SFNസായാഹ്ന ഫൌണ്ടേഷൻ
images/hugo-19.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
3.3.3
ശാന്തി ഭവിക്കട്ടെ

മരിയൂസു് പൊങ്മേർസി ലോകത്തിലാകപ്പാടെ ഒന്നറിഞ്ഞിട്ടുള്ളതു മദാം ദു് റ്റി.യുടെ സൽക്കാരമുറിയാണു്. ജീവിതത്തെ ഒരുനോക്കു നോക്കിക്കാണുവാൻ അയാൾക്കു കിട്ടിയിരുന്ന ഒരു പഴുതു് അതുമാത്രമാണു്. ഈ പഴുതു മങ്ങിയതായിരുന്നു; ആ നാട്ടുവെളിച്ചത്തിലൂടെ ചൂടിനെക്കാളധികം തണുപ്പാണു് അയാൾക്കു കിട്ടിയിരുന്നത്-പകലിനെക്കാളധികം രാത്രി. ഈ അപരിചിതലോകത്തിൽ കടക്കുമ്പോൾ ആകെ ആഹ്ലാദവും പ്രകാശവുമായിരുന്ന ഈ കുട്ടി വേഗത്തിൽ വ്യസനശീലനായി; എന്നല്ല, ആ പ്രായത്തിനു് ഏറ്റവും വിരുദ്ധമായ മറ്റൊന്ന്-അയാൾ സഗൗരവമായി, ഗംഭീരങ്ങളും അസാധാരണങ്ങളുമായ അത്തരം സത്ത്വങ്ങളാൽ ചുറ്റപ്പെട്ടതുകൊണ്ടു് അവൻ വല്ലാത്ത അമ്പരപ്പോടുകൂടി നാലുപുറവും നോക്കുകയായി. അവനിൽ ഈ അമ്പരപ്പു വർദ്ധിപ്പിക്കുവാൻ സകലവും കൂട്ടുകൂടി. മദാം ദു് റ്റിയുടെ സൽക്കാരമുറിയിൽ മത്താൻ, നോ, ലെവിസ്-ഇതിന്റെ ഉച്ചാരണം ലെവി എന്നായിരുന്നു-കംബിസ്-ഇതിന്റെ ഉച്ചാരണം കംബൈസു് എന്നായിരുന്നു- എന്നിങ്ങനെ പേരുള്ള ചില എണ്ണപ്പെട്ട പ്രഭ്വികൾ ഒത്തുകൂടാറുണ്ടു്. അവരുടെ പ്രായം കൂടിയ മുഖരൂപങ്ങളും വേദപുസ്തകത്തിലെ ഈ പേരുകളുമൊക്കെ ആ കുട്ടി കാണാപ്പാഠം പഠിച്ചുപോന്നിരുന്നു. പഴയ നിയമഗ്രന്ഥത്തോടു് അവന്റെ ഉള്ളിൽവെച്ചു കെട്ടിമറിഞ്ഞു; പച്ചമൂടിയിട്ട ഒരു വിളക്കിന്റെ മങ്ങൽവെളിച്ചത്തു്, ഒരു കെടാറായ അടുപ്പിൻതീയിന്റെ ചുറ്റുമായി, ആ പ്രഭ്വിമാർ, തങ്ങളുടെ കനം പിടിച്ച മുഖഭാവത്തോടും, നരച്ചതോ വെളുത്തതോ ആയ തലമുടിയോടും, കുണ്ഠിതമട്ടുള്ള നിറവിശേഷങ്ങളെ വേർതിരിച്ചറിയുവാൻ വയ്യാതെ മറ്റൊരു ശതാബ്ദത്തിലേക്കു ചേർന്നതായ നീളനുടുപ്പോടുംകൂടി, പ്രാഭവവും ഗൗരവവും കലർന്ന ഓരോ വാക്കുകൾ അപൂർവമായി ചിലപ്പോൾ ഉച്ചരിച്ചുകൊണ്ടിരിക്കെ, ആ കാണുന്നതൊന്നും സ്ത്രീകളല്ല, പത്രിയാർക്കീസ്സുമാരും മന്ത്രിവാദിനികളുമാണെന്ന-ജീവനോടുകൂടിയ ചില സത്ത്വങ്ങളല്ല, ചില പ്രേതങ്ങളാണെന്ന- ബോധത്തോടുകൂടി മരിയുസു് കുട്ടി അവരെ ഭയപ്പെട്ടു തുറിച്ചുനോക്കും.

ഈ പ്രേതങ്ങളോടുകൂടി ആ പഴയ സൽക്കാരമുറിയിലെ പതിവുകാരായ മതാചാര്യന്മാരും, ചില മാന്യപുരുഷന്മാരും ചിലപ്പോൾ ഒന്നിച്ചുകൂടാറുണ്ടു്; മദാം ദു് ബെറിയുടെ കാര്യദർശിയായ മാർക്കി ദു് സസ്സു്....ഷാർൽ ആങ്താങ് എന്ന കള്ളപ്പേരിൽ ഒറ്റപ്രാസപ്പാട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുള്ള വിക്കോന്ത്ദ്വൽ...., വളരെ ചെറുപ്പക്കാരനെങ്കിലും ഒരു നരച്ച തലയും, ആ നിഴൽസ്വരൂപങ്ങളെ പേടിപ്പിക്കുന്ന തുടുപ്പുപട്ടുകൊണ്ടു സ്വർണക്കമ്പിപ്പണിയോടുകൂടി കഴുത്തിടുക്കിയുണ്ടാക്കിയ ഒരുടുപ്പണിഞ്ഞു സുന്ദരിയും ഫലിതക്കാരിയുമായ ഭാര്യയുമുള്ളാളുമായ ദു് ബോ... രാജകുമാരൻ, ഫ്രാൻസിൽ മുഴുവനുംവെച്ചു ശരിയായ മര്യാദയറിയുന്ന മാർക്കി ദ്സ...., സൗമ്യശീലമുള്ള കവിൾത്തടങ്ങളോടുകൂടിയ ദയാവാൻ കൊന്തു് ദാം..., രാജാവിന്റെ മന്ത്രിസഭ എന്നു പേരുള്ള ലാർ ഗ്രന്ഥശാലയുടെ ഒരു തൂണായ ഷെവലിയെ ദു് പൊർത്-ദു് ഗ്വി. ഇങ്ങനെ കഷണ്ടിക്കാരനും, വയസ്സനെന്നതിലധികം പ്രായക്കാരനുമായ മൊസ്സ്യു ദു് പൊർത്-ദ്-ഗ്വി, 1793-ൽ, പതിനാറു വയസ്സുള്ളപ്പോൾ, ദുശ്ശാഠ്യക്കാരനെന്ന നിലയിൽത്തന്നെ അവിടെ എത്തിക്കൂടിയ ഒരെൺപതു വയസ്സുകാരൻ മീർപ്വയിലെ മെത്രാനോടുകൂടിയാണ്-താൻ അവിടെ പെട്ടതു് പട്ടാളക്കാരനായതുകൊണ്ടാണെങ്കിൽ, മറ്റേ ആൾ മതാചാര്യനായതുകൊണ്ടാണ്-തന്നെ ചങ്ങലയ്ക്കിട്ടിരുന്നതെന്നും കഥ പറയാറുണ്ടു്. ഇതു് തൂലോങ്ങിലായിരുന്നു. ഈ രണ്ടുപേർക്കും തടവുകാലത്തെ പണി, പകൽസ്സമയത്തു ശിരസ്സു ഛേദിച്ചുവിട്ടിട്ടുള്ള പുള്ളികളുടെയെല്ലാം തലയും ഉടലും രാത്രിയിൽ പോയി ശേഖരിക്കുകയായിരുന്നു; ഇവർ ആ ചോരയിറ്റുവീഴുന്ന ശവങ്ങളെ പുറത്തേറ്റിക്കൊണ്ടുപോരും; അവരുടെ ചുകന്ന തടവുപുള്ളിയുടുപ്പിൽ കഴുത്തിന്റെ പിൻഭാഗത്തു ചോര കട്ടകുത്തിയിട്ടുണ്ടാവും. അതു് രാവിലെ ഉണങ്ങിയിരിക്കും, രാത്രിയിൽ കുതിർത്തും. ഈ വക ദുഃഖമയങ്ങളായ കഥകൾ മദാം ദു് റ്റി.യുടെ സൽക്കാരമുറിയിൽ ധാരാളം കേൾക്കാം; മരായെ ശപിക്കുന്നതിലുള്ള ശക്തികൊണ്ടു് അവർ ത്രസ്തെയൊ [1] വിനെ സ്തുതിക്കും. കണ്ടുപിടിക്കാൻ വയ്യാത്ത വർഗത്തിന്റെ ചില പ്രതിനിധികൾ അവിടെവെച്ചു ‘ബ്രിഡ്ജ്’ കളിക്കും-മൊസ്സ്യുതിബോർ ദ്യു ഷാലാറും, മൊസ്സ്യു ലമർഷാർങ്ദു് ഗൊമിൻകൂറും, പേർ കേട്ട ധർമപരിഹാസി മൊസ്സ്യു കോർനെ ദെൻകൂറും, നീളം കുറഞ്ഞ കാലുറകളോടും മെലിവു കൂടിയ കാലുറകളോടും കൂടി ദു് ഫെറെതു് എന്ന ജപ്തിയാമീൻ മൊസ്സ്യു ദു് തലിരാങ്ങിനെ കാണാൻ പോകുംവഴിക്കു ചിലപ്പോൾ ആ സൽക്കാരമുറിയിലൂടെ ഒന്നു ലാത്തും. അയാൾ മൊസ്സ്യു ദു് കൊന്ത്ദാർത്ത്വാവിന്റെ നല്ല കാലങ്ങളിൽ അദ്ദേഹത്തിന്റെ ചങ്ങാതിയായിരുന്നു; അരിസ്റ്റോട്ടൽ കാംപസ്പിയുടെ [2] മുൻപിൽ നമസ്കരിക്കുന്നപോലെയല്ലാതെ, അയാളാകട്ടേ ഗ്വിമാറിനെക്കൊണ്ടു് ആനകളിപ്പിച്ചു; അങ്ങനെ, ഒരു ജപ്തിയാമീൻ ഒരു തത്ത്വജ്ഞാനിയോടു പകരംവീട്ടുന്ന കാഴ്ച അയാൾ പുരുഷാന്തരങ്ങൾക്കു കാണിച്ചുകൊടുത്തു. മതാചാര്യന്മാരാണെങ്കിൽ, അബൈഹൽമ ആ കൂട്ടത്തിലുണ്ടായിരുന്നു. ല ഫൂദൃപത്രത്തിന്റെ നടത്തിപ്പിൽ കൂട്ടാളിയായിരുന്ന മൊസ്സ്യു ലരോസു് ആരോടാണോ ‘ഹാ!’ അമ്പതു വയസ്സു പ്രായം ചെല്ലാതെ ആരുണ്ടു്? ചില പൊട്ടന്മാരുണ്ടാവാം. പക്ഷേ?’ എന്നു പറഞ്ഞതു്. അദ്ദേഹംതന്നെ. രാജാവിന്റെ മതോപദേശിയായ ആബെ ലെത്തൂർനെ; ഇതേവരെ കൊന്തോ മെത്രാനോ മന്ത്രിയോ പ്രഭുവോ ആയിട്ടില്ലാത്ത ആളും കുടുക്കെവിടെയോ പൊയ്പോയ ഒരു പഴയ നിലയങ്കി ധരിക്കുന്ന ആളുമായ ആബെ ഫ്രാസിനു; സാങ്-ഴെർമെങ് ദെപ്രെ പള്ളിയിലെ ഉപബോധകനായ ആബെ കെറവനാങ്; പിന്നീടു് പോപ്പിന്റെ പ്രതിനിധി, അന്നു മൊസ്സ്യു മാർച്ചി; നീണ്ടു കുണ്ഠിതഭാവമുള്ള മൂക്കോടുകൂടിയ ആ പിന്നീടു് കർദിനാലായ നിസിബി പ്രധാനമെത്രാൻ; പാപ്പസ്ഥാനത്തിലെ ഏഴു പ്രധാനഗുമസ്തന്മാരിൽ ഒരാളും സ്വർഗവകുപ്പിലേക്കുള്ള ‘അപേക്ഷകളുടെ മേലധികാരി’ എന്നു് ഏതാണ്ടു് പറയാവുന്നാളുമായ പൽമിയെരി മതാചാര്യൻ മൊസ്സ്യു ദ്ലലുസേർൻ, മൊസ്സ്യു ദു് ക്ല... എന്നീ രണ്ടു കർദിനാൽമാർ. ആദ്യത്തെ ആൾ ഒരെഴുത്തുകാരനാണു്; കുറെ കൊല്ലം കഴിഞ്ഞാൽ കേൻസെർവാതെ പത്രത്തിൽ ഷാതൊബ്രിയാങ്ങിന്റെ അടുത്തുതന്നെ ഒപ്പിട്ട ലേഖനങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ബഹുമതി കിട്ടാനിരിക്കുന്ന ഭാഗ്യവാനും, രണ്ടാമതു പറഞ്ഞ കർദിനാൽ ക്ല...ലെ പ്രധാന മെത്രാനും യുദ്ധക്കപ്പലുകളേയും കരയുദ്ധത്തേയും സംബന്ധിച്ചുള്ള പ്രധാനമന്ത്രിയായ തന്റെ മരുമകനെ കാണാൻ പലപ്പോഴും പാരിസ്സിലേക്കു പോകാറുള്ളാളുമാണു്. ഈ കർദിനാൽ ക്ല... ഒരു നേരംപോക്കുകാരനായ മുണ്ടനാണു്; അയാൾ മേല്പോട്ടു ചുരുക്കിവെച്ച നിലയങ്കിയുടെ ചുവട്ടിൽ തന്റെ ചുകന്ന കീഴ്ക്കാലുറ കാണിച്ചുകൊണ്ടിരിക്കും; അയാൾക്കുള്ള വിശേഷതകൾ സർവജ്ഞാനനിധി എന്ന മഹാഗ്രന്ഥത്തോടുള്ള വെറുപ്പും ‘രണ്ടുംകെട്ട’ നിലയിലുള്ള ബില്ലിയേർഡ് കളിക്കലുമാണു്; ഹൊത്തേൽ ദു് ക്ല-അന്നു നിന്നിരുന്ന രുമ....യിലൂടെ വൈകുന്നേരം നടന്നുപോകുന്നവർ പന്തുകൾ ചെന്നടിക്കുന്ന ഒച്ചയും തന്റെ എതിരാളിയായ മൊസ്സ്യു കൊതിരയോടു-മെത്രാൻ കരിസ്തിന്റെ ഭാഗത്തായിരിക്കും-നോക്കൂ. ഞാൻ ‘കാനനെ’ [3] ടുത്തു് എന്നു് ഉറക്കെപ്പറയുന്ന കർദിനാലിന്റെ തുളഞ്ഞുകേറുന്ന ശബ്ദവും കേൾക്കാൻ നില്ക്കും. കർദിനാൽ ദു് ക്ല...യെ മദാം ദു് റ്റി.യുടെ വീട്ടിലേക്കു ആദ്യം കൂട്ടിക്കൊണ്ടു ചെന്നതു് അദ്ദേഹത്തിന്റെ പരമസുഹൃത്തും സെൻലിയിലെ മെത്രാനുമായ മൊസ്സ്യു ദു് രൊക്ലോറാണു്. മൊസ്സ്യു ദു് രോക്ലോർ തന്റെ ഉയർന്ന ശരീരംകൊണ്ടും, പണ്ഡിതസഭായോഗത്തിലെ ചുറുചുറുക്കുകൊണ്ടും പേരെടുത്താളാണു്; പണ്ഡിതയോഗം കൂടാറുണ്ടായിരുന്ന ഗ്രന്ഥശാലയുടെ അടുത്ത മുറിയിലെ ചില്ലുവാതിലിലൂടെ നോക്കുന്ന ഉൽക്കണ്ഠിതന്മാർക്ക്, എല്ലാ ചൊവ്വാഴ്ചയും സാലിയിലെ പണ്ടത്തെ മെത്രാൻ പുതുതായി പൊടിയിട്ടു്, ഊതക്കാലുറയോടുകൂടി, വാതില്ക്കലേക്കു പുറംതിരിഞ്ഞു, സാധാരണയായി നീണ്ടു നിവർന്നു, ശരിക്കു തന്റെ ചെറിയ കഴുത്തുപട്ട മറ്റുള്ളവരെ നല്ലവണ്ണം കാണിക്കുവാൻവേണ്ടി നില്ക്കുന്നതു കാണാം. പള്ളിപ്രവൃത്തിക്കാരെന്നപോലെതന്നെ രാജസേവകന്മാർകൂടിയായ ഈ മതാചാര്യന്മാരെല്ലാം കൂടി റ്റി.യുടെ സൽക്കാര മുറിയുടെ പ്രാഭവത്തിനു കനം കൂട്ടിയിരുന്നു; ആ സഗൗരവത്വത്തെ ഫ്രാൻസിലെ അഞ്ചു മഹാപ്രഭുക്കന്മാർ വർദ്ധിപ്പിച്ചു-മാർക്കി ദു് വിബ... മാർക്കി ദു് താൽ.... മാർക്കി ദു് ഹെർബ്വ....., വ്ക്കൊന്തെ ദാം...., ദ്യുക് ദു് വൽ... ഈ ദ്യുക് ഫ്രാൻസിൽ നിന്നപ്പുറത്തു മൊങ്... എന്ന പ്രദേശത്തു വാഴുന്ന ഒരു രാജാവാണെങ്കിലും ഫ്രാൻസിനേയും ഫ്രാൻസിലെ പ്രഭുക്കന്മാരേയും പറ്റി വളരെ വലിയ ഒരഭിപ്രായമുള്ളാളാണു്. അദ്ദേഹമാണു് ഒരിക്കൽ ഇങ്ങനെ പറഞ്ഞതു്: ‘കർദിനാൽമാർ റോമിലെ ഫ്രാൻസിലുള്ള പ്രഭുക്കന്മാരാണു്; പ്രഭുക്കന്മാർ ഇംഗ്ലണ്ടിലെ ഫ്രാൻസിലുള്ള നാടുവാഴികളുമാണു്.’ അത്രമാത്രമല്ല, ഈ നൂറ്റാണ്ടിൽ എവിടെയും ഭരണപരിവർത്തനമുണ്ടായേ കഴിയൂ എന്നുള്ളതുകൊണ്ടു്, ഈ നാടൻ സൽക്കാരമുറി, ഞങ്ങൾ പറഞ്ഞതുപോലെ, ഒരു നാടുവാഴിയാൽ ഭരിക്കപ്പെട്ടു. മൊസ്സ്യു ഗിൽനോർമാൻ അവിടെ രാജ്യഭരണം ചെയ്തു.

പാരിസ്സിലെ വെള്ളസ്സമുദായത്തിന്റെ സത്തും സാരവും ഇവിടെയാണു്. പ്രാമാണ്യങ്ങളെയെല്ലാം രാജകീയകക്ഷിക്കാരുടെ പ്രാമാണ്യങ്ങളെക്കൂടി, ഇവിടെ തളച്ചിടുന്നു. പ്രസിദ്ധിയിൽ എപ്പോഴും അരാജകത്വത്തിന്റെ ഒരു വാലുണ്ടു്. ഷതൊബ്രിയാങ് ഇവിടെയ്ക്കു കടന്നുവന്നിരുന്നുവെങ്കിൽ, പെർദ്യുഷീൻ എത്തിയാലത്തെ ഒരു മട്ടുണ്ടാക്കും. എന്നിട്ടും, സർവരും പരിഹസിക്കുന്ന ചിലർക്ക് ആരും വിരോധം പറയാത്തതുകൊണ്ടു് അവിടെ കടന്നുകൂടാൻ പറ്റിയിട്ടുണ്ടു്... പറഞ്ഞ വിധം കേട്ടുകൊള്ളാമെന്ന കരാറിന്മേൽ കൊന്തെ ബു...വിനെ അങ്ങോട്ടു കടത്തിവിടുകയുണ്ടായി.

ഇന്നത്തെ ‘പ്രമാണി’ സൽക്കാരമുറികൾക്ക് ഇവയുടെ യാതൊരു ഛായയുമില്ല. ഇപ്പോഴും സാങ്ഴെർമാങ് പ്രദേശത്തിനു് ഒരു കിഴവത്തമുണ്ടു്. ഇന്നത്തെ രാജകീയകക്ഷിക്കാർ ജനസംഘത്തലവന്മാരാണ്-അവരുടെ ഗുണത്തിനായി ഇതു ഞങ്ങൾ രേഖപ്പെടുത്തട്ടെ.

മദാം ദു് റ്റി.യുടെ വീട്ടിലെ വിരുന്നുകാർ മേലേക്കിടയിലുള്ളവരാണു്; വലിയ മര്യാദനാട്യത്തിനുള്ളിലെ അവരുടെ മട്ടു കൊള്ളാവുന്നതും അന്തസ്സു കൂടിയതുമാണു്. സംസ്കരിക്കപ്പെട്ടതും എന്നാൽ ജീവൻ പോയിട്ടില്ലാത്തതുമായ പണ്ടത്തെ സമ്പ്രദായത്തിന്-എല്ലാത്തരം അകൃത്രിമപരിഷ്കാരത്തിനും-അവിടെ കടന്നു ചെല്ലുവാൻ വിരോധമില്ല. ഈ സമ്പ്രദായത്തിന്റെ ചില ഭാഗങ്ങളെല്ലാം, വിശേഷിച്ചും ഭാഷയെ സംബന്ധിച്ചവ, നമുക്കു കമ്പമായി തോന്നും. അവയെപ്പറ്റി നല്ല വിവരമില്ലാത്തവർ അവിടെ കേൾക്കുന്ന വെറും പഴമവാക്കുകളെ ദേശ്യപദങ്ങളെന്നു കരുതിയേക്കും. മദാം ല ജെനറൽ എന്നു് ഒരു സ്ത്രീയെ വിളിച്ചിരുന്നു. മദാം ല കേർണൽ എന്നതും ഇല്ലാതായിട്ടില്ല. നിശ്ചയമായും ദുഷെസു് ദു് ലോഗുവിന്റേയും ദു് ഷെവ്രെസ്സിന്റേയും ഓർമയിൽ, അതിസുന്ദരിയായിരുന്ന മദാം ദു് ലെയൊവിനു രാജകുമാരി എന്നതിനെക്കാൾ ഈ സ്ഥാനമായിരുന്നു ഇഷ്ടം. മാർക്കിസു് ദു് ക്രെക്കിയേയും മദാം ല കേർണൽ എന്നായി പറയാറു്.

ഈ ചെറിയ പ്രമാണിക്കൂട്ടമാണു് രാജാവിനെ ഗൂഢമായി കണ്ടു സംസാരിക്കുമ്പോൾ രാജാവേ എന്നു സംബോധനം ചെയ്യുന്ന സമ്പ്രദായം തുലെരി രാജധാനിയിൽ കണ്ടുപിടിച്ചതു്; തിരുമനസ്സുകൊണ്ടു് എന്ന വാക്ക് ഒരിക്കലും ഉപയോഗിയ്ക്കാതായി. തിരുമനസ്സുകൊണ്ടു് എന്നതു് ‘ആ അധികപ്രസംഗി അശുദ്ധിപ്പെടുത്തി’ക്കളഞ്ഞു.

മനുഷ്യരും അവരുടെ പ്രവൃത്തികളും ഇവിടെ വിചാരണയ്ക്കു വരും. ആ വിധിന്യായകർത്താക്കളെ ഏതൊരു കാലവിശേഷമാണോ തന്നെ മനസ്സിലാക്കിയേ കഴിയൂ എന്നുള്ള നിർബന്ധത്തിൽനിന്നു വിടുത്തിക്കൊടുത്തതു്, ആ കാലത്തെ അവർ പുച്ഛിച്ചു. അവർ അമ്പരപ്പോടുകൂടി അന്യോന്യം ഇണനിന്നു. അവർ തങ്ങൾക്കുള്ള അറിവിൻശകലത്തെ അന്യോന്യം പറഞ്ഞുകൊടുത്തു. എപിമെനിഡ്സിന്ന് [4] മെത്തുസേല [5] ഓരോ വിവരം പറഞ്ഞുകൊടുത്തു. കാര്യഗതി ഇന്നതെന്നു ചെകിടുപൊട്ടൻ കണ്ണുപൊട്ടനെ ധരിപ്പിച്ചു. കൊബ്ലെൻസു് യുദ്ധത്തിനു ശേഷമുള്ളതൊന്നും ഉണ്ടായിട്ടേ ഇല്ലെന്നു് അവർ നിശ്ചയിച്ചു. പതിനെട്ടാമൻ ലൂയി ഈശ്വരാനുകൂല്യം കൊണ്ടു് രാജ്യഭരണത്തിലേർപ്പെട്ടിട്ടു് അങ്ങനെ ഇരുപത്തഞ്ചു കൊല്ലമായോ അങ്ങനെതന്നെ ഭരണപരിവർത്തനത്തിൽ ഓടിപ്പോയവരും അവകാശവഴിക്കു പ്രായംചെന്നു് ഇരുപതിരുപത്തഞ്ചു വയസ്സു കഴിഞ്ഞവരായി.

എല്ലാം ഭംഗിയായി; ആർക്കും പ്രായമേറിയിട്ടില്ല; പ്രസംഗം ഒരു ശ്വാസത്തോളം തന്നെ ഇല്ലായിരുന്നു. സൽക്കാരമുറികളോടു യോജിച്ചു വർത്തമാനപത്രങ്ങളും ഒരു ഞങ്ങണപ്പുല്ലായിത്തീർന്നു. ചില ചെറുപ്പക്കാരുണ്ടായിരുന്നു; പക്ഷേ, അവർ മരിച്ചപോലെയേ ഉള്ളു. ഈ തികച്ചും പഴകിപ്പോയ സത്ത്വങ്ങൾക്കു സാഹായത്തിനു് അതേ നിലയ്ക്കുള്ള ഭൃത്യവർഗവുമുണ്ടു്.

അവർക്കെല്ലാവർക്കും അനവധിക്കാലമായി ജീവിച്ചുപോന്നാലത്തെ ഒരു മട്ടുണ്ടു്; അവർ ശവക്കുഴിയോടു മനഃപൂർവം മല്ലിട്ടുനില്ക്കുകയാണെന്നു തോന്നും. നിഘണ്ടുവിലൊക്കെക്കൂടി ഒരു വാക്കേ ഉള്ളൂ എന്നു തോന്നും-പഴമക്കാരൻ; തഞ്ചത്തിൽ നില്ക്കുക-അതാണു് കാര്യം. വാസ്തവത്തിൽ ഈ വന്ദ്യജനങ്ങളുടെ അഭിപ്രായത്തിൽ സുഗന്ധദ്രവ്യങ്ങൾ വ്യാപിച്ചിരുന്നു; അവർ പറയുന്നതിലൊക്കെ അതിന്റെ വാസനയുണ്ടു്. സുഗന്ധദ്രവ്യമിട്ടുണക്കിയെടുത്ത ഒരു സംഘമായിരുന്നു അതു്. എജമാനന്മാരിലെല്ലാം സുഗന്ധദ്രവ്യം നിറച്ചിരുന്നു; ഭൃത്യന്മാരിലെല്ലാം വൈക്കോലും.

പണ്ടു ചാടിപ്പോയി ഒരു കാശുമില്ലാതായി ഒരൊറ്റ പെണ്ണു കൂടെയുള്ള ഒരു കൊള്ളാവുന്ന കിഴവിപ്രഭ്വി മാത്രം ഇടയ്ക്കിടയ്ക്കു പറയും; ‘എന്റെ ആളുകൾ.’

ഇവരെല്ലാംകൂടി റ്റി.യുടെ സൽക്കാരമുറിയിൽ എന്തു ചെയ്തു? അവർ മറുകണ്ടം ചാടി.

മറുകണ്ടം ചാടുക; ഈ വാക്ക് എന്തിനെ കാണിക്കുന്നുവോ അതു തീരെ ഇല്ലാതായിട്ടില്ലെങ്കിലും, ഈ വാക്കു പറഞ്ഞാൽ ഇന്നു് ഒരർഥവുമില്ല. ഞങ്ങൾ വിവരിക്കാം.

മറുകണ്ടം ചാടുക അപ്പുറത്താവുകയാണു്. സിംഹാസനത്തിന്റെ പേരും പറഞ്ഞു ചെങ്കോലിനെ എതിർക്കുക; തിരുവത്താഴമേശയുടെ പേരിൽ സഭാധ്യക്ഷകിരീടത്തെ എതിർക്കുക; വലിച്ചുകൊണ്ടുപോകുന്നതെന്തിനെയോ അതിനെ ദ്രോഹിക്കുക; ചവിട്ടടിപ്പാടുകളിൽ ചവിട്ടുക; മതദ്രോഹികൾക്കു കിട്ടിയിട്ടുള്ള വെപ്പു പണിയുടെ തോതനുസരിച്ചു വിറകുചുള്ളിക്കെട്ടിനെ കുത്തിച്ചതയ്ക്കുക; ബിംബാരാധനയുടെ ശകലത്തെപ്പിടിച്ചു ബിംബത്തെ ശകാരിക്കുക; ബഹുമാനത്തിന്റെ ആധിക്യംകൊണ്ടു് അവമാനിക്കുക; പോപ്പു് തികച്ചും പോപ്പായിട്ടില്ലെന്നും, രാജാവു വേണ്ടവിധം രാജാവായിട്ടില്ലെന്നും. രാത്രിക്കു വെളിച്ചം കൂടുന്നു എന്നും കണ്ടുപിടിക്കുക; വെളുപ്പിനുവേണ്ടി ചന്ദ്രകാന്തക്കല്ലിനോടും മഞ്ഞിനോടും അരയന്നത്തോടും വെള്ളാമ്പലോടും മുകർ വീർപ്പിക്കുക; ശത്രുതയിൽ കടക്കുമാറു് എന്തെങ്കിലും ഒന്നിന്റെ ഭാഗം പിടിക്കുക; എതിരാവാൻ മാത്രം അനുകൂലമാവുക.

രാജത്വപുനഃസ്ഥാപകനായ മൊസ്സ്യു ദു് വില്ലെലിന്റെ വരവോടുകൂടി, 1814-ൽ ആരംഭിച്ച് 1820-ന്നടുത്തുവെച്ചവസാനിച്ച ആ കാൽമണിക്കൂറിനു സമമായി യാതൊന്നും ചരിത്രത്തിലില്ല. ഈ ആറു കൊല്ലം ഒരസാധാരണനിമിഷമായിരുന്നു. ഒരേ ഒരു സമയത്തുതന്നെ തെളിവുള്ളതും ഇരുണ്ടതും, പുഞ്ചിരിക്കൊണ്ടതും മുകർവീർത്തതും, പ്രഭാതത്തിലുള്ള പ്രകാശത്താലെന്നപോലെ പ്രകാശമാനവും അപ്പോൾത്തന്നെ ആകാശാന്തത്തിൽ നിറഞ്ഞുനില്ക്കുന്നതും പതുക്കെ ഭൂതകാലത്തിലേക്കിരുത്തുന്നതുമായ മഹാവിപത്തുകളുടെ നിഴല്പാടുകളാൽ തികച്ചും മൂടപ്പെട്ടതുമായ ഒരു നിമിഷം. ആ വെളിച്ചത്തിന്റേയും ആ നിഴലിന്റേയും ഉള്ളിൽ പുതിയതും പഴയതും, നേരമ്പോക്കുള്ളതും വ്യസനമയവും, പ്രായം കുറഞ്ഞതും പ്രായം കൂടിയതുമായ ഒരു ചെറിയ മുഴുവൻലോകം കണ്ണും തിരുമ്മിക്കൊണ്ടു നിന്നിരുന്നു; ഉണർന്നെഴുന്നേല്ക്കലിനു തിരിച്ചുവരവിനെപ്പോലെ സദൃശമായ മറ്റൊന്നില്ല. ഫ്രാൻസിനെ മുഷിച്ചലോടുകൂടി കരുതുന്നതും ഫ്രാൻസു് അങ്ങോട്ടു് കപടഭക്തിയോടുകൂടി കരുതിപ്പോരുന്നതുമായ ഒരുകൂട്ടം; മടങ്ങിയെത്തിയ പ്രഭുക്കന്മാരും പ്രേതങ്ങളുമായ മുതുമുത്തൻ ഊമന്മാർ; ആദ്യം പറഞ്ഞവരാകട്ടേ-എല്ലാറ്റിനു മുൻപിലും മിഴിച്ചുനില്ക്കുന്ന ചിലർ-ഫ്രാൻസിൽ എത്തിയതുകൊണ്ടു് പുഞ്ചിരിക്കൊള്ളുകയും എന്നാൽ അപ്പോൾത്തന്നെ കരയുകയും, തങ്ങളുടെ രാജ്യത്തെ ഒരിക്കൽക്കൂടി കാണാറായതിൽ സന്തോഷിക്കയും തങ്ങളുടെ രാജവാഴ്ചയെ കാണാത്തതുകൊണ്ടു നിരാശരാവുകയും ചെയ്യുന്ന ധീരന്മാരും പ്രാമാണികളുമായ മാന്യന്മാർ; സാമ്രാജ്യത്തിലെ പ്രഭുക്കന്മാരെ, അതായതു വാളിന്റെ കാലത്തിലെ പ്രഭുക്കന്മാരെ, പുച്ഛിക്കുന്ന കുരിശുയുദ്ധകാലത്തിലെ പ്രഭുക്കന്മാർ, ചരിത്രത്തിന്റെ ഗന്ധംപോലുമില്ലാതായ ചരിത്രപ്രസിദ്ധന്മാരുടെ വർഗക്കാർ; നെപ്പോളിയന്റെ കൂട്ടുകാരെ അധിക്ഷേപിക്കുന്ന ഷാർലിമാന്റെ കൂട്ടുകാരുടെ സന്തതികൾ. ഞങ്ങൾ ഇപ്പോൾത്തന്നെ പറഞ്ഞതുപോലെ, വാളുകൾ ആ അധിക്ഷേപത്തിനു പകരം ചോദിച്ചു; ഫോന്തെനോ യുദ്ധത്തിലെ വാൾ പരിഹാസയോഗ്യവും തുരുമ്പുപിടിച്ച ഒരിരിമ്പിൻകഷ്ണം മാത്രവുമായി; മാറെൻഗോ യുദ്ധത്തിലെ വാൾ അറപ്പു തോന്നിക്കുന്നതും ഒരു ചുരിക മാത്രവുമായിത്തീർന്നു. പണ്ടത്തെ കാലങ്ങൾ ഇന്നലെയെ ഗണിക്കാതായി. മഹത്തായതിനെപ്പറ്റി ആളുകൾക്കു ഒരു വിലയും തോന്നാതായി. ബോനാപ്പാർത്ത്ഷപെൻ എന്നു പേരായ ഒരാൾ ഉണ്ടായിരുന്നു. ഈയൊരു സമുദായം ഇന്നില്ല. ഞങ്ങൾ ഒന്നുകൂടിപ്പറയുന്നു, അതിന്റെ ഒരു ഭാഗവും ഇന്നില്ല. അതിന്നുള്ളിൽനിന്നു് ഇടയ്ക്കൊന്നിനെ പെറുക്കിയെടുത്തു് അതിനെ ആലോചനയിൽ വെച്ചു ഞങ്ങൾ വീണ്ടും ജീവിക്കാൻ നോക്കുമ്പോൾ, അത്ര പ്രളയത്തിനു മുൻപിലത്തെ ലോകത്തെപ്പോലെ അത്രമേൽ അസാധാരണമായിപ്പോകുന്നു. എന്തുകൊണ്ടെന്നാൽ, പറഞ്ഞുവരുമ്പോൾ, അതും വാസ്തവത്തിൽ ഒരു പ്രളയത്തിന്നുള്ളിൽ ആണ്ടുപോയിരിക്കുന്നു. രണ്ടു ഭരണപരിവർത്തനങ്ങൾക്കിടയിൽ അതും മറഞ്ഞുപോയി. എന്തു തിരമാലകളാണു് വിചാരങ്ങൾ! എന്തിനെയെല്ലാം നശിപ്പിക്കുകയും കുഴിച്ചുമൂടുകയും ചെയ്യാൻവേണ്ടിയാണോ ഉണ്ടായതു് അതിനെയെല്ലാം അവ എത്ര ക്ഷണത്തിൽ മറച്ചുകളയുന്നു; എത്ര ജാഗ്രതയോടുകൂടി അവ ഭയങ്കരങ്ങളായ പാതാളങ്ങളെ സൃഷ്ടിക്കുന്നു.

വോൾത്തെയറെക്കാളധികം മൊസ്സയു മർത്തെങ്വിലിന്നു [6] ഫലിതമുണ്ടായിത്തീർന്ന ആ സുദൂരവും നിഷ്കപടവുമായ നാളിലെ സല്ക്കാരമുറികളുടെ മുഖാകൃതി ഇങ്ങനെയായിരുന്നു.

ആ സൽക്കാരമുറികൾക്കു സ്വന്തമായി ഒരു സാഹിത്യവും രാജ്യഭരണയുക്തിയുമുണ്ടു്. അവ ഫിയെവെയൽ [7] വിശ്വസിച്ചു. മൊസ്സ്യു അഗിയെ [8] അവയിലേക്കുള്ള നിയമങ്ങളെ വ്യവസ്ഥപ്പെടുത്തി. മലകെ പാതാറിലുള്ള പഴയ പുസ്തകവ്യാപാരിയും ഗ്രന്ഥപ്രസാധകനുമായ മൊസ്സ്യു കെൽനെയെ അവ വ്യാഖ്യാനിച്ചു. നെപ്പോളിയൻ അവയ്ക്കു തികച്ചും കോർസിക്കക്കാരൻ രാക്ഷസനായിരുന്നു. രാജസൈന്യത്തിലെ ഉപസേനാധിപനായിരുന്ന മാർക്കി ദു് ബോനാപ്പാർത്തിനെ പിന്നീടു ചരിത്രത്തിൽ പ്രവേശിപ്പിച്ചതു് അന്നത്തെ കാലസ്ഥിതിക്കു കൊടുത്ത ഒരനുവാദമാണു്.

ഈ സൽക്കാരമുറികൾ സ്വന്തം പരിശുദ്ധിയെ അധികകാലം നിലനിർത്തിപ്പോന്നില്ല. 1818-ന്റെ ആരംഭത്തോടുകൂടി അവയ്ക്കിടയിൽ നൂതനോപദേശികൾ പുറപ്പെടാൻ തുടങ്ങി-സ്വസ്ഥത കെടുത്തുന്ന നിഴലുകൾ. അവരുടെ സമ്പ്രദായം രാജകീയകക്ഷിക്കാരാകയും അങ്ങനെയായതിനു ഞായം പറയുകയുമാണു്. മറുകണ്ടം ചാടിയവർ എന്തെന്നില്ലാത്ത അഭിമാനം കാണിച്ചിരുന്നേടത്തു നൂതനോപദേശികൾ ലജ്ജ ഭാവിച്ചു. അവർക്കു രസികത്തമുണ്ടു്; അവർക്കു മിണ്ടാതിരിക്കാൻ കഴിയും; അവരുടെ രാജ്യഭരണസിദ്ധാന്തത്തിനുള്ളിൽ വേണ്ടവിധം ദുരഹങ്കാരം നിറഞ്ഞിരുന്നു, അവർ ജയിക്കേണ്ടതാണു്. വെള്ളക്കഴുത്തുകെട്ടുകളുടേയും കുറുക്കിക്കുടുക്കിട്ട പുറംകുപ്പായങ്ങളുടേയും കാര്യത്തിൽ ആണ്ടുമുങ്ങുവാൻ അവർ നിശ്ചയിച്ചു; അതു പ്രയോജനകരവുമായിരുന്നു. നൂതനോപദേശകക്ഷിയ്ക്കു പിണഞ്ഞ അബദ്ധം, അല്ലെങ്കിൽ ആപത്തു്, അവർ പ്രായംചെന്ന ചെറുപ്പക്കാരെ സൃഷ്ടിച്ചു എന്നതാണു്. അവർ അറിവുള്ളവരുടെ നാട്യം നടിച്ചു. കവിഞ്ഞതും കൂട്ടില്ലാത്തതുമായ മൂലതത്ത്വത്തിന്മേൽ ഒരു ശാന്തമായ അധികാരശക്തിയെ വെച്ചുപിടിപ്പിക്കാമെന്നു് അവർ മനോരാജ്യം വിചാരിച്ചു. നശിപ്പിക്കുന്നതായ പരിഷ്കാരേച്ഛയോടു പഴമയെ പിൻതാങ്ങുന്ന പരിഷ്കാരേച്ഛയെ അവർ ചിലപ്പോൾ, അസാധാരണമായ ബുദ്ധിവൈഭവത്തോടുകൂടിത്തന്നെ, നേരിടുവിച്ചു. അവർ പറകയുണ്ടായത്രേ. ‘രാജത്വവാദത്തോടു നാം നന്ദി പറയുക! അതു് ഒന്നിലധികം ഗുണം ചെയ്തിട്ടുണ്ടു്. അതു പഴമയെ, പൂജയെ, മതത്തെ, ബഹുമാനത്തെ, വീണ്ടുകൊണ്ടുവന്നു. അതു വിശ്വസിക്കാവുന്നതും ധൈര്യമുള്ളതും ദാക്ഷിണ്യത്തോടുകൂടിയതും സ്നേഹിക്കുന്നതും ഭക്തിയേറിയതുമാണു്. ജനസമുദായത്തിന്റെ പുതിയ അന്തസ്സുകളോടുകൂടി രാജവാഴ്ചയുടെ ലൗകികങ്ങളായ അന്തസ്സുകളെ അതു, പശ്ചാത്താപത്തോടുകൂടിയാണെങ്കിലും, കൂട്ടിയിണക്കി. അതിന്റെ തെറ്റു് അതു ഭരണപരിവർത്തനത്തെ, സാമ്രാജ്യത്തെ, മാഹാത്മ്യത്തെ, സ്വാതന്ത്ര്യത്തെ, നൂതനവിചാരങ്ങളെ, ചെറുപ്പക്കാരെ, കാലത്തെ, മനസ്സിലാക്കിയില്ല എന്നതാണു് നമ്മെസ്സംബന്ധിച്ചേടത്തോളം അതു കാണിച്ച ഈ തെറ്റ്-ഇതു നമ്മൾ അവരോടും ചിലപ്പോൾ പ്രവർത്തിച്ചിട്ടില്ലേ? നമ്മൾ എന്തൊന്നിന്റെ സന്തതികളാണോ ആ ഭരണ പരിവർത്തനം എല്ലാ കാര്യത്തിലും വേണം ബുദ്ധിയുപയോഗിക്കുക. രാജത്വവാദത്തെ എതിർക്കുന്നതു പരിഷ്കാരേച്ഛയെ തെറ്റി വ്യാഖ്യാനിക്കലാണു്. എന്തബദ്ധം! എന്നല്ല, എന്തന്ധത! ഭരണപരിവർത്തനകാലത്തിലെ ഫ്രാൻസിനു പണ്ടേയ്ക്കു പണ്ടുള്ള ഫ്രാൻസിനോട്- എന്നുവെച്ചാൽ അതിന്റെ അമ്മയോടു്, അതിനോടുതന്നെ-ബഹുമാനം പോരാ. സെപ്തംബർ 5-ആം തിയ്യതിക്കു [9] ശേഷം രാജവാഴ്ചക്കാലത്തിലെ പ്രഭുസമുദായത്തോടുണ്ടായ പെരുമാറ്റം, ജൂലായ് 8-ആം തിയ്യതിക്കു [10] ശേഷം സാമ്രാജ്യവാഴ്ചക്കാലത്തിലെ പ്രഭുസമുദായത്തോടു് എങ്ങനെയായിരുന്നുവോ അങ്ങനെയായി. അവർ ചക്രവർത്തിക്കൊടുക്കൂറയോടു് അനീതികാണിച്ചു; നമ്മൾ രാജാവിന്റെ കൊടിക്കൂറയോടും. എന്തെങ്കിലും ഒന്നിനെ നമുക്ക് എപ്പോഴും നാടുകടത്തണമെന്നുണ്ടെന്നു് തോന്നുന്നു! പതിന്നാലാമൻ ലൂയിയുടെ കീരിടത്തിന്റെ പൂച്ചു കളഞ്ഞതുകൊണ്ടു, നാലാമൻ ആങ്റിയുടെ കവചം ചുരണ്ടിയതുകൊണ്ടു, നമുക്കെന്തു പ്രയോജനമുണ്ടായി? യേനയിലെ പാലത്തിന്മേൽ നിന്നു് N എന്ന അക്ഷരം [11] മാച്ചതിൽ നമ്മൾ മൊസ്സ്യു ദു് വൊബ്ലാനെ പരിഹസിക്കുന്നു; അയാൾ എന്താണു് ചെയ്തതു? നമ്മൾ എന്താണു് ചെയ്യുന്നതു? മറൻഗോയുദ്ധംപോലെതന്നെ, ബൂവിൻയുദ്ധവും നമ്മുടെയാണു്. N അടയാളംപോലെതന്നെ, ഫ്ളൂർദ ലീയും നമ്മുടെയാണു്. അതു നമ്മുടെ പൂർവസ്വത്താണു്. നമ്മൾ അതെന്തിനു കുറയ്ക്കുന്നു? ഇന്നത്തെ നമ്മുടെ രാജ്യത്തെ വിടാൻ പാടില്ലാത്തതുപോലെതന്നെ പണ്ടത്തെ നമ്മുടെ രാജ്യത്തെ നമുക്കു വിട്ടുകൂടാ. ചരിത്രത്തെ മുഴുവനും നമുക്കെന്തുകൊണ്ടു സ്വീകരിച്ചുകൂടാ? ഫ്രാൻസിനെ മുഴുവനും നമുക്കെന്തുകൊണ്ടു് സ്നേഹിച്ചുകൂടാ?’

ഇങ്ങനെയാണു് നൂതനോപദേശികൾ രാജത്വവാദത്തെ ഗുണദോഷവിവേചനം ചെയ്തതും രക്ഷപ്പെടുത്തിയതും; ഗുണദോഷവിവേചനത്തിൽ അതു മുഖം വീർപ്പിച്ചു; രക്ഷപ്പെടുത്തലിൽ അതു ശുണ്ഠിയെടുത്തു.

മറുകണ്ടംചാടിയവർ രാജത്വവാദത്തിന്റെ ആദ്യഭാഗത്തെ കാണിക്കുന്നു, മറ്റവർ പിന്നത്തേയും. സാമർഥ്യം ശ്രദ്ധയെ പിന്തുടരുന്നു. ഈ വിവരണംകൊണ്ടു ഞങ്ങൾ തൃപ്തിപ്പെടട്ടെ.

ഈ കഥയെഴുത്തിനിടയിൽ ഗ്രന്ഥകാരൻ ഇദാനീന്തനചരിത്രത്തിലെ ഈ അസാധാരണഘട്ടത്തെ മുൻപിൽ എത്തിമുട്ടിയിരിക്കുന്നു; ഒരോടിച്ച നോട്ടത്തെ അതിൽ വ്യാപരിപ്പിക്കാതിരിക്കാനും ഇന്നില്ലാതായിത്തീർന്നിട്ടുള്ള ആ സമുദായ വിശേഷത്തിന്റെ ചില അസാധാരണ രൂപങ്ങളെ ഒരിക്കൽക്കൂടി വരച്ചുകാണിക്കാതിരിക്കാനും അയാൾക്കു സാധിച്ചിട്ടില്ല. പക്ഷേ, അതു വേഗത്തിലും നീരസമോ പുച്ഛമോ കൂടാതെയുമാണു് ചെയ്യുന്നതു്. ബഹുമാനവും സ്നേഹവും തോന്നിക്കുന്ന ഈ സ്മാരകചിഹ്നങ്ങൾ-അവ അയാളുടെ അമ്മയുടേതാണല്ലോ-അയാളെ ഭൂതകാലത്തിലേക്കാകർഷിക്കുന്നു. എന്നല്ല, ഈ നിസ്സാരലോകത്തിനു് അതിന്റെതായ ഒരു മാഹാത്മ്യവിശേഷമുണ്ടു്. അതിനെ കണ്ടു പുഞ്ചിരിയിടാം; പക്ഷേ, ആർക്കും അതിനെ പുച്ഛിക്കാനോ വെറുക്കാനോ വയ്യ. അതു മുൻകാലത്തെ ഫ്രാൻസാണു്.

എല്ലാ കുട്ടികളും ചെയ്യുന്നതുപോലെ മരിയുസു് പൊങ്മേർസി കുറച്ചൊക്കെ പഠിച്ചു. വലിയമ്മയുടെ കൈയിൽനിന്നു വിട്ടതോടുകൂടി, മുത്തച്ഛൻ അയാളെ തികച്ചും സാഹിത്യനിർദ്ദോഷിയായ ഒരു കൊള്ളാവുന്ന ഉപാധ്യായന്റെ അടുക്കലേല്പിച്ചു. വളർന്നുവരുന്ന ഈ ചെറിയ ആത്മാവു് ഒരു നാണംകുണുങ്ങിയിൽ നിന്നു കടന്നു് ഒരു കൊള്ളരുതാത്ത ജ്ഞാനലവദുർവിദഗ്ധനിലെത്തി.

സർവകലാശാലയിലെ ആയുഷ്കാലം പിന്നിട്ടശേഷം, മരിയുസു് നിയമവിദ്യാലയത്തിലേക്കു പ്രവേശിച്ചു. അയാൾ ഒരു രാജ്യത്വവാദിയായിരുന്നു-അതിൽ ഭ്രാന്തും ശുഷ്കാന്തിയുമുള്ള ആളായിരുന്നു. മുത്തച്ഛന്റെ നേരമ്പോക്കും ലോകദ്വേഷവും തീരെ രസിക്കാതിരുന്നതുകൊണ്ടു്, അയാൾ മുത്തച്ഛനെ സ്നേഹിച്ചിരുന്നില്ല; അച്ഛനോടുള്ള മനോവൃത്തിയും അത്ര നന്നായിരുന്നില്ല.

അയാൾ ആകപ്പാടെ ചുണകെട്ടു. സൗശീല്യവും മര്യാദയും അഭിമാനവും മതനിഷ്ഠയുമുള്ള ഒരു കുട്ടിയായിരുന്നു; ക്രൂരതയോടടുക്കുന്ന അഹങ്കാരതത്തോടും നാണംകുണുങ്ങിയാകത്തക്കവിധം മനഃശുദ്ധിയോടുംകൂടിയ ഒരു കുട്ടി.

കുറിപ്പുകൾ

[1] അത്ര പ്രസിദ്ധനല്ല.

[2] മഹാനായ അലെക്സാന്ദർ ചക്രവർത്തിയുടെ ഉപപത്നിയായിരുന്ന ഒരു മഹാസുന്ദരി.

[3] ബില്ലിയേർഡ് കളിയിൽ ഒരു പെരുപ്പം എന്നു വെയ്ക്കുക.

[4] ഗ്രീസ്സിലെ ഒരു മഹാകവി ഇദ്ദേഹം അതെൻസിനെ പ്ലേഗിൽനിന്നു രക്ഷിച്ചു 57 കൊല്ലം ഒന്നിച്ചു കിടന്നുറങ്ങിയെന്നാണു് കഥ.

[5] 969 കൊല്ലം ജീവിച്ചിരുന്ന ഒരു ബൈബിൾ കഥാപാത്രം.

[6] അത്ര പ്രസിദ്ധനല്ല.

[7] ഫ്രാൻസിലെ ഒരെഴുത്തുകാരനും രാജ്യതന്ത്രജ്ഞനും.

[8] പ്രസിദ്ധനല്ല.

[9] സാമ്രാജ്യസ്ഥാപനദിവസം.

[10] രാജത്വപുനഃസ്ഥാപനദിവസം.

[11] ചക്രവർത്തിയുടെ അടയാളം.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 3, Part 3; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4.0 International License (CC BY-SA 4.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.