ലാമയിൽ [9] പരിഹസിക്കത്തക്കതായി എന്താണു് കണ്ടെത്തുന്നതെന്നു് എനിക്കു മനസ്സിലാകുന്നില്ല. മനുഷ്യ ജാതിയിൽപ്പെട്ട മാന്യരേ, ഞാൻ പറയുന്നു, ഒരു വസ്തുവുമില്ല! ബ്രൂസ്സൽസിലാണു് അധികം ബീർ ചെലവാവുന്നതു്; സ്റ്റോക്ക് ഹോമിലാണു് ബ്രാണ്ടി; മേഡ്രിലാണു് കൊക്കോസത്തു്; ആംസ്റ്റർഡാമിലാണു് റാക്ക്; ലണ്ടനിലാണു് വീഞ്ഞ്; കോൺസ്റ്റാന്റിനോപ്പിളിലാണു് കാപ്പി; പാരിസ്സിലാണു് ‘ആബ്സിന്തു്’ മദ്യം, ഉപയോഗമുള്ള എല്ലാ പാനീയങ്ങളുമായി. ചുരുക്കത്തിൽ, മെച്ചമെടുത്തതു് പാരിസ്സാണു്. പാരിസ്സിൽ കീറത്തുണിപ്പെറുക്കികൾകൂടി വിഷയലമ്പടന്മാരാണു്; പിറൊ എന്ന പ്രദേശത്തു് ഒരു തത്ത്വജ്ഞാനിയായിക്കഴിയുന്നതിനേക്കാൾ പ്ലാസു് മോബേറിൽ ഒരു കീറത്തുണിപ്പെറുക്കിയാവുന്നതായിരിക്കും ഡയോജിനിസ്സിനു് അധികം ഇഷ്ടം. ഇതുകൂടി മനസ്സിലാക്കിക്കൊള്ളൂ; കീറത്തുണിപ്പെറുക്കികളുടെ വീഞ്ഞുഷാപ്പുകൾക്കു കള്ളുഷാപ്പുകൾ എന്നാണു് പേർ; ‘ചട്ടി’ എന്നും ‘കശാപ്പുവീടു്’ എന്നും പേരുള്ള രണ്ടെണ്ണമാണു് അവയിൽവെച്ചു സുപ്രസിദ്ധങ്ങൾ. ഇങ്ങനെ ഓരോ കൂട്ടർക്കും വെവ്വേറെ കുടിസ്ഥലങ്ങളും അവയ്ക്കു വെവ്വേറെ പേരുകളുമുണ്ടു്. ഞാൻ ഏറ്റുപറയുന്നു, ഞാനൊരു വിഷയലമ്പടനാണു്; ഒരു ഭക്ഷണത്തിനു നാല്പതു സൂ കൊടുത്തു റിഷെറിന്റെ ഭക്ഷണശാലയിലേ ഞാൻ ഭക്ഷണം കഴിക്കൂ. നഗ്നയായ ക്ലിയോപ്പാറ്റ്റയ്ക്ക് കിടന്നുരുളാവുന്ന പേർഷ്യൻ പരവതാനികൾ തന്നെ എനിക്കും കിട്ടണം. ഈ ക്ലിയോപ്പാറ്റ്റ എവിടെ? ഹാ അപ്പോൾ ഇതു നിങ്ങളാണു്, ല്വാസൊ? വന്ദനം.’

പാടുള്ളതിലധികം ലഹരി പിടിച്ച ഗ്രന്തേറാകട്ടെ കാപ്പിപ്പീടികയുടെ പിൻമുറിയിലെ സ്വന്തം മുക്കിലിരുന്നു് അതിലേ പോകുന്ന പാത്രംതേപ്പുകാരിയെ പിടികൂടിക്കൊണ്ടു പ്രസംഗിക്കയായി.

ബൊസ്വെ കൈ നീട്ടി അയാളോടു മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു നോക്കി; ഗ്രന്തേർ മുൻപത്തേക്കാളധികം ലഹളകൂടികൊണ്ടു വീണ്ടും തുടങ്ങി

‘നഖം വിരുത്താതെ കൈയെടുക്കു. അർതക്സെർകെസ്സിന്നു [10] കൗതുകവസ്തു കൊടുക്കില്ലെന്നു കാണിച്ചുകൊണ്ടുള്ള ഹിപ്പോക്രാറ്റിസ്സിന്റെ മട്ടിലുള്ള നിങ്ങളുടെ കൈയാംഗ്യംകൊണ്ടു് എന്നെസംബന്ധിച്ചേടത്തോളം വലിയ ഫലമൊന്നുമില്ല. എന്നെ സമാധാനപ്പെടുത്തുന്ന പണിയിൽനിന്നു നിങ്ങളെ ഞാൻ ഒഴിവാക്കിത്തരുന്നു; എന്നല്ല, എനിക്കു സുഖമില്ല. ഞാൻ നിങ്ങളോടു് എന്തു പറയണമെന്നാണു് നിങ്ങൾക്കാഗ്രഹം? മനുഷ്യൻ ദുഷ്ടനാണു്, മനുഷ്യൻ വികൃതനാണു്; തേനീച്ച ഒരു വിജയമാണു്, മനുഷ്യൻ ഒരു പരാജയവും. ആ ജന്തുവിനെ സംബന്ധിച്ചേടത്തോളം ഈശ്വരന്നു് ഒരബദ്ധം പിണഞ്ഞു. വൈരൂപ്യത്തെ നോക്കി തിരഞ്ഞെടുക്കാമെന്നത്രേ ഒരു ജനക്കൂട്ടം പറയുന്നതു്. ആദ്യം വന്നതു് ഒരു നികൃഷ്ടനാണു്. ഫെം (=സ്ത്രീ) എന്നതു് ഇൻഫേം (=നികൃഷ്ടം) എന്നതിനോടു ചേർത്താൽ അന്ത്യപ്രാസമുണ്ടു്. അതേ, എനിക്കു മനസ്സുഖമില്ല; അതോടുകൂടി ചിന്താശീലവും; പിന്നെ, കുടുംബത്തെക്കുറിച്ചുള്ള വിചാരം; പോരാത്തതിനു്, ആധിയും. എനിക്കു ശുണ്ഠിവരുന്നു; ദ്വേഷ്യം തോന്നുന്നു; കോട്ടുവായയിടാൻ തോന്നുന്നു. ഒരു രസവുമില്ല; എനിക്കു ചത്താൽമതി; ഞാനൊരു മന്തനാണു്. ഈശ്വരൻ ചെന്നു കഴുവേറട്ടെ!’

‘എന്നാൽ മിണ്ടാതിരിക്കൂ, ആനക്കള്ള.’ ബൊസ്വെ തുടർന്നു; അയാൾ ഇടയ്ക്കുവെച്ചു നിയമസംബന്ധിയായ ഒരു വാദം വാദിക്കയായിരുന്നു; കോടതിയെ സംബന്ധിച്ചുള്ള കന്നഭാഷയിൽ അയാൾ അരവരെ ആണ്ടിരുന്നു; അതിന്റെ അവസാന ഭാഗം ഇതാണു്: ‘എന്നെപ്പറ്റി പറകയാണെങ്കിൽ, ഞാൻ ഒട്ടും ഒരു നിയമജ്ഞനല്ലെങ്കിലും ഏറിയാൽ ഒരു ചില്ലറ വക്കീൽ മാത്രമാണെങ്കിലും, ഈയൊരു കാര്യം ഏറ്റു പറയാം: നോർമൻദിയിലെ പുരാതനാചാരപ്രകാരം സാങ്മികേൽ എന്ന ദിക്കിൽ ഒരു കൊല്ലത്തേക്കു, ജന്മിക്കുള്ള ആദായത്തിന്റെ ഒരു സമഭാഗം എല്ലാവരും, ഉടമസ്ഥന്മാരും പാരമ്പര്യവഴിക്കു കൈവശം വന്നവരും എല്ലാം, കൊടുക്കണമെന്നും, എല്ലാം പാട്ടം അനുഭവം കൈവശം പണയം ചൂണ്ടിപ്പണയം’

‘ആവലാതിയുള്ള വനദേവതമാരേ, ഏറ്റുപാടുവിൻ.’ ഗ്രന്തേർ മൂളി.

ഗ്രന്തേരുടെ അടുത്തു് ഏതാണ്ടു് നിശ്ശബ്ദമായിക്കിടക്കുന്ന ഒരു മേശയും ഒരു കടലാസ്സുചുരുളും രണ്ടു മദ്യഗ്ലാസ്സുകൾക്കിടയിലുള്ള ഒരു മഷിക്കുപ്പിയും തൂവലും കൂടി, ഒരു പരിഹാസനാടകം കുത്തിക്കുറിക്കേണ്ടതുണ്ടെന്നു സൂചിപ്പിച്ചിരുന്നു.

ഈ മഹത്തായ വിഷയത്തെപ്പറ്റി ഒരു താന്ന സ്വരത്തിൽ ആലോചന നടന്നു; അതിൽ പ്രവർത്തിച്ചിരുന്ന രണ്ടു തലയും ഇങ്ങനെ തമ്മിൽത്തൊട്ടു: ‘നമുക്കാദ്യം പേരുകൾ കണ്ടുപിടിക്കുക. പേരുകൾ കൈയിലായാൽ വിഷയം കിട്ടിക്കഴിഞ്ഞു’

‘അതു ശരിയാണു്. പറഞ്ഞോളൂ. ഞാനെഴുതാം.’

‘മൊസ്സ്യു ദൊരിമോങ്.’

‘ഒരു പ്രമാണി?’

‘തീർച്ചയായും.’

‘മകൾ, സെലെസ്താങ്.’

‘-താങ്. പിന്നെ?’

‘കേർണൽ സെങ് വാൽ.’

‘സെങ് വാൽ പഴകിപ്പോയി. ഞാൻ പറയുക വൽസെങ് എന്നാണു്.’

പരിഹാസനാടകമെഴുതാൻ കൊണ്ടുപിടിക്കുന്നവരുടെ അടുത്തുതന്നെ. അവിടെത്തെ ലഹളകൊണ്ടു പതുക്കെ സംസാരിക്കാൻ തഞ്ചം കണ്ടു മറ്റൊരു കൂട്ടർ, ഒരു ദ്വന്ദ്വയുദ്ധത്തെപ്പറ്റി ആലോചിച്ചിരുന്നു. മുപ്പതു വയസ്സുള്ള ഒരു കിഴവൻ ചങ്ങാതി പതിനെട്ടു വയസ്സുള്ള ഒരു ചെറുപ്പക്കാരനോടുപദേശിക്കുകയാണു്. എന്തൊരുതരം എതിരാളിയോടാണു് കൂട്ടിമുട്ടേണ്ടിയിരിക്കുന്നതെന്നു് അയാൾ മറ്റാൾക്കു പറഞ്ഞുകൊടുക്കുന്നു.

‘തേങ്ങ! നിങ്ങൾതന്നെ ആലോചിച്ചുനോക്കൂ. അയാൾ ഒരൊന്നാന്തരം വാൾപ്പയറ്റുകാരനാണു്. അയാളുടെ പണിക്കു വൃത്തിയുണ്ടു്. അയാൾക്കു ചുണയുണ്ടു് അനാവശ്യമായ ഓങ്ങലുകളില്ല, പിടുത്തത്തിനുറപ്പുണ്ടു്, തള്ളിച്ചയുണ്ടു്, വേഗമുണ്ടു്, ഒന്നാന്തരം അഭ്യാസമുണ്ടു്, കണിശത്തോടുകൂടിയ ചുവടുകളുണ്ടു്; ഇടവൻ കൈയാണു്.’

ഗ്രന്തേറുടെ എതിർഭാഗത്തെ മുക്കിൽ ഴൊലിയും ബയോരെലും കൂടിയിരുന്നു പേച്ചുകളി കളിക്കുകയാണു്; കൂട്ടത്തിൽ അവർ അനുരാഗത്തെപ്പറ്റി സംസാരിക്കുന്നുണ്ടു്.

‘നിങ്ങൾക്കു ഭാഗ്യമുണ്ടു്, ഉണ്ടു്,’ ഴൊലി പറയുകയാണു് ‘എപ്പോഴും ചിരിക്കുന്ന ഒരു പത്നി നിങ്ങൾക്കുണ്ടല്ലോ.’

‘അതവളുടെ ഒരു കുറ്റമാണു്.’ ബയോരെൽ മറുപടി പറഞ്ഞു. ‘ഒരു രഹസ്യക്കാരി ചിരിക്കുന്നതു തെറ്റാണു്. അപ്പോൾ അവളെ ചതിക്കാൻ തോന്നിക്കളയും അവളുടെ ആഹ്ലാദം നിങ്ങളുടെ പശ്ചാത്താപത്തെ നീക്കിക്കളയുന്നു; അവൾ വ്യസനിക്കുന്നതായിക്കണ്ടാൽ, മനസ്സാക്ഷി നിങ്ങളെ കുത്തിത്തുടങ്ങും.’

‘നന്ദികെട്ട മനുഷ്യ!; ചിരിക്കുന്ന ഒരു സ്ത്രീ എന്തു രസമുള്ളതാണ്! പിന്നെ, നിങ്ങൾ ശണ്ഠകൂടാറില്ല.’

‘അതു ഞങ്ങൾ ചെയ്തുവെച്ചിട്ടുള്ള ഒരുടമ്പടികൊണ്ടാണു്. ഞങ്ങളുടെ ചുരുങ്ങിയ സ്വയംവരം നടത്തുമ്പോൾ, ഓരോരുത്തരുടേയും അതിർത്തിവരമ്പു് ഇന്നിന്നതെന്നു ഞങ്ങൾ അന്യോന്യം തീർച്ചപ്പെടുത്തി; ആ അതിർത്തിയെ ഞങ്ങൾ ആക്രമിക്കാറില്ല, മഴക്കാലത്തിന്റെ ഭാഗത്തേക്കു ചേർന്നതൊക്കെ സ്ത്രീക്ക്; കാറ്റിന്റെ ഭാഗത്തേക്കുള്ളതൊക്കെ പുരുഷന്ന്. ഇതുകൊണ്ടാണു് സമാധാനം.’

‘സുഖം ദഹിച്ചു. ദേഹത്തിൽ പിടിക്കുന്നതാണു് സമാധാനം.’

‘അപ്പോൾ, നിങ്ങൾ ഴൊല്ലി നിങ്ങളും മാംസെലുമായുള്ള-ആളെ നിങ്ങൾക്കു മനസ്സിലായല്ലോ-കെട്ടിമറിച്ചൽ എവിടെ എത്തിയിരിക്കുന്നു?’

‘ഒരു ദയയില്ലാത്ത ക്ഷമയോടുകൂടി അവൾ എന്നെ കൊഞ്ഞനം കാട്ടുന്നു.’

‘എങ്കിലും ധൈര്യപൂർവം മനസ്സു പതംവരുത്തുന്ന ഒരു കാമുകനാണല്ലോ നിങ്ങൾ.’

‘കഷ്ടം!’

‘ഞാനാണു് നിങ്ങളുടെ സ്ഥാനത്തെങ്കിൽ, ഞാനവളെ ഇഷ്ടംപോലെ നടന്നു കൊള്ളാൻ വിടും.’

‘അതു പറയാൻ എളുപ്പമാണു്.’

‘ചെയ്യാനും. അവരുടെ പേർ മുസിക്കെത്ത എന്നല്ലേ?’

‘അതേ. ഹാ! എന്റെ സാധു ബയോരെൽ, അവൾ നല്ല പഠിപ്പും ഭംഗിയുമുള്ള കാലടികളും ചെറിയ കൈകളുമുള്ള ഒരന്തസ്സുകൂടിയ പെൺകുട്ടിയാണു്; അവൾ ചന്തത്തിൽ ഉടുപ്പിടും; വെളുത്ത, കവിൾക്കുഴികളോടും ഒരു ലക്ഷണം പറയുന്നവരുടെ കണ്ണുകളോടും കൂടിയ അവളെപ്പറ്റി വാസ്തവത്തിൽ എനിക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു.’

‘എന്റെ പൊന്നുചങ്ങാതി, എന്നാൽ അവളെ സന്തോഷിപ്പിക്കാൻ നിങ്ങളും ഒരന്തസ്സുകാരനാവണം; കാൽമുട്ടുകളെക്കൊണ്ടു ഭ്രമിപ്പിക്കണം. സ്തൗബിന്റെ പീടികയിൽപ്പോയി കഞ്ഞിപ്പശകൂടിയ തുണികൊണ്ടുള്ള ഒരു കൂട്ടു കാലുറ വാങ്ങിക്കൂ. അതുകൊണ്ടു ഗുണമുണ്ടാകും.’

‘എന്തുവില വരും?’ ഗ്രന്തേർ ഉച്ചത്തിൽ ചോദിച്ചു.

മൂന്നാമത്തെ മൂലകവിതാസംബന്ധിയായ വാദപ്രതിവാദത്തിനു നീക്കിയിട്ടിരിക്കയാണു്. വിഗ്രഹാരാധകന്മാരുടെ ദേവതാകഥ ക്രിസ്ത്യാനികളുടെ ദേവതാകഥയുമായി മല്ലിടുന്നു. ഒലിംപസ്സിനെപ്പറ്റിയാണു് തർക്കം; അസാധാരണത്വത്തോടുള്ള വെറും പ്രതിപത്തികൊണ്ടുമാത്രം, ആ ഭാഗം പിടിച്ചിരുന്നതു ഴാങ് പ്രുവെറാണു്.

ഉറക്കത്തിൽ മാത്രമേ ഴാങ്പ്രുവെർ ഭീരുവായിരുന്നുള്ളു. ഒരിക്കൽ ക്ഷോഭിച്ചു കഴിഞ്ഞാൽ പിന്നെ ലഹളയായി, ഒരുതരം ആഹ്ലാദം അയാളുടെ ഉന്മേഷത്തെ ശക്തി പിടിപ്പിക്കും; പിന്നെ അയാൾ പൊട്ടിച്ചിരിയും കീർത്തനകവിതയും രണ്ടും കൂടിയായി.

‘നമുക്ക് ദേവന്മാരെ അവമാനിക്കാതിരിക്കുക. ദേവന്മാർ ഒരുസമയം പോയിക്കഴിഞ്ഞിട്ടില്ലായിരിക്കും. വ്യാഴദേവൻ മരിച്ചതായിട്ടു് എനിക്കു തോന്നുന്നില്ല. ദേവന്മാർ സ്വപ്നങ്ങളാണെന്നു നിങ്ങൾ പറയുന്നു. ശരി, ഇന്നുകാണുന്നവിധം. പ്രകൃതിയിൽകൂടിയും, ഈവക സ്വപ്നങ്ങൾ നീങ്ങിപ്പോയതിന്നുശേഷം പിന്നെയും, പണ്ടത്തെ വിഗ്രഹാരാധകന്മാരുടെ മഹത്തരമായ ദേവതാകഥകൾ മുഴുവനും നാം കണ്ടെത്തുന്നുണ്ടു്. ഒരു കോട്ടയുടെ മുഖാകൃതിയോടുകൂടി ഇന്നയോരൂ മല-ഉദാഹരണത്തിനു വിഞ്മാൽ-ഇപ്പോഴും എനിക്കു സിബെലിന്റെ [11] ശിരോലങ്കാരമായിത്തോന്നുന്നു; രാത്രിയിൽ പാൻ [12] ഇറങ്ങിവന്നു് അലരിവൃക്ഷത്തിന്റെ പൊള്ളത്തടിയിലേക്കു, ദ്വാരങ്ങളെയെല്ലാം കൈവിരലുകൾ കൊണ്ടു മാറി മാറി അടച്ചുകൊണ്ടു്, ഊതി നിറയ്ക്കുന്നില്ലെന്നു് എനിക്കാരും തെളിവു തന്നിട്ടില്ല. എന്നല്ല പിസു് വാക്കിലെ വെള്ളച്ചാട്ടത്തിന്റെ കാര്യത്തിൽ അയോവിനു [13] എന്തോ ഒരു കൈയുണ്ടെന്നാണു് എന്റെ എന്നതേയും വിശ്വാസം.’

ഒടുവിലത്തെ മുക്കിൽ രാഷ്ട്രീയവിഷയത്തെപ്പറ്റിയായിരുന്നു സംസാരം. നാട്ടുകാർക്കു കല്പിച്ചുകിട്ടിയ അവകാശപത്രത്തെ അവർ എടുത്തു ഞെക്കിക്കശക്കുകയാണു്. കൊംബ്ഫെർ അതിനെ പതുക്കെ പിന്താങ്ങുന്നുണ്ടു്. കർഫെരാക് ഉന്മേഷത്തോടുകൂടി അതിനെ ചീന്തിനോക്കുന്നു. ആ സുപ്രസിദ്ധമായ തുകെ അവകാശപത്രത്തിന്റെ ഒരു ഭാഗ്യംകെട്ട പ്രതി മേശപ്പുറത്തു കിടക്കുന്നു. കുർഫെരാക് അതു കടന്നെടുത്തു്, ആ കടലാസ്സുപായയുടെ കിരുകിരുക്കലോടു തന്റെ വാദമുഖങ്ങളെ കൂട്ടിക്കലർത്തിക്കൊണ്ടു്, അതിനെ ചുഴറ്റുന്നു.

‘ഒന്നാമതായി എനിക്കൊരു രാജാവും ആവശ്യമില്ല; ചെലവിനെപ്പറ്റിമാത്രം നോക്കിയിട്ടാണെങ്കിൽ, എനിക്കൊരാളും വേണ്ടാ, ഒരു രാജാവു് കണ്ടവരുടെ ഒരു ‘കാൽതിരുമ്മി’യാണു്. ധർമമായി രാജാക്കന്മാരെ കിട്ടില്ല. ഇതു കേട്ടോളു: രാജാക്കന്മാർക്കുള്ള പ്രിയം ഒന്നാംഫ്രാങ്ക്സ്വാവിന്റെ മരണകാലത്തു മുപ്പതിനായിരം ലിവർ പലിശയുള്ള ഒരു സംഖ്യയോളം എത്തിയിരിക്കുന്നു; പതിന്നാലാമൻ ലൂയിയുടെ മരണകാലത്തു് മാർക്കിനു് ഇരുപത്തെട്ടു ലിവർപ്രകാരം അതു് ഇരുനൂറ്ററുപതുകോടിയായി; അതു 1760-ൽ ദെമാർതെയുടെ [14] അഭിപ്രായത്തിൽ നാനൂറ്റമ്പതു കോടിയോളം വരും; ഇന്നത്തെ നിലയ്ക്ക് നോക്കിയാൽ ആയിരത്തിരുനൂറു കോടിക്കു സമം. രണ്ടാമതു-ഞാൻ കൊംബ്ഫെറെ മുഷിപ്പിക്കുകയല്ല-കല്പിച്ചു കിട്ടുന്ന ഒരവകാശപത്രം പരിഷ്കാരത്തിന്റെ ഒരു നിസ്സാരയുക്തി മാത്രമാണു്. സ്ഥിതിമാറ്റത്തെ കൂടാതെ കഴിപ്പാൻ വഴിക്കുള്ള ബുദ്ധിമുട്ടു കുറയ്ക്കാൻ, പരിഭ്രമത്തെ മന്ദിപ്പിക്കാൻ, നിയമാനുസാരികളായ കെട്ടുകഥകളെക്കൊണ്ടു രാജവാഴ്ചയിൽനിന്നു പ്രജാവാഴ്ചയിലേക്കു ജനങ്ങൾ അറിയാതെ കടന്നുകൂടുന്നതിനു തരപ്പെടുത്താൻ-എന്തു നികൃഷ്ടങ്ങളായ കാരണങ്ങളാണു് ഇതെല്ലാം! പാടില്ല! പാടില്ല! കള്ളപ്പുലർക്കാലംകൊണ്ടു നമുക്കു ആളുകൾക്കു വെളിച്ചമുണ്ടാക്കിക്കൊടുത്തുകൂടാ. നിങ്ങളുടെ നിയമാനുസാരിയായ കുണ്ടറയ്ക്കുള്ളിൽ മൂലതത്ത്വങ്ങളെല്ലാം ചുങ്ങുകയും വിയർക്കുകയും ചെയ്യുന്നു. രാജാവിൽനിന്നു പ്രജകൾക്കു പ്രമാണവിരുദ്ധമായ യാതൊന്നും ആവശ്യമില്ല; ഒരു രാജിയും ഉണ്ടായിക്കിട്ടേണ്ടാ; ഒരവകാശദാനവും വേണ്ടതില്ല. ഈവക അവകാശദാനങ്ങളിലെല്ലാം അവയെ തിരിച്ചെടുക്കാവുന്ന അധികാരവും കിടപ്പുണ്ടു്. തരുന്ന കൈയിന്റെ അടുത്തുതന്നെ തട്ടിപ്പറിക്കുന്ന കഴുനഖങ്ങളുമുണ്ടു്. നിങ്ങളുടെ അവകാശപത്രത്തെ ഞാൻ മുഖത്തു നോക്കി വലിച്ചെറിയുന്നു. ഒരവകാശപത്രം ഒരു പേമുഖമാണു്, അസത്യം അതിന്നുള്ളിൽ പറ്റിക്കൂടിനില്ക്കുന്നു. ഒരവകാശപത്രത്തെ സ്വീകരിക്കുന്ന ജനസമുദായം തന്റെ വാഴ്ചയൊഴിയുകയാണു് ചെയ്യുന്നതു്. പരിപൂർണമായിട്ടുള്ളപ്പൊഴേ നിയമം നിയമമാകുന്നുള്ളൂ. വേണ്ടാ! അവകാശപത്രമേ വേണ്ടാ!’

മഴക്കാലമായിരുന്നു. അടുപ്പിൽക്കിടന്നു ചില വിറകിൻകഷ്ണങ്ങൾ കിരുകിരുക്കുന്നുണ്ടു്, അതൊരു രസം തോന്നിച്ചു; ഇങ്ങനെ ചെയ്യാതിരിക്കാൻ കുർഫെരാക്കിനെക്കൊണ്ടു കഴിഞ്ഞില്ല. ആ പാവമായ അവകാശപത്രത്തെ അയാൾ കൈയിലിട്ടു ചുരുട്ടിത്തിരുമ്മി തിയ്യിലേക്ക് ഒരേറു കൊടുത്തു. കടലാസു് ആളിക്കത്തി. പതിനെട്ടാമൻ ലൂയിയുടെ ആ പ്രധാനകൃതി കത്തിയെരിയുന്നതിനെ കുർഫെരാക് ഒരു തത്ത്വജ്ഞാനിയുടെ മട്ടിൽ നോക്കിക്കണ്ടു; ഇങ്ങനെ പറഞ്ഞ് അയാൾ തൃപ്തിപ്പെട്ടു:

‘അവകാശപത്രം തീജ്വാലയായി വേഷം മാറി.’

പരിഹാസവാക്കുകൾ, അസംബന്ധങ്ങൾ, നേരംപോക്കുകൾ, നല്ലതും ചീത്തയുമായ മനോവൃത്തികൾ, കൊള്ളാവുന്നതും കൊള്ളരുതാത്തതുമായ ആലോചനകൾ-സംഭാഷണത്തിന്റെ ഈവക കരിമരുന്നുപ്രയോഗങ്ങളെല്ലാം ആ മുറിയുടെ എല്ലാ ഭാഗത്തുനിന്നും പൊന്തിപ്പുറപ്പെട്ടു്, തമ്മിൽ കൂടിക്കലർന്നു്, അവരുടെ തലയ്ക്കുമീതെ ഒരുതരം ആഹ്ലാദകരമായ പീരങ്കിവെടിയുണ്ടാക്കി.

കുറിപ്പുകൾ

[1] റോമൻ ചക്രവർത്തി ‘റോമിലുള്ളവർക്കെല്ലാംകൂടി ഒരു തലയായിരുന്നുവെങ്കിൽ എത്ര നന്നു് എനിക്കതു ചെത്തിക്കളയാമല്ലോ’ എന്നു പറഞ്ഞുവെന്നു പ്രസിദ്ധിയുള്ളാൾ.

[2] റോമിലെ സീസർ ചക്രവർത്തിയെ ബ്രൂട്ടസു് എന്നയാൾ കൊലപ്പെടുത്തി.

[3] ഫ്രാൻസിനറെ സ്ഥാപകനെന്നു പറയപ്പെടുന്ന രാജാവ്.

[4] അതെൻസിലെ ഒരു പ്രസിദ്ധസേനാപതി, വലിയ സ്വരാജ്യസ്നേഹി.

[5] ഫ്രാൻസിലെ ഒരു പ്രസിദ്ധ യുദ്ധഭടൻ; ഒരു കൂട്ടക്കൊലയിൽവെച്ചു കൊല്ലപ്പെട്ടു.

[6] അത്ര പ്രസിദ്ധനല്ല.

[7] അതെൻസുകാരൻ ഒരു രാജ്യദ്രോഹി, രാജ്യതന്ത്രജ്ഞനും കലാകുശലനും.

[8] ഒരു പഴയ യവനകവിയും നിരൂപകനും.

[9] ബുദ്ധന്റെ ജീവൻ നിലനിന്നുവരുന്നതായി വിശ്വസിക്കപ്പെടുന്ന ബുദ്ധമത സന്ന്യാസി.

[10] ഈജിപ്തു് പിടിച്ചടക്കിയ പേർഷ്യൻ രാജാവ്.

[11] ദേവന്മാരുടെ അമ്മ.

[12] ആട്ടിടയന്മാരുടെ അധിദേവത.

[13] ജുപിറ്റർക്ക് ഇഷ്ടമുണ്ടെന്നു് കണ്ടതുകൊണ്ടു ഭാര്യ ഒരു പശുക്കുട്ടിയാക്കി വിട്ട സുന്ദരി.

[14] കൊർസിക്ക പിടിച്ചെടുത്ത ഒരു ഫ്രഞ്ച് സേനാപതി.

3.4.5
ആകാശാന്തത്തിന്റെ വലുപ്പംവെക്കൽ

ചെറുപ്പക്കാരുടെ മനസ്സുകൾക്ക് അവരുടെ ഇടയിൽവെച്ചുതന്നെ ഉണ്ടായിത്തീരുന്ന ക്ഷോഭങ്ങൾക്ക് അഭിനന്ദനീയമായ ഒരു ഗുണമുണ്ടു്; അതിൽനിന്നുള്ള തീപ്പൊരി ആർക്കും മുൻകൂട്ടി കാണാൻ വയ്യാ-ഇന്നു് ഒരു മിന്നൽ പുറപ്പെടുമെന്നു് ആർക്കും ലക്ഷണം പറയാൻ വയ്യാ. ഈ സമയത്തു് എന്താണു് ചാടിപ്പുറപ്പെടുക? ആർക്കും അറിഞ്ഞുകൂടാ. ഒരു സൗമ്യതരമായ വികാരത്തിൽനിന്നാണു് ചിരി പൊട്ടുക.

നേരംപോക്കിന്റെ സമയത്തു ഗൗരവം കടന്നുവരുന്നു. യദൃച്ഛയായി വരുന്ന ആദ്യത്തെ വാക്കിലാണു് ക്ഷോഭങ്ങളുടെ നില. ഒരോന്നിന്റേയും ചൈതന്യം പ്രാഭവമേറിയതാണു്. അപ്രതീക്ഷിതത്തോടു യുദ്ധത്തിനിറങ്ങാൻ നേരംപോക്കു മതി. കാഴ്ചപ്പാടുകൾ പെട്ടെന്നു മാറിപ്പോകുന്ന അപ്രതീക്ഷിതത്തിരിവുകളോടു കൂടിയ സംഭാഷണങ്ങളാണിവ. അത്തരം സംഭാഷണങ്ങളിലെ അരങ്ങുവിചാരിപ്പുകാരൻ യദൃച്ഛാസംഭവമാണു്.

വാക്കുകളുടെ കൂട്ടിമുട്ടലിൽനിന്നു കടന്നു പുറപ്പെടുന്ന ഒരു സഗൗരവമായ ആലോചന ഗ്രന്തേറും ബയോരെലും പ്രുവേറും ബൊസ്വെയും കൊംബ്ഫെറും കുർഫെരാക്കുംകൂടി കെട്ടിപ്പിണഞ്ഞു വേലികെട്ടിയിരുന്ന ഈ കൊള്ളിവാക്കേറുകൾക്കിടയിലൂടെ പെട്ടെന്നു പാഞ്ഞുപോയി.

ഒരു സംഭാഷണത്തിനിടയിൽ എങ്ങനെയാണു് ഒരു വാക്യം കൈയിൽ വരുന്നതു്? ശ്രോതാക്കളുടെ ഹൃദയത്തിൽ പതിഞ്ഞുപോകത്തക്കവിധം അതെവിടെ നിന്നും വരുന്നു? ഞങ്ങൾ ഇപ്പോൾത്തന്നെ പറഞ്ഞുവല്ലോ, അതിനെപ്പറ്റി യാതൊന്നും ആർക്കും അറിഞ്ഞുകൂടാ. ആ ലഹളക്കിടയിൽ പെട്ടെന്നു ബൊസ്വെ കുർഫെരാക്കോടു് എന്തോ പറഞ്ഞിരുന്നതു് ഈ തിയ്യതിയോടുകൂടി അവിടെ നിർത്തി. ‘ജൂൺ 18, 18 15: വാട്ടർലൂ.’

ഈ വാട്ടർലൂ എന്ന ശബ്ദം പുറപ്പെട്ടതോടുകൂടി. മേശപ്പുറത്തു് ഒരു ഗ്ലാസ്സു വെള്ളമുള്ളതിന്നടുത്തു കൈമുട്ടു് കുത്തി ഇരുന്നിരുന്ന മരിയുസു് കവിളിൻ ചുവട്ടിൽനിന്നു കൈപ്പടം മാറ്റി, ആ സദസ്യരെ ഉറ്റുനോക്കാൻ തുടങ്ങി.

‘ഹാ!’ കുർഫെരാക് ഉച്ചത്തിൽ പറഞ്ഞു, ആ 18 എന്ന അക്കം വല്ലാത്തതാണു്, അതു് എന്റെ ഉള്ളിലേക്ക് പാഞ്ഞുകടക്കുന്നു. അതു ബൊനാപ്പാർത്തിനുള്ള ഭാഗ്യം കെട്ട അക്കമാണു്. ലൂയിയെ മുമ്പിലും ബ്രുമെയറെ [1] പിന്നിലും നിർത്തുക-ആ മനുഷ്യന്റെ ഈശ്വരവിധി മുഴുവനും നിങ്ങളുടെ കൈയിലായി; ഈ ഒരു വിശേഷതമാത്രമുണ്ടു്, ആരംഭത്തിന്റെ കാൽമുടമ്പു തൊട്ടുംകൊണ്ടു് അവസാനം വരുന്നു’

ഈ ഘട്ടംവരെ ഒന്നും മിണ്ടാതിരുന്ന ആൻഷൊൽരാ മൗനം വിട്ടു കൊംബ്ഫെറോടു് ഈ അഭിപ്രായം പുറപ്പെടുവിച്ചു; ‘ദുഷ്ക്കർമവും അതിന്റെ പ്രായശ്ചിത്തവും എന്നാണോ നിങ്ങൾ അർഥം വിചാരിക്കുന്നതു?’

അപ്രതീക്ഷിതമായി വാട്ടർലൂ എന്ന വാക്കു പുറപ്പെട്ടതോടുകൂടി വല്ലാതെ ക്ഷോഭിച്ചുകഴിഞ്ഞിരുന്ന മരിയുസ്സിനെ ഈ ദുഷ്ക്കർമം എന്ന ശബ്ദം നിലക്കൊള്ളാതാക്കി.

അയാൾ എണീറ്റു, ചുമരിന്മേൽ നിവർത്തിവെച്ചിട്ടുള്ള ഫ്രാൻസിന്റെ പടത്തിന്നടുക്കലേക്കു പതുക്കെ ചെന്നു്, അതിന്റെ അടിയിൽ ഒന്നു വിട്ടുനില്ക്കുന്ന ഒരു ദ്വീപിന്മേൽ കൈവെച്ചു പറഞ്ഞു. ‘കോർസിക്ക, ഫ്രാൻസിനെ വലുതാക്കിത്തീർത്ത ഒരു ചെറുദ്വീപു്.’

ഇതു മഞ്ഞിൻതണുപ്പുള്ള ഒരു കാറ്റടിപോലെയായിരുന്നു. എല്ലാവരും സംസാരം നിർത്തി. എന്തോ ഒന്നു സംഭവിക്കാൻ ഭാവമുണ്ടെന്നു് എല്ലാവർക്കും തോന്നി.

ബൊസ്വെയോടു മറുപടി പറയുന്ന ബയോരെൽ തനിക്കു സാധാരണമട്ടായിത്തീർന്നിട്ടുള്ള കബന്ധനില എടുക്കുകയായിരുന്നു. ശ്രദ്ധിച്ചു കേൾക്കുവാൻ വേണ്ടി അയാൾ അതു വേണ്ടെന്നു വെച്ചു.

ആരുടേയും മേൽ തന്റെ നീലക്കണ്ണുകളെ പതിപ്പിക്കാതെയും ദിഗന്തരത്തിലേക്കു സൂക്ഷിച്ചുനോക്കുന്നതുപോലെയുമിരുന്ന ആൻഷൊൽരാ മരിയുസ്സിനു നേരെ നോക്കാതെ മറുപടി പറഞ്ഞു: ‘ഫ്രാൻസിനു വലുതാകുവാൻ കോർസിക്ക ആവശ്യമില്ല. ഫ്രാൻസായതുകൊണ്ടുതന്നെ ഫ്രാൻസു് വലുതാണു് പേർ സിംഹമായതുകൊണ്ടു്.

മരിയുസു് പിന്തിരിക്കുവാൻ ഭാവിച്ചിട്ടില്ല; അയാൾ ആൻഷൊരായ്ക്കു നേരെ നോക്കി; തന്റെ ആത്മാവിന്നാകെ ബാധിച്ച ഒരു വിറയിൽനിന്നുണ്ടായ ഒരിടർച്ചയോടുകൂടി അയാൾ ഉച്ചത്തിൽ പറഞ്ഞു: ‘ഫ്രാൻസിനെ ഇടിക്കുവാൻ ഈശ്വരൻ എനിക്കു സംഗതി വരുത്തുകയില്ല! പക്ഷേ, നെപ്പോളിയനെ ഫ്രാൻസിനോടു കൂട്ടിച്ചേർക്കുന്നതു ഫ്രാൻസിനെ ഇടിക്കുകയല്ല. വരൂ നമുക്ക് തർക്കിക്കാം. ഞാൻ നിങ്ങളുടെ കൂട്ടത്തിൽ പുതുതായി വന്നതാണു്; എങ്കിലും നിങ്ങൾ എന്നെ അമ്പരിപ്പിക്കുന്നുണ്ടെന്നു ഞാൻ സമ്മതിക്കുന്നു. നമ്മുടെ നിലയെന്താണു്? നമ്മൾ ആരാണു്? നിങ്ങൾ ആരാണു്? ഞാനാരാണു്? ചക്രവർത്തിയെപ്പറ്റി നമുക്കു പറയാനുള്ളതു പറഞ്ഞുതീർക്കുക. രാജകക്ഷിക്കാരുടെ ഉച്ചാരണവിശേഷത്തോടുകൂടി ബ്വോനാപ്പാർത്തു് എന്നു നിങ്ങൾ പറയുന്നതു കേട്ടു. എന്റെ മുത്തച്ഛന്റെ ഉച്ചാരണമാണു് നിങ്ങളുടേതിലും ഭേദം; അദ്ദേഹം പറയാറു് ബ്വോണാപ്പാർത്തേ [2] എന്നാണു് നിങ്ങൾ ചെറുപ്പക്കാരനാണെന്നു ഞാൻ വിചാരിച്ചു. അപ്പോൾ നിങ്ങളുടെ ഉന്മേഷമെവിടെ? അതിനെക്കൊണ്ടു് നിങ്ങൾ എന്തു ചെയ്യുന്നു? ചക്രവർത്തിയെ നിങ്ങൾ പുകഴ്ത്തുന്നില്ലെങ്കിൽ പിന്നെ ആരെയാണു് പുകഴ്ത്തുന്നതു്? ഇതിലധികം എന്താണ് നിങ്ങൾക്ക് വേണ്ടതു്? ആ മഹാന്റെ ഗുണങ്ങളിലൊന്നും നിങ്ങൾക്കാവശ്യമില്ലെങ്കിൽ ഏതു മഹാന്മാരെയാണു് നിങ്ങൾ ഇഷ്ടപ്പെടുക? അദ്ദേഹത്തിനു സർവവുമുണ്ടായിരുന്നു. അദ്ദേഹം പരിപൂർണനായിരുന്നു. മനുഷ്യബുദ്ധിയുടെ ആകെത്തുക അദ്ദേഹത്തിന്റെ തലച്ചോറിലുണ്ടായിരുന്നു. അദ്ദേഹം ജസ്റ്റിനിയനെപ്പോലെ നിയമമുണ്ടാക്കി; സീസറെപ്പോലെ ആജ്ഞ നടത്തി; അദ്ദേഹത്തിന്റെ സംസാരത്തിൽ പാസ്ക്കലിന്റെ മിന്നല്പിണരുകളും ടാസിറ്റസ്സിന്റെ ഇടിവെട്ടുകളും കൂടിക്കലർന്നിരുന്നു; അദ്ദേഹം ചരിത്രമുണ്ടാക്കി, അതെഴുതി; അദ്ദേഹത്തിന്റെ വൃത്താന്തകഥനങ്ങൾ ഹോമർക്കവിതകളായിരുന്നു; അദ്ദേഹം ന്യുട്ടന്റെ ഗുഢലിപിയും മുഹമ്മദിന്റെ രൂപകാലങ്കാരവും കൂട്ടിയിണക്കി; അദ്ദേഹം പൗരസ്ത്യരാജ്യങ്ങളിൽ ‘പിരമിഡു’ കളെപ്പോലെ മഹത്തരങ്ങളായ വാക്കുകളെ നിക്ഷേപിച്ചുപോന്നു; ടിൽസിറ്റിൽ ചക്രവർത്തികളെ പ്രാഭവം പഠിപ്പിച്ചു; ശാസ്ത്രീയ പണ്ഡിതസഭകളിൽവെച്ചു ലപ്ലസ്സോടു സമാധാനം പറഞ്ഞു; ആലോചനസഭകളിൽവെച്ചു മേർലിനോടു വാദിച്ചുനിന്നു; ആദ്യത്തെ ആളുടെ ക്ഷേത്രഗണിതത്തിനും ഒടുവിലത്തെ ആളുടെ ദുസ്തർക്കങ്ങൾക്കും അദ്ദേഹം ജീവൻ വെപ്പിച്ചു; അദ്ദേഹം നിയമജ്ഞന്മാർക്ക് നിയമകർത്താവും ഗണിതജ്ഞന്മാർക്ക് നക്ഷത്രഗതിയുമായിരുന്നു; രണ്ടു മെഴുതിരിയുണ്ടെങ്കിൽ ഒന്നു കെടുത്തുന്ന ക്രോംവല്ലിനെപ്പോലെ, ഒരു മറശ്ശീലപ്പൊടിപ്പിനെപ്പറ്റി അദ്ദേഹം പിശകി വാദിച്ചു; അദ്ദേഹം എല്ലാം കണ്ടിരുന്നു, എല്ലാം അറിഞ്ഞിരുന്നു; അതുകൊണ്ടാന്നും തന്റെ പിഞ്ചുകുട്ടിയുടെ തൊട്ടിലിന്റെ അരികിൽ നിന്നു സന്തോഷപൂർവം ചിരിക്കുന്നതിൽ അദ്ദേഹം മടിച്ചില്ല, പെട്ടെന്നു, പേടിച്ചു നടുങ്ങിപ്പോയ യുറോപ്പു ചെവിയോർത്തു, സേനകൾ നടന്നുതുടങ്ങി, പീരങ്കിപ്പടയുടെ ശബ്ദം മുഴങ്ങി, തിരപ്പത്തോണികൾ പുഴയിൽ പരന്നു. ലഹളയിലൂടെ കുതിരപ്പടയുടെ കൂട്ടം പാഞ്ഞുകയറി; നിലവിളികൾ, കാഹളശബ്ദങ്ങൾ, എല്ലാ ഭാഗത്തുനിന്നും സിംഹാസനങ്ങളുടെ ഇളക്കങ്ങൾ, ഭൂപടത്തിൽ കിടന്നു നാടതിർത്തികളുടെ ഇഴച്ചിലുകൾ-ഇവയ്ക്കിടയിൽനിന്നും ഉറയുരിയ ഒരമാനുഷ ഖഡ്ഗത്തിന്റെ ഒച്ച കേൾക്കാറായി; ആളുകൾ അദ്ദേഹത്തെ കണ്ടു-കൈയിൽ ഒരു മിന്നുന്ന വാളോടും കണ്ണുകളിൽ ഒരു മിന്നിച്ചയോടുംകൂടി ഇടിയൊച്ചയുടെ നടുക്കു മഹത്തായ സൈന്യവും പഴയ രക്ഷിസംഘവുമാകുന്ന തന്റെ രണ്ടു ചിറകുപരത്തി അദ്ദേഹം ആവിർഭവിച്ചു. ചക്രവാളത്തിൽ നിവർന്നുനില്ക്കുന്ന അദ്ദേഹത്തെ അവർ കണ്ടു; അദ്ദേഹം ആ യുദ്ധദേവതയായിരുന്നു.’

എല്ലാവരും മിണ്ടാതിരുന്നു; ആൻഷൊൽരാ തല കുനിച്ചു. മൗനത്തിനു് എപ്പോഴും സമ്മതത്തിന്റെ -എതിരാളി തോറ്റു മിണ്ടാതായിപ്പോയതിന്റെ-ഒരു ഛായയുണ്ടു് മരിയുസു് ഒന്നു ശ്വാസം കഴിക്കാൻകൂടി നില്ക്കാതെ വർദ്ധിച്ച ഉന്മേഷത്തോടു കൂടി പിന്നെയും തുടങ്ങി:

‘എന്റെ ചങ്ങാതിമാരേ, നമുക്കു ന്യായം നോക്കുക. അങ്ങനെയുള്ള ഒരു ചക്രവർത്തിയുടെ സാമ്രാജ്യമായിത്തീരാൻ സാധിക്കുന്നതു് ഒരു രാജ്യത്തിനു് എന്തൊരു ഭാഗ്യമാണ്! എന്നല്ല, ആ രാജ്യമോ ഫ്രാൻസും അതിനു് സ്വതവേ ഉള്ള അതിബുദ്ധിയോടു് ആ മനുഷ്യന്റെ അതിബുദ്ധികൂടി ചേർന്നിണങ്ങുക! കണ്ടാൽ രാജാവാവുക. ചെന്നാൽ രാജ്യം പിടിക്കുക; എല്ലാ തലസ്ഥാനനഗരികളും താവളങ്ങളായി നില്ക്കുക; സ്വന്തം പട്ടാളക്കാരെ എടുത്തു രാജാക്കന്മാരായി വാഴിക്കുക. രാജകുടുംബങ്ങളുടെ അധഃപതനത്തെ ആജ്ഞാപിക്കുക; ഒരു തള്ളിക്കയറ്റത്തിന്റെ അടിവെപ്പനുസരിച്ച് യൂറോപ്പിനെ രൂപാന്തരപ്പെടുത്തുക; എതിർനില്ക്കുമ്പോൾ നിങ്ങൾ ഈശ്വരന്റെ വാർപ്പിടിയിന്മേലാണു് കൈവെക്കുന്നതെന്നു നിങ്ങൾക്കുതന്നെ തോന്നിക്കുക; ഹാനിബോളും സീസറും ഷാർലിമാനും ഒരൊറ്റാളിൽ തുടർന്നു് വരുക; നിങ്ങൾ ഉണർന്നുവരുന്നതോടുകൂടി ഓരോ യുദ്ധവും ജയിച്ചതായി അറിവുതന്നുകൊണ്ടിരിക്കുന്ന ഒരാളുടെ പ്രജകളാവുക; പുലർച്ചെ നിങ്ങളെ ഉണർത്തുവാൻ അനാഥപ്പുരയിലെ പീരങ്കിയുണ്ടയായിരിക്കുക; എന്നെന്നും ജ്വലിച്ചുകൊണ്ടുള്ള മറെൻഗോ, ആർക്കോളാ, ഓസ്തെർലിത്സു്, യെന്ന, വഗ്രം എന്നീ മഹത്തരങ്ങളായ വാക്കുകളെ അഗാധതേജഃകുണ്ഡങ്ങളിലേക്കു വലിച്ചെറിയുക! നൂറ്റാണ്ടുകളുടെ ഒത്ത മുകളിൽനിന്നു് ഓരോ നിമിഷത്തിലും വിജയങ്ങളാകുന്ന നക്ഷത്രക്കൂട്ടങ്ങളെ പുറപ്പെടുവിക്കുക; ഫ്രഞ്ചു സാമ്രാജ്യത്തെ റോമൻസാമ്രാജ്യത്തിന്റെ ഒരു താലിയാക്കുക; മഹത്തായ ജനസമുദായമായിത്തീർന്ന മഹത്തായ സേനയെ ഉണ്ടാക്കിത്തീർക്കുക; എല്ലാ ഭാഗവും ജയിച്ചുവരുവാനായി ഒരു മല തന്റെ കഴുകുകളെ പറഞ്ഞയയ്ക്കുന്നതുപോലെ, ആ സൈന്യത്തിൽനിന്നു ഭടസംഘങ്ങളെ ഭൂമിയിലെവിടേക്കും പറപ്പിക്കുക; സർവവും കീഴടക്കി നില്ക്കുക; മിന്നലുകളെ ചാട്ടുക; മഹിമകൊണ്ടു ഭംഗിപിടിപ്പിച്ച ഒരു ജനസമുദായമായി യൂറോപ്പിൽ വർത്തിക്കുക; പൗരാണികകഥയിലെ കാഹളംവിളിയെ നൂറ്റാണ്ടുകൾക്കുള്ളിലൂടെ വ്യാപിപ്പിക്കുക; ജയംകൊണ്ടും അമ്പരപ്പിക്കൽകൊണ്ടും ലോകത്തെ രണ്ടു പ്രാവശ്യം കീഴടക്കുക-ഇതു വിശിഷ്ടമാണു്; ഇതിലും മഹത്തരമായി മറ്റെന്തുണ്ട്!’

‘സ്വതന്ത്രരാവുക,’ കൊംബ്ഫെർ പറഞ്ഞു.

തല കുനിക്കൽ ഇക്കുറി മരിയുസ്സിന്റെ വകയായി. ആ ഒരു വെറും വാക്ക് ഒരുരുക്കുവാളലകുപോലെ അയാളുടെ പുരാണപഠനത്തിലൂടെ പാഞ്ഞുകടന്നു. അതയാളുടെ ഉള്ളിലേക്കിറങ്ങി ആണ്ടുപോയതായി അനുഭവപ്പെട്ടു. പിന്നീടു് അയാൾ തലയുയർത്തി നോക്കിയപ്പോൾ കൊംബ്ഫെർ അവിടെനിന്നു പോയിരിക്കുന്നു. ഒരു സമയം ആ ചൈതന്യപ്രദാനമന്ത്രത്തിനു മറുപടി പറഞ്ഞതുകൊണ്ടു് തൃപ്തിപ്പെട്ടു് അയാൾ അവിടെനിന്നു പോയതായിരിക്കും. ആൻഷൊൽരാ ഒഴിച്ചു മറ്റെല്ലാവരും അയാളെ പിൻതുടർന്നിരിക്കുന്നു. ആ അകം ഒഴിഞ്ഞു. മരിയുസ്സും താനും മാത്രമായിപ്പെട്ട ആൻഷൊൽരാ അയാളെ സഗൗരവമായി സൂക്ഷിച്ചുനോക്കുന്നു. ഏതായാലും ആലോചനകളെ വീണ്ടും വാരിക്കെട്ടിയ മരിയുസു് താൻ തോറ്റുകഴിഞ്ഞതായി വിചാരിച്ചില്ല; അയാളുടെ ഉള്ളിൽ വിചാരങ്ങളുടെ ഒരു തിളച്ചുമറിയൽ അപ്പോഴും തീരെ അപ്രത്യക്ഷമായിട്ടില്ലായിരുന്നു; നിശ്ചയമായും അയാൾ അതുകളെ ആൻഷൊൽരാവിനു നേരേ പ്രയോഗിക്കാനുള്ള വാദസിദ്ധാന്തങ്ങളാക്കി മാറ്റുവാൻ ശ്രമിക്കുകയായിരുന്നു; പെട്ടെന്നു് താഴത്തേക്കു പോകുന്ന ആരോ കോണിത്തട്ടിൽനിന്നു പാടുന്നതു കേട്ടു, അതു കൊംബ്ഫെറായിരുന്നു. അയാൾ പാടിയിരുന്നതു് ഇതാണു്:

‘സീസറെനിക്കേറെ മേന്മയും യുദ്ധവും

തന്നുവെന്നാലുമതിന്റെ കൂടെ

എന്നമ്മ തന്നുടെ സ്നേഹം വിടുവതി-

ന്നെന്നോടു നിർബ്ബന്ധിക്കുന്നതായാൽ

അമ്മഹാനാകുന്ന സീസറോടോതും ഞാൻ:

‘അങ്ങോട്ടെടുത്തിടാം നിന്റെ ചെങ്കോൽ;

അങ്ങുതൻ തേരും തിരിച്ചെടുക്കാ;മെനി-

ക്കമ്മതൻ സ്നേഹമാണേറെയിഷ്ടം!’

കൊംബ്ഫെറുടെ സൗമ്യവും അപരിഷ്കൃതവുമായ സ്വരവിശേഷം ഈ പാട്ടിനു് ഒരസാധാരണവൈശിഷ്ട്യം കൊടുത്തു. ആലോചനയിൽ മുങ്ങിയും തട്ടിന്മേൽ നോട്ടം ഊന്നിത്തറച്ചുമിരുന്ന മരിയുസു് ഏതാണ്ടു് ഒരു യന്ത്രപ്പണിപോലെ ആവർത്തിച്ചു: ‘എന്റെ അമ്മ?’

അസ്സമയത്തു് ആൻഷൊൽമാവുന്റെ കൈ അയാളുടെ ചുമലിൽ ഇരുന്നതായി തോന്നി.

‘പൗരൻ,’ ആൻഷൊൽരാ അയാളോടു പറഞ്ഞു, ‘എന്റെ അമ്മ പ്രജാധിപത്യമാണു്.’

കുറിപ്പുകൾ

[1] ഫ്രാൻസിലെ ഒന്നാമത്തെ പ്രജാവാഴ്ചയുടെ, രണ്ടാമത്തെ മാസം.

[2] ഇതാവുമ്പോൾ ശരിയ്ക്കു കാടൻ എന്നായി.

3.4.6
ഭയങ്കര സംഗതികൾ

അന്നു വൈകുന്നേരം മരിയുസു് വല്ലാതെ കുലുങ്ങിപ്പോയതുപോലിരുന്നു; അയാളുടെ ആത്മാവിൽ ഒരു വ്യസനമയമായ മൂടലും വ്യാപിച്ചിരുന്നു; വിത്തിനെ ഉള്ളിൽ സ്ഥാപിക്കുവാൻവേണ്ടി ഇരിമ്പുകരിയാൽ പിളർത്തപ്പെടുന്ന സമയത്തു ഭൂമിയുടെ വികാരമെന്തായിരിക്കുമോ അതന്നു മരിയുസ്സിനും തോന്നി: മുറിവു മാത്രം അതിനു ബോധപ്പെടുന്നു; മുളയുടെ ഇളക്കവും ഫലമുണ്ടാകുന്ന സന്തോഷവും വരുന്നതു പിന്നെ മാത്രമാണു്.

മരിയുസ്സിനു സുഖമില്ലായിരുന്നു. അയാളുടെ ആലോചനകൾക്ക് അപ്പോൾ മാത്രമേ ഒരു പിടിവള്ളി കിട്ടിയിരുന്നുള്ളൂ; അതിനെ അയാൾ തള്ളിക്കളയണമെന്നോ? ഒരിക്കലുമില്ലെന്നു് അയാൾ സ്വയം തീർത്തുപറഞ്ഞു. സംശയിക്കുകയില്ലെന്നു് അയാൾ ഉറപ്പിച്ചു; എത്ര ഉറപ്പിച്ചിട്ടും അയാൾ സംശയിക്കാൻ തുടങ്ങി. ഒന്നിൽനിന്നു തീരേ വിട്ടുപോന്നിട്ടില്ലാത്തതും മറ്റൊന്നിലേക്കു പ്രവേശിച്ചുകഴിഞ്ഞിട്ടില്ലാത്തതുമായ രണ്ടു മതങ്ങൾക്കിടയിൽ നില്ക്കുന്നതു സഹിച്ചുകൂടാത്ത ഒരു നില്പാണു്; കടവാതിലിനെപ്പോലെയുള്ള ജീവികൾക്കു മാത്രമേ സന്ധ്യാസമയം ഇഷ്ടപ്പെടു. മരിയുസ്സിന്റെ കണ്ണിനു തകരാറില്ല. അയാൾക്കു ശരിക്കുള്ള വെളിച്ചം കിട്ടണം. സംശയത്തിനുള്ള അർദ്ധപ്രകാശങ്ങൾ അയാളെ വേദനപ്പെടുത്തി, നില്ക്കുന്നേടത്തുതന്നെ നില്ക്കാനുള്ള ആഗ്രഹം എത്രതന്നെയായാലും, അയാൾക്കവിടെ നില്ക്കാൻ കഴിഞ്ഞില്ല; പിന്നെയും നടക്കാൻ, മുൻപോട്ടു പോകുവാൻ, പരിശോധിക്കുവാൻ, ആലോചിക്കുവാൻ, വീണ്ടും നടന്നുപോകുവാൻ, എതിരില്ലാത്തവിധം എന്തോ ഒന്നു് അയാളെ നിർബന്ധിച്ചു. ഇതയാളെ എവിടേക്കെത്തിക്കും? അച്ഛന്റെ അടുക്കലേക്കു ചേർന്നുകൂടുവാൻ അത്രയുമധികം അടിയെടുത്തുവെച്ചിട്ടുള്ള സ്ഥിതിക്ക്, ഇപ്പോൾവെച്ച് ആ അച്ഛനിൽനിന്നു് അത്രയും അകത്തിക്കളയുന്ന ഒരു കാൽവെപ്പു് വെക്കുവാൻ അയാൾ ശങ്കിച്ചു. ഉണ്ടായിത്തീർന്ന ആലോചനകളെക്കൊണ്ടെല്ലാംകൂടി അയാളുടെ അസ്വാസ്ഥ്യം വർദ്ധിച്ചു, അയാളുടെ ചുറ്റം ഒരു കിടങ്ങുണ്ടായി. മുത്തച്ഛനോടുകൂടിയും സ്നേഹിതന്മാരോടുകൂടിയും അയാൾ യോജിക്കുന്നില്ല; ഒരാളുടെ നോട്ടത്തിൽ അയാൾ അധികപ്രസംഗി, മറ്റവരുടെ നോട്ടത്തിൽ പഴമക്കാരൻ; രണ്ടുവിധത്തിൽ, വാർദ്ധക്യത്തിന്റെ ഭാഗത്തുനിന്നും യൗവനത്തിന്റെ ഭാഗത്തുനിന്നും, താൻ ഒറ്റപ്പെട്ടിരിക്കുന്നു എന്ന വാസ്തവം അയാൾക്കു ബോധപ്പെട്ടു. അയാൾ മുസെങ് കാപ്പിപ്പീടികയിലേക്കുള്ള പോക്കു നിർത്തി.

മനസ്സിന്റെ അസ്വസ്ഥതയ്ക്കിടയിൽ ജീവിതത്തിന്റെ ചില സഗൗരവഭാവങ്ങളെപ്പറ്റി അയാൾ ഓർമിച്ചിരുന്നില്ല. ജീവിതത്തിന്റെ പരമാർഥസ്ഥിതികൾ തങ്ങളെ വിസ്തരിച്ചുകളയാൻ സമ്മതിക്കില്ല. അവ വേഗത്തിൽ അയാളെ തിക്കിത്തിരക്കി.

ഒരു ദിവസം രാവിലെ ഹോട്ടലുടമസ്ഥൻ മരിയുസ്സിന്റെ മുറിയിൽ വന്നു പറഞ്ഞു: ‘മൊസ്സ്യു കുർഫെരാക് നിങ്ങൾക്കുവേണ്ടി ഇട പറഞ്ഞു.’

‘ഉവ്വു്.’

‘പക്ഷേ, എനിക്കെന്റെ സംഖ്യ കിട്ടണം.’

‘കുർഫെരാക്കോടു് എനിക്കു ചിലതു സംസാരിക്കാൻവേണ്ടി ഇങ്ങോട്ടു വരാൻ പറയൂ.’ മരിയുസു് പറഞ്ഞു.

കുർഫെരാക് വന്നതോടുകൂടി ഹോട്ടലുടമസ്ഥൻ പുറത്തേക്കു പോയി അതേവരെ പറയണമെന്നു തോന്നിയിട്ടില്ലാത്ത ഒരു കാര്യം-ലോകത്തിൽ താൻതനിച്ചേ ഉള്ളൂ; ബന്ധുക്കളായിട്ടാരുമില്ല എന്നു-മരിയുസു് അയാളെ ധരിപ്പിച്ചു.

‘നിങ്ങൾക്ക് എന്തു വരാൻപോകുന്നു?’ കുർഫെരാക് ചോദിച്ചു.

‘എനിക്ക് ലേശമെങ്കിലും അറിഞ്ഞുകൂടാ,’ മരിയുസു് മറുപടി പറഞ്ഞു.

‘നിങ്ങൾ എന്തു ചെയ്വാൻ പോകുന്നു?’

‘എനിക്കറിഞ്ഞുകൂടാ.’

‘കൈയിൽ പണം വല്ലതുമുണ്ടോ?’

‘പതിനഞ്ചു ഫ്രാങ്ക്.’

‘നിങ്ങൾക്കു വല്ലതും കടം വേണമോ?’

‘ഒരിക്കലും വേണ്ടാ.’

‘നിങ്ങൾക്ക് ഉടുപ്പുണ്ടോ?’

‘ഉള്ളതു് ഇതാണു്.’

‘ചെറുതരം ആഭരണങ്ങളുണ്ടോ?’

‘ഒരു ഘടികാരം.’

‘വെള്ളി?’

‘സ്വർണമാണു്; അതിതാ.’

‘പുറംകുപ്പായവും കാലുറയും വിറ്റു നിങ്ങൾക്കു പണമാക്കാൻ തഞ്ചത്തിൽ ഒരു വസ്ത്രവ്യാപാരിയെ ഞാനറിയും.’

‘അതു നന്നായി.’

അപ്പോൾ നിങ്ങൾക്ക് ഒരുകൂട്ടു കാലുറയും ഒരുൾക്കുപ്പായവും ഒരു തൊപ്പിയും മാത്രമേ ഉണ്ടാവൂ.’

‘എന്റെ ബൂട്ടൂസ്സോ?’

എന്തു? നിങ്ങൾ വെറും കാലായി നടക്കുകയോ? എന്തു ധനപുഷ്ടി!’

‘അതു മതി.’

‘നിങ്ങളുടെ ഘടികാരം മേടിക്കാൻ ഒരു ഘടികാരപ്പണിക്കാരനെ ഞാനറിയും.’

‘അതു നന്നായി.’

‘ഇല്ല; നന്നായില്ല. അതു കഴിഞ്ഞാൽ പിന്നെ നിങ്ങളെന്തു ചെയ്യും?’

‘എന്തു വേണം, അത്-എന്നു വെച്ചാൽ മര്യാദയായിട്ടുള്ളതെന്തും.’

‘നിങ്ങൾക്ക് ഇംഗ്ലീഷറിയാമോ?’

‘ഇല്ല.’

‘ജർമൻ അറിയാമോ?’

‘ഇല്ല.’

‘അതു നന്നായില്ല.’

‘എന്തുകൊണ്ടു്?’

‘എന്റെ ഒരു സ്നേഹിതൻ, ഒരു പുസ്തകപ്രസിദ്ധീകരണക്കാരൻ, ഒരുതരം സർവജ്ഞാനനിധിഗ്രന്ഥം തയ്യാറാക്കിവരുന്നുണ്ടു്; അതിലേക്ക് ഇംഗ്ലീഷോ ജർമനോ ഉപന്യാസങ്ങൾ നിങ്ങൾക്കു ഭാഷാന്തരപ്പെടുത്താമായിരുന്നു. അതു നന്നേ സാമ്പാദ്യം കുറഞ്ഞ ഒരു പണിയാണു്; പക്ഷേ, അതുകൊണ്ടു ജീവിച്ചിരിക്കാം.’

‘ഞാൻ ഇംഗ്ലീഷും ജർമനും പഠിക്കും.’

‘അതുവരെ?’

‘അതുവരെ ഞാനെന്റെ ഉടുപ്പുകളും ഘടികാരവുംകൊണ്ടു കഴിച്ചുകൂട്ടും.’

വസ്ത്രവ്യാപാരിക്ക് ആളെയയച്ചു. ആ ഉപേക്ഷിക്കപ്പെട്ട ഉടുപ്പുകൾക്ക് അയാൾ ഇരുപതു് ഫ്രാങ്ക് കൊടുത്തു. അവർ ഘടികാരപ്പണിക്കാരന്റെ അടുക്കലേക്കു പോയി. അയാൾ ആ ഘടികാരം നാല്പത്തഞ്ചു ഫ്രാങ്ക് കൊടുത്തു മേടിച്ചു.

‘തരക്കേടില്ല.’ ഹോട്ടലിലേക്കു മടങ്ങുംവഴിക്കു മരിയുസു് കുർഫെരാക്കോടു പറഞ്ഞു, ‘എന്റെ പതിനഞ്ചു ഫ്രാങ്ക് കൂടിയായാൽ എൺപതു ഫ്രാങ്കായി.

‘ഹോട്ടലിലെ കണക്ക്?’ കുർഫെരാക് ചോദിച്ചു.

‘ഹേ, അതു ഞാൻ മറന്നു.’

ഹോട്ടലുടമസ്ഥൻ കണക്കു കൊടുത്തു; അതു് ആ നിന്നനില്പിൽ കൊടുത്തു തീർക്കണം. അതു് എഴുപതു ഫ്രാങ്കോളമായി.

‘എന്റെ കൈയിൽ ഇനി പത്തു ഫ്രാങ്ക് ബാക്കിയുണ്ടു്.’

‘മണ്ണാങ്കട്ട,’ കുർഫെരാക് ഉച്ചത്തിൽ പറഞ്ഞു. ഇംഗ്ലീഷ് പഠിക്കുന്നതോടുകൂടി നിങ്ങൾ അഞ്ചു ഫ്രാങ്ക് തിന്നുകഴിക്കും; ജർമൻ പഠിക്കുമ്പോൾ ബാക്കി അഞ്ചും. അതുതന്നെ ഒരു ഭാഷ കുറേ വേഗത്തിൽ വിഴുങ്ങലാണു്; അല്ലെങ്കിൽ, അമ്പതുസൂ നന്നെ പതുക്കെ.’

ഈയിടയ്ക്ക് ആകപ്പാടെ ചുഴിഞ്ഞുനോക്കിയാൽ, ബുദ്ധിമുട്ടിൽപ്പെട്ടവരോടു് അനുകമ്പയുള്ളവളായ മദാം ഗിൽനോർമാൻ ഒടുവിൽ മരിയുസ്സിന്റെ വാസസ്ഥലം കണ്ടുപിടിച്ചു.

ഒരു ദിവസം രാവിലെ, നിയമവിദ്യാലയത്തിൽനിന്നും മടങ്ങിവന്നപ്പോൾ അയാൾ തന്റെ വലിയമ്മയുടെ ഒരു കത്തും അറുപതു പിസ്റ്റളും-എന്നുവെച്ചാൽ ഒരു മുദ്രവെക്കപ്പെട്ട പെട്ടിക്കുള്ളിൽ അറുനൂറു ഫ്രാങ്കിന്റെ സ്വർണനാണ്യം-കാത്തിരിക്കുന്നതായി കണ്ടു.

മരിയുസു് അതിൽ മുപ്പതു ലൂയി അങ്ങോട്ടുതന്നെ തിരിച്ചയച്ചു; കൂടെ ബഹുമാനസൂചകമായ ഒരു കത്തും; അതിൽ അയാൾക്കിപ്പോൾ കഴിഞ്ഞുകൂടാൻ വകകിട്ടിയിട്ടുണ്ടെന്നും മേലാൽ ആവശ്യങ്ങൾക്കെല്ലാം കൈയിൽനിന്നുതന്നെ എടുക്കാനുണ്ടാവുമെന്നും എഴുതിയിരുന്നു. അസ്സമയത്തു് അയാളുടെ പക്കൽ മൂന്നു ഫ്രാങ്ക് ബാക്കിയുണ്ടു്.

ഈ മടക്കിയയയ്ക്കലിനെപ്പറ്റി വലിയമ്മ മുത്തച്ഛനെ ഒന്നും അറിയിച്ചില്ല; അദ്ദേഹം ശുണ്ഠിയെടുത്തെങ്കിലോ എന്നു ഭയപ്പെട്ടു. എന്നല്ല, അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നുവല്ലോ, ‘ആ ചോരകുടിയന്റെ പേർ ഇനി ഞാൻ ഒരിക്കലും കേൾക്കാതിരിക്കട്ടെ!’ എന്നു്.

മരിയുസു് ആ സാങ്ഴാക്കിലെ ഹോട്ടലിൽനിന്നു വിട്ടു. അവിടെ കടത്തിൽപ്പെടുവാൻ അയാൾക്കിഷ്ടമില്ലായിരുന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 3, Part 4; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4.0 International License (CC BY-SA 4.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.